തിരുവനന്തപുരം പുല്ലുവിളയിൽ കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ

തിരുവനന്തപുരം പുല്ലുവിളയിൽ കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ

കാഞ്ഞിരംകുളം പുല്ലുവിളയിൽ നിന്നും കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ. വീടിന് സമീപത്തെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംകുളം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. പുല്ലുവിള സ്വദേശി രഞ്ജിത്ത് ഷിജി, ദമ്പതികളുടെ മകൻ രജിനെയാണ് കാണാതായത്. രജിൻ ഭിന്നശേഷിക്കാരൻ ആണ്. ഇന്നലെ വൈകിട്ട് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയ രജിൻ തിരിച്ചുവന്നില്ലെന്നാണ് പരാതി. അമ്മൂമ്മയോടൊപ്പം ആണ് കുട്ടി കഴിഞ്ഞിരുന്നത്.

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും

കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രധാന നഗരങ്ങളില്‍ ബസ് സ്റ്റേഷനുകളുള്ള കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളില്‍ റസ്റ്റോറന്‍റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള താല്‍പ്പര്യപത്രം ക്ഷണിക്കുന്നു.

മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ നിത്യജീവിതത്തില്‍ പൊതുജനങ്ങള്‍ക്കാവശ്യമായ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുക…കേരളത്തിലെ ജനങ്ങള്‍ പരമ്പരാഗത ഭക്ഷണരീതി ഇഷ്ടപ്പെടുന്നവര്‍ ആയതിനാല്‍ റസ്റ്റോറന്‍റുകളില്‍ പരമ്പരാഗത ഭക്ഷണം ഉച്ചയ്ക്ക് ഒരു വിഭവമായി ഉള്‍പ്പെടുത്തി നല്‍കുക…
ലോംഗ് റൂട്ട് ബസുകളിലെ യാത്രയ്ക്കിടയില്‍ റിഫ്രഷ്മെന്‍റിനായി നിര്‍ത്തുന്ന ബസിലെ യാത്രക്കാര്‍ക്ക് ഇത്തരം റെസ്റ്റോറന്‍റുകളിലും മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലും ഭക്ഷണം കഴിക്കുന്നതിനും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനുമുള്ള സൗകര്യമൊരുക്കുക… എന്നിവയാണ് കെഎസ്ആര്‍ടിസി ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആദ്യ ഘട്ടത്തില്‍ 14 സ്റ്റേഷനുകളിലാണ് കെഎസ്ആര്‍ടിസി ഇത്തരത്തില്‍ റസ്റ്റോറന്‍റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നത്. വൈകാതെതന്നെ മറ്റു സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതാണ്.

ഇതിലേക്കായി ആദ്യഘട്ടത്തില്‍ അനുവദിക്കുന്ന ബസ് സ്റ്റേഷനുകളും ലഭ്യമായിട്ടുള്ള സ്ഥല വിസ്തീര്‍ണ്ണവും…

1. അടൂര്‍ (1500 ചതുരശ്ര അടി)
2. കാട്ടാക്കട (4100 ചതുരശ്ര അടി)
3. പാപ്പനംകോട് (1000 ചതുരശ്ര അടി)
4. പെരുമ്പാവൂര്‍ (1500 ചതുരശ്ര അടി)
5. R/W എടപ്പാള്‍ (1000 ചതുരശ്ര അടി)
6. ചാലക്കുടി (1000 ചതുരശ്ര അടി)
7. നെയ്യാറ്റിന്‍കര (1675 ചതുരശ്ര അടി)
8. നെടുമങ്ങാട് (1500 ചതുരശ്ര അടി)
9. ചാത്തനൂര്‍ (1700 ചതുരശ്ര അടി)
10. അങ്കമാലി (1000 ചതുരശ്ര അടി)
11. ആറ്റിങ്ങല്‍ (1500 ചതുരശ്ര അടി)
12. മൂവാറ്റുപുഴ (3000 ചതുരശ്ര അടി)
13. കായംകുളം (1000 ചതുരശ്ര അടി)
14. തൃശൂര്‍ (2000 ചതുരശ്ര അടി)

പദ്ധതിയെ സംബന്ധിക്കുന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍
1. ഫുഡ് ആന്‍ഡ് സേഫ്റ്റി ആക്ടിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി വെജ്, നോണ്‍ വെജ് ഫുഡ് ഉള്ള എസി, നോണ്‍ എസി റസ്റ്റോറന്‍റുകള്‍ പ്രവര്‍ത്തിപ്പിക്കാം.

