കടയിൽ സാധനം വാങ്ങാൻ പോയ ഏഴാം ക്ലാസ്സുകാരിയെ തടഞ്ഞുനിർത്തി പണം തട്ടിയെടുത്തതായി പരാതി

കടയിൽ സാധനം വാങ്ങാൻ പോയ ഏഴാം ക്ലാസ്സുകാരിയെ തടഞ്ഞുനിർത്തി പണം തട്ടിയെടുത്തതായി പരാതി

കൊച്ചി: കടയിൽ സാധനം വാങ്ങാൻ പോയ ഏഴാം ക്ലാസ്സുകാരിയെ തടഞ്ഞുനിർത്തി പണം തട്ടിയെടുത്തതായി പരാതി. എതിർത്ത പെൺകുട്ടിയുടെ മുടി മുറിച്ചു. ചേപ്പനം ചാത്തമ്മയിൽ ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്.

തൊപ്പിധരിച്ച് ഇരു ചക്ര വാഹനത്തിൽ എത്തിയ യുവാവ് വഴിയിൽ പെൺകുട്ടിയെ തടയുകയായിരുന്നു. കടയിൽ നിന്ന് സാധനം വാങ്ങാൽ ഏൽപ്പിച്ച 100 രൂപയാണ് യുവാവ് പിടിച്ചു പറിച്ചത്. എതിർത്തപ്പോഴാണ് കത്രികയെടുത്ത് പണം കൈക്കലാക്കി കടന്നു കളയുകയായിരുന്നു. ആ സമയത്ത് റോഡിൽ ആരും ഉണ്ടായിരുന്നില്ല.

കരഞ്ഞുകൊണ്ട് വീട്ടിലേക്ക് എത്തിയ പെൺകുട്ടി പറഞ്ഞ വിവരം അനുസരിച്ച് വീട്ടുകാരും അയൽക്കാരും പ്രദേശത്ത് തെരഞ്ഞെങ്കിലും ആളെ കിട്ടിയില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശപ്രകാരം പെൺകുട്ടിയുടെ അച്ഛൻ പനങ്ങാട് പൊലീസിൽ പരാതി നൽകി. വനിതാ പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു.

വേനലില്‍ പെയ്തത് 39 ശതമാനം അധിക മഴ; കാലവര്‍ഷം ഇന്നെത്തും, എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ട്

വേനലില്‍ പെയ്തത് 39 ശതമാനം അധിക മഴ; കാലവര്‍ഷം ഇന്നെത്തും, എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ വേനലില്‍ ലഭിച്ചത് 39 ശതമാനം അധിക മഴയെന്നു കണക്കുകള്‍. 334.7 മില്ലിമീറ്റര്‍ മഴ പെയ്യേണ്ടിയിരുന്നിടത്ത് 465.1 മീറ്ററാണ് ഇത്തവണ പെയ്തത്. ആലപ്പുഴ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് വേനല്‍ മഴ കനത്തത്.

ശക്തമായ വേനല്‍ മഴ പെയ്തതിനു പിന്നാലെ സംസ്ഥാനത്ത് ഇന്ന് കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. നേരത്തെ മെയ് 31ന് കാലവര്‍ഷം എത്തുമെന്നായിരുന്നു പ്രവചനം. എന്നാല്‍ റിമാല്‍ ചുഴലിക്കാറ്റിനു പിന്നാലെ മണ്‍സൂണിന്റെ ഗതിയില്‍ വേഗമുണ്ടായിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം എത്തുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈയാഴ്ച എല്ലാ ദിവസവും മിക്ക ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി ഡോക്ടറുടെ വീട്ടിലെ പട്ടിക്കൂട്ടിൽ: പൊക്കി പൊലീസ്

കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി ഡോക്ടറുടെ വീട്ടിലെ പട്ടിക്കൂട്ടിൽ: പൊക്കി പൊലീസ്

കൊച്ചി: പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ അടുത്ത വീട്ടിലെ പട്ടിക്കൂട്ടിൽ നിന്ന് പിടികൂടി. കാപ്പ നിയമപ്രകാരം പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത അരൂക്കുറ്റി വടുതല സ്വദേശി മനീഷ് (29) ആണ് രക്ഷപ്പെടാൻ ശ്രമിച്ചത്. വൈദ്യപരിശോധനയ്ക്കായി കൈവിലങ്ങ് അണിയിച്ച് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.

കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലേക്കാണ് മനീഷിനെ പരിശോധനയ്ക്ക് കൊണ്ടുപോയത്. അതിനിടെ രക്ഷപ്പെട്ട പ്രതി കരുവേലിപ്പടി മൈത്രി ന​ഗറിലെ രണ്ട് വീടുകളിൽ കയറി. വീട്ടുകാർ ചെറുത്തതോടെ സമീപത്തെ ഡോക്ടറുടെ വീട്ടിലെ പട്ടിക്കൂട്ടിൽ ഒളിക്കുകയായിരുന്നു. മനീഷിനെ പൊലീസ് പിന്നീട് പിടികൂടി.

സംസ്ഥാനത്തെ വിവിധി സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, ഭവനഭേദനം, ലഹരി വിൽപ്പന, ഉൾപ്പടെ 12 കേസുകളിൽ പ്രതിയാണ് മനീഷ്. ഇയാളെ കാപ്പ ചുമത്തി ജയിലിലടയ്ക്കാൻ ഉത്തരവായിരുന്നു.ബം​ഗളൂരുവിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ പള്ളുരുത്തി പൊലീസാണ് പിടികൂടിയത്.

പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം: പൊലീസുകാരന് സസ്പെൻഷൻ

പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം: പൊലീസുകാരന് സസ്പെൻഷൻ

തൃശൂര്‍: തൃശൂര്‍ രാമവർമപുരം കേരള പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. അക്കാദമിയിലെ ആംഡ് റിസർവ് ഇൻസ്പെക്ടർ കെ പ്രേമനെ ആണ് അക്കാദമി ഡയറക്ടർ എ ഡി ജി പി പി വിജയൻ സസ്‌പെൻഡ് ചെയ്തത്. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വിയ്യൂർ പൊലീസും പ്രേമനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ലൈം​ഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തി.

ഈ മാസം 18നും 22നുമാണ് ഉദ്യോഗസ്ഥനിൽ നിന്നും അതിക്രമം നേരിട്ടതെന്നാണ് പരാതിയിൽ പറയുന്നത്. ഓഫീസിലേക്ക് വിളിച്ച് വരുത്തിയശേഷം ലൈംഗിക താത്പര്യത്തോടെ സംസാരിച്ചു. പിന്നീട് തൊട്ടടുത്ത ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു. താല്‍പ്പര്യമില്ലെന്ന് അറിയിച്ചിട്ടും മോശമായി പെരുമാറിയെന്നാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പരാതി.

വീട്ടിലേക്ക് മടങ്ങിയ ഉദ്യോഗസ്ഥ ബന്ധുക്കളോടും സുഹൃത്തുക്കളോടും ആലോചിച്ച ശേഷമാണ് അക്കാദമി ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി വേണമെന്നും അക്കാദമിയിൽ തുടരാനാകില്ലെന്നും മാനസികമായി ഏറെ പ്രയാസത്തിലാണെന്നും ഉദ്യോഗസ്ഥ ഡയറക്ടറെ നേരിട്ട് പരാതിയായി അറിയിച്ചിരുന്നു. പിന്നാലെയാണ് ഡയറക്ടര്‍ ആഭ്യന്തര സമിതിക്ക് അന്വേഷണം കൈമാറിയത്.

