by Midhun HP News | May 9, 2024 | Latest News, കേരളം
ആറ്റിങ്ങൽ: മികവാർന്ന വിജയം നേടി ആറ്റിങ്ങൽ ഗവ.മോഡൽ വി ആൻഡ് എച്ച്.എസ്.എസ്. ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ അഷറഫുൾ ഹക്ക്.എൻ എന്ന കുട്ടി ഫുൾ മാർക്ക് നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ 350ൽ 325 പേര് വിജയം നേടി. 93% വിജയം. 101 കുട്ടികൾ ഫുൾ എ പ്ലസ് നേടി. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 92ൽ 85 കുട്ടികൾ വിജയം നേടി. 92.4% വിജയം ഉണ്ട്. 10 കുട്ടികൾ ഫുൾ എ പ്ലസ് നേടി.

by Midhun HP News | May 9, 2024 | Latest News, കേരളം
കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ 292 കുട്ടികളിൽ 289 പേർ ഉപരിപഠനത്തിന് അർഹത നേടി വിജയിച്ചു. 99% വിജയം. 75 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 14 കുട്ടികൾ 9 വിഷയങ്ങളിൽ എപ്ലസ് നേടി. മികച്ച വിജയം നേടിയ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികളെ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി സ്കൂളിലെത്തി അനുമോദിച്ചു. കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. നഗരസഭ കൗൺസിലർമാരായ അവനവഞ്ചേരി രാജു, ആർ.എസ്. അനൂപ്, പിടിഎ പ്രസിഡൻ്റ് ജി.ആർ. ജിബി, എസ്എംസി ചെയർമാൻ ചിത്രകുമാർ, ഹെഡ്മാസ്റ്റർ ജി.എൽ. നിമി, സീനിയർ അസിസ്റ്റൻ്റ് എൻ.സാബു, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു.


by Midhun HP News | May 9, 2024 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഐസ് ഒരതി കടച്ചവടം നിരോധിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ മഞ്ഞപ്പിത്തം അടക്കമുള്ള ജലജന്യരോഗങ്ങള്‍ പടരുന്നതിനാലാണ് നടപടി.
ഐസ് ഒരതി കച്ചവടം ഒരുമാസത്തേയ്ക്കാണ് നിരോധിച്ചത്. മധുരവും എരിവും കലര്‍ന്ന പാനീയങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷണം നല്‍കാനാണ് ചുരണ്ടി ഐസ്, ഐസ് അച്ചാര്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഐസ് ഒരതിയും ചേര്‍ത്ത് നല്‍കുന്നത്. കോഴിക്കോടിന്റെ ബീച്ച് പ്രദേശങ്ങളിലാണ് ഐസ് ഒരതി കച്ചവടം വ്യാപകമായി നടക്കുന്നത്. ഇതിന് പുറമേ കരിമ്പിന്‍ ജ്യൂസ് കച്ചവടത്തിനും കോര്‍പറേഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.കടല്‍ത്തീരത്ത് ഉന്തുവണ്ടികളില്‍ അടക്കം കച്ചവടം നടത്തുന്നവരാണ് പാനീയങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷണം നല്‍കി ഐസ് ഒരതി ചേര്‍ക്കുന്നത്. ചൂട് കാലത്ത് ഒരു ആശ്വാസം എന്ന് കരുതി ഐസ് ഒരതി ചേര്‍ത്ത പാനീയങ്ങള്‍ കഴിക്കുന്നത് സാധാരണ കാഴ്ചയാണ്.
by Midhun HP News | May 9, 2024 | Latest News, കേരളം
തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കു കൊടുക്കുന്ന പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. അരളിയില്‍ വിഷാംശമുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണിത്. അതേസമയം പൂജയ്ക്ക് അരളിപ്പൂ തുടര്‍ന്നും ഉപയോഗിക്കാമെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.
അരളിയിലെ വിഷാംശം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നേരത്തെ അറിയിച്ചിരുന്നു. വിഷാംശം സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ അരളി ഉപയോഗിക്കേണ്ടെന്ന പൊതു നിര്‍ദ്ദേശം ഉയര്‍ന്നതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. ഹരിപ്പാട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിനു കാരണമായെന്നു റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ ഭക്ത ജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോര്‍ഡിനെ ആശങ്ക അറിയിച്ചിരുന്നു.

