ഓട്ടോയും ബൈക്കും ഇടിച്ച് അപകടം; മടത്തറ സ്വദേശി മരണപ്പെട്ടു

ഓട്ടോയും ബൈക്കും ഇടിച്ച് അപകടം; മടത്തറ സ്വദേശി മരണപ്പെട്ടു

കിളിമാനൂർ ആലംകോട് രാജാ രവിവർമ്മ റോഡിൽ ചെമ്പരത്ത് മുക്കിലാണ് അല്പം മുമ്പ് അപകടം നടന്നത്. ബൈക്കിൽ സഞ്ചരിച്ചു വന്ന യുവാവാണ് മരണപ്പെട്ടത്. മടത്തറ മേലേ മുക്ക് സ്വദേശി അൻസിലാണ് മരണപ്പെട്ടത്. അൻസിൽ ഓടിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപെട്ടത് മടത്തറ ഒഴുകുപാറ സ്വദേശി തൻസീലിന് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയത് 13,16,268 വിദ്യാർത്ഥികൾ; മുഴുവൻ മാർക്കും നേടി 67 പേർ

നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയത് 13,16,268 വിദ്യാർത്ഥികൾ; മുഴുവൻ മാർക്കും നേടി 67 പേർ

മെഡിക്കൽ അനുബന്ധ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പതിമൂന്ന് ലക്ഷത്തി പതിനാറായിരത്തി ഇരുന്നൂറ്റി അറുപത്തിയെട്ട് പേർ യോഗ്യത നേടി. 720 ൽ 720 മാർക്കും നേടി ആദ്യ റാങ്കിന് 67 പേർ അർഹരായി. കേരളത്തിൽ നിന്ന് നാല് പേർ മുഴുവൻ മാർക്കും നേടി. ഫലം പ്രസിദ്ധീകരിച്ചത് റെക്കോർഡ് വേഗത്തിലാണ്

24,06,079 വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയ്ക്ക് ഇത്തവണ രജിസ്റ്റർ ചെയ്തു. അതിൽ 23,33,297 പേർ പരീക്ഷ എഴുതി. എംബിബിഎസ്, ബിഡിഎസ്, ആയുഷ് ഉൾപ്പെടെയുള്ള കോഴ്സുകളിലേക്ക് പ്രവേശനം അനുവദിക്കുന്നത് ഈ റാങ്ക് ലിസ്റ്റിൽ നിന്നാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ആണ് പരീക്ഷ നടത്തിയത്. മെയ് അഞ്ചിന് പരീക്ഷ നടത്തി ഒരു മാസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിച്ചു. ജനറൽ കാറ്റഗറിയിൽ കട്ട് ഓഫ് 720 – 137ൽ നിന്ന് ഇത്തവണ 720 – 164 ആയി ഉയർത്തിയിരുന്നു.

കേരളത്തില്‍ 1.44 ലക്ഷം പേരാണ് നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. 86,681 പേർ യോഗ്യത നേടി. exams.nta.ac.in/NEET എന്ന വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്.

കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഇന്ന് തുടക്കം; 198 കേന്ദ്രങ്ങള്‍, പരീക്ഷയെഴുതാന്‍ 1,13,447 പേര്‍

കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഇന്ന് തുടക്കം; 198 കേന്ദ്രങ്ങള്‍, പരീക്ഷയെഴുതാന്‍ 1,13,447 പേര്‍

തിരുവനന്തപുരം: കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ഇന്ന് ആരംഭിക്കും. ജൂണ്‍ ഒമ്പതു വരെയാണ് പരീക്ഷ. കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ രീതിയിലേക്ക് മാറിയുള്ള ആദ്യ പരീക്ഷയാണിത്. ഫാര്‍മസി പ്രവേശന പരീക്ഷ ജൂണ്‍ 10 നും നടക്കും.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സര്‍ക്കാര്‍ / സ്വാശ്രയ / സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും, ഡല്‍ഹിയിലെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളിലും, മുംബൈ, ദുബായ് എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുക. 1,13,447 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് ആണ് ഓണ്‍ലൈന്‍ പരീക്ഷയ്ക്കായുള്ള സോഫ്റ്റ് വെയർ വികസിപ്പിച്ചത്.

