by liji HP News | May 25, 2024 | Latest News, കേരളം
കാസർകോട്: കാഞ്ഞങ്ങാട് പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുടക് നാപ്പോകുവിലെ പി.എ സലീമാണ് അറസ്റ്റിലായത്. ആന്ധ്രയിലെ അഡോണിയിൽ വെച്ചാണ് ഇയാൾ പിടിയിലായത്. മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രതി നൽകിയ മൊഴി. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ കമ്മൽ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരുമെന്ന് കരുതി എടുത്തുകൊണ്ട് പോയി. ബഹളം വെച്ച കുട്ടിയെ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
by Midhun HP News | May 25, 2024 | Latest News, കേരളം
തിരുവനന്തപുരം: ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഇന്ന് അവസാനിക്കും. 16ന് വൈകീട്ട് 4മുതലാണ് അപേക്ഷ സമർപ്പണം ആരംഭിച്ചത്. ഇന്ന് വൈകിട്ട് 5 വരെയാണ് സമയം. അപേക്ഷ നൽകാൻ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയിഡഡ് ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്‌കൂളുകളിലും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലും സഹായ കേന്ദ്രങ്ങൾ ഉണ്ട്. അപേക്ഷകൾ പരിഗണിച്ച് മെയ് 29നാണ് ട്രയൽ അലോട്ട്മെന്റ് നടത്തുക. ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്മെന്റ് ജൂൺ 12നും മൂന്നാം അലോട്ട്മെൻ്റ് ജൂൺ 19നും നടക്കും. ജൂൺ 24ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.
by liji HP News | May 25, 2024 | Latest News, കേരളം
കൊച്ചി: തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്കിലെ വനിതാ മാനേജര്‍ മാനേജിങ് ഡയറക്ടര്‍ ജോസ് കെ പീറ്ററിനെതിരെ ഉന്നയിച്ച ലൈംഗിക പീഡന പരാതി കുറ്റാരോപിതനു ചോര്‍ത്തി നല്‍കിയതായി റിപ്പോര്‍ട്ട്. ബാങ്ക് ചെയര്‍മാന്‍ വിവി മത്തായിക്കു നല്‍കിയ പരാതിയാണ് ജോസ് കെ പീറ്ററിന്റെ കൈയില്‍ എത്തിയതെന്ന്, രേഖകളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പരാതി ചോര്‍ന്നു കിട്ടിയ എംഡി മാനേജര്‍ തലത്തിലുള്ള യോഗത്തില്‍ മുതിര്‍ന്ന വനിതാ ജീവനക്കാരിയെക്കൊണ്ടു പരസ്യമായി വായിക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ജോസ് പീറ്റര്‍ വനിതാ മാനേജരോട് മോശമായി പെരുമാറിയതെന്ന്, എഫ്‌ഐആറില്‍ പറയുന്നു. നവംബറില്‍ ഇവരെ കാബിനിലേക്കു വിളിപ്പിച്ച് ലൈംഗിക ചുവയോടെ സംസാരിച്ചു. 30 വര്‍ഷത്തിലേറെയായി ബാങ്കില്‍ ജോലി ചെയ്യുന്ന ഇവരെ എംഡി രാത്രിയില്‍ ഫോണില്‍ വിളിക്കാറുണ്ടെന്നും ലൈംഗിക താത്പര്യം അറിയിച്ചെന്നും എഫ്‌ഐആര്‍ പറയുന്നു. പത്തും എട്ടും വയസ്സുള്ള കുട്ടികളുടെ അമ്മയായ ജീവനക്കാരി വിധവയാണ്.
തൊഴിലിടത്തിലെ ലൈംഗിക പീഡനത്തെക്കുറിച്ച് തൊടുപുഴ ഡിവൈഎസ്പിക്കു നല്‍കിയ പരാതിയും കുറ്റാരോപിതനു ചോര്‍ന്നു കിട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പരാതിയും ബാങ്ക് ജീവനക്കാരുടെ യോഗത്തില്‍ വായിച്ചു. ബാങ്കില്‍ നല്‍കിയ പരാതിയും പൊലീസിനു നല്‍കിയ പരാതിയും ചോര്‍ന്നതോടെ ജീവനക്കാരി എറണാകുളം റേഞ്ച് ഐജിക്കു പരാതി നല്‍കി. ഈ പരാതിയും ചോരുമോയെന്ന ആശങ്കയുണ്ടെന്ന് ഐജിക്കു നല്‍കിയ പരാതിയില്‍ ജീവനക്കാരി പറയുന്നുണ്ട്.
by liji HP News | May 25, 2024 | Latest News, കേരളം
തൊടുപുഴ: കനത്ത മഴയെ തുടർന്നു ഇടുക്കി ജില്ലയിൽ ഡാമുകൾ തുറക്കും. പാംബ്ല, കല്ലാർകുട്ടി ഡാമുകളാണ് തുറക്കുന്നത്.
