കാക്കനാട് ഫ്ലാറ്റിലെ 338 പേര്‍ ചികിത്സയില്‍, കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം

കാക്കനാട് ഫ്ലാറ്റിലെ 338 പേര്‍ ചികിത്സയില്‍, കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം

കൊച്ചി: കാക്കനാട് ഛര്‍ദ്ദിയും വയറിളക്കവുമായി ഡിഎല്‍എഫ് ഫ്ലാറ്റിലെ 338 പേര്‍ ചികിത്സയില്‍. അഞ്ച് വയസ്സിന് താഴെയുള്ള 25 കുട്ടികളും ചികിത്സയിലുണ്ട്. സാമ്പിൾ പരിശോധനയിൽ കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

ജൂൺ ഒന്നിനാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിൽ എണ്ണം വർധിക്കുകയായിരുന്നു. ഇന്നലെ വരെ ഏകദേശം 338 പേർ ചികിത്സ തേടിയെന്നാണ് കണക്ക്. 15 ടവറുകളിലായി ഡിഎല്‍എഫിന് 1268 ഫ്ലാറ്റുകളും അതിൽ അയ്യായിരത്തിലധികം താമസക്കാരുമുണ്ട്. മെയ് 27, 28 തീയതികൾ പെയ്‌ത ശക്തമായ മഴയെ തുടർന്ന് കാക്കാനാട് വലിയ രീതിയിലുള്ള വെള്ളക്കെട്ട് ഉണ്ടായിരുന്നു.

ഫ്ലാറ്റിന്റെ താഴ്‌ഭാ​ഗം വരെ മുങ്ങിപോകുന്ന അവസ്ഥയുണ്ടായി. ഇതിന് പിന്നാലെയാണ് ആരോ​ഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. ഫ്ലാറ്റിന് താഴെത്തെ ജല സംഭരണിയിൽ മലിനജലം കയറിയതാകാം ആരോഗ്യപ്രശ്‌നത്തിന് കാരണമെന്നാണ് കരുതുന്നത്.

അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ ക്രെയിൻ ഇടിച്ചു; മകൾക്ക് ദാരുണാന്ത്യം

അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ ക്രെയിൻ ഇടിച്ചു; മകൾക്ക് ദാരുണാന്ത്യം

കോട്ടയം: അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ ക്രെയിന്‍ ഇടിച്ച് മകള്‍ മരിച്ചു. കറുകച്ചാല്‍ കൂത്രപ്പള്ളി തട്ടാരടിയില്‍ ജോര്‍ജിന്റെ മകള്‍ നോയല്‍ (20) ആണ് മരിച്ചത്. അമ്മ ജോളി പരിക്കുകളോടെ രക്ഷപ്പെട്ടു. ചങ്ങനാശേരി -വാഴൂര്‍ റോഡില്‍ കറുകച്ചാല്‍ പഞ്ചായത്തിനു സമീപം ഇന്നലെ വൈകീട്ട് ഏട്ടരയോടെ ആയിരുന്നു അപകടം. കറുകച്ചാലില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ആയിരുന്നു സംഭവം.

മദ്യലഹരിയില്‍ യുവാവിനെ സഹോദരന്‍ കുത്തിക്കൊന്നു

മദ്യലഹരിയില്‍ യുവാവിനെ സഹോദരന്‍ കുത്തിക്കൊന്നു

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് മദ്യലഹരിയില്‍ യുവാവിനെ സഹോദരന്‍ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയിൽ സാദിഖ് (38) ആണ്‌ മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പതു മണിയോടെ മദ്യപിച്ചെത്തിയ ഷാജഹാനും സഹോദരന്‍ സാദിഖും തമ്മില്‍ വാക്കേറ്റമുണ്ടായി.

പ്രകോപിതനായ ഷാജഹാൻ സഹോദരനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരിച്ചു. ഷാജഹാനെ പൊലീസ് അറസ്റ്റു ചെയ്തു.

പാരിപ്പള്ളിയിൽ 24 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

പാരിപ്പള്ളിയിൽ 24 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കൊല്ലം. പാരിപ്പള്ളിയിൽ 24 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പാരിപ്പള്ളി സ്വദേശികളായ വിഷ്ണു, അനീഷ് എന്നിവരാണ് പിടിയിലായത്. വിഷ്ണു 100 കിലോയോളം കഞ്ചാവ് കടത്തിയതിന് ആന്ധ്രപ്രദേശിൽ വെച്ച് നേരത്തെ അറസ്റ്റിലായിട്ടുണ്ട്.

