സ്വര്‍ണവിലയില്‍ മാറ്റമില്ല; 53,000ല്‍ താഴെ തന്നെ

സ്വര്‍ണവിലയില്‍ മാറ്റമില്ല; 53,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 52,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6570 രൂപ നല്‍കണം. വെള്ളിയാഴ്ച 54,080 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില അടുത്തകാലത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ച ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞാണ് സ്വര്‍ണവില 52,560 രൂപ നിലവാരത്തില്‍ എത്തിയത്.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ചയാണ് 54,000 കടന്നും മുന്നേറിയത്. പിന്നീടാണ് ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഇനി 52 ദിവസത്തെ കാത്തിരിപ്പ്: ട്രോളിങ് നിരോധനം നിലവിൽ വന്നു

ഇനി 52 ദിവസത്തെ കാത്തിരിപ്പ്: ട്രോളിങ് നിരോധനം നിലവിൽ വന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി മുതൽ നിലവിൽ വന്നു. 52 ദിവസം നീണ്ടു നിൽക്കുന്നതാണ് നിരോധനം. ജൂലൈ 31 വരെ പരമ്പരാഗത വള്ളങ്ങൾക്കും ഇൻബോർഡ് വള്ളങ്ങൾക്കും മാത്രമേ കടലിൽ പോകാൻ അനുവാദമുള്ളൂ.

തീരത്തുനിന്ന് 22 കിലോമീറ്റർ പരിധിയിൽ മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്. 3 മാസമായി സംസ്ഥാനത്തു മത്സ്യലഭ്യത കുറവായിരുന്നു. ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി നേരത്തെ തന്നെ ഉറപ്പു നൽകിയിട്ടുണ്ട്. മീന്‍ സമ്പത്ത് വര്‍ധിപ്പിക്കാനും തൊഴിലാളികളുടെ വരുമാനമാര്‍ഗം ഉറപ്പാക്കാനുമാണ് ട്രോളിങ് നിരോധനം.

നീറ്റ് വിവാദത്തിൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി അധ്യാപകരും രക്ഷിതാക്കളും

നീറ്റ് വിവാദത്തിൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി അധ്യാപകരും രക്ഷിതാക്കളും

തിരുവനന്തപുരം: നീറ്റ് പരീക്ഷ ക്രമക്കേട് ആരോപണത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യം ശക്തമാകുന്നു. സംഭവത്തിൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അധ്യാപകരും രക്ഷിതാക്കളും. പരീക്ഷയിൽ മികച്ച മാർക്ക് ലഭിച്ചിട്ടും തുടർപഠനം സാധ്യമാകുമോ എന്ന ആശങ്കയിലാണ് ഇപ്പോഴും വിദ്യാർത്ഥികൾ. ഗ്രേസ് മാര്‍ക്കിലൂടെ റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയവര്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങിയ നൂറ് കണക്കിന് വിദ്യാര്‍ഥികളുടെ അവസരമാണ് നഷ്ടപ്പെടുത്തുന്നത്.

അനധികൃത ഗ്രേസ് മാര്‍ക്കിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. കഴിഞ്ഞതവണ രണ്ടുപേര്‍ മാത്രം മുഴുവന്‍ മാര്‍ക്ക് നേടിയപ്പോള്‍ ഇത്തവണ അത് 67 ആയി വര്‍ദ്ധിച്ചു. ഇതില്‍ ഏഴു പേര്‍ ഒരേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചവര്‍. ഈ അസ്വാഭാവികതയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചോദ്യം ചെയ്യുന്നത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ദുരീകരിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

23 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ കേരളത്തില്‍ നിന്ന് മാത്രം യോഗ്യത നേടിയത് 86,681 കുട്ടികളാണ്. സര്‍ക്കാര്‍-സ്വകാര മേഖലയിലായി ആകെ ലഭ്യമായ സീറ്റ് ഒരു ലക്ഷത്തിന് അടുത്താണ്. സംസ്ഥാനത്ത് ഇത് 1500 ല്‍ താഴെ മാത്രം. ഇന്ത്യയിലെ ഏറ്റവും ദുഷ്‌കരമായ പരീക്ഷ പാസായിട്ടും ഉപരിപഠനം ഇവര്‍ക്ക് മുന്നില്‍ വലിയ ചോദ്യ ചിഹ്നമാണ്.

