by Midhun HP News | May 11, 2024 | Latest News, കേരളം
തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിനായി സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് രണ്ടരലക്ഷത്തോളം അപേക്ഷകൾ. ഡാറ്റാ ബാങ്കിലെ പ്രശ്നങ്ങൾ കൃഷിവകുപ്പ് പരിഹരിക്കാത്തതാണ് പ്രധാന തടസമെന്നാണ് റവന്യുവകുപ്പ് വിശദീകരണം. കുറ്റമറ്റ ഡാറ്റാ ബാങ്ക് തയ്യാറാക്കാൻ പലതവണ കൃഷി വകുപ്പിനെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല.
ഭൂമി തരംമാറ്റത്തിന്‍റെ മറവിൽ സംസ്ഥാനത്ത് വൻ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. വിരമിച്ച റവന്യു ഉദ്യോഗസ്ഥരും ചില ഏജൻസികളും ക്രമവിരുദ്ധമായി ഇടപടെുന്നതിന് അന്വേഷണ സംഘം തെളിവ് നിരത്തുന്നതിനിടെയാണ് പുതിയ കണക്കുകൾ പുറത്ത് വരുന്നത്. സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിന് പരിഗണിക്കാൻ ബാക്കിയുള്ളത് 2,67,610 അപേക്ഷകളാണ്. അതിൽ തന്നെ 1,40,814 അപേക്ഷകൾ ഡാറ്റാ ബാങ്കിൽ തെറ്റായി രേഖപ്പെടുത്തിയ ഭൂവിവരത്തിൽ മാറ്റം ആവശ്യപ്പെട്ടാണ്. ഫോം 5 പ്രകാരം നൽകുന്ന അപേക്ഷയിൽ തീര്‍പ്പാക്കേണ്ടത് ഡാറ്റാ ബാങ്കിനെ ആശ്രയിച്ചാണെന്നിരിക്കെ ഡാറ്റാ ബാങ്കിലെ ഭൂവിവരങ്ങളിൽ കടന്നുകൂടിയ പിശകുകളാണ് റവന്യു വകുപ്പിന്‍റെ ഇപ്പോഴത്തെ തലവേദന.

by Midhun HP News | May 11, 2024 | Latest News, കേരളം
കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സൂപ്പര്‍ അന്വേഷണ ഏജന്‍സിയല്ലെന്നും പരിമിതികളുണ്ടെന്നും ഹൈക്കോടതി. കൊടകര ഹവാല കേസില്‍ നടപടികള്‍ വൈകിപ്പിക്കുന്നതു ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയിലാണു ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം.
അന്തിമ റിപ്പോര്‍ട്ട് നല്‍കി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഇഡി നടപടികള്‍ വൈകിപ്പിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സന്റെ ഹര്‍ജി. ഫെമ, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) എന്നിവ പ്രകാരമാണ് ഇഡി അന്വേഷണം നടത്തുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതിനു ശേഷമാണു ബന്ധപ്പെട്ട കുറ്റകൃത്യത്തില്‍ ഇ.ഡി അന്വേഷണം നടത്തുന്നത്.

കുറ്റകരമായ മാര്‍ഗത്തിലൂടെ ഉണ്ടാക്കിയ പണം സര്‍ക്കാരിലേക്കു കണ്ടുകെട്ടുക എന്നതാണു പിഎംഎല്‍എയിലൂടെ ഇ.ഡി ചെയ്യുന്നതെതെന്നു കോടതി പറഞ്ഞു.ഹര്‍ജി ജസ്റ്റിസ് പി.ഗോപിനാഥ്, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി. ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന വാദമാണ് ഇഡി കോടതിയില്‍ ഉന്നയിച്ചത്. അന്വേഷണ ഏജന്‍സി എന്ന നിലയില്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ നടപടികളിലേക്കു കടക്കാനാവൂ എന്നും ഇഡി അറിയിച്ചു.
by Midhun HP News | May 11, 2024 | Latest News, കേരളം
കൊച്ചി: ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായെങ്കിലും കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്നും മുടങ്ങി. ഇന്ന് പുറപ്പെടേണ്ട രണ്ട് സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
പുലർച്ചെ 5.15ന് ദമാമിലേക്കും രാവിലെ 9.20ന് അബുദാബിയിലേക്കും പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. പുറപ്പെടാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് വന്നത്. സമരം പിൻവലിച്ചെങ്കിലും സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാത്തതാണ് വിമാനങ്ങൾ റദ്ദാക്കിയിരുന്നു. കരിപ്പൂരിൽ നിന്നുള്ള ആറും കണ്ണൂരിൽ നിന്നുള്ള അഞ്ചും നെടുമ്പാശേരിയിൽ നിന്ന് രണ്ടും സർവീസുകൾ ഇന്നും റദ്ദാക്കാൻ കാരണം.