2. മിനി സൂപ്പര്‍മാര്‍ക്കറ്റില്‍ ദൈനംദിന ജീവിതത്തില്‍ പൊതു ഉപയോഗത്തിനായുള്ള സാധാരണ പലചരക്ക് സാധനങ്ങള്‍ ഉണ്ടായിരിക്കണം.

3. വ്യത്യസ്തമായ സൈന്‍ ബോര്‍ഡുകളുള്ള പുരുഷൻമാര്‍ക്കും സ്ത്രീകള്‍ക്കും വികലാംഗര്‍ക്കും പ്രത്യേകം ശുചിത്വമുള്ള ടോയ്ലറ്റ് സൗകര്യം റസ്റ്റോറന്‍റുകളില്‍ ഉണ്ടായിരിക്കണം.

4. ഭക്ഷ്യ സുരക്ഷ, ഫയര്‍ & റെസ്ക്യൂ എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും.

5. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണനിലവാരമുള്ള സേവനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുക.

6. കേരളത്തില്‍ ജനങ്ങള്‍ പരമ്പരാഗത ഭക്ഷണ രീതി ഇഷ്ടപ്പെടുന്നവര്‍ ആയതിനാല്‍ ഉച്ചയ്ക്ക് ഊണ് ഒരു വിഭവമായി ഉള്‍പ്പെടുത്തുക.

7 ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) എല്ലാ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുക.

8 ലൈസന്‍സ് കാലയളവ് നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി 5 വര്‍ഷത്തേക്ക് ആയിരിക്കും.

9 നിര്‍ദിഷ്ട റസ്റ്റോറന്‍റുകളുടെ ഇന്‍റീരിയര്‍ ഡിസൈന്‍ കെഎസ്ആര്‍ടിസിയുടെ സിഎംഡിയുടെ അംഗീകാരത്തോടെ ലൈസന്‍സി നിര്‍വ്വഹിക്കേണ്ടതാണ്

10 ശരിയായ മാലിന്യ നിര്‍മാര്‍ജന സംവിധാനം ഉണ്ടായിരിക്കണം

മുകളില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളില്‍ ഏതെങ്കിലും താല്പര്യപത്രം സ്വീകരിക്കുവാനോ നിരസിക്കുവാനോ മാറ്റം വരുത്തുവാനോ ഉള്ള അധികാരം കെഎസ്ആര്‍ടിസി ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടറില്‍ നിക്ഷിപ്തമാണ്.

സംരംഭത്തെ സംബന്ധിച്ച ഒരു പ്രീബിഡ് മീറ്റിംഗ് 20.05.2024ന് നടത്തുന്നതായിരിക്കും. എല്ലാ താല്പര്യപത്രങ്ങളും 28.05.2024നോ അതിനുമുമ്പോ സമര്‍പ്പിക്കണം. പങ്കെടുക്കുന്നവര്‍ യോഗ്യതാ രേഖകള്‍ താല്പര്യപത്രത്തിനൊപ്പം സമര്‍പ്പിക്കണം

യോഗ്യതാ മാനദണ്ഡത്തെ കുറിച്ചും മറ്റു നിബന്ധനകളെ കുറിച്ചും അറിയുന്നതിന് ബന്ധപ്പെടാനുള്ള വിവരങ്ങള്‍:
ജനറല്‍ മാനേജര്‍ (നോര്‍ത്ത് സോണ്‍ & എസ്റ്റേറ്റ്) ഫോണ്‍ നമ്പര്‍: 9188619367, 9188619384(എസ്റ്റേറ്റ് ഓഫീസര്‍) ഇ മെയില്‍: estate@kerala.gov.in

