ന്യുനമര്‍ദ്ദ പാത്തി; ഇന്നും ശക്തമായ മഴ, ഇടിമിന്നല്‍ മുന്നറിയിപ്പ്

ന്യുനമര്‍ദ്ദ പാത്തി; ഇന്നും ശക്തമായ മഴ, ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്കന്‍ മഹാരാഷ്ട്ര മുതല്‍ വടക്കന്‍ കേരള തീരത്തിന് സമീപം വരെ ന്യുനമര്‍ദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് അതിശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നു രണ്ടു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിന് പുറമെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം

കേരള തീരത്തും തമിഴ്‌നാട് തീരത്തും ഇന്നു രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ന്യുനമര്‍ദ്ദ പാത്തി; ഇന്നും ശക്തമായ മഴ; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കൂട്ടത്തല്ല്; തൃശൂർ ഡിസിസി സെക്രട്ടറിക്കെതിരെ കേസ്
ജാഗ്രത നിര്‍ദേശങ്ങള്‍

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ; നിയമം ലംഘിച്ച് മീൻപിടിച്ചാൽ കർശന നടപടിയെന്ന് മുന്നറിയിപ്പ്‌

ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ; നിയമം ലംഘിച്ച് മീൻപിടിച്ചാൽ കർശന നടപടിയെന്ന് മുന്നറിയിപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി നിലവിൽവരും. ജൂലായ് 31-നാണ് ട്രോളിങ് നിരോധനം അവസാനിക്കുക. തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല. മീന്‍ സമ്പത്ത് വര്‍ധിപ്പിക്കാനും തൊഴിലാളികളുടെ വരുമാനമാര്‍ഗം ഉറപ്പാക്കാനുമാണ് ട്രോളിങ് നിരോധനം. നിയമം ലംഘിച്ച് മീൻപിടിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ്‌ നൽകി.

ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കും. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങും മുമ്പ് കേരളതീരം വിട്ടുപോകേണ്ടതാണ്. ജൂണ്‍ ഒമ്പതിന് വൈകീട്ട് ട്രോളിങ് ബോട്ടുകള്‍ കടലില്‍നിന്നു സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പൊലീസും ഉറപ്പാക്കും. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധനസമയത്തും കടലിൽപ്പോകാം. നിരോധനകാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളമേ അനുവദിക്കൂ. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകൾ പ്രവര്‍ത്തിക്കും.

നിയമസഭ സമ്മേളനം നാളെ മുതൽ; ബജറ്റ് പാസ്സാക്കൽ മുഖ്യഅജണ്ട

നിയമസഭ സമ്മേളനം നാളെ മുതൽ; ബജറ്റ് പാസ്സാക്കൽ മുഖ്യഅജണ്ട

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം നാളെ തുടങ്ങും. 28 ദിവസം ചേരാനാണ് നിലവിലെ തീരുമാനം. ജൂലായ് 25 വരെയാണ് സമ്മേളനം ചേരുക. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനാണ് സമ്മേളനം ചേരുന്നത്.

സമ്മേളനത്തില്‍ ജൂണ്‍ 11 മുതല്‍ ജൂലൈ 8 വരെ 13 ദിവസം ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്യും. സമ്മേളനത്തിന്റെ ആദ്യ ദിനമായ ജൂണ്‍ 10 ന് രാവിലെ ചോദ്യോത്തരവേളയ്ക്കു ശേഷം അല്പസമയം സഭാ നടപടികള്‍ നിര്‍ത്തിവച്ച്, 15ാം കേരള നിയമസഭയിലെ അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കും.തുടര്‍ന്ന്, 2024ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്‍, 2024ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്‍ എന്നിവ അവതരിപ്പിക്കുന്നതും സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കായി അയക്കുന്നതുമാണ്. ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കായി നീക്കി വച്ചിട്ടുള്ള മറ്റ് ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി യോഗം ചേര്‍ന്ന് തീരുമാനിക്കും.

ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ചേരുന്ന ആദ്യ സമ്മേളനമാണ്. പൊതു തെരഞ്ഞെടുപ്പിൽ 18 സീറ്റിലും ഇടതുപക്ഷം പരാജയപ്പെട്ടത് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണെന്ന് ചൂണ്ടിക്കാട്ടി സഭയിൽ കനത്ത പ്രതിപക്ഷ പ്രതിഷേധം ഉയരും. വൻവിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ വർദ്ധിത വീര്യവുമായിട്ടാണ് പ്രതിപക്ഷം നിയമസഭയിലേക്കെത്തുന്നത്.

ടിപി വധക്കേസിലെ 10 പ്രതികൾക്ക് പരോൾ

ടിപി വധക്കേസിലെ 10 പ്രതികൾക്ക് പരോൾ

കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചു. കൊടി സുനി ഒഴികെ 10 പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞതോടെയാണ് നടപടി.

