by Midhun HP News | Apr 18, 2026 | Latest News, കേരളം
സംസ്ഥാനത്ത് കടുത്ത വേനൽ തുടരുന്നതിനിടെ വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ. കഴിഞ്ഞ ദിവസത്തെ (ഏപ്രിൽ 17) കണക്കുകൾ പ്രകാരം പ്രതിദിന ഉപഭോഗം 116.11 ദശലക്ഷം യൂണിറ്റ് ആയി ഉയർന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന ഉപഭോഗമാണിത്.
തുടർച്ചയായി ഉപഭോഗം വർധിക്കുന്നത് വൈദ്യുതി വിതരണ ശൃംഖലയെ കടുത്ത സമ്മർദ്ദത്തിലാക്കുന്നുണ്ട്. നിലവിൽ പുറത്തുനിന്നുള്ള വൈദ്യുതി എത്തിച്ചാണ് പ്രതിസന്ധി പരിഹരിക്കുന്നത്. ജലസംഭരണികളിലെ ജലനിരപ്പ് താഴുന്നത് ആഭ്യന്തര ഉൽപ്പാദനത്തെയും ബാധിക്കുന്നുണ്ട്.
നിർദ്ദേശം: രാത്രി 6 മണി മുതൽ 11 മണി വരെ അനാവശ്യമായ വൈദ്യുതി ഉപകരണങ്ങൾ (പ്രത്യേകിച്ച് എയർ കണ്ടീഷണറുകൾ, മോട്ടോറുകൾ) ഉപയോഗിക്കുന്നത് ഒഴിവാക്കി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി. ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

by Midhun HP News | Apr 18, 2026 | Latest News, കേരളം
മലപ്പുറം: വാല്‍പ്പാറ വാഹനാപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയില്‍ നിന്നും പരമാവധി സഹായം നല്‍കും. വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് ഏര്‍പ്പെടുത്തും. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുദര്‍ശനം നടക്കുന്ന അമ്പലപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തി മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
‘‘അപകടത്തിൽ സമഗ്ര അന്വേഷണം നടത്തും. ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും മുഖ്യമന്ത്രി കൂടി ഇടപെട്ട് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത നമുക്ക് ഒരുമിച്ച് പുലര്‍ത്താം. സ്‌കൂളിലെ കാര്യങ്ങൾ തങ്ങളുടെ സ്വന്തം കാര്യം എന്നതുപോലെയാണ് അധ്യാപകര്‍ ചെയ്തിരുന്നത്. മാതൃകയാക്കേണ്ട കാര്യമാണ് അവർ ചെയ്തിരുന്നത്. ശമ്പളം വാങ്ങുന്നതിനു വേണ്ടി പഠിപ്പിക്കുന്നു എന്നതിനപ്പുറം അവര്‍ എന്തൊക്കെയോ ആയിരുന്നു ആ സ്‌കൂളിന്. ചികിത്സയിലുള്ളവര്‍ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തു നൽകും’’– ശിവൻകുട്ടി പറഞ്ഞു
വാല്‍പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പതു പേരുടെയും മൃതദേഹങ്ങള്‍ മലപ്പുറത്തെത്തി. പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനം ആരംഭിച്ചു. പൊതുദര്‍ശനത്തിനു ശേഷം വ്യത്യസ്ത മഹല്ലുകളിലെ ഖബര്‍ സ്ഥാനിലാണ് ഖബറടക്കം നടക്കുക. മാട്ടാത്ത് മഹല്ലില്‍ മജീദ്, ഭാര്യ റുഖിയ എന്നിവരെ ഖബറടക്കും. പാങ്ങ് ജുമാ മസ്ജിദ് ഖബ്ര്‍ സ്ഥാനില്‍ റംല, സാജിദ, ഷക്കീല എന്നിവരെ ഖബറടക്കും. ഈസ്റ്റ് പാങ് മസ്ജിദ് ഖബ്ര്‍ സ്ഥാനില്‍ സുഹറ, മകന്‍ ഹിഷാം എന്നിവരെ ഖബറടക്കും. പൊതുദര്‍ശനത്തിനുശേഷം അജിതയുടെ മൃതദേഹം ഷൊര്‍ണൂര്‍ ശാന്തിതീരത്തേക്കും, ആശയുടെ മൃതദേഹം കൊളത്തൂരിലെ വീട്ടിലേക്കും കൊണ്ടു പോകും.
