by liji HP News | Mar 25, 2024 | Latest News, കേരളം
അട്ടപ്പാടിയിലെ 7 വിദൂര ആദിവാസി ഊരുകളിൽ വൈദ്യുതിയെത്തിച്ചു. സോളാർ ലൈറ്റിനെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾക്ക് ആശ്വാസം. വൈദ്യുതി എത്തിച്ചത് 92 വീടുകളിലാണ്. 6.2 കോടി മുടക്കിയാണ് പദ്ധതി ആരംഭിച്ചത്.
തടികുണ്ട്, മുരുകള, കിണറ്റുകര, പാലപ്പട, താഴെ ആനവായ്, മേലെ ആനവായ്, കടുകുമണ്ണ ഊരുകാരുടെ പതിറ്റാണ്ടുകളുടെ സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. ചിണ്ടക്കിയിൽ നിന്ന് 15 കിലോമീറ്റർ മണ്ണിനടിയിൽ കൂടി കേബിളിലൂടെയാണ് 11 കെ.വി വൈദ്യുതി ഊരുകളിലേക്ക് എത്തിച്ചിരിക്കുന്നത്.
വൈദ്യുതി കണക്ഷൻ നൽകി സ്വിച്ചിട്ടപ്പോൾ വെളിച്ചം തെളിഞ്ഞത് ഊരു വാസികളുടെ മുഖത്ത്. നാല് ട്രാൻസ്ഫോർമറുകൾ, 8547 മീറ്റർ ലോ ടെൻഷൻ എബിസി എന്നിവയാണ് വിതരണ ശൃംഖലയിൽ ഉള്ളത്. 6.2 കോടിയുടെ പദ്ധതിയാണ് അട്ടപ്പാടിയിലെ ഊരുകളിലേക്ക് വൈദ്യുതി എത്തിക്കാനായി നടപ്പാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
92 വീടുകൾക്ക് കണക്ഷണ നൽകിയതോടെ കഴിഞ്ഞ മാസം കേരളത്തിൽ ഏറ്റവും അധികം വൈദ്യുതി കണക്ഷൻ നൽകിയ ഇലക്ട്രിക്കൽ സെക്ഷൻ എന്ന ബഹുമതി അഗളിക്ക് സ്വന്തമായി.
by liji HP News | Mar 25, 2024 | Latest News, കേരളം
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് റദ്ദാക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.
സിദ്ധാര്‍ത്ഥനെതിരായ റാഗിങ്ങില്‍ നടപടി നേരിട്ട 33 വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ സിദ്ധാര്‍ത്ഥന്റെ കുടുംബം രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. സര്‍ക്കാര്‍ വഞ്ചിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചെന്നും സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് ആരോപിച്ചു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നീതി കിട്ടുമോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.ആന്റി റാഗിങ് കമ്മിറ്റി നടപടിയെടുത്ത സീനിയര്‍ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 33 പേരെയാണ് കഴിഞ്ഞദിവസം വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് തിരിച്ചെടുത്തത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ച് പ്രതിഷേധത്തിന്റെ വാ മൂടിക്കെട്ടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നീതി കിട്ടുമോയെന്ന് സംശയിക്കുന്നതായും ജയപ്രകാശ് പറഞ്ഞു.
കഴിഞ്ഞ മാസം ഒമ്പതിനാണ് സിദ്ധാര്‍ത്ഥന്‍റെ മരണം സിബിഐയ്ക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതോടെ സംസ്ഥാന പൊലീസിന്‍റെ അന്വേഷണം നിലച്ചു. സിബിഐ ഇതുവരെ കേസ് ഏറ്റെടുത്തിട്ടുമില്ല. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കേസില്‍ ഒരു പുരോഗതിയും ഇല്ല. തെളിവുകള്‍ പലതും നശിപ്പിക്കുന്നതായും കേസ് തന്നെ തേയ്ച്ചുമായ്ച്ചു കളയാനാണ് ശ്രമമെന്നും സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍ ജയപ്രകാശ് പറഞ്ഞു.
by liji HP News | Mar 25, 2024 | Latest News, കേരളം
മലപ്പുറം: മലപ്പുറം കാളികാവ് ഉദിരംപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. ഫായിസിനെ ചോദ്യം ചെയ്തുവരികയാണെന്ന് കാളികാവ് പൊലീസ് സൂചിപ്പിച്ചു.
