by Midhun HP News | Apr 16, 2026 | Latest News, കേരളം
തൃശൂര്‍: വിഷുദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി. രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്.കൊച്ചി പാലാരിവട്ടം നാഗ്പാല്‍ സ്റ്റേഡിയ പാര്‍ക്ക് വില്ലയില്‍ ദീപക് നാരായണനാണ് വഴിപാടായി ആനയെ നടയിരുത്തിയത്.
ക്ഷേത്രം മേല്‍ശാന്തി ചെര്‍പ്പുളശ്ശേരി തെക്കും പറമ്പത്ത് മനയില്‍ ടി എം നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. കൊമ്പന്‍ കൃഷ്ണനാരായണന്‍ ആനയെയാണ് നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു.
ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ്, ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം രാധ, ഗോപുരം അസി. മാനേജര്‍ ഇ സുന്ദര്‍രാജ്, പാരമ്പര്യവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരന്‍ നമ്പ്യാര്‍, കണ്ടിയൂര്‍ പട്ടം വാസുദേവന്‍ നമ്പീശന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. വഴിപാടു നേര്‍ന്ന ദീപക് നാരായണനും കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.


by Midhun HP News | Apr 16, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇത്തരം ചര്‍ച്ചകളില്‍ തല്‍പ്പരനല്ല. മെയ് നാലാം തീയതി ഫലം വരട്ടെ. അതുവരെ കാത്തിരിക്കാം. കോണ്‍ഗ്രസിന് ലീഡര്‍ഷിപ്പുണ്ട്. പാര്‍ട്ടിക്ക് ഒരു സിസ്റ്റമുണ്ട്. എല്ലാവരും കൂടി ആലോചിച്ച് തീരുമാനമെടുക്കും. പൊതുജന മധ്യത്തില്‍ വലിച്ചിട്ട് ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല ഇതെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും ഇതാണ് മറ്റു പ്രവര്‍ത്തകരോട് പറയാനുള്ളത്. ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ചു വിശ്വസിക്കുന്നത്. അതിനാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുക. അതിനപ്പുറമൊന്നുമില്ല. കേരളത്തിലെ നേതാക്കള്‍ ശാന്തരാണ്. കെ സുധാകരന്‍ എന്നല്ല, ആരായാലും പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. ഞാന്‍ വട്ടപ്പൂജ്യമാണെന്ന് ചില മാധ്യമങ്ങള്‍ പറഞ്ഞു. കഴിഞ്ഞ പത്തുകൊല്ലമായി ഇതു കേള്‍ക്കുകയാണ്. അവരാണ് തീരുമാനിക്കുന്നതെങ്കില്‍, അവര്‍ തീരുമാനിക്കട്ടെ എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ഞാനടക്കം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വളരെ യോജിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ വലിയ ഉരുള്‍പൊട്ടലുണ്ടാകും, കലാപം ഉണ്ടാകും എന്നൊക്കെ ചിലര്‍ പറഞ്ഞു. എന്നാല്‍ ഒന്നുമുണ്ടായില്ല. വളരെ സ്മൂത്തായി കാര്യങ്ങള്‍ നടന്നു. അതുപോലെ സ്മൂത്തായി ഇതും തീരുമാനിക്കും. പാര്‍ട്ടിക്ക് ലീഡര്‍ഷിപ്പുണ്ട്, വ്യവസ്ഥാപിത മാര്‍ഗങ്ങളുണ്ട്. നേതാക്കന്മാരുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
