by Midhun HP News | Jun 7, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ അറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
ശേഷിക്കുന്ന ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. നാളെ വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 km വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള -ലക്ഷദീപ് – കര്‍ണാടക തീരങ്ങളില്‍ ജൂണ്‍ 09 ( ചൊവ്വാഴ്ച) വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
09/06/2026 വരെ: കേരള -ലക്ഷദീപ് – കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രത നിര്‍ദേശം
സോമാലിയ തീരം, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യത.
തെക്കന്‍ മഹാരാഷ്ട്ര, ഗോവ, മധ്യ കിഴക്കന്‍ അറബിക്കടല്‍, തെക്ക് കിഴക്കന്‍ അറബിക്കടല്‍, മാലിദ്വീപ് പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി പ്രദേശം, തമിഴ്നാട് തീരം, ശ്രീലങ്കന്‍ തീരം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

by Midhun HP News | Jun 7, 2026 | Latest News, കേരളം
തിരുവനന്തപുരം: അന്തരിച്ച സിനിമാ താരം സലിം കുമാറിന് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയെ മാത്രമല്ല, തനിക്ക് ഒരു കൂടപ്പിറപ്പിനെ കൂടിയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാളാണ് സലിംകുമാറെന്നും മുഖ്യമന്ത്രി അനുസിമരിച്ചു.
ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലിം കുമാര്‍ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോള്‍ മറുഭാഗത്ത് കണ്ണിരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാര്‍. മുഖ്യമന്ത്രി വിഡി സതീശന്‍ അനുസ്മരിച്ചു.
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
‘ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാര്‍. അയാളും ഞാനും തമ്മില്‍ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്. എന്റെ നാടിന്റെ അഭിമാനമായൊരാള്‍. എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാള്‍. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാള്‍. ഞാന്‍ കോണ്‍ഗ്രസുകാരനാണെന്ന് പറയാന്‍ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരന്‍. എന്റെ തിരഞ്ഞൈടുപ്പുകളില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാര്‍, പാര്‍ട്ടിയുടെ വിജയങ്ങളില്‍ അത്രമേല്‍ സന്തോഷിച്ച കൂടപിറപ്പ്.
ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലിം കുമാര്‍ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോള്‍ മറുഭാഗത്ത് കണ്ണിരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാര്‍. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എന്റെ കൂടെപിറപ്പിനെയും നഷ്ടമായി. സലിം കുമാറിന് വിട.’

by Midhun HP News | Jun 7, 2026 | Latest News, കേരളം
കൊച്ചി: സലിം കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വിതുമ്പി മലയാള സിനിമാ- സാംസ്‌കാരിക ലോകം. അന്തരിച്ച സലിം കുമാറിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. സംസ്‌കാരം ഇന്നു വൈകിട്ട് മൂന്നുമണിക്ക് പറവൂരിലെ വീട്ടുവളപ്പില്‍ നടക്കും. ഇന്നു രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. മുഖ്യമന്ത്രി വി ഡി സതീശന്‍ പറവൂരിലെത്തി അന്ത്യോപചാരമര്‍പ്പിക്കും.
രാവിലെ എട്ടു മണിയോടെ കൊച്ചിയിലെ ആശുപത്രിയില്‍ നിന്നും സലിംകുമാരിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. തുടര്‍ന്നാണ് പറവൂര്‍ ടൗണ്‍ഹാളില്‍ ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി പൊതുദര്‍ശനത്തിന് വെയ്ക്കുക. സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍ ഒന്നും പാടില്ലെന്നതായിരുന്നു സലിംകുമാറിന്റെ നിലപാട്. വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിക്കണമെന്നും സലിംകുമാര്‍ വീട്ടുകാരോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
ഇന്നലെ രാത്രി 10.43 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ, പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടനാണ് വിട വാങ്ങിയത്. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
എറണാകുളം ചിറ്റാറ്റുകരയില്‍ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബര്‍ 10 നായിരുന്നു സലിം കുമാറിന്റെ ജനനം. പേരു കേട്ടാല്‍ മതം തിരിച്ചറിയേണ്ട എന്നു കരുതി അച്ഛനാണ് സലിം എന്ന പേരിട്ടത്. സ്‌കൂളില്‍ ചെന്നപ്പോള്‍ അധ്യാപികയുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് സലിമിനൊപ്പം കുമാര്‍ കൂട്ടിചേര്‍ത്തത്. മാല്യങ്കര എസ്എന്‍എം കോളജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലായിരുന്നു ഡിഗ്രി പഠനം. സ്‌കൂള്‍ കാലഘട്ടത്തില്‍ മിമിക്രി അവതരിപ്പിച്ചു തുടങ്ങിയെങ്കിലും കോളജില്‍ പഠിക്കുമ്പോഴാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.
‘ഇഷ്ടമാണ് നൂറുവട്ടം’ ആണ് സലിം കുമാറിന്റെ ആദ്യസിനിമ. ഇതുവരെ തമിഴ് ചിത്രങ്ങളിലും ബംഗാളി ചിത്രത്തിലുമുൾപ്പെടെ മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013 ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം നേടി. കറുത്ത ജൂതൻ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്കാരത്തിന് അർഹനായി.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ കറുത്ത ജൂതൻ ഉൾപ്പെടെ മൂന്ന് സിനിമകൾ സലിംകുമാർ സംവിധാനം ചെയ്തു. കറുത്ത ജൂതന് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. കറുത്ത ജൂതൻ്റെ കഥയും തിരക്കഥയും നിർവ്വഹിച്ചത് സലിംകുമാറായിരുന്നു. 2018-ൽ ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രവും സലിം കുമാർ സംവിധാനം ചെയ്തു. കംപാർട്ട്മെന്റ് ആണ് മൂന്നാമത്തെ സിനിമ. ‘ഈശ്വരാ വഴക്കില്ലല്ലോ’ എന്ന പേരിൽ ഓർമക്കുറിപ്പുകൾ എഴുതിയിട്ടുണ്ട്. സുനിതയാണ് ഭാര്യ. നടൻ ചന്തു, ആരോമൽ എന്നിവർ മക്കളാണ്.

