കെ എസ് ഇ ബോർഡ് പെൻഷണേഴ്‌സ് അസോസിയേഷൻ ആറ്റിങ്ങൽ ഡിവിഷൻ കമ്മിറ്റിയുടെ വാർഷിക സമ്മേളനം നാളെ

കെ എസ് ഇ ബോർഡ് പെൻഷണേഴ്‌സ് അസോസിയേഷൻ ആറ്റിങ്ങൽ ഡിവിഷൻ കമ്മിറ്റിയുടെ വാർഷിക സമ്മേളനം നാളെ

കെ എസ് ഇ ബോർഡ് പെൻഷണേഴ്‌സ് അസോസിയേഷൻ ആറ്റിങ്ങൽ ഡിവിഷൻ കമ്മിറ്റി യുടെ 34 മത് വാർഷിക സമ്മേളനം നാളെ രാവിലെ 9.30 മുതൽ ആലംകോട് ജംഗ്ഷനിൽ ഹാരിസൺസ് പ്ലാസയോട് അനുബന്ധിച്ചുള്ള ദിലാഷ് ആഡിറ്റോറിയത്തിൽ നടത്തുന്നു. ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക ഉദ്ഘാടനം നിർവഹിക്കും.ചടങ്ങിൽ മറ്റു പ്രമുഖരും പങ്കെടുക്കും.

എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; വാതിലും ജനാലകളും അടക്കം കത്തി നശിച്ചു

എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; വാതിലും ജനാലകളും അടക്കം കത്തി നശിച്ചു

കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു. പേരുവഴി ഇടയ്ക്കാട് വടക്ക് മുണ്ടുകുളഞ്ഞിയില്‍ പള്ളിപ്പറമ്പില്‍ ഡെന്നി സാമിന്റെ വീട്ടിലാണ് അപകടമുണ്ടായത്. കുടുംബാംഗങ്ങള്‍ പ്രാര്‍ത്ഥനക്കായി പള്ളിയില്‍ പോയ സമയത്താണ് അപകടം നടന്നത്.

ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയില്‍ മുറിയുടെ വാതിലും ജനാലകളും കട്ടിലും കിടക്കയും അടക്കം കത്തി നശിച്ചു. പുറത്തുപോയ സമയത്ത് എസി ഓഫ് ചെയ്യാതിരുന്നതോ തണുപ്പ് കൂട്ടിയിട്ടതോ ആകാം പൊട്ടിത്തെറിക്കു കാരണമെന്നാണ് അഗ്‌നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം. ശബ്ദം കേട്ട് എത്തിയപ്പോള്‍ വീട് പുകയില്‍ മുങ്ങിയിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും, പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ശാസ്താംകോട്ടയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം

തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. തിരുവനന്തപുരം മേഖലയില്‍ 99.91 ശതമാനമാണ് വിജയം. തിരുവനന്തപുരം മേഖലയാണ് വിജയ ശതമാനത്തില്‍ മുന്നില്‍. 98.47 ശതമാനത്തോടെ ചെന്നൈ രണ്ടാം സ്ഥാനത്തും 96.95 ശതമാനത്തോടെ ബെംഗളൂരു മൂന്നാം സ്ഥാനത്തുമാണ്.

24,000 ത്തിലധികം പേര്‍ക്ക് 96 ശതമാനത്തിലധികം മാര്‍ക്ക് നേടി. 1.16 ലക്ഷം പേര്‍ 90 ശതമാനത്തിലധികം മാര്‍ക്കും നേടി. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 91 ശതമാനത്തിന് മുകളില്‍ പെണ്‍കുട്ടികളും പരീക്ഷയില്‍ വിജയം നേടി. പത്താം ക്ലാസ് പരീക്ഷാഫലം വൈകിട്ട് പ്രഖ്യാപിച്ചേക്കും.

results.cbse.nic.ല്‍ ഫലം അറിയാം. ഇതിന് പുറമേ cbse.gov.in, cbse.nic.in, digilocker.gov.in, results.gov.in എന്നിവയിലൂടെയും ഫലം അറിയാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്. പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്‍ക്ക് വേണം.

