വിവാഹത്തിനു കരുതി വെച്ച 50 പവൻ മോഷ്ടിച്ചു; രണ്ട് സ്ത്രീകളടക്കം മൂന്നുപേര്‍ പിടിയില്‍

വിവാഹത്തിനു കരുതി വെച്ച 50 പവൻ മോഷ്ടിച്ചു; രണ്ട് സ്ത്രീകളടക്കം മൂന്നുപേര്‍ പിടിയില്‍

തൃശൂർ: തോളൂരില്‍ വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവൻ കവർച്ച നടത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പീച്ചി പാണഞ്ചേരി പുളിക്കല്‍ സന്തോഷ് (കല്‍ക്കി, 44), മണലൂര്‍ എങ്ങണ്ടി വീട്ടില്‍ സജിത(46), ശ്രീനാരായണപുരം കോതപറമ്പ് കാരിയെഴുത്ത് അഖില (35) എന്നിവരാണ് പിടിയിലായത്. പറപ്പൂര്‍ സെന്ററില്‍ തുണിക്കട നടത്തുന്ന നാലകത്ത് സക്കീറിന്റെ വീട്ടില്‍ 20നാണ് മോഷണം നടന്നത്.

മകളുടെ കല്യാണ ആവശ്യങ്ങള്‍ക്കും മറ്റുമായി സൂക്ഷിച്ചുവച്ച ആഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്. ഓണക്കാലമായതിനാല്‍ കടയടക്കാന്‍ വൈകിയ വീട്ടുടമ രാത്രി ഒരു മണിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ പ്രധാനിയായ സന്തോഷിനെ വലപ്പാട് ബീച്ച് പരിസരത്തു നിന്ന് പിടികൂടിയത്.

ഇയാള്‍ ജില്ലയിലും പുറത്തും ഒട്ടനവധി മോഷണക്കേസുകളിലെ പ്രതിയാണെന്നും കര്‍ണാടകയിലെ സ്വര്‍ണക്കൊള്ള കേസിലും ഇയാള്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. മോഷണ മുതലുകള്‍ വില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി പ്രതിയെ സഹായിച്ച കുറ്റത്തിനാണ് മറ്റു രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഇനി ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

സുലോചനയ്ക്ക് പിന്നാലെ വിജയരാഘവനും വിടവാങ്ങി; രാമവർമ്മപുരത്തെ ആ സാന്ത്വനപ്രണയം ഇനി ഓർമ്മ

സുലോചനയ്ക്ക് പിന്നാലെ വിജയരാഘവനും വിടവാങ്ങി; രാമവർമ്മപുരത്തെ ആ സാന്ത്വനപ്രണയം ഇനി ഓർമ്മ

തൃശൂർ: വാർദ്ധക്യത്തിന്റെ ഏകാന്തതയിൽ പരസ്പരം താങ്ങും തണലുമാവുകയും 79-ാം വയസ്സിൽ വിവാഹിതരായി നാടിന് മാതൃകയാവുകയും ചെയ്ത വിജയരാഘവനും വിടവാങ്ങി. ജീവിതത്തിന്റെ സായാഹ്നത്തിൽ കൈപിടിച്ച പ്രിയതമ സുലോചന വിടപറഞ്ഞ് ആഴ്ചകൾക്കകമാണ് വിജയരാഘവനും യാത്രയായത്. ഇവരുടെ വിയോഗത്തോടെ രാമവർമ്മപുരം സർക്കാർ വൃദ്ധസദനം കണ്ണീരണിഞ്ഞു.

79 വയസ്സുകാരൻ വിജയരാഘവനും 75 വയസ്സുകാരി സുലോചനയും 2025 ജൂലൈ 7-നാണ് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായത്. മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സാന്നിധ്യത്തിൽ വൃദ്ധസദനത്തിൽ വെച്ച് നടന്ന ഈ അപൂർവ്വ വിവാഹം കേരളത്തിലുടനീളം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

വൃദ്ധസദനത്തിലെ സൗഹൃദം പ്രണയമായപ്പോൾ
തൃശൂർ പേരാമംഗലം സ്വദേശിയായ വിജയരാഘവൻ 2019-ലാണ് രാമവർമ്മപുരം വൃദ്ധസദനത്തിലെത്തുന്നത്. സ്വന്തമായി ചെടികളുടെ നഴ്സറി നടത്തിയിരുന്ന അദ്ദേഹം ഉപഭോക്തൃ മാസികയിൽ ലേഖകനായും പ്രവർത്തിച്ചിരുന്നു. ടൈപ്പിസ്റ്റായിരുന്ന ആദ്യഭാര്യ വിലാസിനി മസ്തിഷ്കാഘാതം ബാധിച്ച് മരിച്ചതോടെയാണ് ഒറ്റയ്ക്കായ വിജയരാഘവൻ സർക്കാർ മന്ദിരത്തിലേക്ക് മാറിയത്. ഇവർക്ക് മക്കളുണ്ടായിരുന്നില്ല.

