പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര നിയമ മന്ത്രി

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര നിയമ മന്ത്രി

നിലവിലെ ഇന്ത്യൻ ക്രിമിനല്‍ നിയമങ്ങളെ പൊളിച്ചെഴുതിക്കൊണ്ടുള്ള പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാള്‍.

ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) എന്നീ നിയമങ്ങളാണ് ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തിലാവുന്നത്. 1860-ലെ ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി.), 1898ലെ ക്രിമിനല്‍ നടപടിച്ചട്ടം (സി.ആർ.പി.സി.), 1872ലെ ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്കു പകരമാണ് ഇവ നിലവില്‍ വരുന്നത്.

ഐപിസി, സിആർപിസി, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ മാറുകയാണ്. കൂടിയാലോചനകള്‍ക്കുശേഷം, നിയമ കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ചുകൊണ്ടാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പുതിയ നിയമങ്ങളുമായി ബന്ധപ്പെട്ട പരിശീലന സൗകര്യങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

കാണാതായ എസ്‌ഐ തിരിച്ചെത്തി; ‘തുടര്‍ച്ചയായ ജോലി കാരണം മാനസിക സമ്മര്‍ദം’

കാണാതായ എസ്‌ഐ തിരിച്ചെത്തി; ‘തുടര്‍ച്ചയായ ജോലി കാരണം മാനസിക സമ്മര്‍ദം’

കോട്ടയം: വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ കാണാതായ എസ്‌ഐ തിരികെയെത്തി. മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് മാറി നിന്നതെന്നാണ് ഉദ്യോഗസ്ഥന്റെ മൊഴി. ഗ്രേഡ് എസ്ഐ കെ രാജേഷിനെരണ്ടുദിവസമായി കാണാനില്ലായിന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അയര്‍ക്കുന്നം പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്ന് അദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചത്

കഴിഞ്ഞ വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടിക്കുശേഷം വീട്ടിലേക്കു മടങ്ങിയ രാജേഷ് രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. അമ്മയുടെ ചികിത്സക്കായി അവധി ചോദിച്ചിട്ടും ലഭിക്കാത്തതിലും തുടര്‍ച്ചയായ ജോലികാരണം ഇദ്ദേഹം കടുത്ത മാനസികപ്രയാസം അനുഭവിച്ചിരുന്നെന്നാണ് വിവരം.മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാല്‍ രാജേഷിനെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പിന്തുടരാന്‍ പൊലീസിനായിരുന്നില്ല.

തിരുവനന്തപുരത്ത് യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊലപ്പെടുത്തിയ കേസ്: പ്രതി പിടിയില്‍

തിരുവനന്തപുരത്ത് യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊലപ്പെടുത്തിയ കേസ്: പ്രതി പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാലരാമപുരം ആലുവിള കൈതോട്ടുകോണം കരിപ്ലാംവിള പുത്തന്‍ വീട്ടില്‍ ബിജു(40) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ബിജുവിന്റെ വീടിന് സമീപത്തുവെച്ചായിരുന്നു സംഭവം. സുഹൃത്തുക്കളായ ഇരുവരും രാവിലെ മുതല്‍ ഉച്ചവരെ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനുശേഷം ഇരുവരും വീട്ടിലേക്ക് പോയി. തുടര്‍ന്ന് വൈകിട്ട് 4.45 ഓടെ ബിജുവിനെ കുമാര്‍ ഫോണില്‍ വിളിച്ചു.

