മൂന്നാം ദിവസം വീണ്ടും ജാമ്യാപേക്ഷ; പള്‍സര്‍ സുനിക്ക് 25,000 രൂപ പിഴയിട്ട് ഹൈക്കോടതി

മൂന്നാം ദിവസം വീണ്ടും ജാമ്യാപേക്ഷ; പള്‍സര്‍ സുനിക്ക് 25,000 രൂപ പിഴയിട്ട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് 25,000 രൂപ പിഴ ഇട്ട് ഹൈക്കോടതി. തുടര്‍ച്ചയായി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതിനാണ് പിഴ. ഒരു ജാമ്യഹര്‍ജി തള്ളി മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ജാമ്യഹര്‍ജി ഫയല്‍ ചെയ്തതിനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പിഴ ചുമത്തിയത്. ലീഗല്‍ സര്‍വീസ് അതോറിറ്റിക്കാണ് പ്രതി പിഴത്തുക കൈമാറേണ്ടത്.

തുടര്‍ച്ചയായി ജാമ്യഹര്‍ജി ഫയല്‍ ചെയ്യാന്‍ സാമ്പത്തിക സഹായവുമായി ആരോ കര്‍ട്ടന് പിന്നില്‍ ഉണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.ഏഴ് വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതി വിവിധ അഭിഭാഷകര്‍ വഴി ഹൈക്കോടതിയില്‍ മാത്രം 10 തവണയാണ് ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്. രണ്ട് തവണ സുപ്രീംകോടതിയേയും സമീപിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍തന്നെ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉണ്ടെന്നതും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു ജാമ്യഹര്‍ജി തള്ളിയാല്‍ സാഹചര്യങ്ങളില്‍ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിലേ വീണ്ടും ജാമ്യഹര്‍ജി ഫയല്‍ ചെയ്യാവൂ എന്നാണ് നിയമം. പള്‍സര്‍ സുനി ഏപ്രില്‍ 16-ന് ഫയല്‍ ചെയ്ത ജാമ്യഹര്‍ജി മേയ് 20-ന് തള്ളിയിരുന്നു. ഇതിന് പിന്നാലെ മേയ് 23-ന് വീണ്ടും ജാമ്യഹര്‍ജി ഫയല്‍ ചെയ്തപ്പോഴാണ് കോടതി പിഴ ചുമത്തിയത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയും ജയിലില്‍ കഴിയുന്ന ഏക പ്രതിയുമാണ് പള്‍സര്‍ സുനി. 2017ലാണ് സുനി അറസ്റ്റിലായത്.

25 ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാകും; അധ്യാപക സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് അക്കാദമിക് കലണ്ടര്‍

25 ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാകും; അധ്യാപക സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് അക്കാദമിക് കലണ്ടര്‍

തിരുവനന്തപുരം: പുതിയ അക്കാദമിക് കലണ്ടര്‍ സര്‍ക്കാര്‍ പുറത്തിറക്കി. അധ്യാപക സംഘടനകളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് സംസ്ഥാനത്തെ 10-ാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം പ്രവൃത്തിദിനങ്ങള്‍ 220 ആക്കി. കഴിഞ്ഞ വര്‍ഷം 204 പ്രവൃത്തി ദിനമായിരുന്നു.

ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണ് പ്രവൃത്തി ദിനങ്ങള്‍ 220 ആക്കിയത്. പുതിയ കലണ്ടര്‍ അനുസരിച്ച് ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ 25 ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാകും. ഇതില്‍ 16 എണ്ണം തുടര്‍ച്ചയായ ആറു പ്രവൃത്തിദിനം വരുന്ന ആഴ്ചകളിലാണ്.കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ഒരു അധ്യയന വര്‍ഷം 220 പ്രവൃത്തിദിനങ്ങളാണ് വേണ്ടത്. പ്രത്യേക സാഹചര്യത്തില്‍ ഇതില്‍ 20 ദിവസം വരെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇളവു നല്‍കാം. കഴിഞ്ഞതിനു മുമ്പത്തെ വര്‍ഷം വരെ എല്ലാ ക്ലാസിലും 195 പ്രവൃത്തിദിനങ്ങളായിരുന്നു.