by Midhun HP News | Jun 6, 2026 | Latest News, കേരളം
കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ 14കാരന് ദാരുണാന്ത്യം. അയത്തില്‍ സ്വദേശി സല്‍മാന്‍ ഫാരിസ് ആണ് മരിച്ചത്.അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറി ഇറങ്ങുകയായിരുന്നു.
കൊല്ലം പാല്‍കുളങ്ങരയ്ക്ക് സമീപത്താണ് അപകടം. ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഇരുചക്രവാഹനത്തില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടര്‍ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അമ്മ എതിര്‍ ഭാഗത്തേക്കും മകന്‍ ലോറിക്ക് അടിയിലേക്കുമാണ് വീണത്. ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ പല റോഡുകളിലൂടെ വഴി തിരിച്ചാണ് കടത്തി വിടുന്നത്. വീതി കുറവുള്ള റോഡിലാണ് അപകടം ഉണ്ടായത്.
by Midhun HP News | Jun 6, 2026 | Latest News, കേരളം
മുതലപ്പൊഴി റിമോട്ട് ബോയ പരീക്ഷണ ദൗത്യം പരാജയപ്പെട്ടു. മുതലപ്പൊഴിയിൽ രക്ഷാപ്രവർത്തനായ് എത്തിച്ച അത്യാധുനിക സംവിധാനങ്ങളോടുകൂടിയ റിമോട്ട് ബോയയുടെ പരീക്ഷണ ദൗത്യമാണ് പരജയപ്പെട്ടത്.
റിമോട്ട് ബോയയുടെ ട്രയൽ റൺ കഴിഞ്ഞ ദിവസം മുതലപ്പൊഴിയിൽ നടത്തിയിരുന്നു. രാവിലെ മുതലപ്പൊഴി വടക്കേ പുലിമുട്ടിൽ നിന്നും അഴിമുഖചാലിലേക്ക് നിക്ഷേപിച്ച ബോയ തെക്കേപുളിമുട്ടിന് സമീപം രക്ഷാ പ്രവർത്തനത്തിനെത്തി അവിടെ കടലിൽ ഉണ്ടായിരുന്ന മത്സ്യതൊഴിലാളിയെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്ത് എത്തിക്കുകയായിരുന്നു ദൗത്യം.
എന്നാൽ, കായലിൽ നിന്ന് കടലിലേക്കുള്ള ഒഴുക്ക് പ്രതിരോധിച്ച് ആളിനെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലത്തേക്ക് എത്തിക്കുവാൻ കഴിയാതെ വരുകയും, ബോയ കടലിലേക്ക് ഇട്ട് മിനിട്ട്കൾക്കുള്ളിൽ തന്നെ ബാറ്ററി ചാർജ് 50% ത്തോളമായി കുറഞ്ഞതും, അപകടത്തിൽപ്പെട്ട ആളിനെവലിച്ചു കരയ്ക്കെത്തിക്കാനുള്ള ശേഷി ഇതിനില്ലെന്ന വിലയിരുത്തലിന് കാരണമായി. ഇതോടെ പരീക്ഷണ ദൗത്യം പരാജയപ്പെടുകയുമായിരുന്നു.
പികെഎം. കോ കൺസ്ട്രഷൻ കമ്പനി ഉടമ പി എം മുനീറാണ് സ്വന്തം ചെലവിലാണ് ഹാർബർ എൻജിനീയറിങ് വകുപ്പിന് ഈ ഉപകരണം വാങ്ങി നൽകുന്നതിനുള്ള ശ്രമം നടത്തിയത്. എന്നാൽ ആദ്യ പരീക്ഷണം തന്നെ പരാജയപ്പെട്ടതോടെ ഇനി മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കുവാനുള്ള ശ്രമത്തിലാണ് ഹാർബർ വകുപ്പും ഫിഷറീസ് ഉദ്യോഗസ്ഥരും.

by Midhun HP News | Jun 6, 2026 | Latest News, കേരളം
പെരുംകുളം എ എം എൽ പി എസിലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങളായ സന്ധ്യ, റീന എന്നിവരെ ആദരിച്ചു. മൂന്നും നാലും ക്ലാസിലെ കുട്ടികളുടെ ചോദ്യങ്ങൾക്ക് അവർ ഉത്തരം നൽകി.
വീടുകളിലുള്ള ഹരിതകർമസേനാ കാർഡിൻ്റെ വിവര ശേഖരണം, ചങ്ങാത്തത്തിൻ്റെ പച്ചപ്പ് എന്ന പേരിൽ വീട്ടിൽ കൂട്ടുകാരൻ്റെ പേരിൽ ഒരു മരം നട്ടുപരിപാലിക്കുക, ആൽബം നിർമ്മാണം, ജലവിഭവ മാനേജ്മെൻ്റ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനാചരണത്തിൻ്റെഭാഗമായി നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ, അധ്യാപകരായ സബീർ, ഷിജി, റീന, സനീറ, കാവേരി എന്നിവർ പങ്കെടുത്തു.

Recent Comments