പരാതി വന്നതിന് പിന്നാലെ ചുമതലകളിൽ നിന്നും മാറ്റി നിര്‍ത്തിയ ഉദ്യോഗസ്ഥനെതിരെയുള്ള നടപടികളിലേക്ക് കടക്കാൻ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയായിരുന്നു. പരാതിയിൽ വസ്തുതയുണ്ടെന്ന് ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തി. പൊലീസ് അന്വേഷണത്തിന് സമിതി ശുപാർശയും ചെയ്തിരുന്നു. ഇതോടെയാണ് പൊലീസ് കേസെടുത്തത്. സസ്പെന്‍ഷന് പുറമെ വകുപ്പ് തല നടപടിയും പിന്നാലെയുണ്ടാവും.

അതിതീവ്ര മഴ; അങ്കണവാടി പ്രവേശനോത്സവം മാറ്റി

അതിതീവ്ര മഴ; അങ്കണവാടി പ്രവേശനോത്സവം മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹര്യത്തിൽ നാളെ (മെയ് 30) സംസ്ഥാന തലത്തിലും അങ്കണവാടി തലത്തിലും നടത്താനിരുന്ന പ്രവേശനോത്സവം മാറ്റിവെച്ചാതായി വനിത ശിശുക്ഷേമ വകുപ്പ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വേനലവധി കഴിഞ്ഞ് കുട്ടികൾ അങ്കണവാടിയിലും സ്കൂളിലുമടക്കം പോകാൻ ഒരുങ്ങുന്നതിനിടെയാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. ഈ സാഹചര്യത്തിലാണ് തിയതി മാറ്റാനുള്ള തീരുമാനം.

24 മണിക്കൂറിനുള്ളിൽ തെക്ക്-പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്താനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. കേരളത്തിൽ അടുത്ത ഒരാഴ്ചത്തേക്ക് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം ഇന്ന് പെയ്‌ത അതിശക്തമായ മഴയിൽ തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും പലയിടങ്ങളിൽ വെള്ളം കയറി. സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് തീവ്രമഴയ്ക്ക് സാധ്യത.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പകള്‍ തുറന്നു. 17 കുടുംബങ്ങളിലെ 66 പേരാണ് ക്യാമ്പുകളിലുള്ളത്. തിരുവനന്തപുരം, വര്‍ക്കല, കാട്ടാക്കട താലൂക്കുകളില്‍ രണ്ട് ക്യാമ്പുകള്‍ വീതവും നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളില്‍ ഓരോ ക്യാമ്പുകള്‍ വീതവും പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയിലും കനത്ത വെള്ളക്കെട്ടാണ്. കാക്കനാട് പടമുകളില്‍ വീടിന്റെ മതിലിടിഞ്ഞ് വീണ് കാര്‍ ചിറയിലേക്ക് വീണു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 83.7 മില്ലി മീറ്റര്‍ ആണ് കൊച്ചിയില്‍ കിട്ടിയ മഴയുടെ കണക്ക്.

ഇന്റേൺഷിപ്പിനായി ഒരു മാസം മുൻപ് ബം​ഗളൂരുവിൽ എത്തി: മലയാളി വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

ഇന്റേൺഷിപ്പിനായി ഒരു മാസം മുൻപ് ബം​ഗളൂരുവിൽ എത്തി: മലയാളി വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

ബം​ഗളൂരു: മലയാളി വിദ്യാർത്ഥി ബം​ഗളൂരുവിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു മരിച്ചു. വയനാട് മാനന്തവാടി വെള്ളമുണ്ട മലമ്പുറത്ത് ചാക്കോയുടെ മകൾ ലിസ്ന (20) ആണു മരിച്ചത്. ഹൊസ്കോട്ടയിൽ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് ലിസ്ന വീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.

മാനന്തവാടി മലബാർ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിബിഎ അവസാന വർഷ വിദ്യാർഥിയാണ്. ഇന്റേൺഷിപ്പിന് ഒരു മാസം മുൻപാണ് ബംഗളൂരുവിൽ എത്തിയത്. സംസ്കാരം ഇന്ന് 9നു പുളിഞ്ഞാൽ ക്രിസ്തുരാജ പള്ളിയിൽ. മാതാവ്: ലില്ലി. സഹോദരി: ലിൻസ.