ഫോൺ കാർഡുകൾക്ക് പിന്നാലെ പേപ്പർ കപ്പുകളും; വീണ്ടും ഗിന്നസ് റെക്കോർഡിലേക്ക് സുനിൽ ജോസഫ്

ഫോൺ കാർഡുകൾക്ക് പിന്നാലെ പേപ്പർ കപ്പുകളും; വീണ്ടും ഗിന്നസ് റെക്കോർഡിലേക്ക് സുനിൽ ജോസഫ്

ഇടുക്കി: ഉപയോഗിച്ച ശേഷം സാധാരണയായി നമ്മൾ എറിഞ്ഞുകളയുന്ന പേപ്പർ കപ്പുകളെ നെഞ്ചോട് ചേർത്ത് പിടിച്ച്, അതിലൂടെ ചരിത്രവിജയം കുറിച്ചിരിക്കുകയാണ് ഇടുക്കി പീരുമേട് സ്വദേശിയായ സുനിൽ ജോസഫ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പേപ്പർ കപ്പുകൾ ശേഖരിച്ച് തന്റെ രണ്ടാമത്തെ ഗിന്നസ് ലോക റെക്കോർഡും പീരുമേട്ടിലെ ഈ 57-കാരനായ സാമൂഹിക പ്രവർത്തകൻ സ്വന്തമാക്കി.

31 രാജ്യങ്ങളിൽ നിന്നായി ശേഖരിച്ച 858 വ്യത്യസ്തമായ പേപ്പർ കപ്പുകളാണ് സുനിലിനെ ഈ ആഗോള നേട്ടത്തിന് അർഹനാക്കിയത്. 2025 ഡിസംബർ 1-നാണ് ഗിന്നസ് അധികൃതർ ഈ റെക്കോർഡ് ഔദ്യോഗികമായി അംഗീകരിച്ചത്. നിലവിൽ ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ശേഖരമാണിത്. കേവലം 5 മില്ലിലിറ്റർ വലിപ്പമുള്ള ചെറിയ കപ്പുകൾ മുതൽ 500 മില്ലിലിറ്റർ വരെയുള്ള വലിയ കണ്ടെയ്നറുകൾ വരെ സുനിലിന്റെ ഈ അപൂർവ്വ ശേഖരത്തിലുണ്ട്. വിലയില്ലെന്നു കരുതി മറ്റുള്ളവർതള്ളിക്കളയുന്ന സാധാരണ വസ്തുക്കളിൽ മൂല്യം കണ്ടെത്താനുള്ള സുനിലിന്റെ കഠിനാധ്വാനമാണ് ഈ നേട്ടത്തിന് പിന്നിൽ.

തുടക്കം അഞ്ചാം ക്ലാസ്സിൽ; രണ്ട് പതിറ്റാണ്ടിലെ റെക്കോർഡ് ചരിത്രം

അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്റ്റാമ്പുകൾ, നാണയങ്ങൾ, തീപ്പെട്ടിപ്പടങ്ങൾ എന്നിവ ശേഖരിച്ചുകൊണ്ടാണ് സുനിൽ തന്റെ ഹോബിക്ക് തുടക്കമിട്ടത്. പിന്നീട് വർഷങ്ങൾ കടന്നുപോയതോടെ ടെലിഫോൺ കാർഡുകൾ, വിവിധ രാജ്യങ്ങളിലെ കറൻസികൾ, എയർലൈൻ ബോർഡിംഗ് പാസുകൾ, ടീ ബാഗുകൾ, പോസ്റ്റ് കാർഡുകൾ, കോഫി മഗ്ഗുകൾ, ബ്ലേഡ് കവറുകൾ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനേകം വസ്തുക്കൾ ഈ ശേഖരത്തിലേക്ക് ചേർത്തുവെക്കപ്പെട്ടു.

പേപ്പർ കപ്പുകളുടെ റെക്കോർഡിന് മുൻപ് തന്നെ സുനിൽ ഗിന്നസ് ബുക്കിൽ ഇടംനേടിയിരുന്നു. 2013-ൽ ലോകത്തിലെ ഏറ്റവും വലിയ ടെലിഫോൺ കാർഡ് ശേഖരത്തിനായിരുന്നു സുനിലിന് ആദ്യ ഗിന്നസ് റെക്കോർഡ് ലഭിച്ചത്. തന്റെ സഹോദരന്റെ വാലറ്റിൽ നിന്ന് ലഭിച്ച ഒരൊറ്റ ഫോൺ കാർഡിൽ നിന്ന് തുടങ്ങിയ ആ കമ്പമാണ് പിന്നീട് നൂറിലധികം രാജ്യങ്ങളുടെ ഫോൺ കാർഡുകളുടെ വമ്പൻ ശേഖരമായി മാറിയത്.

