കേരളത്തിന്റെ ചുമതല നളിന്‍ കുമാര്‍ കട്ടീലിന്; ഇലക്ഷന്‍ ഇന്‍ചാര്‍ജുമാരെ നിയമിച്ച് ബിജെപി

കേരളത്തിന്റെ ചുമതല നളിന്‍ കുമാര്‍ കട്ടീലിന്; ഇലക്ഷന്‍ ഇന്‍ചാര്‍ജുമാരെ നിയമിച്ച് ബിജെപി

ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലക്കാരെ നിശ്ചയിച്ച് ബിജെപി കേന്ദ്ര നേതൃത്വം. കര്‍ണാടക മുന്‍ സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീലാണ് കേരളത്തിന്റെ ഇലക്ഷന്‍ ഇന്‍ ചാര്‍ജ്. രാജ്യസഭ എംപിയും യുപി മുന്‍ ഉപമുഖ്യമന്ത്രിയുമായ ദിനേശ് ശര്‍മ്മയാണ് മഹാരാഷ്ട്രയുടെ ഇന്‍ചാര്‍ജ്.

ഹരിയാന മുന്‍ സംസ്ഥാന പ്രസിഡന്റ് ഒ പി ധന്‍കറിനെ ഡല്‍ഹിയുടെ ഇലക്ഷന്‍ ചുമതലക്കാരനായി നിയമിച്ചു. ബിഹാര്‍ എംഎല്‍എ നിതിന്‍ നബീനെ ഛത്തീസ് ഗഡിന്റേയും ഹരിയാന മുന്‍മന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിനെ അസമിന്റെയും പാര്‍ട്ടി വക്താവ് നളിന്‍ കോഹ് ലിയെ നാഗാലാന്‍ഡിന്റേയും ഇന്‍ചാര്‍ജുമാരായി നിയമിച്ചിട്ടുണ്ട്.

ബിജെപി വൈസ് പ്രസിഡന്റ് എം ചുബാ ഓ ആണ് മേഘാലയയുടെ ഇന്‍ചാര്‍ജ്. രാജ്യസഭ എംപി അജിത് ഗോപ്ചഡെ മണിപ്പൂരിന്റെയും ബിഹാര്‍ എംഎല്‍സി ദേവേഷ് കുമാര്‍ മിസോറമിന്റെയും കര്‍ണാടക എംഎല്‍എ അഭയ് പാട്ടീല്‍ തെലങ്കാനയുടേയും അവിനാഷ് റായ് ഖന്ന ത്രിപുരയുടേയും ചുമതലക്കാരാണ്.

ബിഹാര്‍ എംഎല്‍എ സഞ്ജീവ് ചൗരസ്യ, എംപിമാരായ രമേഷ് ബുദൂരി, സഞ്ജയ് ഭാട്ടിയ എന്നിവരെ ഉത്തര്‍പ്രദേശിലെ കോ-ഇന്‍ചാര്‍ജുമാരായും നിയമിച്ചിട്ടുണ്ട്. രഘുനാഥ് കുല്‍ക്കര്‍ണിയെ ആന്‍ഡമാന്‍ നിക്കോബാറിന്റെയും നിര്‍മല്‍ കുമാര്‍ സുരാന, ജയ്ബന്‍ സിങ് പവൈയ എന്നിവരെ മഹാരാഷ്ട്രയുടെ കോ-ഇന്‍ചാര്‍ജുമാരായും നിയമിച്ചിട്ടുണ്ട്.

വയനാട് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു; ഭര്‍ത്താവിന് ഗുരുതര പരിക്ക്

വയനാട് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു; ഭര്‍ത്താവിന് ഗുരുതര പരിക്ക്

കല്‍പ്പറ്റ: വയനാട് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. പരപ്പന്‍പാറ കോളനിയിലെ മിനിയാണ് മരിച്ചത്. ഉള്‍വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാനയുടെ ആക്രമണത്തില്‍, ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് സുരേഷിന് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം ജില്ലാതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശത്താണ് സംഭവം.

