വീട്ടിൽ ആർ സി സി ബി സ്ഥാപിക്കാം; വൈദ്യുതി അപകടം ഒഴിവാക്കാം

വീട്ടിൽ ആർ സി സി ബി സ്ഥാപിക്കാം; വൈദ്യുതി അപകടം ഒഴിവാക്കാം

വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിതമായി വൈദ്യുതപ്രവാഹമുണ്ടായാല്‍, ആ ഉപകരണം പ്രവർത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേല്ക്കാൻ വലിയ സാദ്ധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പ്രസ്തുത ഉപകരണത്തിലേക്കും സർക്യൂട്ടിലേക്കുമുള്ള വൈദ്യുതി പ്രവാഹം ഉടനടി നിർത്തി വൈദ്യുതാഘാതം ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധിയാണ് ആർ സി സി ബി അഥവാ Residual Current Circuit Breaker. നമ്മുടെ നാട്ടിൽ പൊതുവെ ELCB (Earth Leakage Circuit Breaker) എന്നറിയപ്പെടുന്നത് യഥാർഥത്തിൽ ആർ സി സി ബി എന്ന ഉപകരണമാണ്. ELCB എന്ന വോൾട്ടേജ് ഓപ്പറേറ്റഡ് ഉപകരണം ഇപ്പോൾ പ്രചാരത്തിലില്ല.

ഒരു വൈദ്യുത സർക്യൂട്ടിൽ സ്ഥാപിച്ചിരിക്കുന്ന ആർ സി സി ബി ഫെയ്സിലൂടെയും, ന്യൂട്രലിലൂടെയും വരുന്നതും പോകുന്നതുമായ വൈദ്യുത പ്രവാഹം ഒരുപോലെയാണോ എന്ന് സദാ സമയവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഇതിൽ റിംഗ് രൂപത്തിലുള്ള കോറിലായി മൂന്ന് കോയിലുകൾ ചുറ്റിയിരിക്കുന്നു. ഒരു കോയിൽ ഫേസ് ലൈനിന് ശ്രേണിയായും അടുത്തത് ന്യൂട്രൽ ലൈനിന് ശ്രേണിയായും, മൂന്നാമത്തെ കോയിൽ ട്രിപ്പിംഗ് മെക്കാനിസവുമായും ബന്ധിപ്പിച്ചിരിക്കുന്നു. ഫേസ് കോയിലും ന്യൂട്രൽ കോയിലും വിപരീതദിശകളിൽ ചുറ്റിയതിനാൽ‍, സാധാരണഗതിയിൽ‍ (ലീക്കേജില്ലെങ്കിൽ ഫേസ് കറണ്ടും ന്യൂട്രൽ കറണ്ടും തുല്ല്യമായിരിക്കും) ഇരുകോയിലുകളും സൃഷ്ടിക്കുന്ന കാന്തികമണ്ഡലങ്ങൾ പരസ്പരം നിർവീര്യമാക്കപ്പെടുന്നു. പരിണിത കാന്തികമണ്ഡലം പൂജ്യമായതിനാൽ റിലേ പ്രവർത്തിക്കുന്നില്ല.

സർക്കീട്ടിൽ എവിടെയെങ്കിലും കറണ്ട് ലീക്കേജ് ഉണ്ടായാൽ, ന്യൂട്രൽ കറണ്ടിൽ‍ വ്യത്യാസം ഉണ്ടാവുകയും പരിണിത കാന്തികമണ്ഡലം വർദ്ധിക്കുകയും ചെയ്യുന്നു. തല്ഫലമായി റിലേ കോയിലിൽ ഒരു പൊട്ടൻഷ്യൽ വ്യതിയാനം അനുഭവപ്പെടുകയും കോയിൽ‍ ഉത്തേജിപ്പിക്കപ്പെട്ട് ട്രിപ്പിംഗ് മെക്കാനിസം പ്രവർത്തിച്ച് വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നു. Residual Magnetic Flux-നാല്‍ ട്രിപ്പിംഗ് മെക്കാനിസം പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇതിനെ Residual Current Device എന്ന് വിളിക്കുന്നത്.

