തൃത്താലയില്‍ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്: ഒരാള്‍ കൂടി പിടിയില്‍

തൃത്താലയില്‍ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്: ഒരാള്‍ കൂടി പിടിയില്‍

പാലക്കാട്: തൃത്താലയില്‍ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍ അലന്റെ സുഹൃത്ത് ഒറ്റപ്പാലം സ്വദേശി അജീഷ് ആണ് പൊലീസിന്റെ പിടിയിലായത്. തൃശൂരില്‍ നിന്നാണ് അര്‍ധരാത്രിയോടെ അജീഷിനെ പൊലീസ് പിടികൂടിയത്.

കാറിലിരുന്നു മദ്യപിക്കുകയായിരുന്നു എന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. പൊലീസ് അവിടേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പിടിക്കപ്പെടാതിരിക്കാനാണ് എസ്‌ഐയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാറുമായി വെട്ടിച്ചു കടന്നുകളഞ്ഞതെന്നും പ്രതികള്‍ പറഞ്ഞു.

പ്രതികള്‍ എസ്‌ഐയെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു എന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. കേസിലെ മുഖ്യപ്രതിയായ അലനെ ഇന്നലെ പട്ടാമ്പിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രികാല വാഹനപരിശോധനയ്ക്കിടെ തൃത്താല സ്റ്റേഷനിലെ എസ്ഐ ശശികുമാറിനെ ഇടിച്ചു തെറിപ്പിച്ചാണ് പ്രതികള്‍ കടന്നുകളഞ്ഞത്.

ഐഎഎസ് ഓഫീസറായ മകളെ സല്യൂട്ടടിച്ച് എസ്പിയായ പിതാവ്; വൈറലായി ചിത്രം;

ഐഎഎസ് ഓഫീസറായ മകളെ സല്യൂട്ടടിച്ച് എസ്പിയായ പിതാവ്; വൈറലായി ചിത്രം;

തെലങ്കാന പൊലീസ് അക്കാദമിയിലെ ഡെപ്യൂട്ടി ഡയറക്ടറും എസ്പിയുമായ എൻ വെങ്കടേശ്വരലു, ഐഎഎസ് ഓഫീസറെ സല്യൂട്ട് ചെയ്തപ്പോൾ അദ്ദേഹത്തിന്റ കണ്ണുകൾ ആനന്ദാശ്രുക്കൾ കൊണ്ട് നിറഞ്ഞിരുന്നു. അഭിമാനവും സന്തോഷവും കൂടിയിണങ്ങിയ നിമിഷമായിരുന്നു അത്. ഐഎഎസ് ട്രെയിനി ഓഫീസറായ മകൾ എൻ ഉമാ ഭാരതിയെ ഔദ്യോഗികമായി നേരിട്ട് കണ്ടപ്പോഴായിരുന്നു അച്ഛന്റെ അഭിമാനം വാനോളം ഉയർത്തിയ ആ സല്യൂട്ട്.

തെലങ്കാന പൊലീസ് അക്കാദമിയിലേക്ക് സെമിനാറിനായി എത്തിയതായിരുന്നു ഉമ. പിതാവിനെ കണ്ടപ്പോൾ അവൾ ഒന്നു പുഞ്ചിരിച്ചു. എന്നാൽ പ്രതീക്ഷിക്കാതെയായിരുന്നു അവൾക്ക് പൂക്കൾ സമ്മാനിച്ച് പിതാവ് സല്യൂട്ട് നൽകിയത്. ഓഫീസിന് മുന്നിലുണ്ടായിരുന്ന മറ്റെല്ലാവർക്കും ഇത് വേറിട്ടൊരു അനുഭവമായിരുന്നു. മകളെ സല്യൂട്ട് ചെയ്യുന്ന പിതാവിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ സംഭവം വൈറലായി.

പിതാവിനെക്കാൾ ഉയർന്ന പദവി സ്വന്തമാക്കിയ ഉമയെ മറ്റ് ഉദ്യോഗസ്ഥരും അഭിനന്ദിച്ചിരുന്നു. യുപിഎസ്സി പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഉമാ ഭാരതി 2022 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.

ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: ബംഗാളിലെ ഡാര്‍ജിലിങ് ജില്ലയില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. അസമിലെ സില്‍ചാറില്‍നിന്ന് കൊല്‍ക്കത്തയിലെ സീല്‍ദാഹിലേക്ക് സര്‍വീസ് നടത്തുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസ്, രാവിലെ രംഗപാണി സ്റ്റേഷന്‍ പിന്നിട്ടതിനു പിന്നാലെയാണ് ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്.

ചരക്ക് ട്രെയിന്‍ സിഗ്നല്‍ മറികടന്ന് കാഞ്ചന്‍ജംഗം എക്‌സ്പ്രസുമായി കുട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട എക്‌സ്പ്രസിന്റെ രണ്ട് ബോഗികളും ചരക്കുവണ്ടിയുടെ നിരവധി ബോഗികളും പാളം തെറ്റിയിട്ടുണ്ട്. നിരവധി പേര്‍ ട്രെയിനനകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സ്ഥലത്ത് ഗുരുതരസാഹചര്യമാണെന്ന് ഡാര്‍ജലിങ് എഎസ്പി അഭിഷേക് റായ് പറഞ്ഞു.