മംഗലപ്പുഴ പാലത്തിൽ അറ്റകുറ്റപ്പണി; ആലുവ ദേശീയപാതയിൽ നാളെ മുതല്‍ 20 ദിവസം ​ഗതാ​ഗത നിയന്ത്രണം

മംഗലപ്പുഴ പാലത്തിൽ അറ്റകുറ്റപ്പണി; ആലുവ ദേശീയപാതയിൽ നാളെ മുതല്‍ 20 ദിവസം ​ഗതാ​ഗത നിയന്ത്രണം

കൊച്ചി‌: മംഗലപ്പുഴ പാലത്തിന്റെ അറ്റകുറ്റപ്പണികളെ തുടർന്ന് ആലുവ ദേശീയപാതയിൽ ​ഗതാ​ഗത നിയന്ത്രണം. നാളെ മുതൽ 20 ദിവസത്തേക്കാണ് നിയന്ത്രണം. എറണാകുളം ഭാഗത്തേക്കുള്ള ഭാരവാഹനങ്ങൾ രാവിലെ മുതൽ അങ്കമാലി സിഗ്നൽ ജംഗ്ഷനിൽ നിന്ന് എം‌സി റോഡിൽ പ്രവേശിച്ച് കാലടി വഴി തിരിഞ്ഞ് ആലുവ ഭാഗത്തേക്ക് പോകണം.

അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് ഒരു വരി ഗതാഗതം മാത്രമേ അനുവദിക്കൂ. സെമിനാരിപ്പടി യുടേൺ പൂർണമായും അടയ്ക്കും. ഇവിടെ തിരിയേണ്ട വാഹനങ്ങൾ പറവൂർക്കവല സിഗ്നലിൽ നിന്നും തിരിഞ്ഞുപോകണമെന്നും അധികൃതർ അറയിച്ചു.

20 ദിവസത്തിനകം ജോലികൾ പൂർത്തീകരിക്കാനാണ് ഇന്നലെ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. 64 വർഷം പഴക്കമുള്ള മംഗലപ്പുഴ പാലം ആദ്യമായിട്ടാണ് ഇത്തരത്തിൽ ബലപ്പെടുത്തുന്നത്.

രാവിലെയും വൈകിട്ടും പാലത്തിൽ കൂടുതൽ പൊലീസുകാരുടെ സേവനം ഉറപ്പാക്കും. പൊലീസ് സേനയുടെ അംഗബലക്കുറവ് പരിഗണിച്ച് കരാറുകാർ സ്വകാര്യ സെക്യൂരിറ്റിയുടെ സഹായം തേടും. മഴക്കാലം ആരംഭിച്ചാൽ കൂടുതൽ പ്രതിസന്ധിയിലാകുമെന്നതിനാലാണ് വെള്ളിയാഴ്ച്ച മുതൽ അറ്റകുറ്റപ്പണിക്ക് തീരുമാനമായത്.

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു

കോഴിക്കോട്: ഇരുപത്തിനാലുകാരിയായ ഗര്‍ഭിണി നാലു വയസ്സുള്ള മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഭാര്യയെ കാണാനില്ലെന്നു യുവാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ താമരശ്ശേരി അമ്പലമുക്കിലുള്ള ഭര്‍ത്താവിന്റെ വീടിനു സമീപത്തുനിന്നും കാറില്‍ കയറി പോയതായും പിന്നെ തിരികെയെത്തിയില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.