സിബിഎസ്ഇ സൈറ്റില്‍ കയറി ഫലം അറിയുന്ന വിധം ചുവടെ:

സിബിഎസ്ഇ ബോര്‍ഡ് റിസല്‍ട്ട് 2024 ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അക്കൗണ്ട് ലോഗിന്‍ ചെയ്യുക

റോള്‍ നമ്പര്‍ അല്ലെങ്കില്‍ രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കി സബ്മിറ്റ് അമര്‍ത്തുക

10,12 ക്ലാസ് പരീക്ഷകളുടെ ഫലം അറിയാം

റിസല്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്

പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചു: രണ്ടു പേർ മരിച്ചു

പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചു: രണ്ടു പേർ മരിച്ചു

കോഴിക്കോട്: മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ജീവനക്കാരനായ ഗഫൂർ എന്നിവരാണ് മരിച്ചത്. പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടമുണ്ടായത്. കപ്പലിടിച്ചതിനെ തുടർന്ന് ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴുകയായിരുന്നു.

ഇന്ന് പുലർച്ചെ ഒന്നരയ്ക്കാണ് അപകടമുണ്ടായത്. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള ‘ഇസ്‌ലാഹി’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന ആറുപേരിൽ നാലുപേരെ കപ്പലുകാർ രക്ഷപ്പെടുത്തി. രണ്ടുപേരെ കാണാതാവുകയായിരുന്നു.

മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഇരുവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. കവരത്തിയിൽ നിന്ന് ബേപ്പൂരിലേക്ക് ചരക്കുമായി പോയ കപ്പലിടിച്ചാണ് അപകടമുണ്ടായത് എന്നാണ് വിവരം. അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

ആർഎംപി നേതാവിന്റെ വീട് ആക്രമിച്ച സംഭവം; സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എഫ്ഐആർ

ആർഎംപി നേതാവിന്റെ വീട് ആക്രമിച്ച സംഭവം; സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എഫ്ഐആർ

കോഴിക്കോട്: ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീട് ആക്രമിച്ചതിന് പിന്നിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എഫ്ഐആർ. ​ഗേറ്റിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിക്കുകയായിരുന്നു എന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. അതേ സമയം സംഭവത്തിലെ പ്രതികളാരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാറിൽ വന്ന അഞ്ച് പേരാണ് അസഭ്യം വിളിച്ചത്. ഇന്നലെ വൈകിട്ട് 8.15ഓടെയാണ് കെഎസ് ഹരിഹരന്റെ വീടിന് നേർക്ക് ആക്രമണമുണ്ടായത്. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേർക്ക് സ്ഫോടകവസ്തു എറിയുകയായിരുന്നു. ഇത് ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാലാണ് അപകടം ഒഴിവായത്.

കണ്ണൂരില്‍ രണ്ട് ഐസ്‌ക്രീം ബോംബുകള്‍ റോഡിലെറിഞ്ഞ് പൊട്ടിച്ചു; അന്വേഷണം

കണ്ണൂരില്‍ രണ്ട് ഐസ്‌ക്രീം ബോംബുകള്‍ റോഡിലെറിഞ്ഞ് പൊട്ടിച്ചു; അന്വേഷണം

കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് സ്‌ഫോടനം. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് റോഡില്‍ പൊട്ടിയ നിലയില്‍. കണ്ണൂര്‍ ചക്കരക്കല്‍ ബാവോടാണ് സംഭവമുണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ബോംബ് റോഡില്‍ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. ആളപായമോ മറ്റ് നാശനഷ്ടമോ ഉണ്ടായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് സിപിഎം- ബിജെപി സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. അതിനാല്‍ പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. അതിനിടെയാണ് ബോംബ് സ്‌ഫോടനമുണ്ടായത്. ബോംബ് പൊട്ടിച്ചത് ആരാണ് എന്നതിനേക്കുറിച്ച് അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കും. എതിരാളികളെ പേടിപ്പിക്കാനോ ശക്തിതെളിയിക്കാനോ വേണ്ടിയാകാം സ്‌ഫോടനം നടത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം. സംഭവസ്ഥലത്ത് പൊലീസും ബോംബ് സ്‌ക്വാഡും ഉള്‍പ്പടെയുള്ളവര്‍ പരിശോന നടത്തി.