വാൽപ്പാറയിൽ വാഹനാപകടം; 8 മലയാളികൾക്ക് ദാരുണാന്ത്യം

വാൽപ്പാറയിൽ വാഹനാപകടം; 8 മലയാളികൾക്ക് ദാരുണാന്ത്യം

പാലക്കാട്: തമിഴ്നാട് വാൽപ്പാറയിൽ ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞ് 8 മലയാളികൾ മരിച്ചു. വാഹനത്തിൽ 16 പേരാണുണ്ടായിരുന്നത്. പരിക്കേറ്റ പലരുടേയും നില ​ഗുരുതരമാണ്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിൽ നിന്നുള്ള അധ്യാപകരും കുടുംബാം​ഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. മരിച്ച എട്ട് പേരിൽ ഏഴും സ്ത്രീകളാണ്. ഒരു പുരുഷനും മരിച്ചിട്ടുണ്ട്.

ടെമ്പോ ട്രാവലർ പതിമൂന്നാം ഹെയർപിന്നിന്റെ കൈവരിയിൽ ഇടിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. വാഹനം പൂർണമായി തകർന്നിട്ടുണ്ട്.

വാഹനം 13ാം ഹെയർപിൻ വളവിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. പാറക്കെട്ടുകൾക്കിടയിലേക്കാണ് വാഹനം മറിഞ്ഞത്. മൃതദേഹങ്ങൾ പുറത്തെത്തിക്കുന്നത് ദുഷ്കരമാണെന്നു രക്ഷാപ്രവർത്തകർ വ്യക്തമാക്കി. ഡ്രൈവർക്ക് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് വനമേഖലയിലെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. വാൽപ്പാറയിൽ നിന്നു പൊള്ളാച്ചിയിലേക്കുള്ള ചുരമിറങ്ങുമ്പോഴാണ് അപകടമുണ്ടായത്.

സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ചക്കകൊമ്പൻ; വനംവകുപ്പ് പകർത്തിയ ദൃശ്യങ്ങൾ വൈറൽ

സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ചക്കകൊമ്പൻ; വനംവകുപ്പ് പകർത്തിയ ദൃശ്യങ്ങൾ വൈറൽ

മൂന്നാർ: കാട്ടുകൊമ്പനായ ചക്കക്കൊമ്പൻ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. വനം വകുപ്പ് വാച്ചർ വിജയകുമാർ പകർത്തിയ ചക്കകൊമ്പന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

301 കോളനി പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസമാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ആർആർടി സംഘത്തിന്റെ വാഹനത്തിൽ ഇരുന്നാണ് ദൃശ്യങ്ങൾ പകർത്തിയത്. ശാന്തമായി പ്രദേശത്ത് സഞ്ചരിക്കുന്ന ചക്കകൊമ്പന്റെ ദൃശ്യങ്ങൾ ആളുകൾ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

വനം വകുപ്പ് ഔദ്യോഗികമായി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ഇത് വൈറലായത്. ഇതിനകം തന്നെ ആയിരക്കണക്കിന് ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു.

‘കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കണം’; കൊച്ചി കേന്ദ്രീകരിച്ച് തിരച്ചില്‍ വ്യാപകമാക്കി മധ്യപ്രദേശ് പൊലീസ്

‘കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കണം’; കൊച്ചി കേന്ദ്രീകരിച്ച് തിരച്ചില്‍ വ്യാപകമാക്കി മധ്യപ്രദേശ് പൊലീസ്

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും പങ്കാളിയായ ഫര്‍മാനുമായി തിരച്ചില്‍ വ്യാപിപ്പിച്ച് മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് സംഘമാണ് ഇരുവരെയും കണ്ടെത്താനായി അന്വേഷണം നടത്തുന്നത്. പെണ്‍കുട്ടിയുടെ മൊഴിയെടുക്കണമെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ ആവശ്യം.

അവസാനമായി ഇരുവരുടേയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചത് തൃക്കാക്കര, ബിനാനിപുരം ഭാഗങ്ങളിലാണെന്നാണ് മധ്യപ്രദേശ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് മധ്യപ്രദേശ് പൊലീസ് സംഘം കൊച്ചി കേന്ദ്രീകരിച്ച് തന്നെ തിരച്ചില്‍ നടത്തുന്നത്. പെണ്‍കുട്ടിയെ കണ്ടെത്താനായി കൊച്ചി പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

വൈറല്‍ പെണ്‍കുട്ടി കഴിഞ്ഞ ദിവസം സംരക്ഷണം തേടി കൊച്ചി പൊലീസിന് അപേക്ഷ നല്‍കിയിരുന്നു. മധ്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് പെണ്‍കുട്ടി സംരക്ഷണം തേടി കൊച്ചി പൊലീസിനെ സമീപിച്ചത്. മധ്യപ്രദേശിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം. തനിക്ക് 18 വയസ്സായിട്ടുണ്ടെന്നും തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് കേരളത്തില്‍നിന്ന് നില്‍ക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. വയസ്സ് തെളിയിക്കുന്നതിന് ആവശ്യമായ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്.