കെ സുധാകരന്‍ പറഞ്ഞത് പൊതുവായ കാര്യം മാത്രമാണ്. രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഡീലിമിറ്റേഷനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് ഒരു ആശങ്കയുമില്ല. ചര്‍ച്ച മുഴുവന്‍ കോണ്‍ഗ്രസിനുള്ളിലേക്കാണ്. രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ അന്തസത്തയെ ബാധിക്കുന്ന ബില്ലിനെ മാധ്യമങ്ങള്‍ എത്രത്തോളം ഗൗരവമായി കണ്ടിട്ടുണ്ടെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. 2023 ല്‍ വനിതാ സംവരണ ബില്‍ പാസ്സാക്കിയിട്ട് മൂന്നുവര്‍ഷത്തോളം അതു വെച്ചുകൊണ്ടിരുന്ന കേന്ദ്രസര്‍ക്കാരിന് ഒരു കുഴപ്പവുമില്ല. കോണ്‍ഗ്രസിനെയാണ് വിമര്‍ശിക്കുന്നത്. എന്തുകൊണ്ട് 543 അംഗ സഭയില്‍ വനിതാ സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടാക്കാതിരുന്നതെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.
പ്രസ്താവന അനുചിതം: സുധാകരനെ തള്ളി സണ്ണി ജോസഫ്
കെ സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തള്ളിപ്പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ അനുചിതമാണ്. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് സമയമായില്ല. നാലാം തീയതി ഫലം വരട്ടെ. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന് കോണ്‍ഗ്രസിന് നടപടിക്രമമുണ്ട്. ജയിച്ചുവന്ന എംഎല്‍എമാരുടെ അഭിപ്രായം ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ആരായും. അതിനുശേഷം ആലോചിച്ച് ഹൈക്കമാന്‍ഡ് ഒരു തീരുമാനം പറയും. ആ തീരുമാനം കോണ്‍ഗ്രസിലെ എല്ലാവരും അംഗീകരിക്കും. അതാണ് കീഴ് വഴക്കം. അതിനായിട്ട് കാത്തു നില്‍ക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
ചില സോഷ്യല്‍ മീഡിയ ഫെയ്ക്ക് അക്കൗണ്ടുകളിലൂടെയാണ് ഇത്തരത്തില്‍ പേരുകള്‍ പ്രചരിപ്പിക്കുന്നത്. അതു ശരിയല്ല. അതില്‍ ആരും കുടുങ്ങരുത്. വ്യത്യസ്ത പേരുകളുണ്ടാകാം. വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. അതൊക്കെ തക്ക വേദിയില്‍ പറയുക. അതല്ലാതെ ഇത്തരം ചര്‍ച്ചകളിലേക്ക് പോകേണ്ട കാര്യമില്ല. മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍, പറയേണ്ട വേദിയില്‍ പറയാം. അല്ലാതെ സോഷ്യല്‍ മീഡിയയിലൂടെയോ പരസ്യമായോ അല്ല പ്രതികരിക്കേണ്ടത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ആരെങ്കിലും മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തോട്, അത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ചില സോഷ്യല്‍ മീഡിയ ഫെയ്ക്ക് അക്കൗണ്ടുകളിലൂടെയാണ് ഇത്തരത്തില്‍ പേരുകള്‍ പ്രചരിപ്പിക്കുന്നത്. അതു ശരിയല്ല. അതില്‍ ആരും കുടുങ്ങരുത്. വ്യത്യസ്ത പേരുകളുണ്ടാകാം. വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. അതൊക്കെ തക്ക വേദിയില്‍ പറയുക. അതല്ലാതെ ഇത്തരം ചര്‍ച്ചകളിലേക്ക് പോകേണ്ട കാര്യമില്ല. മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍, പറയേണ്ട വേദിയില്‍ പറയാം. അല്ലാതെ സോഷ്യല്‍ മീഡിയയിലൂടെയോ പരസ്യമായോ അല്ല പ്രതികരിക്കേണ്ടത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ആരെങ്കിലും മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തോട്, അത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.


