by Midhun HP News | Apr 15, 2026 | Latest News, കേരളം
പത്തനംതിട്ട: പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണത്തിലെ കാണിപ്പൊന്ന് മോഷണം പോയി. വിഷുദിനത്തിൽ പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദർശനം നടത്തുന്നതിനിടെയാണ് കാണിപ്പൊന്ന് കാണാതായത്. നാണയത്തിന്റെ വലിപ്പമുള്ള കാണിപ്പൊന്ന് പിന്നീട് പൊലീസ് കണ്ടെത്തി.
ബുധനാഴ്ച രാവിലെയാണ് പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്ര വിഗ്രഹത്തിൽ ചാർത്തി പുലർച്ചെ മുതൽ വിഷുക്കണി ദർശനം ഒരുക്കിയിരുന്നത്. രാവിലെ ആറുമണിയോടെ ദർശനത്തിനെത്തിയ ഭക്തരിൽ ഒരാൾ കൊട്ടാരം കുടുംബാംഗമാണെന്ന് പറഞ്ഞ് അശ്വാരൂഢനായ അയ്യപ്പന്റെ രൂപമുള്ള കാണിപ്പൊന്ന് കൈക്കലാക്കിയെന്നാണ് റിപ്പോർട്ട്.
ദർശനത്തിന് എത്തുന്ന പന്തളം കൊട്ടാരം കുടുംബാംഗങ്ങൾക്ക് കണ്ണിൽ വച്ച് തൊഴാനായിട്ടാണ് കാണിപ്പൊന്ന് നൽകാറുള്ളത്. ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കുന്ന കാണിപ്പൊന്ന് പൂജാരിയാണ് കണ്ണിൽ വച്ച് തൊഴുവാനായി കുടുംബാംഗങ്ങൾക്ക് നൽകുന്നത്. മോഷണം പോയ കാണിപ്പൊന്ന് നിമിഷങ്ങൾക്കകം പൊലീസ് കണ്ടെത്തി. തൊഴാൻ എത്തിയ ആൾ അബദ്ധത്തിൽ കാണിപ്പൊന്ന് പോക്കറ്റിലിട്ട് പോകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ആളെ കണ്ടെത്തിയത്. വിഷുക്കൈനീട്ടമാണെന്ന് തെറ്റിദ്ധരിച്ച് കാണിപ്പൊന്ന് പോക്കറ്റിലിട്ട് പോകുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്ര വിഗ്രഹത്തിൽ ചാർത്തുന്നതിനായി കൊട്ടാരം, ദേവസ്വം ബോർഡിന് കൈമാറുകയാണ് ചെയ്യുന്നത്.


by Midhun HP News | Apr 15, 2026 | Latest News, കേരളം
കണ്ണൂര്‍: കൊളച്ചേരിയില്‍ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരന്‍ മരിച്ചു. കൊളച്ചേരി പറമ്പയിലെ പി പി ഗോപിനാഥനാണ്(61) മരിച്ചത്.
ഇന്നലെ രാത്രി 8.30 ന് കൊളച്ചേരിയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഗോപിനാഥനെ ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന് കാരണമായ കെ.എല്‍.59.എ.സി. 4054 നമ്പര്‍ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മയ്യില്‍ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ:ഇന്ദിര . മക്കള്‍ : അപര്‍ണ, ഉകേഷ് (ഡ്രൈവര്‍) മരുമകന്‍: വിജേഷ്. സഹോദരങ്ങള്‍ : വല്ലി, ഗീത, ദേവകി.


