അയ്യനെ കണികാണാന്‍ ഭക്തര്‍; സന്നിധാനത്ത് വിഷുക്കണി 15ന്

അയ്യനെ കണികാണാന്‍ ഭക്തര്‍; സന്നിധാനത്ത് വിഷുക്കണി 15ന്

ശബരിമല: ഐശ്വര്യ സമൃദ്ധിക്കും സൗഭാഗ്യത്തിനുമായി ഭക്തര്‍ കാത്തിരുന്ന വിഷുക്കണി ദര്‍ശനം 15ന്. ഭക്തര്‍ക്ക് കണികണ്ട് തൊഴുന്നതിനൊപ്പം ശ്രീകോവിലില്‍ നിന്ന് വിഷു കൈനീട്ടവും ലഭിക്കും. അയ്യപ്പസന്നിധിയില്‍ വിഷുക്കണി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

15ന് പുലര്‍ച്ചെ നാലുമുതല്‍ ഏഴുമണിവരെയാണ് വിഷുക്കണി ദര്‍ശനം. പതിനാലിന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം മേല്‍ശാന്തി, കീഴ്ശാന്തി പരികര്‍മികള്‍ എന്നിവര്‍ ചേര്‍ന്നു ശ്രീകോവിലില്‍ വിഷുക്കണി ഒരുക്കിയ ശേഷമാണ് രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നത്. പുലര്‍ച്ചെ നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിച്ചു ആദ്യം ശബരീശനെയാണ് കണി കാണിക്കുന്നത്. അതിനുശേഷമാണ് ഭക്തര്‍ക്ക് വിഷുക്കണിക്ക് അവസരം.

തിരക്ക് നിയന്ത്രണത്തിന് വിപുലമായ പൊലീസ് ക്രമീകരണമാണ് ഒരുക്കുന്നത്. കൂടുതല്‍ പൊലീസും എത്തുന്നുണ്ട്. പമ്പയില്‍ കെഎസ്ആര്‍ടിസി താത്കാലിക ഡിപ്പോ തുടങ്ങി. പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് 76 ബസ് എത്തിയിട്ടുണ്ട്. ഇതിനുപുറമെ തിരുവനന്തപുരം, ചെങ്ങന്നൂര്‍, പത്തനംതിട്ട, കുമളി എന്നിവടങ്ങളില്‍ നിന്ന് പമ്പയിലേക്ക് പ്രത്യേക സര്‍വീസും തുടങ്ങി.

ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ

ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ

കൊച്ചി: ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ. ഹൈക്കോടതി കൊളീജിയമാണ് ശുപാര്‍ശ നല്‍കിയത്. നിലവില്‍ ആലപ്പുഴ ജില്ല ജഡ്ജിയാണ് ഹണി എം വര്‍ഗീസ്. ദിലീപ് കേസില്‍ വിധി പ്രസ്താവിച്ചത് ഹണി എം വര്‍ഗീസ് ആയിരുന്നു.

ഹണി എം വര്‍ഗീസിന് പുറമെ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാരായ പിഎശ് ശശികുമാര്‍ , കെകെ ബാലകൃഷ്ണന്‍, എന്‍ ഹരികുമാര്‍, എസ് നസീറെ എന്നിവരെയും ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളിജിയം ശുപാര്‍ശ ചെയ്തു. ഹൈക്കോടതിയില്‍ നിലവില്‍ ഒന്‍പത് ജഡ്ജിമാരുടെ ഒഴിവാണുള്ളത്.

ശ്രീനന്ദയ്ക്ക് നാടിന്റെ യാത്രാമൊഴി; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

ശ്രീനന്ദയ്ക്ക് നാടിന്റെ യാത്രാമൊഴി; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

പാലക്കാട്: വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവില്‍ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ശ്രീനന്ദയ്ക്ക് (14) നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്ന് രാവിലെയാണ് കുട്ടിയുടെ മൃതദേഹം പാലക്കാട് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടില്‍ എത്തിച്ചത്. ശ്രീനന്ദയെ അവസാനമായി കണ്ട് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാടൊന്നാകെ വീട്ടിലേക്ക് ഒഴുകിയെത്തിയപ്പോള്‍ അത് ഒരു കണ്ണീര്‍ കാഴ്ചയായി മാറി. നെഞ്ച് പിടഞ്ഞ് പ്രിയപ്പെട്ടവര്‍ കുട്ടിയുടെ ചേതനയറ്റ ശരീരത്തിന് അരികില്‍ തന്നെ ഉണ്ടായിരുന്നു. ഐവര്‍മഠം ശ്മശാനത്തിലാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്.