ഹരിയാന രജിസ്ട്രേഷനിലുള്ള ആഡംബര കാറിൽ ഇന്ന് രാവിലെ കഞ്ചാവ് കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്.
വിഷ്ണുവും അനീഷും കഞ്ചാവ് കടത്തുന്നുവെന്ന് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ദിവസങ്ങളായി ഇരുവരും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിന്‍റെ നിരീക്ഷണത്തിലായിരുന്നു.
പാരിപ്പള്ളിയിൽ വെച്ച് വാഹനം തടഞ്ഞ് നിർത്തി എക്സൈസ് സംഘം പരിശോധിച്ചു.

കാറിനുള്ളിൽ രണ്ട് കിലോയുടെ പാക്കറ്റുകളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് പരിശോധനയിൽ കണ്ടെത്തി.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വെച്ച് 100 കിലോ കഞ്ചാവുമായി വിഷ്ണുവിനെ നേരത്തെ പിടികൂടിയിരുന്നു. ഈ കേസിൽ ഏഴ് മാസത്തോളം വിശാഖപട്ടണത്ത് ജയിലിലായിരുന്നു വിഷ്ണു. രണ്ടാം പ്രതിയായ അനീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കാപ്പ നിയമപ്രകാരം ഇയാളെ നാട് കടത്തിയിരുന്നു. എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി വിനോദ്, ടി.ആർ മുകേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.പാരിപ്പള്ളി മേഖലയിലെ കഞ്ചാവ് മൊത്ത വിതരണക്കാരാണിവരെന്ന് എക്സൈസ് അറിയിച്ചു.

രാജ്യസഭ തെരഞ്ഞെടുപ്പ്: വിജയികളെ ഇന്ന് പ്രഖ്യാപിക്കും

രാജ്യസഭ തെരഞ്ഞെടുപ്പ്: വിജയികളെ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പിലെ വിജയികളുടെ പേര് ഇന്ന് പ്രഖ്യാപിക്കും. മൂന്ന് ഒഴിവുകളാണ് നിലവിലുള്ളത്. ഇടതുമുന്നണിയില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി, സിപിഐ നേതാവ് പി പി സുനീര്‍ എന്നിവരാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്.

യുഡിഎഫിന് ലഭിച്ച ഒരു സീറ്റില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി അഡ്വ. ഹാരിസ് ബീരാനും നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിക്കും. മറ്റാരും പത്രിക നല്‍കാത്തതിനാല്‍, സമയപരിധി അവസാനിച്ചശേഷം ഇവര്‍ മൂന്നുപേരും എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപനമുണ്ടാകും. രാജ്യസഭയില്‍ കേരളത്തില്‍ നിന്നും ഒമ്പത് എംപിമാരാണുള്ളത്.

മാസപ്പടി കേസ്: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

മാസപ്പടി കേസ്: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി ഇടപാടു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും ഹൈക്കോടതി നോട്ടീസ്. അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടല്‍ എംഎല്‍എയുടെ ഹര്‍ജിയിലാണ് നടപടി. സിഎംആര്‍എല്‍ ഉള്‍പ്പെടെ എല്ലാ എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാസപ്പടി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ മാത്യു കുഴല്‍നാടന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി കോടതി ഹര്‍ജി തള്ളി. ഇതിനെതിരെയാണ് റിവിഷന്‍ ഹര്‍ജിയുമായി മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ധാതു മണല്‍ ഖനനത്തിനായി സിഎംആര്‍എല്‍ കമ്പനിക്കു അനുമതി നല്‍കിയതിനു പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയായ എക്സാലോജിക്കിന് മാസപ്പടിയായി പണം ലഭിച്ചുവെന്നാണ് മാത്യു കുഴൽനാടൽ ആരോപിച്ചിരുന്നത്. മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ ഏഴു പേരെ എതിര്‍കക്ഷികളാക്കിയാണ് കുഴൽനാടൻ വിജിലൻസ് കോടതിയിൽ ഹർജി നൽകിയിരുന്നത്.