പള്ളിപ്പറമ്പ് ഗവ.എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക പി. അജിത (54), അധ്യാപികമാരായ റംലത്ത്, (52), സുഹറ, (43), ആശ(41), അധ്യാപകനായ അബ്ദുല്‍ മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ(39),സ്‌കൂളിലെ പാചക തൊഴിലാളി സാജിത, (45), സുഹറയുടെ മകന്‍ ഹിഷാം, (12), സമീപ സ്‌കൂളായ ജിയുപിയിലെ അദ്ധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്. കാഴ്ച പരിമിതിയുള്ള അബ്ദുല്‍ മജീദിന് കൂട്ടുപോയതായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ റുഖിയ. ഷക്കീന അടുത്തിടെയാണ് എല്‍പി സ്‌കൂളില്‍ നിന്ന് യുപി സ്‌കൂളിലേക്ക് മാറിയത്. താന്‍ ഇത്ര കാലവും ജോലി ചെയ്ത സ്‌കൂളിലെ വിനോദയാത്രയില്‍ അവര്‍ ഒപ്പം കൂടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ട്രാവലര്‍ ഓടിച്ചിരുന്ന ഫാസിത്ത്, സ്‌കൂളിലെ ഡ്രൈവര്‍ നൗഷാദ് (39), സാജിതയുടെ മകന്‍ ഷഹാദിന്‍ (11), മസ്‌നീന്‍ (10) എന്നിരാണ് ചികിത്സയിലുള്ളത്.

by Midhun HP News | Apr 18, 2026 | Latest News, കേരളം
കൊച്ചി: സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ നിയമപരമായ അച്ചടക നടപടികളുമായി മുന്നോട്ടു പോകാൻ ആശുപത്രി മാനേജ്മെന്റുകൾക്കു അനുമതി നൽകി ഹൈക്കോടതി. നഴ്സുമാർ പണിമുടക്കരുതെന്നു നേരത്തെ നൽകിയ ഉത്തരവ് കോടതി നീക്കുകയും ചെയ്തു. നഴ്സുമാരും മാനേജ്മെന്റ് പ്രതിനിധികളും തമ്മിൽ നടന്ന മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതായി നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റെ ഉത്തരവ്.
ശമ്പള വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ പണിമുടക്കിയത്. തുടർന്നു നഴ്സുമാർ പണിമുടക്ക് അവസാനിപ്പിക്കും എന്ന ധാരണയിൽ കോടതി മുൻപ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

by Midhun HP News | Apr 18, 2026 | Latest News, കേരളം
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് തലേന്ന് വോട്ടര്‍ക്ക് പണംനല്‍കിയെന്ന പരാതിയില്‍ ജില്ലാ തിരഞ്ഞെടുപ്പുദ്യോഗസ്ഥയായ കലക്ടര്‍ പരാതിക്കാരുടെയും ആരോപണവിധേയരുടെയും മൊഴി രേഖപ്പെടുത്തി. ബിജെപി സ്ഥാനാര്‍ഥി ശോഭാസുരേന്ദ്രന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍എംആര്‍ റസാക്ക് എന്നിവരുള്‍പ്പെടെയുള്ളവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
ബിജെപി സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് കാട്ടി യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയുടെ മുഖ്യതെരഞ്ഞെടുപ്പ് ഏജന്റ്് സി ബാലന്‍, ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍എംആര്‍ റസാക്ക്, എന്നിവര്‍ പരാതി നല്‍കിയിരുന്നു. ഇവരെക്കൂടാതെ സ്ഥലത്തുണ്ടായിരുന്ന ബിജെപി. നേതാവും പാലക്കാട് നഗരസഭാ മുന്‍ അധ്യക്ഷയുമായ പ്രമീളാശശിധരന്‍, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ എന്‍ വിനേഷ്, റിനില്‍, മുഹമ്മദ് ഷാ, മേഘ, വിമോദ്, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്.
