ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

ഇടുക്കി: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നുമുതല്‍ (19.5.2024) രാത്രി 7 മണി മുതല്‍ രാവിലെ 6 മണി വരെ മലയോരമേഖലകളില്‍ രാത്രി യാത്ര നിരോധിച്ചതായി ജില്ല ഭരണകൂടം.

വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ടൂറിസം വകുപ്പ്, ഡിടിപിസി എന്നിവ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലും, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചല്‍ സാധ്യത കണക്കിലെടുത്ത് നിരോധനം.

ഇതര സംസ്ഥാനങ്ങളില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും ജില്ലയില്‍ എത്തിയിട്ടുള്ള സഞ്ചാരികള്‍ക്ക് മുന്നറിയിപ്പുകള്‍ കൃത്യമായി നല്‍കാന്‍ ടൂറിസം വകുപ്പിനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെ സസ്‌പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച ഉത്തരവും ഇറങ്ങി. ഇന്നലെ രാത്രിയോടെ തന്നെ ശരത് ലാലിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടി പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച ഉത്തരവിറക്കുകയായിരുന്നു.

പ്രതി രാഹുലിന് രക്ഷപ്പെടാന്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് ശരത് ലാല്‍ ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവ ദിവസം സിപിഒ ശരത് ലാല്‍ പന്തീരാങ്കാവ് സ്റ്റേഷനിലെ ജി ഡി ഡ്യൂട്ടിയിലായിരുന്നു. വധശ്രമ കുറ്റം ചുമത്താനുളള നീക്കം അടക്കം ഇയാള്‍ രാഹുലിനെ അറിയിച്ചു.

ഗാര്‍ഹിക പീഡന പരാതിക്ക് പിന്നാലെ പൊലീസ് അന്വേഷണത്തിലെ നിര്‍ണായക വിവരങ്ങളും ശരത് ലാല്‍ ചോര്‍ത്തി നല്‍കി. പൊലീസിന്റെ കണ്ണില്‍ പെടാതെ ചെക്ക് പോസ്റ്റ് കടക്കണം എന്നും നിര്‍ദ്ദേശിച്ചു. ശരത് ലാലിന്റെ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ രാജേഷിന്റെ അടുത്ത സുഹൃത്തു കൂടിയാണ് ശരത് ലാല്‍ എന്ന പൊലീസുകാരന്‍. രാഹുലും രാജേഷും ബംഗളൂരുവിലേക്ക് പോകുന്ന വഴിക്ക് ഇയാളുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി.

ഇടുക്കിയിലെ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം; വിനോദ സഞ്ചാരത്തിനും നിയന്ത്രണം

ഇടുക്കിയിലെ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം; വിനോദ സഞ്ചാരത്തിനും നിയന്ത്രണം

തൊടുപുഴ: ഇടുക്കി ജില്ലയിൽ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിൽ രാത്രി ഏഴു മുതൽ രാവിലെ ആറു മണി വരെയാണ് നിരോധനം. മഴ മുന്നറിയിപ്പുകൾ പിൻവലിക്കുംവരെയാണ് രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

വിനോദസഞ്ചാര മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തി. ട്രക്കിങ്ങ്, ഓഫ് റോഡ് യാത്രകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഇടുക്കി, കോട്ടയം, പത്തനംതിട്ട, ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴ പെയ്യുമെന്നാണു പ്രവചനം. തീവ്രമഴയ്ക്കു സാധ്യത ഉള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഈ 2 ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. അതിതീവ്ര മഴയില്‍ മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും നഗരപ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കാലവര്‍ഷം അടുത്ത 36 മണിക്കൂറിനുള്ളില്‍ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യത. കാലവര്‍ഷം മെയ് 31 ഓടെ കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ തമിഴ്‌നാടിന് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. തെക്കന്‍ ഛത്തീസ്ഗഢില്‍ നിന്ന് തെക്കന്‍ കര്‍ണാടക വരെ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു.

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് പിടിയില്‍. കഞ്ഞിക്കുഴിയിലെ ബാറില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പള്ളിപ്പുറം പതിനാറാം വാര്‍ഡില്‍ വല്യവെളിയില്‍ അമ്പിളിയെയാണ് ഭര്‍ത്താവായ രാജേഷ് ഇന്നലെ കൊലപ്പെടുത്തിയത്.

പള്ളിച്ചന്തയില്‍ വെച്ചാണ് ഭര്‍ത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. അമ്പിളി സ്‌കൂട്ടറില്‍ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. കുത്തിയശേഷം ഭര്‍ത്താവ് രാജേഷ് സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കാലവര്‍ഷം അടുത്ത 36 മണിക്കൂറിനുള്ളില്‍ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യത. കാലവര്‍ഷം മെയ് 31 ഓടെ കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കന്‍ തമിഴ്‌നാടിന് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. തെക്കന്‍ ഛത്തീസ്ഗഢില്‍ നിന്ന് തെക്കന്‍ കര്‍ണാടക വരെ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. മറ്റൊരു ന്യുനമര്‍ദ്ദ പാത്തി മറാത്തുവാഡയില്‍ നിന്ന് തെക്കന്‍ തമിഴ് നാട് വഴി ചക്രവാത ചുഴിയിലേക്കു നീണ്ടുനില്‍ക്കുന്നു ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 6 -7 ദിവസം ഇടി / മിന്നല്‍ / കാറ്റ് ( 49-50 km/hr) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ അതി തീവ്രമായ മഴയ്ക്കും മെയ് 19 മുതല്‍ 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ / അതിശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. വടക്ക് കിഴക്കന്‍ ദിശയില്‍ സഞ്ചരിച്ചു മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് കാരുണ്യ KR 654 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. KG 110135 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ KK 289360 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റ് വില. സമാശ്വാസ സമ്മാനമടക്കം നിരവധി സമ്മാനങ്ങളാണ് കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ ഭാഗ്യവാന്മാർക്ക് ലഭിക്കുക. ലോട്ടറി വകുപ്പിൻറെ വെബ്സൈറ്റായ http://www.keralalotteries.comൽ ഫലം അറിയാം.

ലഭിച്ചിരിക്കുന്ന സമ്മാനം 5,000 രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5,000ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസ് അല്ലെങ്കിൽ ബാങ്കിൽ ഏൽപ്പിക്കേണ്ടതുണ്ട്. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനുള്ള ലോട്ടറി ടിക്കറ്റ് കൈമാറുകയും വേണം.