by Midhun HP News | May 9, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 82.95 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. മുന്‍ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇത്തവണ കുറഞ്ഞു. 4.26 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണയുണ്ടായത്.കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ഇത്തവണ 16 ദിവസം മുമ്പാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്.
സയന്‍സ് വിഭാഗത്തില്‍ 84.84ശതമാനമാണ് വിജയം. ഹ്യുമാനിറ്റീസ് 67.09ശതമാനവും കൊമേഴ്സ് 76.11ശതമാനവുമാണ് വിജയം. ഇത്തവണ സയൻസ് വിഭാഗത്തില്‍ മാത്രമായി 189411 പേര്‍ പരീക്ഷയെഴുതിതില്‍ 160696 പേരാണ് ഉന്നത പഠനത്തിന് അർഹത നേടിയത്. ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ 76835 പേര്‍ പരീക്ഷ എഴുതിയതില്‍ 51144 ഉന്നത പഠനത്തിന് അര്‍ഹത നേടി.
എറണാകുളമാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ ജില്ല (84.21%). വയനാട് ജില്ലയാണ് ഏറ്റവും കുറവ് (72.13%). സംസ്ഥാനത്ത് 63 സ്കൂളുകള്‍ 100ശതമാനം വിജയം നേടി. ഇതില്‍ ഏഴെണ്ണം സര്‍ക്കാര്‍ സ്കൂളുകളാണ്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഇത്തവണ എല്ലാ വിഷയങ്ങളിലും 39,242 പേരാണ് എ പ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5427പേരുടെ വര്‍ധനവാണുണ്ടായത്.
വിദ്യാര്‍ത്ഥി ജീവിതത്തിന്‍റെ വഴിത്തിരിവായി കണക്കാക്കുന്നതും സ്കൂള്‍ ജീവിതത്തിന്‍റെ അവസാനവുമാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.
മികച്ച ഗുണനിലവാരത്തോടെ ഹയര്‍സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികളെ ഉന്നത പഠനത്തിനായി ഒരുക്കുകയെന്നതാണ് ലക്ഷ്യം.മികച്ച രീതിയില്‍ അധ്യയനം നടന്ന വര്‍ഷമാണ് 2023-24 എന്നും മന്ത്രി പറഞ്ഞു. വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനം. പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നിരാശ വേണ്ടെന്നും വീണ്ടും വിജയിക്കാമെന്നും മന്ത്രി പറഞ്ഞു. സേ പരീക്ഷയുടെ വിജ്ഞാപനവും ഇന്ന് തന്നെ പുറത്തിറക്കും.
നാല് ലക്ഷത്തി നാൽപത്തിയൊന്നായിരത്തി ഒരുന്നൂറ്റി ഇരുപത് വിദ്യാർത്ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. 29,300 പേരാണ് വി എച്ച് എസ്ഇ പരീക്ഷ എഴുതിയത്. ഏപ്രിൽ മൂന്നിനാണ് ഹയര്‍സെക്കന്ററി മൂല്യ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങിയത്. 77 ക്യാമ്പുകളിൽ 25000 ത്തോളം അധ്യാപകര്‍ പ്ലസ് വൺ പ്ലസ് ടു മൂല്യനിര്‍ണ്ണയത്തിൽ പങ്കെടുത്തു. വൊക്കേഷണൽ ഹയര്‍സെക്കന്‍ററി റഗുലര്‍ വിഭാഗത്തിൽ 27798 കുട്ടികളും 1,502 കുട്ടികൾ അല്ലാതെയും പരീക്ഷ എഴുതിയിട്ടുണ്ട്.
പരീക്ഷാ ഫലം അറിയാനുള്ള വെബ്സൈറ്റുകൾ
ഹയർ സെക്കൻഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.
വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.
by Midhun HP News | May 9, 2024 | Latest News, കേരളം
കല്‍പ്പറ്റ: സുഗന്ധഗിരി മരംമുറി കേസില്‍ അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയ്ഞ്ച് ഓഫീസര്‍. സസ്‌പെന്‍ഷനിലായ റേഞ്ചര്‍ കെ. നീതു വനം മേധാവിക്ക് നല്‍കിയ കത്തിലാണ് ആരോപണം.
സുഗന്ധഗിരി മരംമുറിയിലെ വീഴ്ചകള്‍ അന്വേഷിക്കാന്‍ വനംവകുപ്പ് വിജിലന്‍സ് സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ക്കെതിരെയാണ് കല്‍പ്പറ്റ ഫോറസ്റ്റ് റേഞ്ചര്‍ ആയിരുന്ന നീതു ആരോപണം ഉന്നയിച്ചിരിക്കുന്നത്.
തന്നെ മാനസികമായും ശാരീരികമായും സമ്മര്‍ദ്ദത്തിലാക്കി തെറ്റായ മൊഴി രേഖപ്പെടുത്തിയെന്നാണ് വനം മേധാവിക്ക് നല്‍കിയ പരാതിയില്‍ നീതു പറയുന്നത്.കേസില്‍ മേല്‍നോട്ട വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീതുവിനെ സസ്പെന്‍ഡ് ചെയ്തത്.
അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം മരം മുറി നടക്കുന്ന സമയം ആവശ്യമായ ഫീല്‍ഡ് പരിശോധന ഉണ്ടായിരുന്നില്ലെന്നും തടികള്‍ പരിശോധിക്കാതെയാണ് പാസ് നല്‍കിയതെന്നുമാണ് റേഞ്ചര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍. എന്നാല്‍ തടികള്‍ നേരിട്ട് പരിശോധിച്ചാണ് പാസ് നല്‍കിയതെന്നും, ഇത് സംബന്ധിച്ച വിവരങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ലോഗ് ബുക്കില്‍ ഉള്‍പ്പെടെ ലഭ്യമാണെന്നുമാണ് നീതുവിന്റെ വാദം.
അനധികൃത മരം മുറി തിരിച്ചറിഞ്ഞതും തൊണ്ടിമുതല്‍ കണ്ടെടുത്തതും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതും താന്‍ ഉള്‍പ്പെടെയുള്ള സംഘമാണ്. മരംമുറി നടക്കുന്ന കാലയളവില്‍ ആളെക്കൊല്ലി കാട്ടാനകളെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കെടുക്കുകയായിരുന്നു എന്നും വനം മേധാവിക്ക് നല്‍കിയ കത്തില്‍ നീതു ചൂണ്ടിക്കാട്ടുന്നത്.
Recent Comments