അതേസമയം, പണം ലഭിച്ചെന്ന് പരാതിയില്‍പ്പറയുന്ന കണ്ണാടി തരുവക്കുറുശ്ശി പടിഞ്ഞാമുറി നാകുണ്ണിനിവാസില്‍ ദേവു, മകന്‍ പ്രകാശന്‍ എന്നിവര്‍ മൊഴിനല്‍കാനെത്തിയില്ല. മൊഴികളുടെ അടിസ്ഥാനത്തില്‍ കലക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ഒരാഴ്ചയ്ക്കകം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കൈമാറും. നേരത്തേ സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയിരുന്നു. തുടര്‍ന്നാണ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

by Midhun HP News | Apr 18, 2026 | Latest News, കേരളം
പാലക്കാട്: വാല്‍പ്പാറയ്ക്കും പൊള്ളാച്ചിക്കുമിടയില്‍ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് വാന്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ച ഒന്‍പതുപേരുടെ പേരുടെ ജീവനറ്റ ശരീരവുമായി ആംബുലന്‍സ് പെരിന്തല്‍മണ്ണയിലേക്ക് തിരിച്ചു. പൊള്ളാച്ചി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുലര്‍ച്ചയോടെ പൂര്‍ത്തിയായി. അതിന് പിന്നാലെ മതപരമായ അന്ത്യാചാരങ്ങള്‍ നടത്തി. രാവിലെ എട്ടുമണിയോടെ മൃതദേഹം പെരിന്തല്‍മണ്ണിയില്‍ എത്തിക്കും.
പാങ് സ്‌കൂളില്‍ പൊതുദര്‍ശത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഒരുമണിക്കൂര്‍ നേരമാണ് അവിടെ പൊതുദര്‍ശനം ഉണ്ടാകുക. അതിന് ശേഷമാകും കബറടക്കം. ഇന്നലെ വൈകീട്ട് വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരും വഴിയാണ് അപകടം ഉണ്ടായത്. മലപ്പുറം വളാഞ്ചേരി പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
മലപ്പുറം പുലാമന്തോള്‍ സ്വദേശിയും പാങ്ങ് ജിഎല്‍പി സ്‌കൂളിലെ പ്രധാന അധ്യാപികയുമായ അജിത(54), പാങ്ങ് സ്വദേശികളായ അധ്യാപികമാരായ റംല(52), സുഹറ(43), ആശ(41), അധ്യാപകനായ മജീദ്(43), മജീദിന്റെ ഭാര്യ റുഖിയ(39), സ്‌കൂളിലെ ബസ് ഡ്രൈവര്‍ നൗഷാദ് (39), സ്‌കൂളിലെ പാചകത്തൊഴിലാളി സാജിത(45) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. അപകടത്തില്‍ മരിച്ച അധ്യാപിക സുഹറയുടെ മകന്‍ ഹിഷാം(12) പൊള്ളാച്ചി ആശുപത്രിയില്‍ എത്തിച്ച ശേഷം പിന്നീട് മരിക്കുകയായിരുന്നു
ജിഎല്‍പി സ്‌കൂളിനു സമീപത്തുള്ള പാങ്ങ് ജിയുപി സ്‌കൂളിലെ അധ്യാപിക ഷക്കീന(37), മകള്‍ മസ്‌നീന്‍(10) ജിഎല്‍പി സ്‌കൂളിലെ പാചകത്തൊഴിലാളിയും അപകടത്തില്‍ മരിച്ച സാജിതയുടെ മകനുമായ ഷഹദീന്‍, ടൂറിസ്റ്റ് വാനിന്റെ ഡ്രൈവര്‍ മുഹമ്മദ് ഫാഹിസ്(21) എന്നിവരാണ് പരുക്കുകളോടെ ചികിത്സയില്‍. ഇതില്‍ മസ്‌നീന്‍ ഒഴികെ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മസ്‌നീന്‍ പൊള്ളാച്ചി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
പൊളളാച്ചിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ ഹെയര്‍പിന്‍ റോഡ്. വൈകിട്ട് 5.15 ന് ആയിരുന്നു അപകടം. അവധിക്കാലമായതിനാല്‍ സ്‌കൂളില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ഉല്ലാസയാത്രയ്ക്കു പോയ അധ്യാപകരുടെയും ജീവനക്കാരുടെയും സംഘത്തിനാണ് ദാരുണ അപകടം ഉണ്ടായത്. പെരിന്തല്‍മണ്ണയില്‍ നിന്ന് വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവറും മൂന്നു കുട്ടികളും ഉള്‍പ്പെടെ 13 പേര്‍ യാത്ര പോയത്.