ഫായിസിന്റെ മകള്‍ നസ്റീന്‍ ഇന്നലെയാണ് മരിച്ചത്. കുട്ടിയുടെ മരണത്തില്‍ ഫായിസിനെതിരെ, കുട്ടിയുടെ അമ്മയുടെ ബന്ധുക്കള്‍ ആരോപണവുമായി രംഗത്തു വന്നിരുന്നു. കുട്ടിയെ ഇയാള്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നാണ് അമ്മൂമ്മ റംലത്ത് ആരോപിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണെന്ന് പറഞ്ഞാണ് പിതാവ് ഫായിസ് കുട്ടിയെ വണ്ടൂരിലെ ആശുപത്രിയില്‍ എത്തിക്കുന്നത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ മരണത്തില്‍ കൂടുതല്‍ വ്യക്തത വരൂവെന്ന് പൊലീസ് സൂചിപ്പിച്ചു.
by liji HP News | Mar 25, 2024 | Latest News, കേരളം
കല്‍പ്പറ്റ: മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ചു. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ബാലാജി ആണ് സ്വിമ്മിങ്പൂളിന് സമീപത്തെ ലൈറ്റ് തൂണില്‍ നിന്ന് ഷോക്കേറ്റു മരിച്ചത്. 22 വയസായിരുന്നു.
ബാലാജി ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘം ഇന്നലെയാണ് കുന്നംപറ്റയിലെ റിസോര്‍ട്ടില്‍ താമസിക്കാനെത്തിയത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.
by liji HP News | Mar 25, 2024 | Latest News, Uncategorized, കേരളം
കോഴിക്കോട്: ടിപ്പര്‍ ലോറി കയറി ഇറങ്ങി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവിലാണ് അപകടം. ദേശീയപാത നിര്‍മാണ തൊഴിലാളിയായ ബിഹാര്‍ സ്വദേശി സനിഷേക് കുമാര്‍ ആണ് മരിച്ചത്. 20 വയസായിരുന്നു.
മേല്‍പ്പാലത്തിന്റെ പണിനിര്‍മ്മാണത്തിനായ് മണ്ണ് ഇറക്കാന്‍ വന്ന ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. രാവിലെ ആറരയോടെയിയിരുന്നു സംഭവം. ഈ സമയം സനിഷേക് കുമാര്‍ ഉറങ്ങുകയായിരുന്നു. ഇത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടില്ല. തലയിലൂടെ ലോറി കയറി ഇറങ്ങിയതിനെ തുടര്‍ന്ന് യുവാവ് അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
by liji HP News | Mar 25, 2024 | Latest News, കേരളം
തിരുവനന്തപുരം: കറുപ്പ് നിറമുള്ളവര്‍ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കരുതെ പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബര്‍ അതിക്രമം നേരിടുന്നുവെന്ന് കലാമണ്ഡലം സത്യഭാമ. ഇക്കഴിഞ്ഞ നാലഞ്ച് ദിവസങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത, അതിക്രൂരമായ സൈബര്‍ ആക്രമണങ്ങള്‍ക്കാണ് താന്‍ വിധേയയായതെന്ന് സത്യഭാമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആരെയും വേദനിപ്പിക്കണമെന്നോ അധിക്ഷേപിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെയല്ല താന്‍ ആ അഭിമുഖത്തില്‍ പറഞ്ഞതെന്നും താന്‍ ആക്ഷേപിച്ചു എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന ആ വ്യക്തിക്ക് ഗവണ്മെന്റിന്റെ കീഴില്‍ നൃത്തം അവതരിപ്പിക്കാന്‍ നിരവധി അവസരം നല്‍കിയിട്ടുണ്ടെന്നും കുറിപ്പില്‍ സത്യഭാമ പറയുന്നു.