വൈദ്യുതി അപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ആർ സി സി ബിവയറിംഗിന്റെ തുടക്കത്തിൽ തന്നെ‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. മികച്ച സുരക്ഷിതത്വത്തിനായി എനർജി മീറ്റർ – കട്ടൗട്ട് ഫ്യൂസ് – ആർ സി സി ബി വഴി മെയിൻ സ്വിച്ചിലൂടെ DB യിലേക്ക് പ്രധാന വയർ പോകുന്ന തരത്തിൽ വേണം വയറിംഗ് ചെയ്യാൻ.
30mA റേറ്റിംഗുള്ള ആർ സി സി ബി ആണ് വീടുകളിൽ ഉപയോഗിക്കേണ്ടതെന്നും ഓർക്കുക. ആർ സി സി ബി യുടെ ടെസ്റ്റ് ബട്ടൺ മാസത്തിലൊരിക്കൽ അമർത്തി, ഉപകരണം നന്നായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്.

തീരദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും; കേന്ദ്ര സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റു

തീരദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും; കേന്ദ്ര സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റു

ഡല്‍ഹി: കേന്ദ്ര സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റു. ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ സഹമന്ത്രിയായിട്ടാണ് ജോര്‍ജ് കുര്യന്‍ ചുമതലയേറ്റെടുത്തത്. ന്യൂനപക്ഷ ക്ഷേമ വകുപ്പുകളുടെ സഹമന്ത്രിസ്ഥാനവും ജോര്‍ജ് കുര്യന് നൽകിയിട്ടുണ്ട്.

തീരപ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. കടലാക്രമണ ഭീഷണി നേരിടുന്ന മുതലപ്പൊഴി സന്ദര്‍ശിക്കും. കേരളത്തിലെത്തി ജനങ്ങളുമായി സംസാരിച്ച്, അവരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കുമെന്നും ജോര്‍ജ് കുര്യന്‍ ചുമതലയേറ്റെടുത്തശേഷം പറഞ്ഞു. ഹജ്ജ് സമയത്ത് വിമാനചാര്‍ജ് വര്‍ധന വിഷയത്തില്‍ പഠിച്ച് കൃത്യമായ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

രാവിലെ കേന്ദ്ര പെട്രോളിയം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റിരുന്നു. ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തില്‍ എത്തിയ സുരേഷ് ഗോപിയെ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ്‌സിങ് പുരി സ്വീകരിച്ചു. തുടര്‍ന്ന് ഓഫീസിലെത്തിയാണ് സുരേഷ് ഗോപി ചുമതലയേറ്റത്.

സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരും

സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരും

സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കും. 9 ജില്ലകളിൽ യെല്ലോ അലേർട്ട്. കണ്ണൂർ, കാസർകോട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിന്‍വലിച്ചു.

എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.

അതേസമയം, കേരള തീരത്തും തമിഴ്നാട് തീരത്തും 12 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ആശുപത്രിയിലേക്ക് ഓട്ടം വിളിച്ചു; കൊച്ചിയില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് യുവാക്കളുടെ ക്രൂരമര്‍ദനം

ആശുപത്രിയിലേക്ക് ഓട്ടം വിളിച്ചു; കൊച്ചിയില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് യുവാക്കളുടെ ക്രൂരമര്‍ദനം

കൊച്ചി: എറണാകുളം വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. ഇന്നലെ രാത്രിയാണ് സംഭവം. ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച മൂന്ന് യുവാക്കളാണ് ജയയെ മര്‍ദിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരാളെത്തി ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞാണ് ജയയുടെ ഓട്ടോ വിളിച്ചത്. ഓട്ടോ കുറച്ചുദുരം മുന്നോട്ടുപോയപ്പോള്‍ രണ്ടുപേര്‍ കൂടി ഓട്ടോയില്‍ കയറുകയായിരുന്നു. ആശുപത്രിയിലെത്തിയ ശേഷം അവിടെ പണം വാങ്ങി നല്‍കാനുണ്ടെന്ന് പറഞ്ഞ് വീണ്ടും ഓട്ടോ ബിച്ചിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച് യുവാക്കള്‍ മര്‍ദിക്കുകയുമായിരുന്നു.

