സംസ്ഥാനത്ത് കൊടുംചൂടിന് കുറവില്ല; യെല്ലോ അലർട്ട് മാർച്ച് 28 വരെ

സംസ്ഥാനത്ത് കൊടുംചൂടിന് കുറവില്ല; യെല്ലോ അലർട്ട് മാർച്ച് 28 വരെ

തിരുവനന്തപുരം: കേരളത്തിൽ കൊടുംചൂടിന് അയവില്ല. മാർച്ച് 28 വരെ 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. തൃശൂർ, കൊല്ലം. പാലക്കാട്, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകള്‍ക്കാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.

ഈ വ്യാഴാഴ്ച വരെ (മാർച്ച് 28 വരെ) തൃശ്ശൂർ ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ എത്താനിടയുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും കോട്ടയം ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും എത്തും. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതായത് സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ഒൻപത് ജില്ലകളിൽ മലയോര മേഖലകളിലൊഴികെ മാർച്ച് 28 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കണം നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കണം. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കണം. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.ചൂട് കൂടുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്.

വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം. വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അറിയിപ്പുണ്ട്.

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഗ്രാമിന് 6125 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 49,000 ൽ നിൽക്കുകയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5100 രൂപയാണ്.

വെള്ളിയും ശനിയും തുടർച്ചയായി സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ഗ്രാമിന് 45 രൂപയും ശനി ഗ്രാമിന് 10 രൂപയും വീതമാണ് കുറഞ്ഞത്.

അമേരിക്കൻ ഫെഡറൽ റിസർവ് ഈ വർഷം മൂന്ന് തവണ പലിശ നിരക്ക് കുറച്ചേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു സ്വർണവില കുതിച്ചുയർന്നത്. മാസത്തിന്റെ തുടക്കത്തിൽ 46,320 രൂപയായിരുന്നു സ്വർണവില. ഈ മാസം ഇതുവരെ സ്വർണത്തിന് കൂടിയത് 3,120 രൂപയാണ്. ഈ മാസം 21നാണ് സ്വർണവില സർവകാല റെക്കോർഡിട്ടത്. ഗ്രാമിന് 6180 രൂപയും പവന് 49,440 രൂപയുമായിരുന്നു റെക്കോർഡ് വില.

എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും

എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും. ഇന്നു നടക്കുന്ന സാമൂഹ്യശാസ്ത്രം വിഷയത്തോടെയാണ് പരീക്ഷ അവസാനിക്കുന്നത്. മൂല്യ നിര്‍ണയം എപ്രില്‍ മൂന്നിന് ആരംഭിക്കും.

ഏപ്രില്‍ 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകരെ പങ്കെടുപ്പിച്ചണ് മൂല്യ നിര്‍ണയം നടത്തുക. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാന്‍ കഴിയും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍. നാളെയാണ് പ്ലസ് ടു പരീക്ഷകള്‍ അവസാനിക്കുന്നത്.

സാഹിത്യകാരന്‍ ടി എന്‍ പ്രകാശ് അന്തരിച്ചു

സാഹിത്യകാരന്‍ ടി എന്‍ പ്രകാശ് അന്തരിച്ചു

കണ്ണൂര്‍: എഴുത്തുകാരനും നാടകകൃത്തുമായ ടി എന്‍ പ്രകാശ് അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

കൈകേയി, താപം, തണൽ തുടങ്ങിയവയാണ് പ്രകാശിന്റെ ശ്രദ്ധേയമായ കൃതികൾ. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്. കേരള സാഹിത്യ അക്കാദമി അംഗം, കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായിരുന്ന ഇദ്ദേഹം കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.

വളപട്ടണം പാലം, ദശാവതാരം, സ്‌നേഹദൃശ്യങ്ങള്‍, ഇന്ത്യയുടെ ഭൂപടം, ഈ കടല്‍ത്തീര നിലാവില്‍, തെരഞ്ഞെടുത്ത കഥകള്‍, താപം, ലോകാവസാനം, താജ്മഹല്‍, വാഴയില, രാജ്ഘട്ടില്‍ നിന്നൊരാള്‍ (കഥകള്‍). സൗന്ദര്യലഹരി, നട്ടാല്‍ മുളയ്ക്കുന്ന നുണകള്‍, കിളിപ്പേച്ച് കേക്കവാ, ചന്ദന (നോവലെറ്റുകള്‍), തെരഞ്ഞെടുത്ത പതിനൊന്ന് നോവലെറ്റുകള്‍, ആര്‍ട്ട് ഓഫ് ലിവിംഗ്, നക്ഷത്രവിളക്കുകള്‍ (ഓര്‍മ), വാന്‍ക, വീഞ്ഞ്, ഈസ്റ്ററിന്റെ തലേരാത്രി (ബാലസാഹിത്യം), സമനില, തണല്‍, തൊട്ടാല്‍ പൊള്ളുന്ന സത്യങ്ങള്‍, കൈകേയി, വിധവകളുടെ വീട് (നോവലുകള്‍), ഡോ. ടി.പി സുകുമാരന്‍: പേരിന്റെ പൊരുള്‍ (ജീവചരിത്രം) എന്നിവയാണ് കൃതികള്‍.

കേബിളിൽ കുരുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവം; ലോറി ഡ്രൈവർ അറസ്റ്റിൽ

കേബിളിൽ കുരുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവം; ലോറി ഡ്രൈവർ അറസ്റ്റിൽ

കൊല്ലം: കരുനാ​ഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്ത് തടി ലോറി പൊട്ടിച്ച കേബിളിൽ കുരുങ്ങി വീട്ടമ്മയ്ക്ക് ​ഗുരുതര പരിക്കേറ്റ് കേസിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ ഡ്രൈവറുടെ പേരു വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ലോറിയുമായി കരുനാ​ഗപ്പള്ളി സിഐയ്ക്ക് മുന്നിൽ എത്തിയാണ് ഡ്രൈവർ കീഴടങ്ങിയത്. ലോറി ഉടമയും സ്റ്റേഷനിലെത്തിയിരുന്നു.

മനുഷ്യ ജീവനു ആപത്തുണ്ടാക്കും വിധം അശ്രദ്ധമായി വാഹനമോടിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നാട്ടുകാർ ലോറി തടഞ്ഞു വച്ച് വിവരം അറിയിച്ചിട്ടും മണിക്കൂറുകളോളം കഴിഞ്ഞാണ് പൊലീസ് കേസെടുത്തതെന്ന ആക്ഷേപമുണ്ട്.

തടി കയറ്റി വന്ന ലോറി തട്ടി പൊട്ടിയ കേബിളിൽ കുരുങ്ങി വളാലിൽ മുക്കിൽ സന്ധ്യയ്ക്കാണ് പരിക്കേറ്റത്. സന്ധ്യയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ സന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.

കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുടുങ്ങി; രണ്ടര വയസുള്ള കുഞ്ഞ് മരിച്ചു

കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുടുങ്ങി; രണ്ടര വയസുള്ള കുഞ്ഞ് മരിച്ചു

കൽപ്പറ്റ: പന്ത് തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു. വയനാട് ചെന്നലോടാണ് ദാരുണ സംഭവം. ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകൻ മു​ഹമ്മദ് അബൂബക്കറാണ് മരിച്ചത്.

കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആദ്യം രണ്ട് ആശുപത്രിയിലെത്തിച്ചെങ്കലും പന്ത് എടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്നു മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ രാത്രിയോടെ സംഭവിച്ചു.