അതേസമയം പ്രവൃത്തിസമയം കൂടുതലുള്ള കൂടുതലുള്ള ഹയര്‍സെക്കന്‍ഡറിയിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലും പ്രവൃത്തിദിനങ്ങള്‍ 195 ആയി തുടരും. സ്‌കൂള്‍ പ്രവൃത്തിസമയം 220 ആക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവും എതിര്‍പ്പും അറിയിക്കുമെന്ന് അധ്യാപകസംഘടനകള്‍ വ്യക്തമാക്കി.

അധ്യാപക ഒഴിവുകൾ

അധ്യാപക ഒഴിവുകൾ

  • തിരുവനന്തപുരം പട്ടം ഗവ.മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം, ബോട്ടണി, കംപ്യൂട്ടർ സയൻസ്, ഫിസിക്സ്, ഇക്കണോമിക്സ്, കൊമേഴ്സ് വിഷയങ്ങളിൽ ഒഴിവിലേക്ക് 10 ന് രാവിലെ 10 മണിക്ക് അഭിമുഖംനടക്കും. സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഓഫിസിൽ ആണ് ഹാജരാകേണ്ടത് .

 

  • കഴക്കൂട്ടം∙ കാര്യവട്ടം ഗവ. കോളജിൽ കെമിസ്ട്രിയിൽ രണ്ടു ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.  കൊല്ലം കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ തയാറാക്കിയിട്ടുള്ള അധ്യാപക പാനലിൽ ഉൾപ്പെട്ടവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.  അഭിമുഖം 10ന് രാവിലെ 11മണിയ്ക്ക്  കോളജ് ഓഫീസിൽ നടക്കും. ഫോൺ: 9188900161

 

  • ആറ്റിങ്ങൽ∙ ഇളമ്പ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ്, ഡ്രോയിങ്, ഫിസിക്കൽ എജ്യുക്കേഷൻ , യുപി വിഭാഗം ജൂനിയർ ഹിന്ദി അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നാളെ 10ന് നടക്കും.

 

  • ആറ്റിങ്ങൽ ആലംകോട് വിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, അറബിക് , എഫ്ടിഎം തസ്തികകളിലേക്കുള്ള അഭിമുഖം നാളെ 10.30ന് നടക്കും.

 

  • ആറ്റിങ്ങൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ എൽപി സ്കൂൾ ടീച്ചർ, ഹിന്ദി ( ജൂനിയർ ) , ഹൈസ്കൂൾ വിഭാഗം സംഗീതം , എഫ്ടിഎം. താൽക്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ 9 ന് നടക്കും.

 

  • കിളിമാനൂർ ഗവ.എച്ച്എസ്എസിൽ എച്ച്എസ് വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, യുപി വിഭാഗത്തിൽ യുപിഎസ്ടി എന്നിവയ്ക്ക് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്.  അഭിമുഖം 10നു രാവിലെ  10 മണിക്ക്.

 

  • പകൽക്കുറി ഗവ.വിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ കൊമേഴ്സിനു അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്.  അഭിമുഖം 10ന് ഉച്ചയ്ക്ക് 12.30ന്.

 

  • നെയ്യാറ്റിൻകര കഴിവൂർ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, യുപിഎസ്ടി അധ്യാപക ഒഴിവുണ്ട്. 11ന് രാവിലെ 10ന് അഭിമുഖം .

 

  • നെയ്യാറ്റിൻകര ∙പൂവാർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം, ഹിന്ദി, ജൂനിയർ ലാംഗ്വേജ് അറബിക് അധ്യാപക ഒഴിവുണ്ട്.  അഭിമുഖം 10ന് രാവിലെ 10.30ന്.

 

  • പാലോട് പേരയം ഗവ. യുപിഎസിൽ എൽപിഎസ്ടി താൽക്കാലിക അധ്യാപക ഒഴിവുണ്ട്.  അഭിമുഖം നാളെ 11ന് നടക്കും.

 

  • ആറ്റിങ്ങൽ നഗരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം ( ജൂനിയർ) ഹിന്ദി (ജൂനിയർ ) ഇക്കണോമിക്സ് അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ 11ന് നടക്കും.

 

  • കാട്ടാക്കട കൊണ്ണിയൂർ സർക്കാർ എൽപി സ്കൂളിൽ അറബി അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 10ന് രാവിലെ 10ന് നടക്കും.

 

  • നെടുമങ്ങാട് മഞ്ച ഗവ വിഎച്ച്എസ്എസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം മാത്തമാറ്റിക്സ് അധ്യാപികയുടെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നാളെ 11ന് നടക്കും.

