സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 320 രൂപ കുറഞ്ഞു

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 320 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,360 രൂപ. ഗ്രാമിന് 40 രൂപ കുറഞ്ഞ് 6670 ആയി.

ഇന്നലെ പവന്‍ വില 200 രൂപ കൂടിയിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്

സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം

സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തിൽ കേരളത്തിൽ 7 ദിവസം വരെ വ്യാപകമായി ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇത് പ്രകാരം ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 2 വരെ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

മഞ്ഞ അലർട്ട്
30-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്
31-05-2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്
01-06-2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
02-06-2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

തെക്കൻ കേരളതീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ബംഗാളില്‍ സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍; ആദ്യഘട്ടത്തില്‍ അപേക്ഷിച്ചവര്‍ക്ക് പൗരത്വം

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സിഎഎ പ്രകാരം അപേക്ഷിച്ച ആദ്യഘട്ടത്തിലുവര്‍ക്ക് പൗരത്വം നല്‍കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അപേക്ഷകര്‍ക്ക് അതത് സംസ്ഥാന എംപവേര്‍ഡ് കമ്മിറ്റിയാണ് പൗരത്വം നല്‍കിയതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന് മുന്‍പാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ മതവിവേചനം നേരിട്ട് ഇന്ത്യയിലെത്തുന്നവര്‍ക്ക് പൗരത്വം നല്‍കാനാണ് ഭേദഗതി കൊണ്ടുവന്നത്. 2019 ഡിസംബറില്‍ നിയമം പാസാക്കിയെങ്കിലും ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇതിന് ചട്ടങ്ങള്‍ രൂപീകരിച്ചത്. മൂന്ന് രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്. ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കാണ് ഭേദഗതി പ്രകാരം പൗരത്വം ലഭിക്കുക. ഇതില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയതിനെതിരെയാണ് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നത്

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍, പൗരത്വ ഭേദഗതി നിയമപ്രകാരം അര്‍ഹരായ അപേക്ഷകര്‍ക്ക് പൗരത്വം നല്‍കുമെന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നു. ബംഗാളില്‍ സിഎഎ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അഭിപ്രായപ്പെട്ടിരുന്നു.

സംസ്ഥാനത്ത് പെരുമഴ; കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; തീരാദുരിതം പല പ്രദേശങ്ങളിലും വെള്ളം

സംസ്ഥാനത്ത് പെരുമഴ; കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; തീരാദുരിതം പല പ്രദേശങ്ങളിലും വെള്ളം

കൊച്ചി: തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും ശക്തമായ മഴ. പല പ്രദേശങ്ങളിലും വെള്ളം കയറിയതോടെ ജനം തീരാദുരിതത്തിലായി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പകള്‍ തുറന്നു. 17 കുടുംബങ്ങളിലെ 66 പേരാണ് ക്യാമ്പുകളിലുള്ളത്. തിരുവനന്തപുരം, വര്‍ക്കല, കാട്ടാക്കട താലൂക്കുകളില്‍ രണ്ട് ക്യാമ്പുകള്‍ വീതവും നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളില്‍ ഓരോ ക്യാമ്പുകള്‍ വീതവും പ്രവര്‍ത്തിക്കുന്നുണ്ട്.

തിരുവനന്തപുരം താലൂക്കില്‍ ജിഎച്ച്എസ് കാലടി, നെടുമങ്ങാട് താലൂക്കില്‍ തേമ്പാമൂട് അങ്കണവാടി, വര്‍ക്കല താലൂക്കില്‍ മുട്ടള ജിഎല്‍പിഎസ്, കുളമുട്ടം ജിഎല്‍പിഎസ്, കാട്ടാക്കട താലൂക്കില്‍ കാപ്പിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം, ഉഴമലയ്ക്കല്‍ പഞ്ചായത്ത് ബഡ്‌സ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പുതിയ ക്യാമ്പുകള്‍ തുറന്നത്.

കൊച്ചിയിലും കനത്ത വെള്ളക്കെട്ടാണ്. കാക്കനാട് പടമുകളില്‍ വീടിന്റെ മതിലിടിഞ്ഞ് വീണ് കാര്‍ ചിറയിലേക്ക് വീണു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 83.7 മില്ലി മീറ്റര്‍ ആണ് കൊച്ചിയില്‍ കിട്ടിയ മഴയുടെ കണക്ക്. നിലവില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഒരു ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്. കാക്കനാട് എംഎ അബൂബക്കര്‍ മെമ്മോറിയല്‍ ഗവ എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് സന്ദര്‍ശിച്ചു. കീരേലിമല നിവാസികളാണ് ക്യാമ്പിലുള്ളത്. കളമശേരി കാക്കാനാട്, തൃക്കാക്കര മേഖലയിലാണ് രൂക്ഷമായ വെള്ളക്കെട്ട്. വെള്ളം കയറിയ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു.