പന്തളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്, 2 പേരുടെ നില ​ഗുരുതരം

പന്തളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്, 2 പേരുടെ നില ​ഗുരുതരം

ചെങ്ങന്നൂർ: എം സി റോഡിൽ പന്തളം മാന്തുകയിൽ വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്. ബുധനൂർ സ്വദേശി പ്രസന്നനും കുടുംബവും സഞ്ചരിച്ചിരുന്ന കാറും എതിർദിശയിൽ വന്ന ലോറിയും തമ്മിൽ ഇടിച്ചാണ് അപകടമുണ്ടായത്. പുലർച്ചെ 5.45 ന് ആയിരുന്നു സംഭവം. കാറിൽ ഉണ്ടായിരുന്ന പ്രസന്നൻ, ഭാര്യ ജയ, മക്കൾ അനുപ്രിയ, ദേവപ്രിയ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ പ്രസന്നൻ, ജയ എന്നിവരുടെ നില ഗുരുതരമാണ്.

യാഥാര്‍ത്ഥ്യം പറഞ്ഞതിന്റെ പേരില്‍ രക്തസാക്ഷിയാകാനും തയ്യാര്‍ : വെള്ളാപ്പള്ളി

യാഥാര്‍ത്ഥ്യം പറഞ്ഞതിന്റെ പേരില്‍ രക്തസാക്ഷിയാകാനും തയ്യാര്‍ : വെള്ളാപ്പള്ളി

ആലപ്പുഴ: കേരളത്തിലെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന്റെ പേരില്‍ രക്തസാക്ഷിയാകാനും തയാറെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍. ഇടതു വലതു മുന്നണികള്‍ അതിരുവിട്ട മുസ്ലിം പ്രീണനം നടത്തുകയാണ്. മുന്നണികളുടെ മുസ്ലിം പ്രീണനത്തെക്കുറിച്ചു പറഞ്ഞതിന്റെ പേരില്‍ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. എസ്എന്‍ഡിപി യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദ’ത്തിലെ മുഖപ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘യാഥാര്‍ഥ്യം ഉറക്കെപ്പറഞ്ഞതിന്റെ പേരില്‍ എനിക്കെതിരേ വാളെടുക്കുന്നവരോടും ഉറഞ്ഞുതുള്ളുന്നവരോടും പറയാന്‍ ഒന്നേയുള്ളൂ; ഇത്തരം ഭീഷണിക്കുമുന്നില്‍ തലകുനിക്കാന്‍ മനസ്സില്ല. അത്തരം വെല്ലുവിളി നേരിടാന്‍ തയ്യാറാണ്. അതിനുവേണ്ടി രക്തസാക്ഷിയാകാനും മടിയില്ല’ എന്ന മുഖവുരയോടെയാണ് വെള്ളാപ്പള്ളിയുടെ മുഖപ്രസംഗത്തിലെ പരാമര്‍ശങ്ങള്‍. കേരളത്തില്‍ ഹൈന്ദവ പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന അസമത്വങ്ങളെക്കുറിച്ച് ബോദ്ധ്യമാകണമെങ്കില്‍ ഇവിടെ ഒരു സാമൂഹ്യ, സാമ്പത്തിക സര്‍വേ നടത്തുക തന്നെ വേണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെടുന്നു.

‘ഒഴിവുവന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് എല്‍ഡിഎഫ്. ഒരു മുസ്ലിമിനെയും ഒരു ക്രിസ്ത്യാനിയെയും യുഡിഎഫ് ഒരു മുസ്ലിമിനെയും നാമനിര്‍ദേശം ചെയ്തതിലെ അനീതി ചൂണ്ടിക്കാണിച്ചതാണ് ഞാന്‍ ചെയ്ത പാതകം. കേരളത്തില്‍ ആകെയുള്ളത് ഒന്‍പതു രാജ്യസഭാ സീറ്റുകളാണ്. അതില്‍ അഞ്ചുപേരും മുസ്ലിങ്ങളാണ്. രണ്ടുപേര്‍ ക്രിസ്ത്യാനികളും. ജനസംഖ്യയുടെ പകുതിയിലേറെയുള്ള ഹിന്ദുക്കള്‍ക്ക് ഇരുമുന്നണികളുംകൂടി നല്‍കിയത് രണ്ടേ രണ്ടു സീറ്റുകളും.

ചക്രവാതച്ചുഴി; ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴി; ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ആറു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തും ചക്രവാതച്ചുഴിയുണ്ട്. ഇതിന്റെ സ്വാധീനത്തിലാണ് മഴ കനക്കുന്നത്.ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

ഉയര്‍ന്ന തിരമാല മുന്നറിയിപ്പ്

കേരള തീരത്ത് ഇന്ന് വൈകുന്നേരം 05.30 വരെയും തമിഴ്നാട് തീരത്ത് നാളെ രാത്രി 11.30 വരെയും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.