കലാമണ്ഡലം സത്യഭാമയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
‘ഡി എൻ എ ന്യൂസ് മലയാളം’ എന്ന ഓണ്‍ലൈന്‍ ചാനലില്‍ ഞാന്‍ നടത്തിയ ഒരു പരാമര്‍ശമാണല്ലോ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം? ഞാന്‍ ജാതീയമായും വംശീയമായുമൊക്കെ ആക്ഷേപിച്ചു എന്ന തരത്തിലാണ് പലരും എന്റെ വാക്കുകളെ വളച്ചൊടിച്ചത്. എനിക്ക് ചില കാര്യങ്ങള്‍ കൂടി പറയാനുണ്ട്.
ശ്രീകുമാരന്‍ തമ്പിയൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ വിധികര്‍ത്താവായിരുന്ന ഷാജിയുടെ ആത്മഹത്യയെക്കുറിച്ചായിരുന്നു പ്രധാനമായും ഞാന്‍ ആ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍, കലോത്സവത്തിലെ കള്ളക്കളികളെക്കുറിച്ചുള്ള പരാമര്‍ശം വിവാദമായില്ല. ആരും വിവാദമാക്കിയില്ല. നിങ്ങള്‍ ആ അഭിമുഖം പൂര്‍ണ്ണമായി കാണണം എന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ഞാന്‍ മാധ്യമങ്ങളോട് രൂക്ഷമായ തരത്തില്‍ പ്രതികരിച്ചു എന്നാണല്ലോ പലരുടെയും ആരോപണം? ഞാനൊരു കാര്യം നിങ്ങളോട് ചോദിച്ചോട്ടെ….’നിങ്ങള്‍ എന്തെങ്കിലുമൊരു വിവാദത്തില്‍ പെട്ടു എന്ന് കരുതുക. അതിരാവിലെ മാധ്യമപ്രവര്‍ത്തകര്‍ എന്നുപറഞ്ഞ് ഒരുകൂട്ടമാളുകള്‍ നിങ്ങളുടെ വീട്ടില്‍ക്കയറി വന്ന്, നിങ്ങളോട് ഒരു കുറ്റവാളിയോട് പോലീസ് പെരുമാറുന്ന രീതിയില്‍ സംസാരിച്ചാല്‍…നിങ്ങളെ പ്രകോപിപ്പിച്ചാല്‍, നിങ്ങളാണെങ്കില്‍ എങ്ങനെ പ്രതികരിക്കും? ഒരു സാധാരണ മനുഷ്യന്‍ ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ.
കൂട്ടത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്റെ അമ്മയ്ക്ക് വിളിച്ചു. അറുപത്തിയാറ് വയസ്സുണ്ട് എനിക്ക്. ആ എന്നെയാണ് ചില മാധ്യമപ്രവര്‍ത്തകര്‍ വീട്ടില്‍ക്കയറി വന്ന് അധിക്ഷേപിച്ചത്. അതുകൊണ്ടാണ് കുറച്ച് രൂക്ഷമായ ഭാഷയില്‍ എനിക്ക് പ്രതികരിക്കേണ്ടി വന്നത്. ഒരു മദ്യപാനിയോ തലയ്ക്ക് വെളിവില്ലാത്തയാളോ ആണ് ഇങ്ങനെ പറഞ്ഞിരുന്നതെങ്കില്‍, ഞാനത് ഉള്‍ക്കൊള്ളുമായിരുന്നു. ഒരു രാഷ്ട്രീയ നേതാവിനോടാണെങ്കില്‍ ഇവരിങ്ങനെ ചെയ്യുമായിരുന്നോ? ഞാന്‍ പറഞ്ഞത് പലര്‍ക്കും തെറ്റായി തോന്നിയേക്കാം. അതേക്കുറിച്ച് ഒടുവില്‍ പറയാം.