ക്രൂരമായ മര്‍ദനത്തില്‍ ജയയുടെ വാരിയെല്ലിനും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിക്ക് സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടെന്ന് സഹോദരി പറഞ്ഞു. മനഃപൂര്‍വം ആരോ ചെയ്യിച്ചതാണെന്നാണ് സഹോദരി പറയുന്നത്.

നിർത്തിയിട്ടിരുന്ന ബസിന് പിന്നിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറി; ആരും അറിഞ്ഞില്ല, ഡ്രൈവർക്ക് ദാരുണാന്ത്യം

നിർത്തിയിട്ടിരുന്ന ബസിന് പിന്നിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറി; ആരും അറിഞ്ഞില്ല, ഡ്രൈവർക്ക് ദാരുണാന്ത്യം

തൃശൂർ: വടക്കഞ്ചേരി ദേശീയപാതയിൽ മുടിക്കോട് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ബസിന് പിന്നിൽ പിക്കപ്പ് വാനിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ ഉക്കടം സ്വദേശി കറുപ്പയ്യ സേർവൈ (57) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം.

സർവീസ് റോഡിൽ തകരാറിലായതിനെത്തുടർന്ന് നിർത്തിയിട്ടിരുന്ന ബസിന് പിറകിലാണ് പാലക്കാട് ഭാ​ഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ ഇടിച്ചത്. അപകടം ആരുടേയും ശ്രദ്ധയിൽപ്പെടാതിരുന്നതിനാൽ ചികിത്സ കിട്ടാതെയാണ് വാൻ ഡ്രൈവർ മരിച്ചത്. പിക്കപ്പ് വാൻ ബസിന് പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

വാനിന്റെ മുൻഭാ​ഗം പൂർണമായും തകർന്ന നിലയിലാണ്. നേരം പുലർന്ന ശേഷമാണ് നാട്ടുകാർ അപകട വിവരമറിഞ്ഞത്. തുടർന്ന് നാട്ടുകാർ പീച്ചി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്നാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. കറുപ്പയ്യയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പെരിയാറിലെ മത്സ്യക്കുരുതി: രാസമാലിന്യം ഒഴുക്കി വിട്ടതായി കണ്ടെത്തിയിട്ടില്ല: മുഖ്യമന്ത്രി

പെരിയാറിലെ മത്സ്യക്കുരുതി: രാസമാലിന്യം ഒഴുക്കി വിട്ടതായി കണ്ടെത്തിയിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തതില്‍ 13.56 കോടിയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. വിഷയത്തില്‍ ടിജെ വിനോദ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കി വിട്ടതായി കണ്ടെത്തിയിട്ടില്ല. പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജ് തുറന്നപ്പോള്‍ മേല്‍ത്തട്ടില്‍ നിന്നുള്ള ഓക്‌സിജന്‍ കുറഞ്ഞ ജലം ഒഴുകിയെത്തിയതാണ് അപകടകാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നഷ്ടപരിഹാരം സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തെ തുടര്‍ന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍വയലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചതില്‍ ഡിസോള്‍വ്ഡ് ഓക്സിജന്റെ അളവ് മത്സ്യങ്ങള്‍ക്ക് ജീവിക്കുന്നതിന് ആവശ്യമായ അളവിലും കുറവായിരുന്നതായി കണ്ടെത്തി.