by Midhun HP News | May 17, 2024 | Latest News, കേരളം
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് രാജേഷ് ആണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസെടുത്ത് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ, രാഹുല്‍ ജര്‍മ്മനിയിലേക്ക് കടക്കുകയായിരുന്നു.
നവവധുവിനെ ഭര്‍തൃവീട്ടില്‍ വെച്ച് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയ കേസിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഗാര്‍ഹിക പീഡനക്കേസില്‍ രാഹുലിന്റെ അമ്മ, സഹോദരി എന്നിവര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. ഇന്നു തന്നെ ഹാജരായി മൊഴി നല്‍കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. മര്‍ദ്ദനത്തിന് രാഹുലിനെ പ്രേരിപ്പിച്ചത് അമ്മയാണെന്ന് യുവതി ആരോപിച്ചിരുന്നു.
പ്രതി വിദേശത്തേക്ക് കടന്നതായി സൂചന ലഭിച്ചതിനു പിന്നാലെ രാഹുൽ പി ഗോപാലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിരുന്നു. ഇതിനായി ഇന്റര്‍പോളിന്റെ സഹായം തേടും. രാഹുലിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഐബിയ്ക്കും പൊലീസ് കൈമാറി. രാഹുലിന്റെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ജർമനിയിൽ എയറോനോട്ടിക്കൽ എഞ്ചിനീയറായ രാഹുലിന്റെ വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

പ്രതി രാഹുല്‍ രാജ്യം വിട്ടത് കേസ് ആദ്യം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. ആദ്യം അന്വേഷിച്ചവര്‍ യഥാര്‍ത്ഥത്തില്‍ പ്രതിയെ രക്ഷപ്പെടാന്‍ സാഹചര്യം ഒരുക്കി നല്‍കുകയാണ് ചെയ്തത്. അന്ന് എഫ്‌ഐആര്‍ ഇട്ട് അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ പ്രതി രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ല. ഇത്രയും ക്രൂരമായി മര്‍ദ്ദനത്തിന് ഇരയായ പെണ്‍കുട്ടിയെ കണ്ടിട്ട് വിശദമായി ചോദിക്കാന്‍ പോലും അന്നത്തെ സിഐ ശ്രമിച്ചില്ല. ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിലാണെന്നും, പ്രതീക്ഷയുണ്ടെന്നും യുവതിയുടെ പിതാവ് പറഞ്ഞു.
by Midhun HP News | May 17, 2024 | Latest News, കേരളം
കാസർകോട്: പടന്നക്കാട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലെന്നു സൂചന. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇയാളാണോ പ്രതിയെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിൽ കുട്ടിയുടെ സ്വർണാഭരണം കവർന്ന ശേഷമാണ് പ്രതി രക്ഷപ്പെട്ടത്. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് പ്രതിയെന്നാണ് കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഒച്ചവെച്ചാൽ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്.
ഇന്നലെ പുലർച്ചെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ കട്ടിലിൽ നിന്ന് എടുത്തുകൊണ്ട് പോവുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ വീടിന്റെ മുൻ വാതിൽ തുറന്ന് തൊഴുത്തിൽ പോയ സമയത്താണ് അക്രമി വീടിന് അകത്ത് കയറിയത്.
ഉറങ്ങി കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് അടുക്കള വശത്തുള്ള വാതിലിലൂടെ പുറത്തിറങ്ങിയ പ്രതി 500 മീറ്റർ അകലെയുള്ള സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു. സ്വർണ കമ്മലുകൾ കവർന്നു. അതിന് ശേഷം കുട്ടിയെ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു.
പുലർച്ചെ നടന്ന സംഭവം വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ മാതാപിതാക്കൾ അടക്കമുള്ളവർ അറിഞ്ഞില്ല. തൊഴുത്തിൽ നിന്ന് മുറിയിൽ തിരിച്ചെത്തിയ മുത്തച്ഛനാണ് കുട്ടിയെ കാണാതായത് അറിയുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വർണ്ണാഭരണം കവർന്നുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ മെഡിക്കൽ റിപ്പോർട്ട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസിലായത്. കുട്ടി ഇപ്പോൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. വീടിനെക്കുറിച്ച് അറിയാവുന്നയാളാണ് പ്രതിയെന്ന് പൊലീസ് സംശയിക്കുന്നു.