by Midhun HP News | Apr 15, 2026 | Latest News, കേരളം
കോഴിക്കോട്: മൂഴിക്കലില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ ബന്ധുവായ യുവാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ വന്‍ ആസൂത്രണമെന്ന് പൊലീസ്. പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രതി അദ്‌നാന്‍ വീടിനുള്ളില്‍ കടന്നത്. എല്ലാവരും ഉറങ്ങിയ തക്കം നോക്കി വീടിനകത്തു കയറി നസ്രീനയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി അദ്‌നാനെ മറ്റൊരു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
രാത്രി 10 മണി വരെ അടുക്കളയുടെ ഭാഗത്തെ വാതില്‍ കുറ്റിയിടില്ല എന്നു മനസ്സിലാക്കിയ അദ്‌നാന്‍ എട്ടു മണിയോടെ വീടിനകത്തു പ്രവേശിച്ച് ഒളിച്ചിരുന്നുവെന്നാണ് വിവരം. സഹോദരിമാരുടെ മക്കളാണ് അദ്‌നാനും നസ്രിനയും. ഇതേ വീട്ടില്‍ താമസിച്ചിരുന്ന അദ്‌നാനെ മോശം കൂട്ടുകെട്ടും മോഷണശ്രമവും ആരോപിച്ച് ഡിസംബറില്‍ വീട്ടില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
കഴുത്തിൽ തുണി മുറുക്കി ശ്വാസംമുട്ടിച്ചതാണ് നസ്രീനയുടെ മരണകാരണമെന്നും ടേപ്പ് ഉപയോഗിച്ചു മുഖം മുഴുവൻ ചുറ്റിയതിനാൽ ശ്വാസംമുട്ടിയാണ് അദ്നാന്റെ മരണമെന്നും ചേവായൂർ പൊലീസ് അറിയിച്ചു. വല്യുപ്പയുടെ തറവാട്ടിലാണ് നസ്രീനയും ഉമ്മയും താമസിക്കുന്നത്. പുലർച്ചെ ഒരുമണിക്കും 4.30 നും ഇടയിലാണ് സംഭവം. മുകൾനിലയിൽനിന്നു ശബ്ദം കേട്ടു വല്യുമ്മ സഫിയ ഉണർന്നു.
അടുത്ത മുറിയിൽ കിടന്ന നസ്രീനയുടെ ഉമ്മ റംസീനയെ വിളിച്ചെങ്കിലും ഉണർന്നില്ല. തുടർന്നു ബന്ധുക്കളെ ഫോണിൽ വിളിച്ചുവരുത്തി. അവരുടെ പരിശോധനയിലാണ് നസ്രീനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പായ്ക്കിങ് ടേപ്പു കൊണ്ടു കൈകാലുകൾ കെട്ടിയ നിലയിൽ കട്ടിലിൽ കിടക്കുകയായിരുന്നു. മറ്റൊരു മുറിയിൽ കണ്ടെത്തിയ അദ്നാനെ പൂട്ടിയിട്ട ശേഷം പൊലീസിനെ അറിയിച്ചു. നസ്രീനയെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൊലീസ് യുവാവിന്റെ മുറി തുറക്കാൻ ശ്രമിച്ചെങ്കിലും ഉള്ളിൽനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ കട്ടിലിനടിയിൽ അദ്നാൻ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടന്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മർകസ് ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥിനിയാണ് മരിച്ച നസ്രീന. അദ്നാൻ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ വീടിന്റെ പിൻവശത്തെ വാതിലിൽ എത്തിയതായി സിസിടിവി ദൃശ്യത്തിൽ വ്യക്തമായിട്ടുണ്ട്.


by Midhun HP News | Apr 15, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് ഇന്ന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുമെന്ന് പ്രതീക്ഷ നല്‍കി വീണ്ടും അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇതിന്റെ ഫലമായി എണ്ണവില കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണവില വര്‍ധിച്ചത്.പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