കൂട്ടായ്മയുടെ വിജയം; അടുത്ത ലക്ഷ്യം വിവാഹ ക്ഷണക്കത്തുകൾ

വിദേശത്തു താമസിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളുമാണ് പേപ്പർ കപ്പുകൾ ശേഖരിക്കുന്നതിൽ സുനിലിനെ വലിയ രീതിയിൽ സഹായിച്ചത്. തങ്ങളുടെ യാത്രകൾക്കിടയിൽ കാണുന്ന വ്യത്യസ്തമായ കപ്പുകൾ അവർ സ്ഥിരമായി സുനിലിന് അയച്ചുകൊടുക്കുമായിരുന്നു.

ഈ അപൂർവ്വ നേട്ടത്തിന് പിന്നാലെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ സുനിലിന്റെ ഈ വേറിട്ട യാത്രയെക്കുറിച്ച് പ്രത്യേക ഫീച്ചറും പ്രസിദ്ധീകരിച്ചിരുന്നു. പീരുമേട്ടിലെ തന്റെ വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ ഷെൽഫുകളിലാണ് സുനിൽ ഈ ലോകവിശേഷങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. വിദ്യാലയങ്ങളിലും കോളജുകളിലും ഇവ പ്രദർശിപ്പിച്ച് പുതിയ തലമുറയ്ക്ക് പ്രചോദനം നൽകാനും സുനിൽ സമയം കണ്ടെത്തുന്നുണ്ട്. രണ്ട് ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കിയിട്ടും സുനിലിന്റെ യാത്ര അവസാനിക്കുന്നില്ല. തന്റെ കൈവശമുള്ള വിവാഹ ക്ഷണക്കത്തുകളുടെ വിപുലമായ ശേഖരത്തിന് മൂന്നാമതൊരു ഗിന്നസ് റെക്കോർഡ് കൂടി നേടിയെടുക്കാനുള്ള ഒരുക്കത്തിലാണ് ഈ പീരുമേട്ടുകാരൻ ഇപ്പോൾ .

പതിനാലോളം കുട്ടികളെ പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന മദ്രസാ അധ്യാപകൻ ബിഹാറിൽ പിടിയിൽ

പതിനാലോളം കുട്ടികളെ പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന മദ്രസാ അധ്യാപകൻ ബിഹാറിൽ പിടിയിൽ

മലപ്പുറം: പതിനാലോളം മദ്രസാ വിദ്യാർത്ഥികളെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം വർഷങ്ങളായി ഒളിവിലായിരുന്ന അധ്യാപകനെ പോലീസ് സാഹസികമായി പിടികൂടി. വളാഞ്ചേരി ആതവനാട് മദ്രസയിലെ അധ്യാപകനായിരുന്ന എ.കെ. മുഹമ്മദാണ് ബിഹാറിൽ വെച്ച് പോലീസ് പിടിയിലായത്. പ്രതിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം പോക്‌സോ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിക്ക് സ്മാരകമില്ലാത്ത ബജറ്റ്; കോൺഗ്രസിൽ അതൃപ്തി പുകയുമ്പോൾ പൈതൃകം കാക്കാൻ ഫൗണ്ടേഷൻ

ഉമ്മൻ ചാണ്ടിക്ക് സ്മാരകമില്ലാത്ത ബജറ്റ്; കോൺഗ്രസിൽ അതൃപ്തി പുകയുമ്പോൾ പൈതൃകം കാക്കാൻ ഫൗണ്ടേഷൻ

വിഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റിൽ കോൺഗ്രസിന്റെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിക്ക് സ്മാരകമൊന്നും പ്രഖ്യാപിക്കാത്തതിൽ പാർട്ടി അണികൾക്കിടയിലും നേതാക്കൾക്കിടയിലും കടുത്ത നിരാശയും അതൃപ്തിയും പുകയുന്നു. എന്നാൽ, ഔദ്യോഗികമായി സ്മാരക പ്രഖ്യാപനമൊന്നുമുണ്ടായില്ലെങ്കിലും തന്റെ പിതാവിന്റെ പൈതൃകം ജനഹൃദയങ്ങളിൽ നിലനിർത്താൻ മകനും എംഎഎൽഎയുമായ ചാണ്ടി ഉമ്മൻ ഉറച്ചുതീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ‘ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ’ അദ്ദേഹത്തിന്റെ പേരിൽ ഒരു സ്മാരകം നിര്‍മിക്കാനാണ് പദ്ധതി.