 

  • നെടുമങ്ങാട് കരകുളം ഗവ. വി ആൻഡ് എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി സുവോളജി (സീനിയർ), എച്ച്എസ്എസ്ടി ജ്യോഗ്രഫി (ജൂനിയർ) എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10.30ന് നടക്കും.

 

  • വെള്ളനാട്∙ ജി.കാർത്തികേയൻ സ്മാരക ഗവ. വി ആൻഡ് എച്ച്എസ്എസിൽ സ്കൂളിൽ എച്ച്എസ്ടി ഗണിത ശാസ്ത്രം, യുപിഎസ്ടി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 10ന് രാവിലെ 11 ന് നടക്കും.
അധ്യാപക ഒഴിവ്: അഭിമുഖം നാളെ

അധ്യാപക ഒഴിവ്: അഭിമുഖം നാളെ

ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി അറബിക്, ജൂനിയർ ഹിന്ദി, എഫ്ടിഎം അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ രാവിലെ 11നു സ്കൂൾ ഓഫിസിൽ നടക്കും.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്ന് പിന്‍വലിക്കും

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്ന് പിന്‍വലിക്കും

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്താകെ മാര്‍ച്ച് 16 മുതല്‍ ഏര്‍പ്പെടുത്തിയ മാതൃകാ പെരുമാറ്റച്ചട്ടം ഇന്നു രാത്രിയോടെ പിന്‍വലിക്കും. നാളെ മുതല്‍ സര്‍ക്കാരിന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനാകും. യോഗങ്ങളും ചേരാം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ ഉടന്‍ മടക്കി കൊണ്ടു വന്നേക്കും. പൊലീസ് സേനയിലാണ് ഏറ്റവും കൂടുതല്‍ പേരെ സ്ഥലംമാറ്റിയത്. ഇവരെ തിരിച്ചെത്തിക്കാനുള്ള ഉത്തരവ് ഈ ആഴ്ച തന്നെ ഇറക്കിയേക്കുമെന്നാണ് സൂചന.പൊലീസില്‍ നിരവധി പേര്‍ വിരമിച്ച സാഹചര്യത്തില്‍ കാര്യമായ അഴിച്ചുപണിക്കും സാധ്യതയുണ്ട്. നിയമസഭ സമ്മേളനം ഈ മാസം 10 ന് ആരംഭിക്കുന്നതിന് മുമ്പ് സ്ഥലംമാറ്റ ഉത്തരവും അഴിച്ചുപണിയും ഉണ്ടായേക്കും. ഒട്ടേറെ പദ്ധതികള്‍ക്കായി ടെന്‍ഡര്‍ വിളിക്കുന്നത് അടക്കമുള്ള നടപടികള്‍ മരവിപ്പിച്ചിരിക്കുകയാണ്.

എവിടെയും സ്ഥാനം പിടിച്ചു പറ്റാനാവാതെ കേരളത്തിലെ വനിതാ സ്ഥാനാർത്ഥികൾ

എവിടെയും സ്ഥാനം പിടിച്ചു പറ്റാനാവാതെ കേരളത്തിലെ വനിതാ സ്ഥാനാർത്ഥികൾ

2024 ലോക്സഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ പുതിയ ചരിത്രത്തിനും സംഭവ വികാസങ്ങൾക്കുമാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ആവശേത്തിന്റെ മുൾമുനയിൽ നിർത്തിയ ഒരു ഇലക്ഷൻ കാലഘട്ടമായിരുന്നു മലയാളികൾക്കിത്. 20 ൽ 18 സീറ്റുകളും നേടി ലക്ഷങ്ങളുടെ ഭൂരിപക്ഷത്തോടെ യു ഡി എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു.

കേരളത്തിൽ ആദ്യമായി ബി ജെ പി ഒരു അക്കൗണ്ട് തുറന്നു. ഒരു സീറ്റിൽ മാത്രമായി എൽ ഡി എഫ് പിന്തള്ളപ്പെടും ചെയ്തു. ചരിത്രത്തിൽ തന്നെ ഇങ്ങനെയൊരു ഇലക്ഷൻ ഇതാദ്യമാണ്.
എന്നിരുന്നാലും ആരും ശ്രദ്ധിക്കാതെ പോയ മറ്റൊരു കാര്യമുണ്ട്. കേരളത്തിൽ നിന്ന് മത്സരിച്ച ഒരു വനിതാ സ്ഥാനാർഥിക്ക് പോലും വിജയിക്കാൻ കഴിഞ്ഞിട്ടില്ല. ആകെ 9 സ്ത്രീകളാണ് ഇത്തവണ ലോക്സഭാ ഇലക്ഷനിൽ മത്സരിച്ചത്. ഇവർക്കെല്ലാവർക്കും കയ്യെത്താ ദൂരത്തായിരുന്നു വിജയം എന്നതാണ് നിരാശകരം.

