കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്കേറ്റു

കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്കേറ്റു

കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്കേറ്റു. ഇരു ബസുകളിലേയും നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ തൃച്ചംബരം റേഷന്‍കടക്ക് സമീപത്തായിരുന്നു അപകടം. തളിപ്പറമ്പില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന കൃതിക ബസും തളിപ്പറമ്പിലേക്ക് വരികയായിരുന്ന പറശിനി ബസുമാണ് കൂട്ടിയിടിച്ചത്. ബസുകൾ അമിത വേഗതയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.

ബസ് ബ്രേക്ക് ചെയ്തപ്പോള്‍ തലയിടിച്ചാണ് പലര്‍ക്കും പരുക്കേറ്റത്. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് പൊലീസും നാട്ടുകാരുമാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഇരു വാഹനത്തിന്റെയും ഗ്ലാസുകള്‍ തകര്‍ന്ന് വീണ് ചിതറിയത് കാരണം റോഡില്‍ ഗതാഗതം മുടങ്ങിയ നാട്ടുകാര്‍ ഇത് നീക്കം ചെയ്തശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.

കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐയെ കാണാനില്ലെന്ന് പരാതി

കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐയെ കാണാനില്ലെന്ന് പരാതി

കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐയെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്‌ഐ കെ രാജേഷിനെയാണ് കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ അയർക്കുന്നം പൊലീസ് കേസെടുത്തു. ജോലി സംബന്ധമായ മാനസിക സമ്മർദം നേരിട്ടിരുന്നെന്ന് കുടുംബം ആരോപിച്ചു.

14ന് രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ഇന്നലെ രാത്രി വൈകിയും വീട്ടിലെത്തിയില്ല. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഗ്രേഡ് എസ്‌ഐക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും

കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും

കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെരുന്നാൾ വിപണയിയും സജീവമാണ്. സംസ്ഥാനത്തെ പലയിടങ്ങളിലും സാധാരണയെക്കാൾ കൂടുതൽ തിരക്കാണ് അനുഭവപ്പെടുന്നത്.

വിശ്വാസികൾക്ക് ഇത് വലിയ പെരുന്നാളാണ്. ഈദുൽ അദ്ഹ എന്ന ഈ ആഘോഷം ഇന്ത്യയിൽ ബക്രീദ് എന്ന പേരിലാണ് അറിയപ്പെടുന്നത്.ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമായുള്ള വലിയ ആഘോഷം കൂടിയാണ് ബലി പെരുന്നാൾ. മൂന്ന് ഘട്ടങ്ങളിലായാണ് ബക്രീദ് ആഘോഷം നടക്കുന്നത്. തനിക്കുള്ളത് ഉപേക്ഷിക്കുക, തനിക്കുള്ളത് കൂട്ടുകാർക്കും സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും നൽകുക, ദരിദ്രർക്ക് ദാനം നൽകുക.ഈ മൂന്ന് പുണ്യകരമായ പ്രവർത്തിയാണ് ബലി പെരുന്നാൾ ദിനം അനുഷ്ഠിക്കുന്നത്.

ഒരു വർഷം രണ്ട് തവണയാണ് ഈദ് ആഘോഷിക്കുന്നത്.ആദ്യം ചെറിയ പെരുന്നാളും പിന്നീട് വലിയ പെരുന്നാളും ആഘോഷിക്കും. ചന്ദ്രനെ നിരീക്ഷിച്ചാണ് പെരുന്നാൾ ദിവസം കണക്കാക്കുന്നത്.എന്നാൽ റമദാൻ മാസത്തിലാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുകയാണ്. യുഎഇ, സൗദി, അബൂദബി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ഇന്നാണ് പെരുന്നാള്‍.പ്രവാസലോകത്ത് ഇത്തവണ കനത്ത ചൂടിനിടയിലാണ് ഇത്തവണ പെരുന്നാള്‍ ആഘോഷം.

വിവിധ രാജ്യങ്ങളില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് പ്രത്യേകസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈദ്ഗാഹുകളിലും പള്ളികളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മലയാളികള്‍ക്കായി യുഎഇയില്‍ പ്രത്യേക ഈദ്ഗാഹുകള്‍ ഒരുക്കിയിരുന്നു.