യഥാക്രമം 600 ക്യൂമെക്സ്, 300 ക്യൂമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മുതിരപ്പുഴയാർ, പെരിയാർ നദീ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു ഇടുക്കി ജില്ലാ കലക്ടർ വ്യക്തമാക്കി. കലക്ടറുടെ കുറിപ്പ്
പാംബ്ല, കല്ലാർകുട്ടി ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ അതിശക്തമായ മഴയുള്ളതിനാലും നീരൊഴുക്ക് കൂടിയതിനാലും, ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും, ഈ രണ്ട് ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നത്തിന്റെ ഭാഗമായി 25.5.2024 രാവിലെ 6 മണി മുതൽ ഈ ഡാമുകളിലെ ഷട്ടറുകൾ തുറന്ന് യഥാക്രമം 600 ക്യൂമെക്സ്, 300 ക്യൂമെക്സ് വെള്ളം പുറത്തേക്ക് വിടുന്നതിന് അനുമതി നൽകിയിട്ടുണ്ട്. മുതിരപ്പുഴയാർ, പെരിയാർ നദീതീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്.
by liji HP News | May 25, 2024 | Latest News, കേരളം
തിരുവനന്തപുരം: മോശം കാലാവസ്ഥയും ട്രാക്കിലെ തടസങ്ങളും കാരണം ട്രെയിനുകൾ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് വൈകിയോടുന്നത്. ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, മലബാർ എക്സ്പ്രസ്, ജയന്തി ജനത ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ ഒരു മണിക്കൂറില്‍ അധികമാണ് വൈകുന്നത്.
ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് 1.45 മണിക്കൂറും മലബാർ എക്സ്പ്രസ് 1.45 മണിക്കൂറും വൈകും. മംഗലാപുരത്ത് നിന്നുള്ള അന്ത്യോദയ എക്സ്പ്രസ് 50 മിനിറ്റും തിരുപ്പതി-കൊല്ലം ട്രെയ്ൻ 20 മിനിറ്റും മൈസൂരു-കൊച്ചുവേളി ട്രെയ്ൻ 50 മിനിറ്റും വൈകിയോടുന്നു.
ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് 1.45 മണിക്കൂറും മലബാർ എക്സ്പ്രസ് 1.45 മണിക്കൂറും വൈകും. മംഗലാപുരത്ത് നിന്നുള്ള അന്ത്യോദയ എക്സ്പ്രസ് 50 മിനിറ്റും തിരുപ്പതി-കൊല്ലം ട്രെയ്ൻ 20 മിനിറ്റും മൈസൂരു-കൊച്ചുവേളി ട്രെയ്ൻ 50 മിനിറ്റും വൈകിയോടുന്നു.
ഹംസഫർ എക്സ്പ്രസ് 1.30 മണിക്കൂറും ജയന്തി, ലോക്മാന്യ തിലക്- കൊച്ചുവേളി എക്സ്പ്രസുകൾ ആറു മണിക്കൂറോളം വൈകും. ഐലൻഡ് എക്സ്പ്രസ് ഒരു മണിക്കൂറും ഇന്‍റർസിറ്റി എക്സ്പ്രസ് 25 മിനിറ്റും വഞ്ചിനാട് എക്സ്പ്രസ് അഞ്ച് മിനിറ്റും വൈകിയോടുന്നതായി റെയിൽവേ അറിയിച്ചു.
by liji HP News | May 25, 2024 | Latest News, കേരളം
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം ഏലൂരിലെ ഷട്ടര്‍ തുറന്നതിന് പിന്നാലെ, ഓക്‌സിജന്‍ ലെവല്‍ കുത്തനെ താഴേക്ക് പോയതാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. പെരിയാറില്‍ രാസമാലിന്യം കണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക റിപ്പോര്‍ട്ട് മലിനീകരണ നിയന്ത്രണബോര്‍ഡ് സബ് കലക്ടര്‍ക്ക് കൈമാറി
വെള്ളം നിയന്ത്രിച്ചുവിട്ടിരുന്നെങ്കില്‍ ഓക്‌സിജന്‍ ലെവല്‍ നിയന്ത്രിക്കാനാകുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് 20ന് വൈകിട്ട് 3.30നാണ് ഷട്ടറുകള്‍ തുറന്നത്. അന്ന് രാവിലെ വെട്ടുകാട് നിന്ന് ശേഖരിച്ച വെള്ളം പരിശോധിച്ചപ്പോള്‍ ഓക്‌സിജന്‍ ലെവല്‍ 6.4 ആയിരുന്നു ഷട്ടര്‍ തുറന്ന ശേഷം ഓക്‌സിജന്‍ ലെവല്‍ 2.1 ആയി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏലൂരിലെ ഷട്ടറുകള്‍ ഒരുമിച്ച് തുറന്നിരുന്നില്ലെന്നും ഇത്തവണ വെള്ളം നിയന്ത്രിച്ച് വിടുന്നതില്‍ ഇറിഗേഷന്‍ വകുപ്പിന് ഗുരുതരവീഴ്ചയാണ് ഉണ്ടായതെന്നും കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, പെരിയാറിലെ മത്സ്യക്കുരുതിയില്‍ കുഫോസ് ഇന്ന് ഫിഷറീസ് വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങാനിടയായതിന്റെ ശാസ്ത്രീയ കാരണങ്ങള്‍ വ്യക്തമാക്കുന്ന സമഗ്രമായ റിപ്പോര്‍ട്ടായിരിക്കും നല്‍കുക. ഇതിന്റെ ഭാഗമായി കുഫോസ് ഗവേഷക സംഘം ചത്ത മത്സ്യങ്ങളുടെയും പെരിയാറിലെ ജലത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഷിഷറീസ് വകുപ്പിന്റെ നിര്‍ദേശാനുസരണം സര്‍വകലാശാല വിസിയാണ് ശാസ്ത്രീയ പഠനത്തിന് ഉത്തരവിട്ടത്.
പുഴയില്‍ രാസമാലിന്യം കലര്‍ന്നതാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ കാരണമെന്നാണ് ഇറിഗേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്ന് രാവിലെ എട്ടിന് തന്നെ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ തുടങ്ങിയിരുന്നു. നാട്ടുകാര്‍ ഇത് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല. ഫാക്ടറികളില്‍നിന്ന് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് പരിശോധിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വ്യവസായ വകുപ്പിനും വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Recent Comments