വിവരമറിഞ്ഞ് നിലമ്പൂര്‍, വാണിയമ്പാറ സ്റ്റേഷനുകളിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

കൂടുതൽ ഉപകരണങ്ങൾ ഉണ്ടോ?, അനധികൃത ലോഡിന് പിഴ ഒഴിവാക്കാം; ഇനി മൂന്ന് ദിവസം കൂടി അവസരം, വിശദാംശങ്ങൾ

കൂടുതൽ ഉപകരണങ്ങൾ ഉണ്ടോ?, അനധികൃത ലോഡിന് പിഴ ഒഴിവാക്കാം; ഇനി മൂന്ന് ദിവസം കൂടി അവസരം, വിശദാംശങ്ങൾ

തിരുവനന്തപുരം: വൈദ്യുതി കണക്ഷൻ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ ഇപ്പോൾ കൂടുതൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നവരാണോ ? അങ്ങനെയെങ്കിൽ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് പ്രത്യേക ഇളവോടെ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ ഉപഭോക്താക്കൾക്ക് അനുവദിച്ച അവസരത്തിന്റെ കാലാവധി മാർച്ച് 31ന് അവസാനിക്കും. 31ന് ശേഷം അനധികൃത ലോഡ് കണ്ടെത്തിയാൽ പിഴ ഒടുക്കേണ്ടി വരുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി.

‘ഈ ഉത്തരവ് എല്ലാ LT ഉപഭോക്താക്കൾക്കും ബാധകമാണ്. വ്യവസായ, വാണിജ്യ മേഖലയിലെ ഒരു വലിയ വിഭാഗത്തിന് ഈ ഉത്തരവ് ഗുണപ്രദമാവും.ഈ ഉത്തരവ് പ്രകാരം പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഉപഭോക്താവിന്റെ ഐഡികാർഡ്, കണക്ടഡ് ലോഡ് സംബന്ധിച്ച ഡിക്ലറേഷൻ എന്നിവ മാത്രം നൽകി ലോഡ് റെഗുലറൈസ് ചെയ്യാവുന്നതാണ്. അപേക്ഷാഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡീഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ ഇളവ് ചെയ്തിട്ടുണ്ട്.’- കെഎസ്ഇബിയുടെ അറിയിപ്പിൽ പറയുന്നു.

കേരളം അടക്കം 89 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; ഏപ്രില്‍ നാലു വരെ പത്രിക നല്‍കാം

കേരളം അടക്കം 89 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; ഏപ്രില്‍ നാലു വരെ പത്രിക നല്‍കാം

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. കേരളം ഉള്‍പ്പെടെ 13 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 89 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.

ഇന്നുമുതല്‍ ഏപ്രില്‍ നാലു വരെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അഞ്ചാം തീയതി നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 26 നാണ് വോട്ടെടുപ്പ്.

കേരളത്തിൽ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കു മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് ഏഴു ഘട്ടമായിട്ടാണ് നടത്തുന്നത്. കേരളത്തിലെ 20 സീറ്റുകളിലും ഏപ്രില്‍ 26 ന് ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും രണ്ടാം ഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തും.

കൊടും ചൂട് തുടരുന്നു; സാധാരണയേക്കാള്‍ മൂന്നു ഡിഗ്രി വരെ കൂടാം; മുന്നറിയിപ്പ്

കൊടും ചൂട് തുടരുന്നു; സാധാരണയേക്കാള്‍ മൂന്നു ഡിഗ്രി വരെ കൂടാം; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഞായറാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും.

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം,കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

സപ്ലൈകോ ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ ഇന്നു മുതൽ

സപ്ലൈകോ ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ ഇന്നു മുതൽ

തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചു നിർത്തുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടത്തുന്ന ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ ഇന്ന് ( മാർച്ച് 28) ആരംഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാകും. ഏപ്രിൽ 13 വരെ ചന്തകൾ പ്രവർത്തിക്കും.

താലൂക്കിൽ ഒരു സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് ചന്ത. മാവേലിസ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, പീപ്പിൾസ്‌ ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ, അപ്‌ന ബസാറുകൾ തുടങ്ങി സപ്ലൈകോയുടെ 1630 വിൽപ്പനശാലകളിലും വിലക്കിഴിവിൽ സാധനങ്ങൾ ലഭ്യമാകും.ശബരി മുളകുപൊടി, മല്ലിപ്പൊടി, സാമ്പാർ പൊടി, ചിക്കൻ മസാല, വാഷിങ് സോപ്പ് തുടങ്ങിയവയ്ക്കും നാലുതരം ശബരി ചായപ്പൊടിക്കും വില കുറയും. മാർച്ച് 29, 31, ഏപ്രിൽ 1,2 തീയതികളിൽ ചന്ത പ്രവർത്തിക്കില്ല.