കനത്ത ചൂട് തുടരും; പാലക്കാട് ഓറഞ്ച് അലർട്ട് ; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

കനത്ത ചൂട് തുടരും; പാലക്കാട് ഓറഞ്ച് അലർട്ട് ; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരും. സാധാരണയെക്കാൾ 3 മുതൽ 5 ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ മെയ് 02 വരെ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മെയ് 04 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡി​ഗ്രി സെൽഷ്യസ് വരെ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തൃശൂർ ജില്ലയിൽ ഉയർന്ന താപനില 40 ഡി​ഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, കാസർകോട്, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും

കൊച്ചി: മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി. മുന്‍മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിനെതിരെ ഇഡി നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പിന്മാറിയത്.

തെരഞ്ഞെടുപ്പ് സമയത്ത് തോമസ് ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഇഡി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഇഡിയുടെ ഹര്‍ജി മെയ് 17 ന് മറ്റൊരു ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.

ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ തോമസ് ഐസക്കിനെ ഈ സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശത്ത് മസാലബോണ്ട് പുറപ്പെടുവിച്ചതിലൂടെ കിഫ്ബി സമാഹരിച്ച ഫണ്ട് അടിസ്ഥാന വികസന ആവശ്യത്തിനല്ലാതെ മറ്റാവശ്യങ്ങൾക്കായി വിനിയോഗിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി ഇഡിക്ക്‌ നിർദേശം നൽകിയിരുന്നു.

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും.

കഴിഞ്ഞവര്‍ഷം മെയ് 19നായിരുന്നു എസ്എസ്എല്‍സി ഫല പ്രഖ്യാപനം. പതിനൊന്നു ദിവസം മുമ്പാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്.

70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്.

ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണവും പൂര്‍ത്തിയായിട്ടുണ്ട്. 77 ക്യാമ്പുകളിലായി ആയിരുന്നു മൂല്യ നിര്‍ണയം.

എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരായ പരസ്യ വിചാരണ; ടെസ്റ്റില്‍ മുഴുവന്‍ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു

എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരായ പരസ്യ വിചാരണ; ടെസ്റ്റില്‍ മുഴുവന്‍ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു

മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരായ പരസ്യവിചാരണ ടെസ്റ്റിൽ തിരുവനന്തപുരം മുട്ടത്തറയിലെ ടെസ്റ്റിൽ മുഴുവൻ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു. മൂന്ന് ഉദ്യോഗസ്ഥർ റോഡ് ടെസ്റ്റ് പൂർത്തിയാക്കിയെങ്കിലും ഗ്രൗണ്ട് ടെസ്റ്റിൽ പരാജയപ്പെട്ടു. ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി ഉറപ്പെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

15 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയാണ് വിളിച്ചുവരുത്തി ടെസ്റ്റ് നടത്തിയത്. ഗതാഗത മന്ത്രിയുടെ നിർദ്ദേശം ലംഘിച്ച് ദിവസം നൂറിലധികം ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തിയതിനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ പരസ്യ വിചാരണയ്ക്ക് വിധേയമാക്കിയത്. 15 ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി ഡ്രൈവിംഗ് ടെസ്റ്റ് നടത്തുകയായിരുന്നു. മുട്ടത്തറ ഗ്രൗണ്ടിലാണ് ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരം വിചാരണ ടെസ്റ്റ് നടത്തിയത്.

കഴിഞ്ഞ മൂന്ന് മാസമായി സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരെ മോട്ടോർ വാഹന വകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. അറുപതോളം ഉദ്യോഗസ്ഥർ പ്രതിദിനം നൂറിലധികം ടെസ്റ്റുകൾ നടത്തി എന്നാണു കണ്ടെത്തൽ. ഇതിൽ വിവിധ ജില്ലകളിൽ നിന്നുള്ള 15 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയാണ് മുട്ടത്തറയിൽ വിളിച്ചു വരുത്തി വിചാരണ ടെസ്റ്റ് നടത്തിയത്. മോട്ടോർ വാഹന വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരാണ് ടെസ്റ്റിന് നേതൃത്വം നൽകിയത്. ഇത്രയും ടെസ്റ്റുകൾ എങ്ങനെ നടത്തിയെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു.