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് മധ്യപ്രദേശ് പൊലീസ് ഫര്‍മാനെതിരേ പോക്‌സോ കേസ് രജിസ്റ്റര്‍ചെയ്തിരുന്നു. ഈ കേസിന്റെ ഭാഗമായാണ് മധ്യപ്രദേശ് പൊലീസ് കേരളത്തിലെത്തിയത്. ഫര്‍മാന്റെ സുഹൃത്തിനെയും മധ്യപ്രദേശ് പൊലീസ് അന്വേഷിക്കുന്നുണ്ട്.

നേരത്തേ തിരുവനന്തപുരത്തുവെച്ചാണ് കുംഭമേള വൈറല്‍ പെണ്‍കുട്ടിയും ഫര്‍മാനും വിവാഹിതരായത്. എന്നാല്‍, വിവാഹത്തിന് പിന്നാലെ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പരാതികളുയര്‍ന്നു. 16 വയസ്സ് മാത്രമാണ് പെണ്‍കുട്ടിയുടെ പ്രായമെന്നും ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നുമായിരുന്നു പരാതി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ദേശീയ പട്ടികവര്‍ഗ കമ്മിഷനും കണ്ടെത്തി. തുടര്‍ന്നാണ് മധ്യപ്രദേശ് പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.

‘ശ്രീകൃഷ്ണന് മുന്നില്‍ മന്തി’; വിഷു ആശംസ പോസ്റ്റര്‍ വിവാദത്തില്‍ ചേര്‍ത്തലയിലെ ഹോട്ടല്‍ ഉടമ അറസ്റ്റില്‍

‘ശ്രീകൃഷ്ണന് മുന്നില്‍ മന്തി’; വിഷു ആശംസ പോസ്റ്റര്‍ വിവാദത്തില്‍ ചേര്‍ത്തലയിലെ ഹോട്ടല്‍ ഉടമ അറസ്റ്റില്‍

ആലപ്പുഴ: വിഷുദിന ആശംസ പങ്കുവച്ച മന്തിക്കടയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചേര്‍ത്തലയില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. ചേര്‍ത്തലയിലെ മെഹര്‍ മന്തിക്കട ഉടമകളിലൊരാളായ ഹര്‍ഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ശ്രീകൃഷ്ണന്റെ ചിത്രത്തിന് മുന്നില്‍ കുഴിമന്തി വെച്ചാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. സംഭവത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പില്‍ പൊലീസ് കേസെടുത്തിരുന്നു. ആലപ്പുഴയിലെ അഭിഭാഷകന്റെ പരാതിയിലാണ് കേസെടുത്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.അതേസമയം, പോസ്റ്റര്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് ഉടമ രംഗത്തെത്തിയിരുന്നു. പുറത്തുനിന്നുള്ള ആളെ കൊണ്ടാണ് ചെയ്യിച്ചിരുന്നതും തന്റെ അറിവോടെയല്ലെന്നുമാണ് ഉടമയുടെ വിശദീകരണം. വിവാദമായ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിട്ടില്ലെന്നും പകരം മറ്റൊരു പോസ്റ്റര്‍ തയ്യാറാക്കിയിരുന്നതായും ഉടമ വിഡിയോയില്‍ പറയുന്നു. വിവാദത്തിന് പിന്നാലെ ഹോട്ടലിന് പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്.

ലോറിക്ക് പിന്നിൽ ടോറസ് ഇടിച്ചു; ചിന്നിച്ചിതറി ലക്ഷക്കണക്കിന് മുട്ടകൾ

ലോറിക്ക് പിന്നിൽ ടോറസ് ഇടിച്ചു; ചിന്നിച്ചിതറി ലക്ഷക്കണക്കിന് മുട്ടകൾ

തൃശൂർ: മുട്ടകയറ്റി വന്ന ലോറിക്ക് പിന്നിൽ ടോറസ് ലോറിയിടിച്ച് ലക്ഷക്കണക്കിന് മുട്ട നശിച്ചു. ദേശീയപാതയിൽ ചാലക്കുടി സി എസ് ഐ പള്ളിക്ക് സമീപം വെള്ളിയാഴ്ച പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം.

തമിഴ്നാട്ടിൽ നിന്നും കോഴിമുട്ട കയറ്റി ചേർത്തലയിലേക്ക് പോവുകയായിരുന്ന ലോറിക്ക് പുറകിലാണ് ടോറസ് ലോറിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയിൽ അടക്കി വച്ചിരുന്ന മുട്ടകളിൽ ഭൂരിഭാഗവും നശിച്ചു.

ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യതയെന്ന്* കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പന്ത്രണ്ട്ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകള്‍ക്കാണ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്.

അള്‍ട്രാവയലറ്റ് ഇന്‍ഡക്‌സ് ഉടരുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. പാലക്കാട് ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരേയും, കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ,കോട്ടയത്ത് 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കൂടാതെ സംസ്ഥാനത്തെ ഉയര്‍ന്ന അള്‍ട്രാ വയലറ്റ് ഇന്‍ഡക്‌സ് കാരണത്താല്‍ സൂര്യാഘാതം, സൂര്യതാപം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന്
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.