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത, അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു ബന്ധുക്കള്‍. ആദ്യം തിരച്ചില്‍ നടത്തിയ സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തിയില്ല. മൂന്ന് ദിവസം അതേ സ്ഥലത്ത് തന്നെയാണ് തിരച്ചില്‍ നടത്തിയത്. പിന്നെങ്ങനെയാണ് നാലാം ദിവസം അതേ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയതെന്നാണ് ബന്ധുക്കളുടെ ചോദ്യം.

ലഹരിവസ്തുക്കള്‍ നല്‍കി മയക്കി കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് ശ്രീനന്ദയുടെ കുടുംബം സംശയിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍ സാധ്യത പൊലീസും തള്ളിയിട്ടില്ല. ആരും ഇല്ലാത്ത സമയത്ത് കുട്ടിയെ പിടിച്ചു കൊണ്ടുപോയതാകാമെന്നാണ് മാതാവ് പറയുന്നത്. ശ്രീനന്ദ പോകാന്‍ സാധ്യതയില്ലാത്ത ഭാഗത്തെ കൊക്കയിലേക്കു വീണു മരണം സംഭവിച്ചതു സംശയാസ്പദമാണ്. കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നോ തുടങ്ങിയ കാര്യങ്ങളിലും സമഗ്ര അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

തിരക്കേറിയ സ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാതാകുന്നത്. 40 അംഗസംഘമായിരുന്നു വിനോദ സഞ്ചാരത്തിനായി ചിക്കമംഗളൂരുവില്‍ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5:20ന് കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോയില്‍ കുട്ടി പിറകില്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ 5:35ന് എടുത്ത ഫോട്ടോകളില്‍ കുട്ടിയെ കാണാനില്ല. 15 മിനിറ്റിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും കുടുബം ആവശ്യപ്പെടുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്കാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ഉടനീളം പരുക്കുണ്ട്. അസ്ഥികള്‍ പൊട്ടി. പരിക്കുകള്‍ വീഴ്ചയില്‍ സംഭവിച്ചതാണെന്നും മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രമേശിന്റെയും രോഹിണിയുടെയും മകളാണ് ശ്രീനന്ദ. പശ്ചിമഘട്ട മലനിരകളിലെ ബാബാബുധാന്‍ഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം ചൊവ്വാഴ്ച വൈകിട്ടാണു കുട്ടിയെ കാണാതായത്. 1500 അടി താഴ്ചയില്‍ ഹര്‍ഷന ഗുപ്പെയിലാണു ഇന്നലെ മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനുടെ നാദാപുരത്ത് മൂന്നുപേര്‍ മുങ്ങി മരിച്ചു

കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനുടെ നാദാപുരത്ത് മൂന്നുപേര്‍ മുങ്ങി മരിച്ചു

കോഴിക്കോട്:നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു. പുളിയാവ് പുഴയിലാണ് അപകടം ഉണ്ടായത്. ഒരുകുടുംബത്തിലെ മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന വൈകീട്ടോടെയാണ് സംഭവം.

അരീക്കുണ്ട് സ്വദേശി അന്‍സാറും ഭാര്യ സുഹദ സഹോദരന്റെ കുട്ടിയായ ഇസ മറിയം എന്നിവരാണ് മരിച്ചത്. കുട്ടി കുളിക്കാനായി ഇറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് അന്‍സാറും ഭാര്യയും രക്ഷിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.നാദാപുരം ആശുപത്രിയില്‍ നിന്നും മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.

ദിവസവും പതിനാല് കാന്‍ തൈര്; വേനല്‍ ചൂടില്‍ ഭക്തര്‍ക്ക് ദാഹമകറ്റാന്‍ ഗുരുവായൂരില്‍ തണ്ണീര്‍ പന്തല്‍

ദിവസവും പതിനാല് കാന്‍ തൈര്; വേനല്‍ ചൂടില്‍ ഭക്തര്‍ക്ക് ദാഹമകറ്റാന്‍ ഗുരുവായൂരില്‍ തണ്ണീര്‍ പന്തല്‍

തൃശൂര്‍: വേനല്‍ ചൂടില്‍ ഭക്തര്‍ക്ക് ദാഹമകറ്റാന്‍ ഗുരുവായൂരില്‍ സംഭാര വിതരണം തുടങ്ങി.ദേവസ്വം ആഭിമുഖ്യത്തിലാണ് സംഭാര വിതരണം. ദിവസവും പതിനാല് കാന്‍ തൈരു കൊണ്ടു തയ്യാറാക്കുന്ന സംഭാരമാണ് ഭക്തര്‍ക്ക് നല്‍കുന്നത്.