by Midhun HP News | May 17, 2024 | Latest News, കേരളം
കൊച്ചി: പനമ്പിള്ളിനഗറിൽ നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്നും വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് തൃശൂർ സ്വദേശിയായ യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. സോഷ്യൽമീഡിയ വഴി ഇരുവരും പരിചയപ്പെട്ടതെന്ന് യുവതി നേരത്തെ മൊഴി നൽകിയിരുന്നു.
യുവാവ് വാടകയ്‌ക്ക് താമസിച്ചിരുന്ന തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു പീഡനം. സംഭവം നടന്നത് ഹിൽപാലസ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടെയ്ക്ക് മാറ്റി. സംഭവത്തിന് പിന്നാലെ ഫോൺ സ്വിച്ച്ഓഫ് ആക്ക് പ്രതി മുങ്ങിയതായാണ് വിവരം. പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ഈക്കഴിഞ്ഞ മൂന്നാം തീയതിയാണ് യുവതി ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തി ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് എറിയുകയായിരുന്നു. സംഭവത്തിൽ യുവതിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. അണുബാധയെ തുടർന്ന് യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
by Midhun HP News | May 17, 2024 | Latest News, കേരളം
ആലപ്പുഴ: വിവിധ ഇടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആലപ്പുഴ ജില്ലയില്‍ വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും. തലവടി, തഴക്കര, ചമ്പക്കുളം വാര്‍ഡുകളിലെ 12,678 വളര്‍ത്തുപക്ഷികളെ ശനിയാഴ്ച കള്ളിങ്ങിന് വിധേയമാക്കും.
പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയാണ് കൊല്ലുന്നത്.തലവടിയില്‍ 4074ഉം തഴക്കരയില്‍ 8304ളും ചമ്പക്കുളത്ത് 300ളും പക്ഷികളെയാണ് കൊല്ലുന്നത്.

ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി നാലിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. പത്തനംതിട്ട തിരുവല്ല നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലും നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞാഴ്ച ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് പിന്നാലെ നിരണത്ത് വീണ്ടും കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചു.
by Midhun HP News | May 17, 2024 | Latest News, കേരളം
കൊച്ചി: അഖിലേന്ത്യ സർവീസിൽ നിന്ന് വിരമിച്ചയാൾക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യൽ നടപടികളും അവസാനിക്കും വരെ പൂർണ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. അന്തിമ ഉത്തരവ് വരുന്നതുവരെ താൽക്കാലിക പെൻഷൻ മാത്രമേ അനുവദിക്കാനാവൂവെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എഎ അബ്ദുൽ ഹക്കീം എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വിരമിച്ചതിനുശേഷവും നടപടി ക്രമങ്ങൾ തുടരുന്നുണ്ടെങ്കിൽ ഡിസിആർജി വിതരണവും പെൻഷൻ കമ്യൂട്ടേഷനും അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മുൻ പൊലീസ് ഡയറക്ടർ ജനറൽ എസ് പുലികേശിക്ക് ഡിസിആർജി തുകയും പെൻഷൻ കമ്യൂട്ടേഷനും അനുവദിക്കാൻ നിർദേശിച്ച സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്.
2001ൽ സപ്ലൈകോ എംഡിയായിരിക്കെ അഴിമതിയാരോപിച്ച് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിനെ തുടർന്ന് വിരമിച്ചതിനുശേഷമുള്ള ആനുകൂല്യങ്ങൾ തടഞ്ഞത് ചോദ്യം ചെയ്താണ് സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചത്. നിലവിൽ എറണാകുളം സിബിഐ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ ഭാഗമായി വകുപ്പുതല നടപടികളും ആരംഭിച്ചിരുന്നു.

by Midhun HP News | May 17, 2024 | Latest News, കേരളം
പാലക്കാട്: റോഡരികിലെ കുഴിയില്‍ വീണ് ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു. പാലക്കാട് പറക്കുന്നത്ത് വടക്കന്തറ മനയ്ക്കല്‍ത്തൊടി സുധാകരന്‍ (65) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം. ഭക്ഷണം വാങ്ങാന്‍ ഇരുചക്രവാഹനത്തില്‍ പോകുന്നിനിടെ ആയിരുന്നു അപകടം. റോഡരികില്‍ ജല അതോറിറ്റി കുഴിച്ച കുഴിയില്‍പ്പെട്ട് തെറിച്ചുവീണാണ് അപകടം.
Recent Comments