ചാലക്കുടി എത്തിയ ശേഷം ആതിരപ്പിളളി വഴി മലക്കപ്പാറയിലൂടെ വാല്‍പ്പാറയിലേക്കാണ് ഇവര്‍ വിനോദയാത്ര പോയത്. പരുക്കേറ്റ് ചികിത്സയിലായ ഡ്രൈവര്‍ കോട്ടയ്ക്കല്‍ ചൂനൂര്‍ സ്വദേശി മുഹമ്മദ് ഫാഹിസിന്റെ മൊഴി പൊളളാച്ചി പൊലീസ് രേഖപ്പെടുത്തി. നിയന്ത്രണം വിട്ട വാഹനം റോഡരികില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ മൊഴി നല്‍കിയത്.
വിനോദസഞ്ചാരത്തിന് പോയ സംഘം വാല്‍പ്പാറയില്‍ എത്തിയ ശേഷം പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. 40 ഹെയര്‍പിന്‍ വളവുകളുള്ള വഴിയിലൂടെ മടങ്ങുമ്പോള്‍ പതിമൂന്നാം വളവില്‍ വച്ച് നിയന്ത്രണം വിട്ട വാന്‍ സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് ഒന്‍പതാം ഹെയര്‍പിന്‍ വളവിലേക്ക് മറിയുകയായിരുന്നു.
പരുക്കേവരെ വാല്‍പ്പാറയില്‍ നിന്നും വാളയാറില്‍ നിന്നും എത്തിയ രക്ഷാപ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സ് അംഗങ്ങളും മറ്റു വാഹനങ്ങളില്‍ പോയ യാത്രക്കാരും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തില്‍ പെട്ട ടൂറിസ്റ്റ് വാനിനു പിന്നില്‍ പോയ കാറില്‍ നിന്ന് വിവരം അറിയിച്ചതാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയത്.

by Midhun HP News | Apr 18, 2026 | Latest News, കേരളം
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്യുന്നതിനു മിനിറ്റുകൾക്ക് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രിൻസിപ്പലിന്റെ മുറിയിൽ അധ്യാപകരോടു സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
മരണത്തിനു വെറും 18 മിനിറ്റ് മുൻപ് പ്രിൻസിപ്പൽ വിനോദ് മോനിയുടെ ഓഫീസ് മുറിയിൽ നിന്നു കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന നിതിന്റെ ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയിൽ പതിഞ്ഞത്. മൂന്ന് അധ്യാപകരും പ്രിൻസിപ്പലും നിതിനോടു സംസാരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
കഴിഞ്ഞ പത്താം തീയതി ഉച്ചയ്ക്കു 1.20നു ശേഷമാണ് നിതിൻ പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയിൽ നിന്നു ഇറങ്ങുന്നത്. പിന്നാലെ 1.38ന് ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്നു ചാടി നിതിൻ ആത്മഹത്യ ചെയ്തത്. നേരത്തെ കോളജിനകത്തെ സിസിടിവി ദൃശ്യങ്ങളും നിർണായക രേഖകളും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. പ്രിൻസിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രിൻസിപ്പൽ, നിതിൻ, അധ്യാപിക ലത ശശിധരൻ, മറ്റ് രണ്ട് അധ്യാപകർ എന്നിവർ ഉൾപ്പെടുന്നു.
കേസിലെ ആരോപണ വിധേയരായ അധ്യാപകർ എംകെ റാം, സംഗീത നമ്പ്യാർ എന്നിവർ ദൃശ്യങ്ങളിൽ ഇല്ല. പ്രിൻസിപ്പലിന്റെ മുറിയിൽ എന്താണ് നടന്നത് എന്നതു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Recent Comments