പരീക്ഷയ്ക്കായി തയ്യാറാക്കിയ സോഫ്റ്റ് വെയറും അനുബന്ധ ഉപകരണങ്ങളുടെ പ്രവര്‍ത്തനവും വിലയിരുത്താന്‍ മേയ് 24ന് മോക്ക് ടെസ്റ്റും 25ന് ട്രയല്‍ പരീക്ഷയും പൂര്‍ത്തിയാക്കി. ഏതെങ്കിലും സാഹചര്യത്തില്‍ ഒരു പ്രത്യേക പരീക്ഷാ കേന്ദ്രത്തിലെയോ ഏതെങ്കിലും ദിവസത്തെയോ പരീക്ഷ മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ആ പരീക്ഷ ജൂണ്‍ 10ന് നടത്തുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഒരു ദിവസം പരമാവധി 18,993 പേര്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരു പരീക്ഷാ കേന്ദ്രത്തില്‍ ഒരേ സമയം പരമാവധി 126 കുട്ടികള്‍ക്ക് വരെ പരീക്ഷ എഴുതാം. എല്ലാ കേന്ദ്രങ്ങളിലും കരുതല്‍ കമ്പ്യൂട്ടറുകളും ഒരുക്കിയിട്ടുണ്ട്. പ്രവേശന പരീക്ഷാ കമ്മീഷണറേറ്റില്‍ പരീക്ഷ നടത്തിപ്പിനായി പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ജില്ലാ തലങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. നോഡല്‍ ഓഫീസര്‍ക്കായിരിക്കും ജില്ലകളിലെ മേല്‍നോട്ട ചുമതല. 130 കേന്ദ്രങ്ങളിലും പ്രത്യേക കോര്‍ഡിനേറ്റര്‍മാരും നിരീക്ഷകരും ഉണ്ടായിരിക്കും.

ദുബായ് കേന്ദ്രത്തില്‍ ജൂണ്‍ 6നും മുംബൈ, ഡല്‍ഹി ഉള്‍പ്പെടെയുള്ള മറ്റു കേന്ദ്രങ്ങളിലെല്ലാം ജൂണ്‍ അഞ്ചിന് തന്നെയും പരീക്ഷ തുടങ്ങും. ബിഫാം പ്രവേശനത്തിനുള്ള പ്രത്യേക പരീക്ഷ ജൂണ്‍ 6 ന് ഉച്ചയ്ക്ക് ശേഷം 3.30 മുതല്‍ 5 മണി വരെ നടക്കും. സാങ്കേതിക കാരണത്താല്‍ ഏതെങ്കിലും കേന്ദ്രത്തില്‍ പരീക്ഷ തുടങ്ങാന്‍ വൈകിയാല്‍ പരീക്ഷാ സമയം അതനുസരിച്ച് പുനഃക്രമീകരിക്കും. മഴയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും യുപിഎസ് ബാക്ക്-അപ്പും ജനറേറ്ററും സജ്ജീകരിച്ചിട്ടുണ്ട്.

പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികള്‍ രാവിലെ 7.30ന് പരീക്ഷാ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ബയോമെട്രിക് വിവരങ്ങള്‍ നല്‍കണം. 9.30നു ശേഷം പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശനം അനുവദിക്കില്ല. രാവിലെ 9.45ന് വിദ്യാര്‍ഥികളുടെ ലോഗിന്‍ വിന്‍ഡോയില്‍ 15 മിനുട്ടുള്ള മോക്ക് ടെസ്റ്റ് തുടങ്ങും, ടൈമര്‍ സീറോയില്‍ എത്തുമ്പോള്‍ പരീക്ഷ ആരംഭിക്കും. ബി ഫാം പ്രവേശനത്തിനുള്ള വിദ്യാര്‍ഥികള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാര്‍ഡ് ക്യാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ ലഭ്യമായിട്ടുണ്ട്. വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം അഡ്മിറ്റ് കാര്‍ഡില്‍ പരമാര്‍ശിച്ചിരിക്കുന്ന ഏതെങ്കിലും തിരിച്ചറിയല്‍ രേഖ കൂടി നിര്‍ബന്ധമായും ഹാജരാക്കണം.

