ചൂടുകുരു മുതൽ ഫം​ഗൽ ഇൻഫെക്ഷൻ വരെ; വേനലിൽ പിടിമുറുക്കി ത്വക്ക് രോ​ഗങ്ങൾ

ചൂടുകുരു മുതൽ ഫം​ഗൽ ഇൻഫെക്ഷൻ വരെ; വേനലിൽ പിടിമുറുക്കി ത്വക്ക് രോ​ഗങ്ങൾ

അമ്പമ്പോ! ചൂടു കൊണ്ട് അകത്തും പുറത്തുമിരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ചൂടും വിയർപ്പും കാരണം പലതരത്തിലുള്ള ത്വക്ക് രോ​ഗങ്ങളും ഒപ്പം പിടിമുറുക്കിയിട്ടുണ്ട്. സൂര്യാഘാതമാണ് അതിൽ പ്രധാനം. ചൂട് എത്ര കഠിനമാണെങ്കിലും ആവശ്യങ്ങൾക്ക് പുറത്തിറങ്ങാതെ കഴിയില്ലല്ലോ. വെയിൽ അധിക നേരം കൊണ്ടാൽ സൂര്യാഘതമേൽക്കാം. ചർമത്തിൽ ചുവന്ന് പൊള്ളലേറ്റതിന് സമാനമാണിത്. പുകച്ചിലും നീറ്റലും അനുഭവപ്പെടാം. ഉയർന്ന തോതിൽ സൂര്യാഘാതമേൽക്കുന്നത് ആരോ​ഗ്യത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാം.

വെയിലില്‍ നിന്നും സംരക്ഷണം

ശരീരം മുഴുവനും മറയുന്ന തരത്തില്‍ അയഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് ഈ സമയം തെരഞ്ഞെടുത്താന്‍ ശ്രദ്ധിക്കണം. കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്.

പകല്‍ 10 മുതല്‍ മൂന്ന് മണി വരെയുള്ള വെയില്‍ കൊള്ളാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. ഈ സമയത്ത് പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും കുട, തൊപ്പി, സ്‌കാര്‍ഫ്, സണ്‍സ്‌ക്രീം എന്നിവ കരുതണം.

വെയിലത്ത് പുറത്തിറങ്ങുന്നതിന് 20 മിനിറ്റ് മുന്‍പ് സൂര്യപ്രകാശം തട്ടാന്‍ സാധ്യതയുള്ള എല്ലാ ശരീരഭാഗത്തും സണ്‍സ്‌ക്രീം പുരട്ടണം. കടുത്ത സണ്‍ബേണ്‍ ഉണ്ടാകുന്നതില്‍ നിന്നും സണ്‍സ്‌ക്രീമിന്റെ ഉപയോഗം ഒരുപരിധി വരെ ഗുണം ചെയ്യും.

മൂന്ന് മുതല്‍ നാല് മണിക്കൂര്‍ ഇടവിട്ട് മുശം കഴുകിയ ശേഷം സണ്‍സ്‌ക്രീം വീണ്ടും പുരട്ടാം.

മറ്റൊന്ന് വിയർപ്പ് ആണ്. വിയർപ്പ് കാരണം ശരീരത്തിൽ ചൂടുകുരുവും ഫം​ഗൽ ഇൻഫെക്ഷനും ഉണ്ടാവാൻ സാധ്യതയുണ്ട്. ചുവന്ന നിറത്തില്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ കുരുക്കള്‍ കാരണം വലിയ രീതിയില്‍ ചൊറിച്ചിലും നീറ്റലും അസ്വസ്ഥതകളും ഉണ്ടാകാം. കൂടാതെ ചൂടുകുരു കാരണം ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ ഇടയ്ക്കിടെ വെള്ളം ഒഴിച്ച് ശരീരം തണുപ്പിക്കുന്നത് ഒരു പരിധിവരെ ചൂടുകുരുവിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.

ശരീരത്തിന്റെ മടക്കുകളിൽ കൂടുതൽ നേരം വിയർപ്പ് തങ്ങിയിരിക്കുമ്പോൾ അത് ഫംഗല്‍ ഇന്‍ഫെക്ഷന് കാരണമാകും. കക്ഷം, കാലിന്റെ തുടയിലെ ഇടുക്ക്, സ്ത്രീകളുടെ മാറിനു താഴെ, വണ്ണമുള്ളവരുടെ വയറിന്റെ മടക്കുകളിൽ, കാലിൽ ഒക്കെയാണ് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലായുള്ളത്.

