എംഡിഎംഎയുമായി യുവാവ് കൊട്ടിയം പോലീസിന്റെ പിടിയിൽ

എംഡിഎംഎയുമായി യുവാവ് കൊട്ടിയം പോലീസിന്റെ പിടിയിൽ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവാവിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. മൈലാപ്പൂർ നാലുതുണ്ടിൽ വീട്ടിൽ അട്ട നിഷാദ് എന്ന നിഷാദ്(38) ആണ് അറസ്റ്റിലായത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലത എം ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ എ.സി.പി രാഖേഷ് പി.എസ് ന്റെ മേൽനോട്ടത്തിലുള്ള സബ് ഡിവിഷൻ ഡാൻസാഫ് സംഘവും കൊട്ടിയം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ഓഗസ്റ്റ് 29-ന് രാത്രി 9.00 മണിയോടെ തഴുത്തല വില്ലേജിൽ മൈലാപ്പൂർ ഹൈസ്‌കൂൾ ജംഗ്ഷന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. അടിവസ്ത്രത്തിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 2.21 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. അയൽസംസ്ഥാനങ്ങളിൽ നിന്നും മയക്ക്മരുന്ന് എത്തിച്ച് കൊട്ടിയം, കണ്ണനല്ലൂർ, ചാത്തന്നൂർ ഭാഗങ്ങളിലെ കോളേജ് വിദ്യാർത്ഥികൾക്കും മറ്റും വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ. സംഭവത്തിൽ കൊട്ടിയം പോലീസ് എൻ.ഡി.പി.എസ് നിയമപ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

പ്രതിക്കെതിരെ മുൻപും എൻ.ഡി.പി.എസ് നിയമപ്രകാരം കൊട്ടിയം പോലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്. കൂടാതെ 2025-ൽ 1.930 കിലോ ഗഞ്ചാവ് പിടികൂടിയതിന് കൊല്ലം എക്‌സൈസ് വകുപ്പ് രജിസ്റ്റർ ചെയ്യ്ത കേസിലും 2023-ൽ തമിഴ്‌നാട് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വച്ച് 6 കിലോ ഗഞ്ചാവ് പിടികൂടിയതിന് ചെന്നൈ റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്യ്ത കേസിലും ഇയാൾ പ്രതിയാണ്.

ഡാൻസാഫ് എസ്.ഐ സായിസേനന്റെ നേതൃത്വത്തിലുള്ള സംഘവും കൊട്ടിയം എസ്.എച്ച്.ഓ വിഷ്ണു സജീവിന്റെ നേതൃത്വത്തിൽ എസ്.ഐ മെറ്റിൽഡാ, സി.പി.ഓ ഹരീഷ് എന്നിവരടങ്ങിയ സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യ്തു.

‘അബ്‌സല്യൂട്ട് അയ്യപ്പാ…’; രണ്ടാഴ്ചയാകും മുമ്പ് ലോകയെ വെട്ടി; നിവിന്‍ പോളിയുടെ ആദ്യ 200 കോടി

‘അബ്‌സല്യൂട്ട് അയ്യപ്പാ…’; രണ്ടാഴ്ചയാകും മുമ്പ് ലോകയെ വെട്ടി; നിവിന്‍ പോളിയുടെ ആദ്യ 200 കോടി

തുടര്‍ പരാജയങ്ങള്‍ തളർത്തിയ കരിയറില്‍ സമാനതകളില്ലാത്ത തിരിച്ചുവരവ് കുറിച്ച് നിവിന്‍ പോളി. സര്‍വ്വം മായയിലൂടെ ആദ്യമായി നൂറ് കോടി ക്ലബ്ബിലെത്തിയ നിവിന്‍ പോളി ഇപ്പോഴിതാ ബെത്‌ലേഹം കുടുംബ യൂണിറ്റിലൂടേയും ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിക്കുകയാണ്. നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രമായി മാറിയിരിക്കുകയാണ് ബെത്‌ലേഹം കുടുംബ യൂണിറ്റ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ഇതുവരെ നേടിയത് 203 കോടിയാണ്.

മലയാളത്തില്‍ 200 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ഏഴാമത്തെ ചിത്രമാണ് ബെത്‌ലേഹം കുടുംബ യൂണിറ്റ്. നേരത്തെ മഞ്ഞുമ്മല്‍ ബോയ്‌സ്, എമ്പുരാന്‍, ലോക, വാഴ 2, ദൃശ്യം 3 എന്നിവയാണ് 200 കോടി നേടിയത്. ഗിരീഷ് എഡിയുടെ രണ്ടാമത്തെ നൂറ് കോടി ചിത്രമായി നേരത്തെ തന്നെ മാറിയ ബെത്‌ലഹേം അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമെന്ന നേട്ടമാണിപ്പോള്‍ സ്വന്തമാക്കുന്നത്. അതേസമയം മമിത ബൈജുവിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ 200 കോടി ചിത്രമാണ് ബെത്‌ലേഹം കുടുംബ യൂണിറ്റ്.

മമിതയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ അഞ്ച് സിനിമകളും മൂന്നക്കം പിന്നിട്ടവയാണ്. ഇതില്‍ തമിഴില്‍ ഇറങ്ങിയ ജന നായകനും വിശ്വനാഥ് ആന്‍ഡ് സണ്‍സും 200 കോടിയ്ക്ക് മുകളില്‍ നേടിയിരുന്നു. പിന്നാലെ മലയാളത്തിലേക്ക് തിരികെ വന്ന് ഇവിടേയും 200 കോടിയെന്ന മാന്ത്രിക സഖ്യയിലെത്തിയിരിക്കുകയാണ് മമിത ബൈജു. കരിയറില്‍ സമാനതകളില്ലാത്ത ഉയരത്തിലേക്കാണ് മമിത ബൈജു എന്ന താരം കുതിക്കുന്നത്.

അതേസമയം അതിവേഗം 200 കോടി ക്ലബ്ബിലെത്തുന്ന മലയാളം സിനിമകളില്‍ ലോകയുടെ റെക്കോര്‍ഡാണ് ബെത്‌ലേഹം കുടുംബ യൂണിറ്റ് വെട്ടിയിരിക്കുന്നത്. ലോക 13 ദിവസം കൊണ്ട് നേടിയ 200 കോടി, ബെത്‌ലഹേം നേടിയത് 11 ദിവസം കൊണ്ടാണ്. അഞ്ച് ദിവസം കൊണ്ട് 200 കോടി നേടിയ എമ്പുരാന്‍ ആണ് പട്ടികയില്‍ ഒന്നാമത്. രണ്ടാമതുള്ളതും മോഹന്‍ലാല്‍ ചിത്രമാണ്. ഒമ്പത് ദിവസം കൊണ്ട് 200 കോടി നേടിയ ദൃശ്യം 3 ആണിത്.

നിലവില്‍ ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ യാത്ര ഇന്‍ഡസ്ട്രി ഹിറ്റ് എന്ന സൂചന നല്‍കുന്നതാണ്. ഗീരീഷ് എഡി ഒരുക്കിയ, ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച ചിത്രത്തിന് ഇപ്പോഴും വലിയ തിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പെടുന്നത്. ചിത്രത്തിന്റെ തമിഴ്-തെലുങ്ക് പതിപ്പുകള്‍ സെപ്റ്റംബര്‍ നാലിന് തിയേറ്ററുകളിലെത്തും. സെപ്റ്റംബര്‍ 3ന് എത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഐ ആം ഗെയിം മാത്രമാണ് ബെത്‌ലഹേമിന് മുന്നിലുള്ള വെല്ലുവിളി. എന്തായാലും, കണ്ടറിയാം ബോക്‌സ് ഓഫീസിന് എന്ത് സംഭവിക്കുമെന്ന്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്നുമുതല്‍; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്നുമുതല്‍; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തില്‍

തിരുവനന്തപുരം: സുപ്രീംകോടതി നിയോഗിച്ച സുരക്ഷാ സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇന്ന് പരിശോധന നടത്തും. ദേശീയ ജലവൈദ്യുത കോര്‍പ്പറേഷന്‍ മുന്‍ സിഎംഡി ബല്‍രാജ് ജോഷി അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതിയാണ് അണക്കെട്ടില്‍ പരിശോധന നടത്തുന്നത്. ഒഡീഷ ജലവിഭവ വകുപ്പ് മുന്‍ മെമ്പര്‍ സെക്രട്ടറി അശുതോഷ് ദാസ് ആണ് സമിതിയില്‍ കേരളത്തിന്റെ പുതിയ പ്രതിനിധി.

ഗോപാല്‍ ധവാന്‍, എം എല്‍ ശര്‍മ്മ, ഗുല്‍ഷന്‍ രാജ് എന്നിവരാണ് സമിതിയിലുള്ള മറ്റംഗങ്ങള്‍. മൂന്നു ദിവസം കുമളിയില്‍ തങ്ങുന്ന സംഘം, പരിശോധനയ്ക്ക് ശേഷം യോഗവും ചേരും. ഈ മാസം അവസാനം ഡല്‍ഹിയില്‍ ഉന്നതല യോഗവും ചേരുന്നുണ്ട്. കോതമംഗലം സ്വദേശി ജോ ജോസഫ് നല്‍കിയ ഹര്‍ജിയില്‍ 2022 ലാണ് മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷ പരിശോധന നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.