ചോദ്യങ്ങളുടെ നിലവാരം കുറയുന്നതും പരീക്ഷ നടത്തിപ്പിലെ വീഴ്ചകളും അനര്‍ഹര്‍ക്ക് അവസരം ഒരുക്കുന്നതായി ആരോപണമുണ്ട്. പുനര്‍ മൂല്യനിര്‍ണയം അല്ലെങ്കില്‍ വീണ്ടും പരീക്ഷ നടത്തണം എന്നുള്ളതാണ് ആവശ്യം. ഗ്രേസ് മാര്‍ക്കിന് മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്നും ആവശ്യമുണ്ട്. രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിലേക്ക് ഉറ്റുനോക്കിയ ജൂണ്‍ നാലിനാണ് നീറ്റ് ഫലം പ്രസിദ്ധീകരിച്ചത്.

2023ലെ നീറ്റ് പരീക്ഷയില്‍ 3 വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് 716 മാര്‍ക്ക് ലഭിച്ചത്, ഇത്തവണ 72 പേര്‍ക്ക് 716 മാര്‍ക്ക് കിട്ടി. 706 മാര്‍ക്കുള്ള 88 വിദ്യാര്‍ഥികളാണ് 2023ലുണ്ടായിരുന്നത്. ഇത്തവണ 812 ആയി പത്തുമടങ്ങ് വര്‍ധിച്ചു, 650 മാര്‍ക്കുള്ള 7228 കുട്ടികള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നത്, ഇത്തവണ 650 മാര്‍ക്കു വാങ്ങിയവരുടെ എണ്ണത്തില്‍ 3 ഇരട്ടി വര്‍ധനയുണ്ടായി, ഇതോടെ 650ല്‍ താഴെ മാര്‍ക്കുവാങ്ങിയവര്‍ റാങ്ക് ലിസ്റ്റില്‍ പിന്നിലായി.

പരീക്ഷയെഴുതാന്‍ നിശ്ചിത സമയം ലഭിക്കാതിരുന്ന സെന്ററുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. എന്നാല്‍ നീറ്റ് പരീക്ഷയില്‍ ഈ രീതിയില്‍ മാര്‍ക്ക് നല്‍കാന്‍ വ്യവസ്ഥയില്ല. ഗ്രേസ് മാര്‍ക്കിന്റെ മാനദണ്ഡം സംബന്ധിച്ച് എന്‍ടിഎ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നീറ്റിന്റെ പ്രോസ്പക്ടസില്‍ ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച് വിവരങ്ങളില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ; തെരഞ്ഞെടുപ്പ് തോൽവി ചർച്ചയാകും

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ; തെരഞ്ഞെടുപ്പ് തോൽവി ചർച്ചയാകും

ന്യൂഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പി ബി യോഗമാണിത്. കേരളത്തിലെ അടക്കം തെരഞ്ഞെടുപ്പ് പരാജയം യോഗത്തിൽ വിശദമായ ചർച്ചയാകും. സംസ്ഥാനങ്ങളിലെ അവലോകനങ്ങൾക്കായി പിബി അംഗങ്ങളെ പാർട്ടി നിയോഗിച്ചേക്കും.

കേരളത്തിൽ ഒരു സീറ്റു മാത്രമാണ് വിജയിക്കാനായത്. എന്നാൽ തിരിച്ചുവരാമെന്ന പ്രതീക്ഷ വെച്ച പശ്ചിമ ബം​ഗാളിൽ ഒരു സീറ്റിൽ പോലും സിപിഎമ്മിന് വിജയിക്കാനായില്ല. ബംഗാളിലെ കോൺഗ്രസ് – സിപിഎം സഖ്യം വിജയമാകാത്ത സാഹചര്യത്തിൽ വിമർശനം ഉയരാനും സാധ്യതയുണ്ട്. ഈ മാസം അവസാനം കേന്ദ്രകമ്മിറ്റി യോഗവും ഡൽഹിയിൽ ചേരുന്നുണ്ട്.