മഴക്കെടുതിദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളയിലും ക്യാമ്പുകള്‍ തുറന്നു. ഓച്ചിറ വല്യകുളങ്ങര എല്‍പിഎസില്‍ എട്ടു കുടുംബങ്ങളിലെ 22 പേരുണ്ട്. കെഎസ് പുരം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നാലു കുംടുംബങ്ങളിലെ എഴു പേരാണുളളത്. ക്ലാപന സര്‍ക്കാര്‍ എല്‍.പി.എസ് വരവിളയില്‍ 13 കുടുംബങ്ങളിലെ 19 അംഗങ്ങളാണ് ഉള്ളത്. ആലപ്പുഴയില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറന്നതോടെ ജില്ലയില്‍ ക്യാമ്പുകളുടെ എണ്ണം പതിനേഴായി. കോട്ടയത്ത് 17 കാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് തീവ്രമഴയ്ക്ക് സാധ്യത. മറ്റ് ജില്ലകളിലെല്ലാം മഞ്ഞ മുന്നറിയിപ്പാണ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ ഇന്ന് രാത്രി 11.30 വരെ 3.0 മുതല്‍ 3.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 55 cm നും 70 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കെഎസ്ആര്‍ടിസി വിദ്യാര്‍ഥി കണ്‍സഷന്‍ ഇനി ഓണ്‍ലൈന്‍ വഴി; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷം മുതല്‍ കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ഥി കണ്‍സഷന്‍ ഓണ്‍ലൈനിലേക്ക് മാറുന്നു. കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നേരിട്ട് എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിലേക്കാണ് രജിസ്‌ട്രേഷന്‍ കെഎസ്ആര്‍ടിസി ഓണ്‍ലൈനിലേക്ക് മാറ്റുന്നത്.

രജിസ്‌ട്രേഷനായി https://www.concessionksrtc.com എന്ന വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്ത് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും രേഖപ്പെടുത്തി നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യുക. അപേക്ഷ വിജയകരമായി പൂര്‍ത്തിയായാല്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒരു മെസ്സേജ് വരുന്നതാണ്.

പ്രസ്തുത അപേക്ഷ സ്‌കൂള്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ ബന്ധപ്പെട്ട ഡിപ്പോയിലെ പരിശോധനക്ക് ശേഷം അപ്രൂവ് ചെയ്യുന്നതാണ്. ഉടന്‍ തന്നെ അപേക്ഷ അംഗീകരിച്ചതായി എസ്എംഎസ് ലഭിക്കുകയും ആകെ എത്ര രൂപ ഡിപ്പോയില്‍ അടക്കേണ്ടതുണ്ട് എന്ന നിര്‍ദേശവും ലഭ്യമാകുന്നതാണ്. തുക അടക്കേണ്ട നിര്‍ദ്ദേശം ലഭ്യമായാല്‍ ഉടന്‍ തന്നെ ഡിപ്പോയിലെത്തി തുക അടക്കേണ്ടതാണ്.

ഏത് ദിവസം നിങ്ങളുടെ കണ്‍സെഷന്‍ കാര്‍ഡ് ലഭ്യമാകുമെന്ന് എസ്എംഎസ് വഴി അറിയാവുന്നതാണ്. വിദ്യാര്‍ഥികളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനായി രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നല്‍കിയിരിക്കുന്ന യൂസര്‍നെയിമും പാസ് വേര്‍ഡും ഉപയോഗിച്ച് വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് പരിശോധിക്കാവുന്നതാണ്.

ഏതെങ്കിലും കാരണവശാല്‍ അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍ എന്ത് കാരണത്താലാണ് നിരസിച്ചതെന്നും അറിയാവാനുമുള്ള സൗകര്യവുമുണ്ട്. അപേക്ഷ നിരസിച്ചതിനെതിരെ അപ്പീല്‍ നല്‍കുവാനായി പ്രസ്തുത വെബ്‌സൈറ്റില്‍ തന്നെ Appeal Applications എന്ന ടാബ് തയ്യാറാക്കിയിട്ടുണ്ട്. കെഎസ്ആര്‍യിസി യിലെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥന്‍ ഇത് പരിശോധിച്ച് തുടര്‍ നടപടി കൈക്കൊള്ളുന്നതാണ്.

സ്വന്തമായോ അക്ഷയ, ഫ്രണ്ട്‌സ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ മുഖേനയോ വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതോ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ രണ്ടാം തീയതിക്ക് മുന്‍പ് https://www.concessionksrtc.com എന്ന വെബ്‌സൈറ്റില്‍ School Registration/College registration സെലക്ട് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മൂന്നുമാസമാണ് സ്റ്റുഡന്‍സ് കണ്‍സഷന്റെ കാലാവധി. വൈകാതെതന്നെ കെഎസ്ആര്‍ടിസി സ്റ്റുഡന്റ്‌സ് കണ്‍സഷനും RFID സംവിധാനത്തിലേക്ക് മാറുകയാണ്.

ജാമ്യം നീട്ടണമെന്ന കെജരിവാളിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ല: അപേക്ഷ തള്ളി സുപ്രീംകോടതി രജിസ്ട്രി

ജാമ്യം നീട്ടണമെന്ന കെജരിവാളിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ല: അപേക്ഷ തള്ളി സുപ്രീംകോടതി രജിസ്ട്രി

ഡൽഹി: വിവാദ മദ്യനയ കേസില്‍ ഇടക്കാല ജാമ്യം നീട്ടണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ അപേക്ഷ അംഗീകരിക്കാതെ സുപ്രീംകോടതി രജസ്ട്രി. അറസ്റ്റിനെതിരായ ഹർജി വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ അപേക്ഷ ലിസ്റ്റ് ചെയ്യാനാകില്ലെന്നാണ് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കെജരിവാള്‍ ജൂൺ രണ്ടിന് കീഴടങ്ങണം.

സ്ഥിരം ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നു. ആകെ 21 ദിവസത്തെ ഇടക്കാല ജാമ്യമാണ് കോടതി കെജരിവാളിന് അനുവദിച്ചിരിക്കുന്നത്. ഏഴാം ഘട്ട പോളിംഗ് അവസാനിക്കുന്ന ജൂൺ ഒന്ന് വരെയായിരുന്നു ഇടക്കാല ജാമ്യം. ജൂൺ രണ്ടിന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.