അണക്കെട്ടിന്റെ സുരക്ഷിതത്വം, ഭൂകമ്പ പ്രതിരോധ ശേഷി, ചോര്‍ച്ചയുടെ അളവ്, സ്പില്‍വേ ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമത തുടങ്ങിയ കാര്യങ്ങളാണ് സമിതി പരിശോധിച്ച് വിലയിരുത്തുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്ര പരിശോധന അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് കേരളം തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു.

സമിതിയുടെ തീരുമാനങ്ങള്‍ കേരളത്തിന് അനുകൂലമല്ലെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ജലവിഭവ മന്ത്രി മോന്‍സ് ജോസഫ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 152 അടി വരെ ഉയര്‍ത്തുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിയമസഭയില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നിലവിലെ അണക്കെട്ടിന് സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്നും പുതിയ ഡാം നിര്‍മ്മിക്കണമെന്നുമാണ് കേരളത്തിന്റെ നിലപാട്.

രാമരച്ചംവിള ശ്രീദുർഗ്ഗാംബിക  ക്ഷേത്രത്തിൽ നവരാത്രി കലാസമർപ്പണത്തിനു രജിസ്ട്രേഷൻ ആരംഭിച്ചു

രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ നവരാത്രി കലാസമർപ്പണത്തിനു രജിസ്ട്രേഷൻ ആരംഭിച്ചു

ആറ്റിങ്ങൽ: ഒക്ടോബർ 12 മുതൽ 21 വരെ നടക്കുന്ന നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ സംഗീതം, നൃത്തം, കൈകൊട്ടിക്കളി, വാദ്യസംഗീതം, നൃത്തനാടകം, ഭക്തിഗാനം തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിന് അവസരങ്ങൾ ലഭ്യമാണ്. കലാകാരന്മാർക്കും കലാസംഘങ്ങൾക്കും ഡാൻസ്, മ്യൂസിക് അക്കാദമികൾക്കും രജിസ്റ്റർ ചെയ്യാം.

ബന്ധപ്പെടേണ്ട നമ്പർ: ഫോൺ: 9495338319

ടോപ്പ് ഗിയറിലിട്ട് സ്വര്‍ണവില; വീണ്ടും 1,15,000ന് മുകളില്‍

ടോപ്പ് ഗിയറിലിട്ട് സ്വര്‍ണവില; വീണ്ടും 1,15,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 1,15,000ന് മുകളില്‍. ഇന്ന് പവന് 120 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 1,15,000ന് മുകളില്‍ എത്തിയത്. 1,15,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് വര്‍ധിച്ചത്. 14,385 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരാഴ്ചയ്ക്കിടെ പവന്‍ വിലയില്‍ 5000 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് തിരിച്ചുകയറിയത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് സംസ്ഥാനത്തും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകളും പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ സൂചനയുമാണ് പ്രധാനമായി സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും എണ്ണവിലയും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം തേടി നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് വരുന്നതും വിലയെ സ്വാധീനിക്കുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായ ചന്തേര എംഡിഎംഎ കേസ്; ഘാന സ്വദേശിയും യുവതിയും പിടിയിൽ

യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായ ചന്തേര എംഡിഎംഎ കേസ്; ഘാന സ്വദേശിയും യുവതിയും പിടിയിൽ

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട കാസർകോട് ചന്തേരയിലെ എംഡിഎംഎ മയക്കുമരുന്ന് കടത്ത് കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. കേസിൽ ലഹരിക്കടത്ത് ശൃംഖലയുടെ മുഖ്യപ്രതികളായ ഘാന സ്വദേശിയും മറ്റൊരു യുവതിയും പൊലീസ് പിടിയിലായി. ഘാന സ്വദേശിയായ വിക്ടർ സാബെ എന്നയാളെ കൊല്ലത്ത് വെച്ചും, ഈ റാക്കറ്റിലെ പ്രധാന കണ്ണിയായ ഗുജറാത്ത് സ്വദേശിനി നിറിയാ ഖാൻ (റിയ) എന്ന യുവതിയെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വെച്ചുമാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂർ റേഞ്ച് ഡിഐജി കെ കാർത്തിക്കിന്റെ മേൽനോട്ടത്തിൽ കാസർകോട് ജില്ലാ പൊലീസ് മേധാവി പി. നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.

കേസിന് അന്താരാഷ്ട്ര തലത്തിലുള്ള ലഹരി മാഫിയകളുമായി നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ പൗരന്മാരിലേക്കും വ്യാപിപ്പിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ നേതാക്കൾക്കൊപ്പം ഫോട്ടോ എടുത്തു എന്നത് കൊണ്ട് ഒരു മയക്കുമരുന്ന് കടത്തുകാരനും രക്ഷപ്പെടാൻ പോകുന്നില്ലെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. നേരത്തെ ചന്തേര മയക്കുമരുന്ന് കേസിൽ പ്രതിയായി പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.