താമരശ്ശേരി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇന്നലെ വടകര സ്വദേശിക്കൊപ്പം വടകര പൊലീസ് സ്റ്റേഷനില്‍ യുവതി ഹാജരാവുകയായിരുന്നു. പിന്നീട് ഇവരെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷം ഭര്‍ത്താവിനെയും ബന്ധുക്കളെയും വിളിച്ചു വരുത്തി. തുടര്‍ന്നു നടത്തിയ ചര്‍ച്ചയില്‍ താന്‍ കാമുകനൊപ്പമാണു പോകുന്നതെന്നു യുവതി പറഞ്ഞു. തുടര്‍ന്ന് രാത്രി 10 മണിയോടെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ചതിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് ഭര്‍ത്താവ് അറിയിച്ചു.

അഞ്ചു വര്‍ഷം മുമ്പാണ് താമരശ്ശേരി സ്വദേശിനിയായ യുവതിയുടെ വിവാഹം നടന്നത്. നാലുവയസ്സായ കുഞ്ഞിന്റെ അമ്മയായ യുവതി നിലവില്‍ രണ്ടു മാസം ഗര്‍ഭിണിയാണ്. വടകര സ്വദേശിയായ യുവാവുമായി ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി പരിചയപ്പെട്ടത്. മുന്‍കൂട്ടി പറഞ്ഞുറപ്പിച്ച പ്രകാരം വെള്ളിയാഴ്ച വൈകുന്നേരം കാറുമായി എത്തുകയും യുവതിയെ കയറ്റി കൊണ്ടു പോകുകയുമായിരുന്നു.യുവതിയുടെ കൈവശമുണ്ടായിരുന്ന ഭര്‍ത്താവ് നല്‍കിയ ആഭരണങ്ങള്‍ തിരികെ വാങ്ങി.

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരവുമായി ബന്ധപ്പെട്ട് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരം മന്ത്രി കെ ബി ഗണേഷ്‌കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായതോടെ, ഇന്നുമുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കും. ഒരു മോട്ടോര്‍ വാഹന ഓഫീസിന് കീഴില്‍ ദിവസേന 40 ഡ്രൈവിങ് ടെസ്റ്റുകള്‍ എന്ന നിര്‍ദേശം ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ദിവസേന 40 ടെസ്റ്റുകള്‍ എന്ന് പരിഷ്‌കരിക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു.

രണ്ടു എംവിഐമാര്‍ ഉള്ള ഓഫീസുകളില്‍ ദിവസവും 80 ടെസ്റ്റുകള്‍ നടക്കും. ഇവയുള്‍പ്പെടെ ഉന്നയിച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ അംഗീകരിച്ചതോടെയാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചത്.

ലൈസന്‍സ് അപേക്ഷകരുടെ എണ്ണം കണക്കിലെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍നിന്നു കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് ടെസ്റ്റുകളുടെ എണ്ണം കൂട്ടും. ടെസ്റ്റിനു വേണ്ടി ആധുനിക വാഹനങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കുന്നതു വരെ 2 വീതം ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു.

ടെസ്റ്റ് നടത്തുന്ന വാഹനത്തിന്റെ ഉള്‍വശവും മുന്‍ഭാഗവും വ്യക്തമായി ചിത്രീകരിക്കുന്ന കാമറകള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിക്കും. ഇവയിലെ ദൃശ്യങ്ങള്‍ 3 മാസം സൂക്ഷിക്കും. 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാം. ഇരുചക്ര വാഹന ലൈസന്‍സ് ടെസ്റ്റ് കാല്‍ കൊണ്ട് ഗിയര്‍ മാറ്റുന്ന വാഹനങ്ങളിലേക്കു മാറ്റും.

പുതിയ റെക്കോര്‍ഡ് ഇടുമോ?, 54,000 കടന്ന് വീണ്ടും സ്വര്‍ണവില

പുതിയ റെക്കോര്‍ഡ് ഇടുമോ?, 54,000 കടന്ന് വീണ്ടും സ്വര്‍ണവില

കൊച്ചി: വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച് സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 54,000 കടന്നു. ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്. 54,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് കൂടിയത്. 6785 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായതെങ്കിലും പിന്നീട് വില തിരിച്ചുകയറുകയാണ്.