മേയർക്കെതിരെ ഡ്രൈവർ ഹൈക്കോടതിയിൽ

മേയർക്കെതിരെ ഡ്രൈവർ ഹൈക്കോടതിയിൽ

തിരുവനന്തപുരം മേയർക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു ഹൈക്കോടതിയെ സമീപിക്കുന്നു. താൻ നൽകിയ പരാതിയിൽ പോലീസ് ഇതുവരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്. 2,77,49,158 വോട്ടര്‍മാരില്‍ 1,97,77,478 പേര്‍ പോളിങ് ബൂത്തുകളില്‍ വോട്ട് ചെയ്തു. ഇവരില്‍ 94,75,090 പുരുഷന്‍മാരും 1,03,022 സ്ത്രീകളും 150 ട്രാന്‍സ് ജന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമ കണക്കുകള്‍ പുറത്തുവിട്ടത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. 63.37 ശതമാനം.

അബ്‌സന്റി വോട്ടര്‍ വിഭാഗത്തില്‍ 1,80,865 വോട്ടും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ 41,904 തപാല്‍ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുള്‍പ്പെടെ 2,00,00,247 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

സൈനികര്‍ക്കുള്ള സര്‍വീസ് വോട്ടിന് 57,849 സൈനികര്‍ അപേക്ഷിച്ചു. ഇതില്‍ 8277 പേര്‍ ശനിയാഴ്ച വരെ വോട്ട് രേഖപ്പെടുത്തി അയച്ചു. വോട്ടെണ്ണല്‍ തുടങ്ങുന്നതു വരെ സര്‍വീസ് വോട്ട് സ്വീകരിക്കും.

ഓരോ മണ്ഡലത്തിലേയും കണക്കുകള്‍ ഇങ്ങനെ

(മണ്ഡലം, ആകെ വോട്ടര്‍മാര്‍, പോള്‍ ചെയ്ത വോട്ടുകള്‍, പുരുഷന്‍മാര്‍, സ്ത്രീകള്‍, ട്രാന്‍സ് ജെന്റേഴ്‌സ്, പോളിങ് ശതമാനം എന്ന ക്രമത്തില്‍)

1 തിരുവനന്തപുരം: 1430531- 950829- 467078- 483722- 29- 66.47

2 ആറ്റിങ്ങല്‍: 1396807- 970517- 449212- 521292- 13- 69.48

3 കൊല്ലം: 1326648- 904047- 424134- 479906- 7- 68.15

4 പത്തനംതിട്ട: 1429700- 906051- 442897- 463148- 6- 63.37

5 മാവേലിക്കര: 1331880- 878360- 417202- 461155- 3- 65.95

6 ആലപ്പുഴ: 1400082- 1050726- 508933- 541791- 2- 75.05

7 കോട്ടയം: 1254823- 823237- 418285- 404946- 6- 65.61

8 ഇടുക്കി: 1250157- 831936- 425598- 406332- 6- 66.55

9 എറണാകുളം: 1324047- 904131- 450659- 453468- 4- 68.29

10 ചാലക്കുടി: 1310529- 942787- 460351- 482428- 8- 71.94

11 തൃശൂര്‍: 1483055- 1081125- 509052- 572067- 6- 72.90

12 ആലത്തൂര്‍: 1337496- 981945- 476187- 505753- 5- 73.42

13 പാലക്കാട്: 1398143- 1028627- 495567- 533051- 9- 73.57

14 പൊന്നാനി: 1470804- 1019889- 467726- 552148- 15- 69.34

15 മലപ്പുറം: 1479921- 1079547- 519332- 560211- 4- 72.95

16 കോഴിക്കോട്: 1429631- 1079683- 515836- 563835- 12- 75.52

17 വയനാട്: 1462423- 1075921- 520885- 555033- 3- 73.57

18 വടകര: 1421883- 1114950- 507584- 607362- 4- 78.41

19 കണ്ണൂര്‍: 1358368- 1048839- 485112- 563724- 3- 77.21

20 കാസര്‍ക്കോട്: 1452230- 1104331- 513460- 590866- 5- 76.04

ആകെ: 27749158- 19777478- 9475090- 10302238- 150- 71.27