എൻ ഡി എ സ്ഥാനാർഥി ശോഭ സുരേന്ദ്രന് ആദ്യ റൗണ്ടിൽ വിജയ പ്രതീക്ഷ ഉണ്ടായിരുന്നു എങ്കിലും പോകെ പോകെ ആ പ്രതീക്ഷയും ഇല്ലാതായി തോൽവിക്ക് കീഴടങ്ങേണ്ടി വന്നു. പിന്നെ എല്ലാവരും പ്രതീക്ഷിച്ചത് കേരളത്തിന്റെ സ്വന്തം ടീച്ചറമ്മയായ കെ കെ ശൈലജയുടെ വിജയമായിരുന്നു. പക്ഷെ അവരും വലിയ രീതിയിൽ പാരായജയം എന്തെന്നറിഞ്ഞു. വൻ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടീച്ചറമ്മയെ പിന്നിലാക്കി ഷാഫി പറമ്പിൽ ആ മണ്ഡലത്തിൽ ജയിച്ചത്.

പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി തന്നെ ആണ് ഇത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഇടതുപക്ഷം രംഗത്തിറക്കിയ ആനി രാജയാണ് മറ്റൊരു സ്ഥാനാർത്ഥി. 3,64,422 വോട്ടുകളുമായി രാഹുല്‍ വയനാട്ടില്‍ വിജയം നേടിയപ്പോള്‍ 2,83,023 വോട്ടുകളുമായി ആനി രാജ തൊട്ടുപിന്നിലായി. ഇവർ മാത്രമല്ല ആലത്തൂരിലെ സിറ്റിങ് എംപി ആയിരുന്ന രമ്യാ ഹരിദാസ്, ടി.എൻ. സരസു, എറണാകുളത്തെ ഇടതുസ്ഥാനാർത്ഥി കെജെ ഷൈൻ, ബിജെപിയുടെ സ്ഥാനാർത്ഥികളായ നിവേദിത സുബ്രഹ്‌മണ്യൻ, എം.എല്‍. അശ്വിനി, ഇടുക്കിയിലെ ബിഡിജെഎസ് സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ എന്നിവരും ഈ ഇലക്ഷനിൽ പരാജയത്തിന്റെ കയ്പ്പ് നുണഞ്ഞ സ്ത്രീ പ്രാതിനിധ്യങ്ങളാണ്.

എന്ത് കൊണ്ട് ഇത്തരം ഒരു ട്രെൻഡ് ഇത്തവണത്തെ ഇലക്ഷനിൽ പ്രതിഫലിച്ചു എന്നതിൽ കൃത്യമായ തെളിവുകൾ ഒന്നുമില്ല. പക്ഷെ ജനഹിതം അംഗീകരിച്ചേ മതിയാകു. ജനങ്ങൾ ജനങ്ങൾക്ക് വേണ്ടിതിരഞ്ഞെടുക്കുന്നവരാകുമ്പോൾ അവർക്കു വേണ്ടി ശബ്ദമുയർത്താനാകുന്ന ആളുകളെ തിരഞ്ഞെടുക്കും എന്നത് സഹജമാണ്. പക്ഷെ എന്തുകൊണ്ട് വനിതകൾ തിരഞ്ഞെടുക്കപ്പെട്ടില്ല എന്നത് എപ്പോഴും ഒരു ചോദ്യം തന്നെ ആയിരിക്കും. ഇനി അതല്ല പുരുഷനിയന്ത്രിത സമൂഹത്തിനെയാണോ കേരളം ആഗ്രഹിക്കുന്നത് എന്നതും തള്ളിക്കളയാൻ പറ്റില്ല. കാരണം അത്തരമൊരു റിസൾട്ടാണ് ഇന്നലെ നമുക്ക് കാണാൻ സാധിച്ചത്.