“ഉമ്മൻ ചാണ്ടിയെപ്പോലൊരു ജനപ്രിയ നേതാവ് എക്കാലവും ജനങ്ങളുടെ ഹൃദയങ്ങളിലാണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അദ്ദേഹത്തിനായി തികച്ചും അനുയോജ്യമായൊരു ‘ജീവിക്കുന്ന സ്മാരകം’ ഞങ്ങൾ നിർമ്മിക്കും,” ചാണ്ടി ഉമ്മൻ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് (TNIE) പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒരു പദ്ധതിയുമായി സർക്കാർ മുന്നോട്ടുവന്നാലും ഇല്ലെങ്കിലും, അന്തരിച്ച നേതാവിന് ഉചിതമായ ആദരവ് നൽകാൻ കുടുംബവും ഉമ്മൻ ചാണ്ടി ഫൗണ്ടേഷനും നേരിട്ട് മുന്നിട്ടിറങ്ങാൻ തയ്യാറാണെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. ബജറ്റിൽ ഉമ്മൻ ചാണ്ടിക്കായി യാതൊരുവിധ നിർദ്ദേശങ്ങളും വരാത്തതിൽ കോൺഗ്രസ് നേതൃത്വത്തിലെയും അണികളിലെയും ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി നിലനിൽക്കുന്നതിനിടയിലാണ് ചാണ്ടി ഉമ്മന്റെ ഈ നിലപാട് പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.

തെരഞ്ഞെടുപ്പിൽ തുണച്ച പൈതൃകത്തോട് അവഗണനയെന്ന് ആക്ഷേപം

ബജറ്റിൽ ഉമ്മൻ ചാണ്ടിയുടെ പേരിൽ ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, യുഡിഎഫിനെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവിന് കൂടുതൽ ആദരവ് നൽകണമായിരുന്നു എന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ. ഇൻഷുറൻസ് പദ്ധതി തന്നെ തെരഞ്ഞെടുപ്പ് വേളയിൽ പ്രഖ്യാപിച്ച ‘ഇന്ദിരാ ഗ്യാരണ്ടി’യുടെ ഭാഗം മാത്രമാണെന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി

ഹിറ്റായി ‘പ്രിയദർശിനി’ ബസുകൾ; തമിഴ്‌നാട്ടിൽ നിന്നുള്ള തോട്ടം തൊഴിലാളികൾക്ക് ആശ്വാസം

ഹിറ്റായി ‘പ്രിയദർശിനി’ ബസുകൾ; തമിഴ്‌നാട്ടിൽ നിന്നുള്ള തോട്ടം തൊഴിലാളികൾക്ക് ആശ്വാസം

ഇടുക്കി: തമിഴ്‌നാട്ടിൽ നിന്നും ദിവസേന ഇടുക്കിയിലെ ഏലത്തോട്ടങ്ങളിൽ ജോലിക്കായെത്തുന്ന പതിനായിരക്കണക്കിന് തോട്ടം തൊഴിലാളി സ്ത്രീകൾക്ക് കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ ബസ് സർവീസുകൾ വലിയ തോതിൽ ഗുണകരമാകുന്നു. ഇടുക്കിയിലെ കുമളി, നെടുങ്കണ്ടം, കട്ടപ്പന, മൂന്നാർ തുടങ്ങിയ പ്രമുഖ ഡിപ്പോകളിൽ നിന്ന് തമിഴ്‌നാട്ടിലെ വിവിധ അതിർത്തി പട്ടണങ്ങളിലേക്ക് നിലവിൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. ഈ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ദിവസേന ഇടുക്കിയിൽ എത്തി ജോലി ചെയ്ത് വൈകിട്ട് മടങ്ങുന്ന തൊഴിലാളികളാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ.