by Midhun HP News | Apr 16, 2026 | Latest News, കേരളം
പാലക്കാട്: വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ദിലീപ് (34) ആണ് മരിച്ചത്. കയ്യിലിരുന്ന് ഗുണ്ട് പൊട്ടിയാണ് അപകടം ഉണ്ടായത്.
ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. പടക്കം പൊട്ടിക്കുന്നതിനിടെ കയ്യിലിരുന്ന് ഗുണ്ട് പൊട്ടി ഗുരുതരമായി പരിക്കേറ്റ ദിലീപിനെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാത്രി പതിനൊന്ന് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഗുണ്ട് പൊട്ടി ഗുരുതരമായി പൊള്ളലേറ്റത് കൊണ്ടാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ കോഴിക്കോട് കൊയിലാണ്ടിയിലും വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് മരണം സംഭവിച്ചിരുന്നു. കൊരയങ്ങാട് തെരുവില്‍ അദ്വൈത് ആണ് മരിച്ചത്. പതിനാറ് വയസ്സായിരുന്നു. ഗുണ്ട് കയ്യില്‍വെച്ച് പൊട്ടിത്തെറിച്ചാണ് അപകടം. വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങള്‍ വീടിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍വെച്ച് അദ്വൈത് കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിക്കുകയായിരുന്നു. പൊട്ടിത്തെറിയെത്തുടര്‍ന്ന് അദ്വൈതിന്റെ നെഞ്ചിലേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായത്. അപകടം നടന്നയുടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ അദ്വൈതിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു.


by Midhun HP News | Apr 16, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. സംസ്ഥാനത്തെ 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഈ മാസം 19 വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കാമെന്നാണ് അറിയിപ്പ്.
കോട്ടയം ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ഞായറാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കനത്ത ചൂടില്‍ നിര്‍ജലീകരണം മാത്രമല്ല. ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ധാരാളം വെള്ളം കുടിക്കുക, പകല്‍ സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക എന്നിങ്ങനെ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.


by Midhun HP News | Apr 16, 2026 | Latest News, കേരളം
കോഴിക്കോട്: പള്ളി കോംപൗണ്ടിൽ ആറ് മാസം വളർച്ചയെത്തിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍ പള്ളിയുടെ കോംപൗണ്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്.
കൊഴിഞ്ഞാംപാറ സ്വദേശിനി 25 വയസുള്ള ഫ്രാങ്കോയുടേതാണ് കുഞ്ഞ്. പള്ളിയില്‍ വെച്ച് പ്രസവിച്ച് ശേഷം കുഞ്ഞിനെ ഇവർ ഉപേക്ഷിച്ചു കടന്നു കളയുക ആയിരുന്നു. സംഭവത്തിൽ ഫ്രാങ്കോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
തീർത്ഥാടക സംഘത്തിനൊപ്പം വാഹനത്തിലെത്തിയ യുവതി വിശ്വാസ യോഗ്യമല്ലാത്ത മൊഴിയാണ് പൊലീസിന് നൽകിയത്. പെട്ടെന്ന് പ്രസവവേദന വന്നെന്നും പേടിച്ചിട്ടാണ് കുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതെന്നുമാണ് മൊഴി.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം. ഫ്രാങ്കോയുടെ കുടുംബ പശ്ചാത്തലം അടക്കം പരിശോധിക്കും. യുവതി വിവാഹിതയാണെന്നും ഒന്നരവയസുളള കുട്ടി ഇവർക്കുണ്ടെന്നുമാണ് വിവരം.

പൊക്കിള്‍ക്കൊടിയോട് കൂടിയാണ് മൃതദേഹമാണ് പള്ളിയുടെ പിൻവശത്ത് നിന്ന് കണ്ടെത്തിയത്. ആറ് മാസം പ്രായമായുള്ള കുഞ്ഞിന്റെ മൃതദേഹമാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി. പള്ളിയിലെ ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. പിന്നീട് ടൗൺ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ ഫൊറൻസിക് വിദഗ്ധരും പൊലീസും വിശദമായ പരിശോധന നടത്തി.

by Midhun HP News | Apr 16, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് ഇന്ന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 1,14,000ന് മുകളില്‍ എത്തി. 1,14,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് വര്‍ധിച്ചത്. 14,260 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുമെന്ന് പ്രതീക്ഷ നല്‍കി വീണ്ടും അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇതിന്റെ ഫലമായി എണ്ണവില കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണവില വര്‍ധിച്ചത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


Recent Comments