മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു; പേവിഷബാധയെന്ന് സംശയം

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു; പേവിഷബാധയെന്ന് സംശയം

കൊച്ചി: മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു. നായക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് നഗരസഭ കോമ്പൗണ്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് നായ ചത്തത്. നായക്ക് പേവിഷബാധയുണ്ടോ എന്നറിയാന്‍ തൃശൂര്‍ വെറ്ററിനറി മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് നഗരത്തിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, പുളിഞ്ചുവട് എന്നിവിടങ്ങളില്‍ നായയുടെ ആക്രമണമുണ്ടായത്. കടവുംപാടം തേലയ്ക്കല്‍ യഹിയാ ഖാന്റെ മകള്‍ മിന്‍ഹ ഫാത്തിമ(14), കീച്ചേരിപ്പടി പനയ്ക്കല്‍ ഫയസ് (12) എന്നിവരെയാണ് നായ ആദ്യം ആക്രമിച്ചത്. ഇതിനു പിന്നാലെ റോഡിലൂടെ നടന്നുപോയ പുതുപ്പാടി ആര്യങ്കാല തണ്ടേല്‍ രേവതിക്കും (22) കടിയേറ്റു.

പ്ലസ് വൺ ബാച്ച് കൂട്ടില്ല, പ്രതിസന്ധിയുണ്ടെന്ന പ്രചാരണം രാഷ്ട്രീയമെന്നും വിദ്യാഭ്യാസ മന്ത്രി

പ്ലസ് വൺ ബാച്ച് കൂട്ടില്ല, പ്രതിസന്ധിയുണ്ടെന്ന പ്രചാരണം രാഷ്ട്രീയമെന്നും വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തില്‍ അധികബാച്ച് അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബാച്ച് വര്‍ധിപ്പിക്കുന്നതിന് പരിമിതകളുണ്ട്, നിലവില്‍ പ്രതിസന്ധികളില്ല, അത്തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും മന്ത്രി.

സീറ്റ് വര്‍ധനയ്ക്ക് പകരം ബാച്ച് വര്‍ധനയാണ് വേണ്ടത് എന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. എന്തായാലും ഈ വര്‍ഷം അധികബാച്ച് എന്നത് നടപ്പിലാകില്ലെന്ന് മന്ത്രി ഉറപ്പിച്ചുപറയുന്നു.

കുറെ കുട്ടികള്‍ വിജയിച്ചിട്ടുണ്ട്, അതുകൊണ്ട് ഒരു ക്ലാസില്‍ 65 കുട്ടികളൊക്കെ ഇരിക്കേണ്ടിവരും, ജമ്പോ ബാച്ചുകള്‍ അനുവദിക്കുന്ന വിഷയം ചര്‍ച്ചയിലുണ്ട്, ഒരു പ്രതിസന്ധിയും ഇപ്പോഴില്ല, എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പരിഹരിക്കും, പ്രതിസന്ധിയുണ്ടെന്ന തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും മന്ത്രി വി ശിവൻകുട്ടി.

അതേസമയം പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് അധിക ബാച്ച് അനുവദിക്കണമെന്ന ആവശ്യത്തില്‍ തന്നെയാണ് മലബാര്‍ ജില്ലകള്‍ – പ്രത്യേകിച്ച് മലപ്പുറം തുടരുന്നത്. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമരത്തിന് മുന്നിട്ടിറങ്ങുമെന്നാണ് കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് അറിയിച്ചത്.

കണ്ണൂരിൽ അരും കൊല; ഭിന്ന ശേഷിക്കാരനെ കോടാലി കൊണ്ടു വെട്ടി

കണ്ണൂരിൽ അരും കൊല; ഭിന്ന ശേഷിക്കാരനെ കോടാലി കൊണ്ടു വെട്ടി

കണ്ണൂർ: കുടുംബ വഴക്കിനെ തുടർന്നു ഭിന്നശേഷിക്കാരനായ വയോധികനെ അടിച്ചു കൊന്നു. കണ്ണൂർ ഉദയ​ഗിരി തൊമരക്കാടാണ് അരും കൊല. ഇരു കാലിനും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്ക (76) ആണ് മരിച്ചത്. സംഭവത്തിൽ ദേവസ്യയുടെ സഹോദരിയുടെ മകൻ ഷൈമോനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദേവസ്യയെ ഇയാൾ കോടാലി കൊണ്ടു വെട്ടിയ ശേഷം കല്ല് കൊണ്ടു തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.

വരും മണിക്കൂറിൽ ഈ 4 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ പെയ്യുമെന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വരും മണിക്കൂറിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. മറ്റു ജില്ലകളിൽ മുന്നറിയിപ്പുകളില്ല. എന്നാൽ നേരിയ മഴ സാധ്യത നിലനിൽക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

സുഹൃത്തിനെ രക്ഷിക്കാൻ ശ്രമം; പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ കൂടി മരിച്ചു

സുഹൃത്തിനെ രക്ഷിക്കാൻ ശ്രമം; പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ കൂടി മരിച്ചു

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട് രണ്ട് പേർ കൂടി മരിച്ചു. കതൃക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ഇളംകുളം സ്വദേശി ആൽബിൻ (19) എന്നിവരാണ് മരിച്ചത്. ഇന്നലെ കലൂർ സ്വദേശി അഭിഷേക് മരിച്ചിരുന്നു.

പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ എട്ട് പേരടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അഭിഷേക് വെള്ളത്തിൽ മുങ്ങിയപ്പോൾ ഒപ്പമുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് അൽബിനും മിലനും തിരയിൽപ്പെടുന്നത്. ഇരുവരേയും രക്ഷപ്പെടുത്തിയെങ്കിലും ​ഗുരുതരാവസ്ഥയിലായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെയാണ് ഇരുവരും മരിച്ചത്.

ട്രെയിനില്‍ വീണ്ടും അക്രമം; ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് മര്‍ദ്ദനം

ട്രെയിനില്‍ വീണ്ടും അക്രമം; ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് മര്‍ദ്ദനം

കോഴിക്കോട്: ട്രെയിനില്‍ ടിടിഇക്ക് നേരെ വീണ്ടും അക്രമം. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലെ ടിടിഇ രാജസ്ഥാന്‍ സ്വദേശി വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. മൂക്കിന് ഇടിയേറ്റ മീണ ആശുപത്രിയില്‍ ചികിത്സയിലാണ്.

ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്ത ആളാണ് മര്‍ദ്ദിച്ചത്. ടിക്കറ്റില്ലാതെയുള്ള യാത്ര ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനമെന്ന് വിക്രം കുമാര്‍ മീണ വ്യക്തമാക്കി. അക്രമിച്ചയാളുടെ കൈവശം ജനറല്‍ ടിക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. സ്ലീപ്പര്‍ കോച്ചില്‍ ജനറല്‍ ടിക്കറ്റുമായി ഇയാള്‍ കയറുകയായിരുന്നു. കോഴിക്കോടു നിന്നും ട്രെയിന്‍ പുറപ്പെട്ടശേഷമാണ് ഇയാളെ ടിടിഇയുടെ ശ്രദ്ധയില്‍പ്പെടുന്നത്. മതിയായ ടിക്കറ്റ് ഇല്ലാത്തതിനാല്‍ സ്ലീപ്പര്‍ കോച്ചില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ യാത്രക്കാരന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിക്രം കുമാര്‍ പറഞ്ഞു.