2024 ജൂണ്‍ 5 മുതല്‍ 9 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡല്‍ഹി ദുബായ് എന്നിവിടങ്ങളിലും നടത്തുന്ന കേരള എന്‍ജിനിയറിങ്/ഫാര്‍മസി കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘KEAM 2024 Candidate Portal’ എന്ന ലിങ്ക് വഴി ഡൗണ്‍ലോഡ് ചെയ്യാം. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹെല്‍പ് ലൈന്‍: 0471-2525300.

പ്ലസ് വണ്‍: ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍: ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 2,45,944 സീറ്റുകളിലാണ് അലോട്ട്മെന്റ്. ഇന്നു രാവിലെ 10 മുതല്‍ പ്രവേശനം നേടാം. ഏഴിന് വൈകിട്ട് അഞ്ചുവരെയാണ് ഒന്നാംഘട്ട ലിസ്റ്റ് അനുസരിച്ചുള്ള പ്രവേശനം.

പൊതുവിദ്യാഭ്യാസ വകുപ്പിന്റ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ Click for Higher Secondary Admission എന്ന ലിങ്കിലൂടെ അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രവേശിക്കാം.

സ്വര്‍ണവില കുറഞ്ഞു; 53,500ല്‍ താഴെ

സ്വര്‍ണവില കുറഞ്ഞു; 53,500ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,280 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 6660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില ഇന്നലെ തിരിച്ചുകയറി 53,000ന് മുകളില്‍ എത്തുകയായിരുന്നു. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.

സിപിഎം കോട്ടകളില്‍ കടന്നുകയറി; കണ്ണൂരില്‍ സുധാകരന് റെക്കോര്‍ഡ് ഭൂരിപക്ഷം

സിപിഎം കോട്ടകളില്‍ കടന്നുകയറി; കണ്ണൂരില്‍ സുധാകരന് റെക്കോര്‍ഡ് ഭൂരിപക്ഷം

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെപിസിസി പ്രസിഡന്റിന് റെക്കോര്‍ഡ് വിജയം. ഒരുലക്ഷത്തില്‍പ്പരം വോട്ടിനാണ് സിപിഎമ്മിലെ എംവി ജയരാജനെ പരാജയപ്പെടുത്തിയത്.

വോട്ടെണ്ണലിന്റെ അദ്യഘട്ടംമുതലേ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ലീഡ് നേടാന്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന് കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്തും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിലും കെസുധാകരന്റെ വോട്ട് വിഹിതത്തില്‍ വന്‍ വര്‍ധനയുണ്ടായ, കെകെ ശൈലജ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയ മട്ടന്നൂരിലും യുഡിഎഫ് സ്ഥാനാര്‍ഥി ലീഡ് പിടിച്ചു.

പോസ്റ്റല്‍ വോട്ടില്‍ മുന്നേറിയെങ്കിലും മറ്റൊരു ഘട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ജയരാജന് ലീഡ് നിലയില്‍ മുന്നിട്ട് നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇത്തവണ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ എംവി ജയരാജന്‍ കളത്തിലിറക്കിയത്. ഒരു കാലത്ത് സുധാകരന്റെ കടുത്ത അനുയായിയായിരുന്ന ബിജെപി സ്ഥാനാര്‍ഥി രഘുനാഥ് യുഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്നാണ് കരുതിയത്. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ മണ്ഡലത്തില്‍ റെക്കോര്‍ഡ് വോട്ടുകള്‍ നേടാന്‍ സുധാകരന് കഴിഞ്ഞു.