മോഹിനിയാട്ടത്തിന് ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കാനൊരുങ്ങി കേരള കലാമണ്ഡലം

മോഹിനിയാട്ടത്തിന് ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കാനൊരുങ്ങി കേരള കലാമണ്ഡലം

മോഹിനിയാട്ടത്തിന് ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കാനൊരുങ്ങി കലാമണ്ഡലം. ബുധനാഴ്ച ചേരുന്ന ഭരണസമിതി യോഗം വിഷയം ചർച്ച ചെയ്യുമെന്ന് വൈസ് ചാൻസലർ ഡോ. അനന്തകൃഷ്ണൻ അറിയിച്ചു. ലിംഗസമത്വം എന്നത് കലാമണ്ഡലം എക്കാലത്തും ഉയർത്തിപ്പിടിക്കുന്ന ആശയമാണെന്നും വിസി പറഞ്ഞു

ഭരണസമിതിയിലെ എല്ലാ അംഗങ്ങളുടെയും നിലപാടുകൾ കേട്ട ശേഷമാകും അനുകൂലമായ തീരുമാനത്തിലെത്തുക. അംഗങ്ങളിൽ ഭൂരിഭാഗം പേർക്കും ആൺകുട്ടികൾക്ക് പ്രവേശനം നൽകണമെന്ന നിലപാടാണുള്ളതെന്നും വിസി പറഞ്ഞു. അതേസമയം ഡോ. നീന പ്രസാദ് അടക്കമുള്ള നാല് സർക്കാർ നോമിനികൾ ബുധനാഴ്ച ഭരണസമിതിയിൽ ചുമതലയേൽക്കും. ഇതിന് ശേഷമാകും ഭരണസമിതി യോഗം നടക്കുക.

ബീഡി വാങ്ങാന്‍ കടയില്‍ പോയി, അഞ്ച് ദിവസമായിട്ടും തിരിച്ചെത്തിയില്ല, വയോധികനായി തിരച്ചില്‍

ബീഡി വാങ്ങാന്‍ കടയില്‍ പോയി, അഞ്ച് ദിവസമായിട്ടും തിരിച്ചെത്തിയില്ല, വയോധികനായി തിരച്ചില്‍

പാലക്കാട്: ബീഡി വാങ്ങാന്‍ കടയില്‍ പോയ വയോധികനെ കാണാനില്ലെന്ന് പരാതി. കിണാശ്ശേരി സ്വദേശിയായ വേലായുധനെ(70) അഞ്ച് ദിവസമായി കാണാനില്ലെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. ശനിയാഴ്ച വൈകീട്ടാണ് വേലായുധന്‍ വീട്ടില്‍ നിന്ന് ബീഡി വാങ്ങാനായി അടുത്തുള്ള കടയിലേക്കായി പോയത്.

തിരിച്ചുവരേണ്ട സമയം കഴിഞ്ഞിട്ടും ആളെ കാണാതായതോടെയാണ് ഭാര്യ ലീലയും മകള്‍ ലൈജുവും പൊലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ഫോണോ, വാച്ചോ എടുത്തിരുന്നില്ലെന്നും കുടുംബം പറയുന്നു. കടയില്‍ പോകുന്നതിന് മുമ്പ് ബീഡി വാങ്ങാന്‍ കാശ് ചോദിച്ചപ്പോള്‍ ലീലയുമായി ചെറിയ തര്‍ക്കമുണ്ടായി. വീടിന്റെ പടിക്കലെത്തിയപ്പോള്‍ ഏറെ നേരം തിരിഞ്ഞുനോക്കി നിന്നു, അപ്പോള്‍ എന്തുപറ്റിയെന്ന് താന്‍ ചോദിച്ചതായും ലീല പറയുന്നു.