തൃശൂരും പാലക്കാടും രണ്ടാം ദിവസവും നേരിയ ഭൂചലനം

തൃശൂരും പാലക്കാടും രണ്ടാം ദിവസവും നേരിയ ഭൂചലനം

തൃശൂരും പാലക്കാടും തുടർച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം. തൃശൂരിലെ വടക്കൻ മേഖലകളിലാണ് നേരിയ ഭൂചനം അനുഭവപ്പെട്ടത്. കുന്നംകുളം, ചൂണ്ടൽ‌ വരവൂർ, എരുമപ്പെട്ടി എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടയത്. ഇന്നലെയും ഈ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പുലർച്ചെ 3.55നാണ് പ്രകമ്പനമുണ്ടായത്. തൃശൂർ ന​ഗരത്തിലും അത്താണിയിലും ഭൂമികുലുങ്ങി.

പാലക്കാട് ജില്ലയിലും ഭൂചലനം അനുഭവപ്പെട്ടു. ആനക്കര, കപ്പൂർ, തിരുമിറ്റക്കോട് പഞ്ചായത്തുകളിലെ വിവിധ ഇടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. ഓങ്ങല്ലൂർ‌ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. ഏതാനും സെക്കന്റുകൾ മാത്രമാണ് ഭൂചലനമുണ്ടായതത്. വലിയ മുഴക്കവും പ്രകമ്പനവും ഉണ്ടായി. നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല.

ഇന്നലെ രാവിലെ 8:15നാണ് ശക്തമായ പ്രകമ്പനത്തോടൊപ്പം ഭൂമി കുലുങ്ങുന്നതായി അനുഭവപ്പെട്ടത്. വലിയ ശബ്ദത്തോടെയാണ് പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടത്. വീടുകളിൽ അടുക്കളയിൽ ഇരുന്ന പാത്രങ്ങളും വീട്ടുപകരണങ്ങളും ഉൾപ്പെടെ ചലിച്ച് താഴെ വീണു. വിവിധ ഇടങ്ങളിൽ പരിഭ്രാന്തരായ ആളുകൾ വീടിനു പുറത്തേക്ക് ഓടിയിരുന്നു.

വർക്കല ബോട്ടണി അലുമിനി നാല്പതാം വാർഷികവും മെരിറ്റ് അവാർഡ് വിതരണവും

വർക്കല ബോട്ടണി അലുമിനി നാല്പതാം വാർഷികവും മെരിറ്റ് അവാർഡ് വിതരണവും

വർക്കല: ശിവഗിരി ശ്രീ നാരായണ കോളേജ് ബോട്ടണി വിഭാഗം 1984-87 ബാച്ചിലെ വിദ്യാർഥികൾ നാൽപതു വർഷങ്ങൾക്കു ശേഷം അതേ കോളേജിൽ ഒരുമിച്ചു കൂടി ജീവിതാനുഭവങ്ങൾ പങ്കുവച്ചു. അവരുടെ ബാച്ചിലെ അംഗമായിരുന്ന ബാബു പൊടിയന്റെ അകാലവിയോഗത്തിൽ പ്രണാമം നേർന്നുകൊണ്ട് ഏർപ്പെടുത്തിയ ക്യാഷ് പ്രൈസും പ്രശംസാഫലകവും അടങ്ങിയ അവാർഡ് വർക്കല എസ്. എൻ കോളേജിൽ നിന്നും ബോട്ടണിയിൽ ഏറ്റവും കൂടുതൽ മാർക്ക്‌ നേടിയ മുഹ്സിന റഫീക്കിന് വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി വിതരണം ചെയ്തു.

40 വർഷം കഴിഞ്ഞും കലാലയ ജീവിതത്തിലെ ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്ന വർക്കല എസ്. എൻ കോളേജിലെ ബോട്ടണി അലുമിനിയെ ഉത്ഘാടനപ്രസംഗത്തിൽ അദ്ദേഹം ഏറെ പ്രശംസിച്ചു

ഇതേ കോളേജിലെ ബോട്ടണി വിഭാഗത്തിൽ നിന്നും പഠിച്ചിറങ്ങി പിൽകാലത്തു അക്കാഡമിക് രംഗത്ത് മികവ് പുലർത്തിയ ഡോക്ടർ. എസ്. ഷിബുരാജ് (പ്രൊഫസർ, കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസ്‌ ), ഡി. അജിത് കുമാർ (റിട്ടയേർഡ് സയന്റിസ്റ്റ്, രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി)എന്നിവരെയും പ്രശംസ ഫലകവും പൊന്നാടയും നൽകി ആദരിച്ചു.