പ്രതികളായ മനോജ്, രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, സിനോജ് എന്നിവര്‍ക്കാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോള്‍ അനുവദിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇവരുടെ പരോള്‍ അപേക്ഷ ജയില്‍ ഉപദേശക സമിതി അംഗീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാലാണ് പരോളില്‍ പുറത്തിറങ്ങാന്‍ സാധിക്കാതിരുന്നത്. പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെയാണ് ഇവർ വെള്ളിയാഴ്ച പുറത്തിറങ്ങിയത്.

സ്വാഭാവിക നടപടി മാത്രമാണെന്നാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം. പ്രതികള്‍ക്ക് പരോളിന് അര്‍ഹതയുണ്ട്. 60 ദിവസത്തെ സാധാരണ പരോളിനും 45 ദിവസത്തെ പ്രത്യേക പരോളിനും ഇവര്‍ക്ക് അര്‍ഹതയുണ്ട്. ഇത് അനുസരിച്ചുള്ള അപേക്ഷയിലാണ് ജയില്‍ ഉപദേശക സമിതിയുടെ തീരുമാനമെന്നും ജയില്‍ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് മഴ തീവ്രമാകുന്നു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; എട്ടിടത്ത് യെല്ലോ

സംസ്ഥാനത്ത് മഴ തീവ്രമാകുന്നു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; എട്ടിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ത്രീവ്രമഴ കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍, വയനാട്‌, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും ബുധനാഴ്ച കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മൂന്ന് ബള്‍ബും ടിവിയും ഫ്രിഡ്ജും മാത്രം; ഒറ്റമുറി വീട്ടിലെ വൈദ്യുതി ബില്‍ അരലക്ഷം രൂപ

മൂന്ന് ബള്‍ബും ടിവിയും ഫ്രിഡ്ജും മാത്രം; ഒറ്റമുറി വീട്ടിലെ വൈദ്യുതി ബില്‍ അരലക്ഷം രൂപ

തൊടുപുഴ: വാഗമണ്ണില്‍ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന വയോധികയ്ക്ക് അരലക്ഷം രൂപയുടെ വൈദ്യുതി ബില്‍ കുടിശ്ശിക. വാഗമണ്‍ സ്വദേശി അന്നമ്മയ്്ക്കാണ് കെഎസ്ഇബിയുടെ ഇരുട്ടടി. ഭീമമായ ബില്‍ ഒഴിവാക്കാന്‍ പീരുമേട് സെക്ഷന്‍ ഓഫീസില്‍ വിശദീകരണം നല്‍കിയെങ്കിലും ഒറ്റമുറി വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയാണ് കെഎസ്ഇബി ചെയ്തത്.

ഒറ്റമുറി വീട്ടില്‍ അന്നമ്മയും മകളുടെ മകനും മാത്രമാണ് താമസിക്കുന്നത്. വീട്ടിലാകെ മൂന്ന് ബള്‍ബും വല്ലപ്പോഴും തുറക്കുന്ന ഒരുടിവിയും ഫ്രിഡ്ജുമാത്രമാണ് ഉള്ളതെന്ന് അന്നമ്മ പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കറന്റ് ബില്‍ കുടിശിക 46,000 രൂപ അടയ്ക്കണമെന്ന് കാണിച്ച് അന്നമ്മയ്ക്ക് കെഎസ്ഇബി ബില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് അന്നമ്മ മീറ്റര്‍ പരിശോധിക്കണമെന്ന് കാണിച്ച് കെഎസ്ഇബി പരാതി നല്‍കി. പരിശോധനയില്‍ മീറ്ററിന് കുഴപ്പമില്ലെന്നായിരുന്നു കെഎസ്ഇബിയുടെ കണ്ടെത്തല്‍.

വീണ്ടും കുടിശിക ഉള്‍പ്പെടെ 49,000 രൂപ അടയ്ക്കണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ബില്‍നല്‍കി. ഇത്രയും വലിയ തുക അടയക്കാന്‍ കഴിയാതെ വന്നതോടെ വീണ്ടും അന്നമ്മ കെഎസ്ഇബി ഓഫീസില്‍ പരാതി നല്‍കിയെങ്കിലും ദിവസങ്ങള്‍ക്ക് മുന്‍പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വൈദ്യുതി കണക്ഷന്‍ കട്ട് ചെയ്തു. രണ്ട് തവണ പണം അടയ്ക്കാന്‍ പോയിട്ടും 49,000 രൂപ അടയ്ക്കണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ മടക്കി അയക്കുകയായിരുന്നെന്ന് അന്നമ്മ പറഞ്ഞു.