കാസര്‍കോട്ടെ ഊരുവിലക്ക്; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ കേസ്

കാസര്‍കോട്ടെ ഊരുവിലക്ക്; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കാസർകോട് പാലായിയിലെ ഊരുവിലക്കിൽ പറമ്പില്‍നിന്ന് തേങ്ങയിടുന്നത് തടഞ്ഞ സംഭവത്തില്‍ മൂന്ന് പരാതികളില്‍ ഒമ്പത് പേര്‍ക്കെതിരെ കേസ്. രണ്ട് സിപിഎം ബ്രാഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസ് എടുത്തിരിക്കുന്നത്.

സ്ഥലം ഉടമ എം കെ രാധയുടെ കൊച്ചുമകള്‍ അനന്യ, തെങ്ങു കയറ്റ തൊഴിലാളി ഷാജി എന്നിവര്‍ നല്‍കിയ പരാതികളില്‍ 8 പേര്‍ക്കെതിരെയും അയല്‍വാസി ലളിത നല്‍കിയ പരാതിയില്‍ തെങ്ങുകയറ്റ തൊഴിലാളിക്ക് എതിരെയുമാണ് കേസ്.

അനന്യയുടെ പരാതിയില്‍ സിപിഎം പാലായി തായല്‍ ബ്രാഞ്ച് അംഗം വി വി ഉദയന്‍, പാലായി സെന്‍ട്രല്‍ ബ്രാഞ്ച് അംഗം പത്മനാഭന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തെങ്ങുകയറ്റ തൊഴിലാളി പടന്നക്കാട് കുറുന്തൂരിലെ കെ ഷാജിയുടെ പരാതിയില്‍ വി വി ഉദയന്‍, കുഞ്ഞമ്പു എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ക്കെതിരെയും ആണ് കേസ്.

പറമ്പില്‍ നിന്ന് തേങ്ങയിടുന്നത് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞെന്നാണ് രാതിയില്‍ പറയുന്നത്. ശനിയാഴ്ച തെങ്ങില്‍ കയറാനെത്തിയ തൊഴിലാളിയെ തൊഴിലാളികള്‍ തടഞ്ഞതായും പറയുന്നു. പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണവുമായി ബന്ധപ്പെട്ട് 2016 മുതല്‍ പ്രദേശം സംഘര്‍ഷാവസ്ഥയിലാണ്. സമീപത്തെ റോഡ് നിര്‍മ്മാണത്തിന് സ്ഥലം വിട്ടുനല്‍കാത്തതിനാല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന്‍ വില 49,080 രൂപയിലെത്തി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന്‍ വില 49,080 രൂപയിലെത്തി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 160 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,080 രൂപയിലെത്തി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 6135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികം വര്‍ധിച്ച് 21ന് 49,440 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. അഞ്ചുദിവസത്തിനിടെ 520 രൂപ കുറഞ്ഞിരുന്നു.

സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണത്തിനായി രേഖകള്‍ കൈമാറി

സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണത്തിനായി രേഖകള്‍ കൈമാറി

ന്യൂഡല്‍ഹി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ കൈമാറി. സ്‌പെഷല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത് നേരിട്ടെത്തി രേഖകള്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. പെര്‍ഫോമ, എഫ്‌ഐആറിന്റെ പരിഭാഷപ്പെടുത്തിയ കോപ്പി തുടങ്ങിയവ കൈമാറിയിട്ടുണ്ട്.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും, രേഖകള്‍ സിബിഐക്ക് കൈമാറാത്തത് വിവാദമായിരുന്നു. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് രേഖകള്‍ സിബിഐക്ക് കൈമാറുന്നതില്‍ കാലതാമസം നേരിടാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് രേഖകള്‍ വൈകുന്നത് വൈകിപ്പിച്ച ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയിരുന്നു. പ്രൊഫോമ റിപ്പോര്‍ട്ട് വൈകിപ്പിച്ചത് ഇവരുടെ വീഴ്ച കൊണ്ടാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, സെക്ഷന്‍ ഓഫിസര്‍, അസിസ്റ്റന്റ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

ആഭ്യന്തര സെക്രട്ടറി ഇവരോട് വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. സിദ്ധാര്‍ത്ഥന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഈ മാസം 9നാണ് കേസ് സിബിഐയ്ക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. ഒരാഴ്ചയ്ക്കു ശേഷം 16നാണ് വിജ്ഞാപനത്തിന്റെ പകര്‍പ്പ് കൊച്ചിയിലെ സിബിഐ ഓഫിസിലേക്ക് അയച്ചത്.