by Midhun HP News | Apr 15, 2026 | Latest News, കേരളം
വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് നേടാത്ത അഞ്ചുമുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിന് പഠന പിന്തുണയും പരീക്ഷയും നടത്താൻ വിദ്യാഭ്യാസ വകുപ്പ്.
മുൻ വർഷം എട്ട്, ഒൻപത് ക്ലാസുകളിൽ മിനിമം മാർക്ക് നിശ്ചയിച്ചിരുന്നു. അതിന് തുടർച്ചയായാണ് ഈ വർഷം അഞ്ച് മുതലുള്ള ക്ലാസുകളിൽ ഇത് നിശ്ചയിച്ചത്.
ഇത് പ്രകാരം അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിൽ ഔട്ട് സ്റ്റാൻഡിങ്,വെരിഗുഡ്, ഗുഡ്, സാറ്റിസ്ഫാക്ടറി, നീഡ്സ് ഇംപ്രൂവ്മെന്റ് എന്നിങ്ങനെ എ,ബി,സി,ഡി,ഇ എന്നിങ്ങനെ ഗ്രേഡ്തിരിച്ചിട്ടുണ്ട്. 30 ൽ താഴെ മാർക്ക് ലഭിച്ചവരെ നീഡ്സ് ഇംപ്രൂവ്മെന്റ് എന്ന ഇ ഗ്രേഡിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഒൻപതാം ക്ലാസിൽ ഇത് ഒമ്പത് ഗ്രേഡാണ്. എപ്ലസ്, എ, ബിപ്ലസ്, ബി, സിപ്ലസ്, സി, ഡിപ്ലസ്, ഡി, ഇ എന്നിങ്ങനെയാണ്, ഇതിൽ ഡിയും ഇയും ഗ്രേഡിൽ വരുന്ന കുട്ടികൾക്കും അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിലെ ഇ ഗ്രേഡിൽ വരുന്ന കുട്ടികൾക്കുമാണ് പഠന പിന്തുണാ പ്രവർത്തനങ്ങൾ നടത്തേണ്ടത്.
ഏപ്രിൽ 17 ഓടെ ഈ ക്ലാസുകളിലെ മൂല്യനിർണയ പ്രവർത്തനങ്ങൾ പൂർത്തികരിച്ച് ഫലം തയ്യാറാക്കി പ്രസിദ്ധീകരിക്കണം. പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കണം. ഏതൊക്കെ വിഷയങ്ങളിലാണോ പഠന പിന്തുണ വേണ്ടത് ആ വിഷയങ്ങളിൽ എപ്രിൽ 20 മുതൽ 27 വരെ ഈ വിഭാഗത്തിൽ വരുന്ന കുട്ടികൾക്ക് വേണ്ടിയുള്ള പഠന പിന്തുണാ പ്രവർത്തനങ്ങൾ നടത്തണം. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ഈ ക്ലാസുകൾ നടത്തേണ്ടത്.
28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഇവർക്കുള്ള മൂല്യനിർണയ പരീക്ഷ നടത്തണം. മെയ് മാസം രണ്ടാം തീയതി ഫലപ്രഖ്യാപനം നടത്തണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു.
പുനർവിലയിരുത്തലിന് ശേഷവും മിനിമം സ്കോർ അല്ലെങ്കിൽ ഗ്രേഡ് ലഭിക്കാത്ത അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിലെ കുട്ടികളെ അടുത്തക്ലാസിലേക്ക് പ്രവേശനം നൽകാം. എന്നാൽ, രണ്ടാഴ്ചത്തെ ബ്രിഡ്ജ് കോഴ്സ് നൽകി നിശ്ചിത പഠന ലക്ഷ്യങ്ങളിൽ എത്തിക്കണം. ഒൻപതാം ക്ലാസിലെ കുട്ടികളുടെ പത്താംക്ലാസിലേക്കുള്ള പ്രവേശനം കെഇആർ വ്യവസ്ഥകൾ ആയിരിക്കും ബാധകം.


by Midhun HP News | Apr 15, 2026 | Latest News, കേരളം
പത്തനംതിട്ട: ശബരിമലയില്‍ ആയിരങ്ങള്‍ വിഷുക്കണി ദര്‍ശിച്ച് സായൂജ്യം നേടി. ഇന്ന് (ബുധനാഴ്ച) പുലര്‍ച്ചെ നാലിനാണ് നട തുറന്നത്. 4.05 മുതല്‍ ഏഴുവരെ വിഷുക്കണി ദര്‍ശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്. തുടര്‍ന്ന് അഭിഷേകവും ഉഷപൂജയും നെയ്യ് അഭിഷേകവും നടക്കും.
17ന് സഹസ്ര കലശപൂജയും 18ന് സഹസ്ര കലശാഭിഷേകവുമുണ്ട്. വിഷു മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച രാത്രി പത്തിന് നടയടക്കും. മേടമാസ പൂജകളോടനുബന്ധിച്ച് ദര്‍ശനം നടത്താനെത്തുന്നവര്‍ വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റ് (www.sabarimalaonline.org) വഴി ദര്‍ശനത്തിനായുള്ള സ്ലോട്ട് ഉറപ്പാക്കണം.


Recent Comments