നിലവിൽ തോട്ടം ഉടമകൾ ഏർപ്പെടുത്തുന്ന സ്വകാര്യ വാഹനങ്ങളെയും മറ്റ് സമാന്തര സർവീസുകളെയും ആശ്രയിച്ചാണ് ഈ തൊഴിലാളികൾ ഇടുക്കിയിലേക്ക് എത്തിയിരുന്നത്. എന്നാൽ കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമായതോടെ ഭൂരിഭാഗം പേരും തങ്ങളുടെ യാത്ര ഈ ബസുകളിലേക്ക് മാറ്റി. ഇതോടെ വലിയൊരു തുക യാത്രാക്കൂലി ഇനത്തിൽ ലാഭിക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്.

പ്രിയദർശിനി ബസുകൾ സജീവമായതോടെ തോട്ടം മേഖലയിൽ തൊഴിലാളി വാഹനങ്ങൾ തമ്മിലുള്ള മത്സര ഓട്ടത്തിന് വലിയൊരു പരിധി വരെ ശമനമുണ്ടാകുമെന്നാണ് കരുതുന്നത്. കൂടാതെ യാത്രാക്കൂലിയുടെ പേരിൽ തൊഴിലാളികൾ നേരിട്ടിരുന്ന കടുത്ത ചൂഷണങ്ങൾക്കും ഇതോടെ അറുതിയാകും. ജോലിക്ക് പുറമെ ചികിത്സ, വ്യാപാരം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി ദിവസേന തമിഴ്‌നാട്ടിലേക്ക് പോകുന്ന ഇടുക്കിയിലെ തദ്ദേശീയരായ സ്ത്രീകൾക്കും ഈ സൗജന്യ യാത്രാ പദ്ധതി വലിയ തോതിൽ തുണയാകുന്നുണ്ട്.

പ്രിയദർശിനി ബസുകളിൽ യാത്രാക്കൂലി ഇല്ലാത്തതിനാൽ വരും ദിവസങ്ങളിൽ തമിഴ്‌നാട്ടിൽ നിന്നും ഇടുക്കിയിലെ തോട്ടം മേഖലകളിലേക്ക് കൂടുതൽ വനിതാ തൊഴിലാളികൾ എത്തിച്ചേരുമെന്നാണ് തോട്ടം ഉടമകളും അധികൃതരും പ്രതീക്ഷിക്കുന്നത്. ഇത് ഇടുക്കിയിലെ കർഷകർ നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമത്തിന് വലിയൊരു ആശ്വാസമായി മാറും.

വെനസ്വേലയിൽ ഭൂകമ്പം, വ്യാപക നാശനഷ്ടം

വെനസ്വേലയിൽ ഭൂകമ്പം, വ്യാപക നാശനഷ്ടം

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം. ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ ആണ് ശക്തമായ രണ്ട് ഭൂചലനങ്ങൾ സംഭവിച്ചത്. റിക്ടർ സ്കെയിലിൽ 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഈ അപൂർവമായ ഭൂചലനങ്ങൾ, ഒരു നൂറ്റാണ്ടിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ്. കരീബിയൻ തീരമേഖല കേന്ദ്രീകരിച്ചാണ് ഭൂചലനങ്ങൾ ഉണ്ടായത്. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിരവധി കെട്ടിടങ്ങൾ തകരുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.

ഭൂചലനത്തെ തുടർന്ന് കാരക്കാസിലെ പ്രമുഖ ജനവാസ മേഖലകളായ അൽതാമിറ, കാരിക്വാവോ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി ബഹുനില കെട്ടിടങ്ങൾ തകർന്നുവീണു. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധവും മൊബൈൽ നെറ്റ്‌വർക്കുകളും പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. കാരക്കാസിന് ഏകദേശം 168 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തുള്ള കരീബിയൻ തീരത്തായിരുന്നു ആദ്യ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രണ്ടാം ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മോറോണിൽ നിന്ന് തെക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു. ഭൂചലനത്തിന് പിന്നാലെ വെനിസ്വേല, അരൂബ, ബോണയർ, കുറകാവോ തുടങ്ങിയ തീരപ്രദേശങ്ങളിൽ കടൽക്ഷോഭത്തിനും സുനാമി തിരമാലകൾക്കും സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 2040 രൂപ കുറഞ്ഞു

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 2040 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 2040 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,02,760 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 255 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇനത്തെ വില 12,845 രൂപയാണ്

മൂന്നാഴ്ചയ്ക്കിടെ 1000 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ പവന്‍ വില 1,02,760 രുപയില്‍ എത്തിയിരിക്കുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയാല്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതാണ് പ്രധാനമായി സ്വര്‍ണവില കുറയാന്‍ ഇടയാക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്.