ക്ഷേത്രം കിഴക്കെ നടയിലും, തെക്കെ നടയിലും ഇതിനായി തുറന്ന തണ്ണീര്‍ പന്തലുകള്‍ ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, എം യു ഷിനിജ എന്നിവര്‍ സന്നിഹിതരായി. ദേവസ്വം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം എന്‍ രാജീവ്, കലാനിലയം സുപ്രണ്ട് മുരളി പുറനാട്ടുകര, മറ്റ് ഉദ്യോഗസ്ഥര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

‘പാലക്കാട് പണം നല്‍കിയത് നീയല്ലേ, അടിച്ചു പണിക്കുറ്റം തീര്‍ക്കും’; ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍, ശബ്ദസന്ദേശം പുറത്ത്

‘പാലക്കാട് പണം നല്‍കിയത് നീയല്ലേ, അടിച്ചു പണിക്കുറ്റം തീര്‍ക്കും’; ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍, ശബ്ദസന്ദേശം പുറത്ത്

ആലപ്പുഴ: ബിജെപി പ്രവര്‍ത്തകയ്‌ക്കെതിരെ ഭീഷണിയുമായി പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. മുന്‍ ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെതിരെയാണ് ശോഭയുടെ ഭീഷണി. പാലക്കാട് പണം നല്‍കിയ സ്ത്രീക്ക് പിന്നില്‍ ബിന്ദു ആണെന്നാണ് ശോഭയുടെ ആരോപണം. അടിച്ചു പണിക്കുറ്റം തീര്‍ക്കുമെന്നാണ് ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയത്. ശോഭയ്‌ക്കെതിരെ ബിന്ദു പരാതി നല്‍കിയിട്ടുണ്ട്. വാട്‌സ് ആപ്പ് കോള്‍ റെക്കോഡുള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്.

പാലക്കാട്ടേയ്ക്ക് പണം കൊടുത്തു വിട്ടത് ബിന്ദുവാണെന്നാണ് ശോഭാ സുരേന്ദ്രന്‍ ബിന്ദുവിനെതിരെ ഉന്നയിക്കുന്ന ആരോപണം. ആലപ്പുഴയില്‍ നിന്നുള്ള കാറിലാണ് പണം കൊടുത്ത സ്ത്രീ വന്നതെന്ന് ശോഭാ സുരേന്ദ്രന്‍ ബിന്ദുവിനെ ഫോണ്‍ വിളിച്ച് സംസാരിക്കുന്ന ഓഡിയോയും പുറത്തു വന്നിട്ടുണ്ട്. ബിന്ദുവിനെ കോടതി കയറ്റുമെന്നും ശോഭ പറഞ്ഞു. ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ സന്ദേശം പുറത്തു വന്നിട്ടുണ്ട്.

ആലപ്പുഴ നമ്പറിലുള്ള കാറിലാണ് പാലക്കാട് പണം നല്‍കിയ സ്ത്രീ വന്നതെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും ശോഭ ഭീഷണിപ്പെടുത്തി. ശോഭക്കെതിരെ ബിന്ദു കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ശോഭാ സുരേന്ദ്രനെതിരെ ഗുരുതര ആരോപണവുമായി ബിന്ദു വിനയകുമാര്‍ രംഗത്തെത്തുകയും ചെയ്തു. പാലക്കാട്ടെ തെരഞ്ഞെടുപ്പിന് വേണ്ടി ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയില്‍ നിന്ന് പൈസ പിരിച്ചെന്നും ശോഭയ്ക്ക് കീഴില്‍ വനിതകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ലെന്നും ബിന്ദു പറഞ്ഞു. ശോഭാ സുരേന്ദ്രന്റെ സ്വഭാവം വെച്ച് പാലക്കാട് പണം നല്‍കിയിട്ടുണ്ടാകുമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു. പാലക്കാട്ടെ കണ്ണാടി മേഖലയില്‍ വോട്ട് പിടിക്കാന്‍ ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പണം വിതരണം ചെയ്‌തെന്നായിരുന്നു പരാതി. ഇതിന്റ ദൃശ്യങ്ങള്‍ പകര്‍ത്തിയവരേയും ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയിരുന്നു.