രാജ്യസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കുള്ളിൽ ചർച്ചകൾ തുടരുന്നു. ദേശീയ നേതാക്കളുൾപ്പടെയുള്ളവരെ സിപിഎം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇന്ത്യ മുന്നണി ശക്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ നീക്കം. എന്നാൽ സംസ്ഥാനത്തെ നേതാക്കൾ തന്നെ മതിയെന്ന അഭിപ്രായം കേരളത്തിലെ മുതിർന്ന നേതാക്കളിൽ ചിലർക്കുണ്ട്. രാജ്യസഭയിലേക്ക് രണ്ടാമത്തെ സീറ്റ് തങ്ങൾക്ക് തന്നെ ലഭിക്കുമെന്നാണ് സിപിഐയുടെ കണക്കുകൂട്ടൽ. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട ആനി രാജയെയും ദേശീയ നിർവാഹക സമിതി അംഗം പ്രകാശ് ബാബുവിനെയുമാണ് സിപിഐ പരിഗണിക്കുന്നതെന്നാണ് വിവരം.

കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; തൃശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമ തകർന്നു

കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; തൃശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമ തകർന്നു

തൃശൂർ: കെഎസ്ആർടിസി ബസ് ഇടിച്ചുകയറി ശക്തൻ തമ്പുരാന്റെ പ്രതിമ. തൃശൂർ ന​ഗരത്തിലാണ് ഇന്ന് പലർച്ചയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടെത്തിയ ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറുകയയാരുന്നു. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

മൂന്നരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നി​ഗമനം. പ്രതിമ പൂർണമായി തകർന്ന നിലയിലാണ്. എന്നാൽ അപകടത്തിൽപ്പെട്ട് പരിക്കേറ്റവരുടെ നില ​ഗുരുതരമല്ല. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ബിജെപി പ്രതിനിധിയ്ക്കു വിജയം

കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ബിജെപി പ്രതിനിധിയ്ക്കു വിജയം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ബിജെപി പ്രതിനിധി വിജയിച്ചു. കോഴിക്കോട് മാഗ്‌കോം ഡയറക്ടറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എ കെ അനുരാജ് ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതാദ്യമായാണ് കാലിക്കറ്റ്‌ സർവകലാശാല സിൻഡിക്കേറ്റിൽ ഒരു ബിജെപി പ്രതിനിധി എത്തുന്നത്.

വാശിയേറിയ തെരഞ്ഞെടുപ്പില്‍ ജനറല്‍ കാറ്റഗറിയിലാണ് എ കെ അനുരാജ് മത്സരിച്ചു വിജയിച്ചത്. സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും എതിര്‍പ്പിനെ മറികടന്നാണ് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളില്‍ ഉള്‍പ്പെട്ട അനുരാജ് തെരഞ്ഞെടുക്കപ്പെടുന്നത്. സിൻഡിക്കേറ്റിലെ 13 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിൽ ഇടതു പ്രതിനിധികൾ വിജയിച്ചു. രണ്ടു വീതം സീറ്റുകളിൽ കോൺഗ്രസിൻ്റെയും മുസ്ലിം ലീഗിൻ്റെയും പ്രതിനിധികളും ജയിച്ചു. ഡോ.ടി മുഹമ്മദ് സലീം, പി പി സുമോദ്, ഡോ. കെ മുഹമ്മദ് ഹനീഫ, പി സുശാന്ത്, ഡോ. പി റഷീദ് അഹമ്മദ്, ഡോ. കെ പ്രദീപ്കുമാര്‍, എം പി ഫൈസല്‍, പി മധു, ഇ അബ്ദുറഹീം, സി പി ഹംസ, ടി ജെ മാര്‍ട്ടീന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് അം​ഗങ്ങൾ.