യോഗത്തിൽ ഖാലിദ് പനവിള അധ്യക്ഷത വഹിച്ചു. എസ്. എൻ ട്രസ്റ്റ്‌ എക്സിക്യൂട്ടീവ് അംഗം എസ്. ആർ. എം. അജി, കോളേജ് ബോട്ടണി വിഭാഗം തലവൻ പ്രൊഫസർ ഡോ. എസ്. ശേഖരൻ, മുൻ മേധാവി ഡോ. ഹസീന ബീവി, ഡോ. ഷിബുരാജ്, അയ്രൂർ ഷാജഹാൻ,ഡോ. സന്തോഷ്‌, അഡ്വ. കെ. എൽ. സാജൻ, എസ്. വി.സുഭാഷ് ചന്ദ്ര ബോസ്, ജെമി, രേഖ. ഡി എന്നിവർ സംസാരിച്ചു.

തുമ്പ പാസ്‌പോര്‍ട്ട് തട്ടിപ്പ്: സഹായം നല്‍കിയ പൊലീസുകാരന്‍ സസ്‌പെന്‍ഷനില്‍

തുമ്പ പാസ്‌പോര്‍ട്ട് തട്ടിപ്പ്: സഹായം നല്‍കിയ പൊലീസുകാരന്‍ സസ്‌പെന്‍ഷനില്‍

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയില്‍ വ്യാജരേഖ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് എടുക്കുന്ന സംഘത്തിന് നേതൃത്വം നല്‍കിയത് പൊലീസുകാരനെന്ന് റിപ്പോര്‍ട്ടുകള്‍. സസ്‌പെന്‍ഷനിലായ തുമ്പ സ്റ്റേഷനിലെ പൊലീസുകാരനായ അന്‍സില്‍ അസീസിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. അന്‍സില്‍ ഇടപെട്ട പാസ്‌പോര്‍ട്ട് വെരിഫിക്കേഷനുകള്‍ പുനഃപരിശോധിക്കും.

ഗുണ്ടകള്‍ക്കും ഈ സംഘം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായിട്ടാണ് വ്യാജരേഖ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് ചമയ്ക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ നാലുപേര്‍ തുമ്പ പൊലീസിന്റെ കസ്റ്റഡിയിലാകുന്നത്. കൊല്ലം സ്വദേശികളായ സഫറുള്ള ഖാന്‍, ബദറുദ്ദീന്‍, തിരുവനന്തപുരം സ്വദേശികളായ സുനില്‍കുമാര്‍, എഡ്വേര്‍ഡ് എന്നിവരാണ് പിടിയിലായത്.

ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വ്യാജരേഖ ചമച്ചു നല്‍കുന്നത് തിരുവനന്തപുരം മണക്കാട് സ്വദേശി കമലേഷ് ആണെന്ന് വെളിപ്പെടുത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്തപ്പോഴാണ് സംഘത്തിന് പിന്നില്‍ വലിയ സംഘമുണ്ടെന്ന് വ്യക്തമായത്. ഈ സംഘത്തെ സഹായിക്കാന്‍ തുമ്പ സ്റ്റേഷനിലെ അന്‍സില്‍ എന്ന പൊലീസുകാരനും ഉണ്ടായിരുന്നതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് അന്‍സിലിനെ സസ്‌പെന്‍ഡ് ചെയ്തു. അന്‍സില്‍ വെരിഫിക്കേഷന്‍ നടത്തിയ 13 ഓളം ഫയലുകള്‍ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

പാസ്‌പോര്‍ട്ടിനായി സമീപിക്കുന്ന ആളുകള്‍ക്ക് മതിയായ രേഖകള്‍ ഇല്ലെങ്കില്‍ തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാജരേഖ ഉണ്ടാക്കി നല്‍കും. വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മ്മിക്കുന്നത് മണക്കാട് സ്വദേശി കമലേഷ് ആണ്. വ്യാജരേഖകള്‍ സഹിതം പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വെരിഫിക്കേഷനായി തുമ്പ സ്റ്റേഷനിലെത്തും. ഈ അപേക്ഷകള്‍ ക്ലിയര്‍ ചെയ്തു നല്‍കിയിരുന്നത് അന്‍സില്‍ ആണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.