ഇരിങ്ങാലക്കുട സ്വദേശിയായ സുലോചന 2024-ലാണ് ഇവിടെ അന്തേവാസിയായി എത്തിയത്. കരിങ്കൽ തൊഴിലാളിയായിരുന്ന ഭർത്താവ് വേലായുധൻ 26 വർഷം മുൻപ് ക്യാൻസർ ബാധിച്ച് മരിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി വീടുവിറ്റ് വാടകവീട്ടിലും മറ്റുമായി ഒറ്റയ്ക്ക് കഴിയുകയായിരുന്നു അവർ. സുലോചനയ്ക്കും മക്കളുണ്ടായിരുന്നില്ല.

വൃദ്ധസദനത്തിലെ ഒത്തുചേരലുകളിലൂടെ തുടങ്ങിയ ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയത്തിലേക്കും ഒടുവിൽ വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. തുടർന്ന് സർക്കാർ സംവിധാനങ്ങളുടെ പൂർണ്ണ പിന്തുണയോടെ ഇരുവരും ഒരുമിച്ചു ജീവിക്കാൻ തുടങ്ങി.

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി: എസ്എഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് സിപിഎം

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി: എസ്എഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് സിപിഎം

കണ്ണൂര്‍: യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ എസ്എഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എസ്എഫ്‌ഐ നേതാവ് കെ നവനീതിനെതിരെയാണ് നടപടി. നവനീതിനെ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും പുറത്താക്കിയതായി സിപിഎം ചുഴലി ലോക്കല്‍ കമ്മിറ്റി അറിയിച്ചു.

പാര്‍ട്ടിയോ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തികളോ നവനീതിന് ഒരു തരത്തിലുള്ള സഹായവും ചെയ്ത് കൊടുത്തിട്ടില്ലെന്നും ലോക്കല്‍ കമ്മിറ്റി അറിയിച്ചു.പൈസക്കരി ദേവമാതാ കോളേജിലെ യുയുസിയാണ് നവനീത്. കഴിഞ്ഞ 20 നാണ് നവനീത് മൊബൈലില്‍ കുളിമുറിദൃശ്യം പകര്‍ത്തിയത്.

വീടിന് പുറത്തുള്ള കുളിമുറിയില്‍ കുളിക്കുന്നതിനിടെയാണ് ഭിത്തിയിലെ വിടവിലൂടെ മൊബൈല്‍ ഫോണ്‍ കണ്ടത്. യുവതി ബഹളംവെച്ചതോടെ ബന്ധുക്കളെത്തി നവനീതിനെ തടഞ്ഞുവെച്ചു. ഫോണ്‍ പരിശോധിച്ചപ്പോള്‍ കുളിക്കുന്ന ദൃശ്യങ്ങളും നേരത്തേ യുവതിയുടെ വീടിന് സമീപത്തുനിന്ന് പകര്‍ത്തിയ മറ്റുദൃശ്യങ്ങളും കണ്ടെത്തിയിരുന്നു.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാസം 21 ന് ബാലസംഘം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റിയും എസ്എഫ്‌ഐ ഏരിയ കമ്മിറ്റിയും അടിയന്തര ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് നവനീതിനെ പുറത്താക്കി. 22 ന് ബ്രാഞ്ച് യോഗം ചേര്‍ന്ന് സിപിഎമ്മില്‍നിന്നു പുറത്താക്കി. പാര്‍ട്ടി ഇയാളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന പ്രചാരണം അസംബന്ധമാണെന്നും സിപിഎം വ്യക്തമാക്കി.

സെപ്റ്റംബറില്‍ 14 ദിവസം ബാങ്ക് അവധി; കേരളത്തില്‍ എത്ര? പട്ടിക ഇങ്ങനെ

സെപ്റ്റംബറില്‍ 14 ദിവസം ബാങ്ക് അവധി; കേരളത്തില്‍ എത്ര? പട്ടിക ഇങ്ങനെ

സെപ്റ്റംബറില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പദ്ധതി ഉണ്ടോ? സെപ്റ്റംബറില്‍ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികളും ഞായറാഴ്ചകളും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കമുള്ള ബാങ്കുകളുടെ അവധി കണക്കാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി വരുന്നത്.

കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ശ്രീകൃഷ്ണ ജയന്തിക്കും ശ്രീനാരായണ ഗുരു സമാധി ദിനത്തിലും ബാങ്കിന് അവധിയാണ്. സെപ്റ്റംബറില്‍ മൊത്തം കേരളത്തില്‍ എട്ട് ദിവസമാണ് ബാങ്ക് അവധിയുള്ളത്. അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് സെപ്റ്റംബര്‍ മാസത്തില്‍ മൊത്തം 14 ദിവസം ബാങ്ക് അവധി വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

സെപ്റ്റംബര്‍ 4- വെള്ളിയാഴ്ച- ശ്രീകൃഷ്ണ ജയന്തി- കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അവധി

സെപ്റ്റംബര്‍ ആറ്- ഞായറാഴ്ച

സെപ്റ്റംബര്‍ 11- വെള്ളിയാഴ്ച- രാജസ്ഥാനില്‍ അവധി

സെപ്റ്റംബര്‍ 12- രണ്ടാം ശനിയാഴ്ച

സെപ്റ്റംബര്‍ 13- ഞായറാഴ്ച

സെപ്റ്റംബര്‍ 14- തിങ്കളാഴ്ച- വിനായക ചതുര്‍ഥി- മഹാരാഷ്ട്ര, ഒഡിഷ, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത്, തെലങ്കാന, ഗോവ, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ അവധി

സെപ്റ്റംബര്‍ 15- ചൊവ്വാഴ്ച- ഗണേശ ചതുര്‍ഥി- ഗുജറാത്ത്, ഒഡിഷ, ഗോവ എന്നി സംസ്ഥാനങ്ങളില്‍ അവധി

സെപ്റ്റംബര്‍ 20- ഞായറാഴ്ച

സെപ്റ്റംബര്‍ 21- തിങ്കളാഴ്ച- ശ്രീനാരായണഗുരു സമാധി ദിനം- കേരളത്തില്‍ അവധി

സെപ്റ്റംബര്‍ 22- ചൊവ്വാഴ്ച- കര്‍മ്മ പൂജ- ഝാര്‍ഖണ്ഡില്‍ അവധി

സെപ്റ്റംബര്‍ 23- ബുധനാഴ്ച- മഹാരാജ ഹരി സിങ്ങിന്റെ ജന്മദിനം- ജമ്മു കശ്മീരില്‍ അവധി

സെപ്റ്റംബര്‍ 25- വെള്ളിയാഴ്ച- സിക്കിമില്‍ അവധി

സെപ്റ്റംബര്‍ 26- നാലാമത്തെ ശനിയാഴ്ച

സെപ്റ്റംബര്‍ 27- ഞായറാഴ്ച

കുത്തനെ ഉയര്‍ന്ന് സവാള വില; 80 രൂപയിലെത്തി, നൂറ് തൊടുമോ?, ആശങ്ക

കുത്തനെ ഉയര്‍ന്ന് സവാള വില; 80 രൂപയിലെത്തി, നൂറ് തൊടുമോ?, ആശങ്ക

കൊച്ചി: സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു. ഓണം കഴിഞ്ഞതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സവാള വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നിലവില്‍ സവാള വില കിലോഗ്രാമിന് 80 രൂപ വരെയായി. വരുംദിവസങ്ങളിലും വില ഉയര്‍ന്ന് നൂറ് കടക്കുമോ എന്ന ആശങ്കയിലാണ് ഉപയോക്താക്കള്‍.

ചില്ലറ വിപണിയില്‍ സവാളയ്ക്ക് കിലോയ്ക്ക് 50 മുതല്‍ 80 രൂപ വരെയാണ് വില. ചെറിയുള്ളിയുടെ വിലയും 80 രൂപയാണ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ലഭിച്ചിരുന്ന സവാളയുടെ വിലയാണ് ഇപ്പോള്‍ ഇരട്ടിയായിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സവാളയുടെ വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വില പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വരും ദിവസങ്ങളിലും സവാള വില ഉയരുമെന്നാണ് വിലയിരുത്തല്‍.

ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനും മലയാളിയുമായ ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു

ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനും മലയാളിയുമായ ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു

ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനും മലയാളിയുമായ ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു. ഇദ്ദേഹം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ആയിരിക്കുമ്പോഴാണ് തിരുവനന്തപുരം റൂറൽ ഷാഡോ ടീം രൂപീകരിക്കുന്നത്. സി ഐ ടി യു നേതാവ് കെ ഒ ഹബീബിന്റെ മകനാണ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദീർഘകാലം കേരളത്തിലും ജോലി ചെയ്തു. കാൻസർ രോഗ ബാധിതനായിരുന്നു. ഒഡിഷ ക്രൈംബ്രാഞ്ച് ഐജി ആയിരുന്നു.