by Midhun HP News | May 11, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും. ഇന്ന് രണ്ടു ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ യെല്ലോ അലേര്‍ട്ടുള്ളത്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ മാത്രം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
മേയ് 10 മുതല്‍ 14 വരെ എല്ലാ ദിവസവും എല്ലാ ജില്ലകളിലും മഴ ലഭിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. യെലോ അലര്‍ട്ടില്ലാത്ത ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഞായറാഴ്ച അഞ്ചുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. തെക്കന്‍ ജില്ലകളിലും ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

by Midhun HP News | May 11, 2024 | Latest News, കേരളം
കരമനയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. അഖിൽ, വിനീത്, സുമേഷ് എന്നിവരാണ് പ്രതികൾ. ഇവർ ലഹരിസംഘത്തിലെ ഗുണ്ടാ സംഘമെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. അഖിലും വിനീതും കൊലപാതക കേസുകളിലെ പ്രതികളാണ്. കരമന അനന്ദു കൊലപാതകത്തിൽ ഉൾപ്പെട്ടവരായിരുന്നു ഇവർ.പ്രതികൾ കേരളം വിട്ടുപകാനുള്ള സാധ്യത പൊലീസ് തള്ളുന്നില്ല.
പ്രതികളെ വേഗം പിടികൂടണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നിർദേശം നൽകി. അതേസമയം കൊലരപാതകത്തിന് കാരണം മുൻവൈരാഗ്യമെന്നാണ് പൊലീസ് കണ്ടെത്തൽ. തെരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട്ടെ ബാറിൽ അഖിലും മറ്റൊരു സംഘവുമായി സംഘർഷമുണ്ടായിരുന്നു. എതിർ സംഘത്തിലെ ആളുകളെ അഖിൽ കല്ലുകൊണ്ട് തലയ്ക്ക് ആക്രമിച്ചിരുന്നു.
തുടർന്നുണ്ടായ വൈരാഗ്യം മൂലം എതിർസംഘത്തിൽപ്പെട്ടയാളുകൾ ഇന്നലെ അഖിലിനെ ആക്രമിക്കുകയായിരുന്നു.കൊല്ലപ്പെട്ട അഖിലും പ്രതികളും ലഹരി സംഘത്തിലെ കണ്ണികളാണെന്ന് സ്ഥിരീകരിച്ചു. അഖിലിനെ ക്രൂരമായി കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അഖിലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ആറു തവണ അഖിലിന്റെ ദേഹത്തേക്ക് കല്ലെടുത്തിടുകയും ഒരു മിനുട്ടോളം കമ്പി വടി കൊണ്ട് നിർത്താതെ അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അഖിൽ ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ വീണ്ടും നിലത്തിട്ടു ആക്രമിച്ചു. ബോധരഹിതനായിട്ടും ക്രൂരമായ മർദ്ദനം തുടരുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ തലയോട്ടി പിളർന്ന നിലയിലായിരുന്നു അഖിൽ.

by Midhun HP News | May 11, 2024 | Latest News, കേരളം
കോഴിക്കോട്: ഹിമാചൽപ്രദേശിൽ സൈനിക വാഹനത്തിന് മുകളിലേക്ക് കല്ല് വീണ് സൈനികൻ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശിയായ പി ആദർശ് (27) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം. മൃതദേഹം ശനിയാഴ്ച വൈകിട്ട് നാട്ടിൽ എത്തിക്കും.
കരസേന 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിൽ സൈനികനായ ആദർശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളിൽ നിന്ന് കരിങ്കല്ല് വീഴുകയായിരുന്നു. ഷിംലയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ശനിയാഴ്ച വൈകിട്ടോടെ കണ്ണൂരിൽ എത്തിക്കുമെന്നാണു കരസേനയിൽ നിന്നു ബന്ധുക്കൾക്ക് ലഭിച്ച വിവരം.

Recent Comments