നിരവധി തവണ ബെല്ലടിച്ചിട്ടും ബിജു ഫോണെടുത്തില്ല. പിന്നീട് ബിജു വീട്ടില്‍നിന്ന് പുറത്തിറങ്ങി ബൈക്കില്‍ ഇരിക്കുകയായിരുന്ന കുമാറിന്റെ അടുത്തേയ്ക്ക് എത്തി. ഉടനെതന്നെ കുമാര്‍ കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ബിജുവിന്റെ കഴുത്തില്‍ വെട്ടുകയും നെഞ്ചില്‍ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ത്യാ​ഗ സ്മരണയിൽ വിശ്വാസികൾ; ഇന്ന് ബലി പെരുന്നാൾ

ത്യാ​ഗ സ്മരണയിൽ വിശ്വാസികൾ; ഇന്ന് ബലി പെരുന്നാൾ

കൊച്ചി: ലോകമെമ്പാടും ഇസ്ലാം മത വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ പള്ളികളിൽ ഇന്ന് പെരുന്നാൾ നമസ്കാര ചടങ്ങുകൾ നടക്കും. മഴ മുന്നറിയിപ്പുള്ളതിനാൽ പല ജില്ലകളിലും ഇത്തവണ ഈ​ദ് ​ഗാഹുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ത്യാ​ഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നത്.

പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാ​ഗത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഈ ദിനം. ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാൾ. ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവയ്ക്കലുമൊക്കെയായി വിശ്വാസികൾ ഒത്തു കൂടുന്നു. ഹജ് കർമ്മം പൂർത്തിയാക്കി സൗദിയിൽ ഇന്നലെയായിരുന്നു പെരുന്നാൾ ആഘോഷം. ഒമാൻ ഒഴികെയുള്ള മറ്റ് ​ഗൾഫ് രാജ്യങ്ങളിലും ഇന്നലെ പെരുന്നാൾ ആഘോഷിച്ചിരുന്നു. രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും രാഷ്ട്രപതി ദ്രൗപതി മുർമു ഈദ് ആശംസകൾ നേർന്നു.

തീറ്റയായി കൊടുത്തത് പൊറോട്ടയും ചക്കയും; കൊല്ലത്ത് അഞ്ച് പശുക്കൾ ചത്തു

തീറ്റയായി കൊടുത്തത് പൊറോട്ടയും ചക്കയും; കൊല്ലത്ത് അഞ്ച് പശുക്കൾ ചത്തു

കൊല്ലം: തീറ്റയായി പൊറോട്ടയും ചക്കയും നൽകി കൊല്ലം വെളിനല്ലൂരിൽ അഞ്ചു പശുക്കൾ ചത്തു. വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്. ഇന്നലെ വൈകിട്ട് മുതലാണ് പശുക്കൾ കുഴഞ്ഞു വീണത്. പശുക്കൾക്ക് നൽകിയ തീറ്റയിൽ അമിതമായി പൊറോട്ടയും ചക്കയും ഉൾപ്പെടുത്തിയിരുന്നു.

ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിന്നുള്ള എമർജൻസി റസ്പോൺസ് ടീമെത്തി അവശനിലയിലായ കന്നുകാലികൾക്ക് ചികിത്സ നൽകി. ചത്ത പശുക്കളുടെ പോസ്റ്റ്മോർട്ടവും നടത്തി. പൊറോട്ടയും ചക്കയും തീറ്റയിൽ അമിതമായി ചേർത്തത് മൂലം വയര്‍ കമ്പനം നേരിട്ട് പശുക്കള്‍ ചാവുകയായിരുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു.

പശുക്കളുടെ തീറ്റയെക്കുറിച്ച് കർഷകർക്ക് അവബോധം നൽകുമെന്ന് ഫാം സന്ദർശിച്ച മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പശുക്കളെ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു

കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു

കൊല്ലം: ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു. സ്ത്രീയാണ് മരിച്ചതെന്നാണ് സംശയം. ആത്മഹത്യയാണെന്ന് കരുതുന്നതായി പൊലീസ്. വാഹന സർവീസ് ഇല്ലാത്ത റോഡിലാണ് കാറുണ്ടായിരുന്നത്. കല്ലുവാതുക്കൽ സ്വദേശിയുടെ ഉടമസ്ഥയിലുള്ള കാറിൽ രാത്രി 7 മണിയോടെയായിരുന്നു സംഭവം. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപം കിടന്ന കാറിനുള്ളിൽ തീപിടിക്കുകയായിരുന്നു. കാർ പൂർണമായി കത്തി നശിച്ചു. ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു.