by liji HP News | Jun 8, 2024 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ പോലീസ് അക്കാദമിയില്‍ എസ്‌ഐയെ മരിച്ചനിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്‌ഐ ജിമ്മി ജോര്‍ജ് ആണ് മരിച്ചത്. 35 വയസായിരുന്നു. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമനം നേടിയ ജിമ്മി കേരള പൊലീസ് ഫുട്‌ബോള്‍ ടീമിലെ താരം കൂടിയാണ്.
by Midhun HP News | Jun 8, 2024 | Latest News, കേരളം
കഞ്ചാവ് കേസിൽ പ്രതിയായ നേതാവിനെ എഐഎസ്എഫ് ആക്ടിംഗ് സെക്രട്ടറി ആക്കിയതിനെതിരെ സിപിഐ സംസ്ഥാന നേതൃത്വത്തിന് പരാതി. ആക്ടിംഗ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ദേവദത്ത് കഞ്ചാവ് കേസിൽ പിഴ ഒടുക്കിയതിന്റെ രേഖകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ കൺസൾട്ടിംഗ് ഏജൻസിക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണ് എഐഎസ്എഫ് പത്തനംതിട്ട ജില്ലാ ആക്ടിംഗ് സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ ദേവദത്ത് എന്നാണ് ആരോപണം. ഇത് കൂടാതെയാണ് ഇയാൾ കഞ്ചാവ് കേസിലെ മുൻ പ്രതിയാണെന്നതിന്റെ തെളിവുകളും സംസ്ഥാന നേതൃത്വത്തിന് മുൻപിൽ എത്തിയിരിക്കുന്നത്.
2017 ൽ ഇത് സംബന്ധിച്ച എഫ് ഐ ആറും ,പിഴ ഒടുക്കിയതിന്റെ കോടതി രേഖകളും സഹിതമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് എഐഎസ്എഫ് നേതാക്കൾ പരാതി നൽകിയത്. എന്നാൽ 2017ൽ ദേവദത്ത് എഐഎസ്എഫിൽ വന്നിട്ടില്ലെന്നും മുൻപുള്ള കേസുകളെ കുറിച്ച് അറിയില്ലെന്നും ആണ് നേതൃത്വത്തിന്റെ വിശദീകരണം.
by Midhun HP News | Jun 8, 2024 | Latest News, കേരളം
നീറ്റ് പരീക്ഷ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൂടുതൽ സംഘടനകൾ രംഗത്ത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഐഎംഎ ജൂനിയർ ഡോക്ടേഴ്‌സ് നെറ്റ്‌വർക്ക്. ചോദ്യപേപ്പർ ചോർന്നെന്ന് സംശയിക്കുന്നതായി ഐഎംഎ. സുപ്രിംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഹരിയാന പൊലീസിൽ പരാതി നൽകുകയും ചെയ്തു. നീറ്റ് പരീക്ഷയിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് സുപ്രീംകോടതിയെ സമീപിക്കും.
നേരത്തെ നീറ്റ് പരീക്ഷാ ക്രമക്കേട് ആരോപണത്തിൽ കൽക്കട്ട ഹൈക്കോടതി ഇടപെട്ടിരുന്നു. സംശയം ജനിപ്പിക്കുന്ന ആരോപണങ്ങളാണ് എൻടിഎക്കെതിരെയുള്ളതെന്ന് കോടതി. സംഭവത്തിൽ എൻടിഎയോട് കോടതി വീശദീകരണം തേടിയിട്ടുണ്ട്. കൂടുതൽ പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. 67 വിദ്യാർത്ഥികൾക്കാണ് മുഴുവൻ മാർക്ക് ലഭിച്ചിരുന്നത്.
എന്നാൽ പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വിശദീകരണം. ചില വിദ്യാർഥികൾക്ക് മുഴുവൻ സമയവും പരീക്ഷ എഴുതാനായില്ല. ഇവർക്ക് ഗ്രേസ് മാർക്ക് അനുവദിച്ചതിനാലാണ് ഇത്തരത്തിൽ മാർക്ക് വന്നതെന്നാണ് എൻടിഎയുടെ വിശദീകരണം. നോർമലൈസേഷൻ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഗ്രേസ് മാർക്ക് അനുവദിച്ചിരിക്കുന്നതെന്നും കൂടുതൽ വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്ക് ലഭിച്ചതിൽ ക്രമക്കേടില്ലെന്നുമാണ് എൻടിഎ വിശദീകരിക്കുന്നത്.
by Midhun HP News | Jun 8, 2024 | Latest News, കേരളം
കൊച്ചി: ഒരു വര്‍ഷം നീണ്ടുനിന്ന നവീകരണത്തിനും പുനര്‍രൂപകല്‍പ്പനയ്ക്കും ശേഷം കൊച്ചിയിലെ താജ് മലബാര്‍ റിസോര്‍ട്ട് ആന്‍ഡ് സ്പാ വീണ്ടും തുറക്കുന്നു. 1935ല്‍ നിര്‍മിച്ച ഹോട്ടലിനെ കൊച്ചിയുടെ ബഹുസാംസ്‌കാരിക ഘടനയ്ക്കും സമുദ്ര ചരിത്രത്തിനും പ്രാധാന്യം നല്‍കികൊണ്ട് ആധുനിക രീതിയിലാണ് പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് അറിയിച്ചു.
സാംസ്‌കാരിക തനിമയും പാരമ്പര്യവും സംരക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും പ്രതിബദ്ധതയോടെയുള്ള നവീകരണമാണ് കൊച്ചിയിലെ താജ് മലബാര്‍ റിസോര്‍ട്ട് ആന്റ് സ്പായില്‍ നടത്തിയതെന്ന് ഐഎച്ച്‌സിഎല്‍ ഓപ്പറേഷന്‍സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് സറബ്ജീത് സിങ് പറഞ്ഞു. വില്ലിങ്്ടണ്‍ ഐലന്റില്‍, തുറമുഖത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന താജ് മലബാര്‍ റിസോര്‍ട്ട് ആന്റ് സ്പായുടെ നവീകരിച്ച ഇന്റീരിയറുകള്‍ കൊച്ചി നഗരത്തിന്റെ പൈതൃകത്തെ സൂചിപ്പിക്കുന്നവയാണ്. സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്ത 93 മുറികളും സ്യൂട്ടുകളും സമകാലിക രൂപകല്‍പ്പനയുടെയും കാലാതീതമായ ചാരുതയുടെയും മികച്ച സമന്വയമാണ്.
ഓള്‍ ഡേ ഡൈനര്‍, തനിനാടന്‍ ബോട്ടില്‍ മത്സ്യ വിഭവങ്ങളോടെ ഓരുക്കിയ റൈസ് ബോട്ട്, ആഗോള പ്രാദേശിക വിഭവങ്ങള്‍ കോര്‍ത്തിണക്കിയ പെപ്പര്‍, തുടങ്ങിയ റസ്റ്ററന്റുകളാണ് താജ് മലബാറിലുള്ളത്. അതിമനോഹരമായ അന്തരീക്ഷത്തില്‍ സിഗ്‌നേച്ചര്‍ കോക്‌ടെയിലുമായി വിശ്രമിക്കാന്‍ അനുയോജ്യമായ മട്ടാഞ്ചേരി ബാറും യോഗയും ആധുനിക സൗകര്യങ്ങളോടെയുള്ള ആയുര്‍വേദ ചികിത്സകളും ഉള്‍പ്പെട്ട ജെ വെല്‍നെസ് സര്‍ക്കിള്‍ സ്പായും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. കായലിനെ അഭിമുഖീകരിച്ചുള്ള ഇന്‍ഫിനിറ്റി പൂള്‍ ഉല്ലാസത്തിനും വിശ്രമത്തിലും ഉപരിയായി ഒത്തുചേരലുകള്‍ക്കും കൂട്ടായ്മകള്‍ക്കും അനുയോജ്യമായ ഒരു വേദി കൂടിയാണ് വാഗ്ദാനം ചെയ്യുന്നത്.
by liji HP News | Jun 8, 2024 | Latest News, കേരളം
തൃശൂര്‍: കെ മുരളീധരന്റെ അനുയായിയും ഡിസിസി സെക്രട്ടിയുമായ സജീവന്‍ കുര്യച്ചിറയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെതിരെ കേസെടുത്തു. തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് ഡിസിസി ഓഫീസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സജീവന്‍ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചു തള്ളിയെന്നാണ് പരാതി. ജോസ് വള്ളൂര്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ തടഞ്ഞു നിര്‍ത്തി കൈയ്യേറ്റം ചെയ്തു എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന സജീവന്‍ കുര്യച്ചിറയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
by liji HP News | Jun 8, 2024 | Latest News, കേരളം
ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് യുഡിഎഫ് സ്ഥാനാർഥി വികെ ശ്രീകണ്ഠൻ ജയിച്ചാൽ ഓരോ വോട്ടിനും ഓരോ രൂപ വീതം നൽകുമെന്നായിരുന്നു തിരുവേഗപ്പുറ സ്വദേശി റഫീഖ് ആര്യയുമായി വെച്ച ബെറ്റ്. വികെ ശ്രീകണ്ഠൻ 75,283 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചതോടെ റഫീഖ് പറഞ്ഞ വാക്ക് പാലിച്ചു.
ഭൂരിപക്ഷ വോട്ടുകൾക്ക് തുല്യമായ തുക- 75,283 രൂപ വിളത്തൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യയ്‌ക്ക് നൽകി. ആര്യ ജോലി ചെയ്യുന്ന ഫർണീച്ചർ സ്ഥാപനത്തിൽ സാധനങ്ങൾ എടുക്കാൻ വന്നപ്പോഴുണ്ടായ രാഷ്ട്രീയ ചർച്ചയ്‌ക്കിടെയാണ് പന്തയം വെച്ചത്. റഫീഖ് പ്രദേശത്ത് സിപിഎം പ്രവർത്തകനാണ്. ആര്യയുടെ ഭർത്താവ് സുജീഷ് കോൺഗ്രസ് ബുത്ത് പ്രസിഡന്റ് ആണ്. കടയിൽ കൂടെയുണ്ടായിരുന്നവരെ സാക്ഷി നിർത്തിയായിരുന്നു പന്തയം. പന്തയ തുക നിൽക്കുമ്പോഴും സാക്ഷികൾ ഉണ്ടായിരുന്നു. പണം കൈമാറുന്ന ചിത്രങ്ങളും വിഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ ബെറ്റ് വാർത്ത ചർച്ചയായി.
Recent Comments