ചാനല്‍ ചര്‍ച്ചകളില്‍പ്പോലും എന്നെ ക്ഷണിച്ചുവരുത്തി എത്ര ക്രൂരമായ തരത്തിലാണ് അധിക്ഷേപിച്ചതെന്ന് നിങ്ങളും കണ്ടതാണല്ലോ? ഞാന്‍ നടത്തിയ ഒരു പരാമര്‍ശത്തിന്, എന്തിനാണ് ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന ‘മാന്യ സ്ത്രീകള്‍’ ഉള്‍പ്പെടെയുള്ളവര്‍ എന്റെ കുടുംബകാര്യങ്ങളെയും, സ്വകാര്യതകളെയും വലിച്ചിഴച്ചത്? എന്തുകൊണ്ടാണ് അവതാരകര്‍ അവരെ തടയാതിരുന്നത്? അപ്പോള്‍, അതൊരു ‘മൃഗയാവിനോദം’ ആയിരുന്നില്ലേ? എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുള്ള രാജ്യമല്ലേ നമ്മുടേത്? അതോ, ആ അഭിപ്രായ സ്വാതന്ത്ര്യം ചിലര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണോ? ഇക്കഴിഞ്ഞ നാലഞ്ച് ദിവസങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത, അതിക്രൂരമായ സൈബര്‍ ആക്രമണങ്ങള്‍ക്കാണ് ഞാന്‍ വിധേയയായത്.
സ്വന്തം യൂട്യൂബ് ചാനലിന്റെ കാഴ്ച്ചകാരെ വര്‍ധിപ്പിക്കാന്‍ എന്നെ കുറിച്ച് ഒന്നും അറിയാത്ത ചിലര്‍ അസഭ്യം വിളിച്ചു പറയുന്നത് കണ്ടു, ഇവര്‍ക്കൊന്നും ഞാന്‍ എന്നെകുറിച്ച് ഒന്നും അറിയാത്തവരാണ്.വായില്‍ വെള്ളിക്കരണ്ടിയുമായിട്ടൊന്നുമല്ല ഞാന്‍ ജനിച്ചത്. കനല്‍ വഴികളില്‍ക്കൂടിയാണ് ഞാനിത്രയും കാലം നടന്നുവന്നത്. ഈ അറുപത്തിയാറാമത്തെ വയസ്സിലും നൃത്ത വിദ്യാലയം നടത്തിയാണ് ഞാന്‍ ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നത്. ആരുടെ മുന്നിലും ഒന്നിനും, ഒരുനേരത്തെ ആഹാരത്തിന് പോലും കൈനീട്ടിയിട്ടില്ല ഇതുവരെ. ഇനിയതിന് താല്‍പ്പര്യവുമില്ല. ഞാന്‍ ആക്ഷേപിച്ചു എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന ആ വ്യക്തിക്ക് ഗവണ്മെന്റിന്റെ കീഴില്‍ നൃത്തം അവതരിപ്പിക്കാന്‍ ഞാന്‍ അവസരം നല്‍കിയിട്ടുണ്ട്.
എന്നെ അതിക്രൂരമായി ആക്ഷേപിച്ചവര്‍ ഒരുനിമിഷം സ്വന്തം മനഃസാക്ഷിയോട് ചോദിക്കണം…’നിങ്ങള്‍ക്ക് അതിനുള്ള യോഗ്യതയുണ്ടോ’ എന്ന്. അറുപത്തിയാറ് വയസ്സുള്ള ഒരു സ്ത്രീയുടെ വീണ്‍വാക്കാണെന്നു കരുതി നിങ്ങള്‍ക്കതിനെ തള്ളിക്കളയാമായിരുന്നു. ആരെയും വേദനിപ്പിക്കണമെന്നോ അധിക്ഷേപിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെയല്ല ഞാന്‍ ആ അഭിമുഖത്തില്‍ പറഞ്ഞതൊന്നും.
Recent Comments