‘കഴിഞ്ഞ ഡിസംബറിൽ ഹെൽമെറ്റ് ധരിക്കാതെ രാത്രി യാത്ര ചെയ്തു’; 2017ൽ മരിച്ച വയോധികന് എംവിഡിയുടെ വക 500 രൂപ പിഴ

‘കഴിഞ്ഞ ഡിസംബറിൽ ഹെൽമെറ്റ് ധരിക്കാതെ രാത്രി യാത്ര ചെയ്തു’; 2017ൽ മരിച്ച വയോധികന് എംവിഡിയുടെ വക 500 രൂപ പിഴ

കോട്ടയം: കഴിഞ്ഞ ഡിസംബറിൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചെന്ന് കാട്ടി 2017ൽ മരിച്ച വയോധികന് മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ്. വൈക്കം ഉദയനാപുരം രാമനിലയത്തിൽ സുകുമാരൻ നായരുടെ പേരിലാണ് എംവിഡി നോട്ടിസ് അയച്ചത്. ഇദ്ദേഹം 2017 ഓ​ഗസ്റ്റിലാണ് മരിക്കുന്നത്. മരിക്കുമ്പോൾ 87-ാം വയസുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഹെൽമെറ്റില്ലാതെ തൊടുപുഴ വെങ്ങല്ലൂർ വഴി രാത്രി 12.30ന് സുകുമാരൻ നായർ ഇരുചക്ര വാഹനം ഓടിച്ചെന്നും 500 രൂപ പിഴ അടയ്ക്കണമെന്നും കാട്ടി ദൃശ്യമടക്കമാണ് നോട്ടീസെത്തിയത്. വാഹന നമ്പറും നോട്ടീസിലുണ്ട്.

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് സ്വകാര്യ ബസ് ജീവനക്കാരന്‍ മരിച്ചു

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് സ്വകാര്യ ബസ് ജീവനക്കാരന്‍ മരിച്ചു

ഇടുക്കി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് സ്വകാര്യ ബസ് ജീവനക്കാരന്‍ വെന്തുമരിച്ചു. ഇടുക്കി കുമളിയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം. അണക്കര സ്വദേശി തങ്കച്ചനാണ് മരിച്ചത്. ഇയാള്‍ അഞ്ചരിച്ചിരുന്ന ബൈക്ക് കത്തിയ നിലയില്‍ സമീപത്ത് നിന്ന് കണ്ടെത്തി.

പുഷ്പകിന്റെ രണ്ടാം ലാൻഡിങ് പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി

പുഷ്പകിന്റെ രണ്ടാം ലാൻഡിങ് പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി

ഐഎസ്ആർആയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ (പുഷ്പക്) രണ്ടാം ലാൻഡിങ് പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി. കർണാടകയിലെ ചിത്രദുർഗയിലെ ഡിആർഡിഒയുടെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചായിരുന്നു പരീക്ഷണം. രാവിലെ 7.10 നാണ് പരീക്ഷണം നടന്നത്. ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് നാലര കിലോമീറ്റർ ഉയരത്തിൽ പേടകത്തെ എത്തിച്ച ശേഷം താഴേക്ക് ഇട്ടു. പേടകം സ്വയം ദിശ മാറ്റി ലാൻഡ് ചെയ്തു.

കഴിഞ്ഞ തവണ നേരെ റൺവേയുടെ ദിശയിലേക്കാണ് പേടകത്തെ ഇട്ടത്. ഇത്തവണ ഒരുവശത്തേക്ക് മാറിയാണ് പേടകത്തെ താഴേക്കിട്ടത്. ദിശാ മാറ്റ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താനായിരുന്നു ഈ മാറ്റം. കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് ആദ്യ ആർഎൽവി ലാൻഡിങ്ങ് പരീക്ഷണം നടന്നത്. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ പല പ്രതികൂല സാഹചര്യങ്ങളെയും നേരിടേണ്ടിവന്നേക്കാം. അത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ് ഈ ലാൻഡിങ് പരീക്ഷണങ്ങള്‍. ഈ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെയാണ് പേടകത്തെ ശരിക്കും ബഹിരാകാശത്തേക്ക് അയച്ചുള്ള യഥാർത്ഥ അഗ്നിപരീക്ഷ വരുന്നത്.

ജിഎസ്എൽവി റോക്കറ്റിന്‍റെ ക്രയോജനിക് ഘട്ടം ഒഴികെയുള്ള ഭാഗങ്ങളും പിഎസ്എൽവിയുടെ നാലാം ഘട്ടവും ചേർന്നൊരു റോക്കറ്റ്. അതിന്‍റെ തലപ്പത്ത് ആർഎൽവി. അടുത്ത വർഷം തന്നെ വിക്ഷേപണം നടത്തുകയാണ് ലക്ഷ്യം. ആദ്യ ബഹിരാകാശ യാത്രക്ക് ശേഷം ആൻഡമാനിലാണ് പേടകം വന്നിറങ്ങുക.

ശ്വാസതടസം, പിന്നാലെ കുഴഞ്ഞുവീണു; രാത്രി ഉറങ്ങാൻ കിടന്ന പ്ലസ്‌ടു വിദ്യാർഥി മരിച്ചു

ശ്വാസതടസം, പിന്നാലെ കുഴഞ്ഞുവീണു; രാത്രി ഉറങ്ങാൻ കിടന്ന പ്ലസ്‌ടു വിദ്യാർഥി മരിച്ചു

പാലക്കാട്: ഭക്ഷണം കഴിച്ച് രാത്രി ഉറങ്ങാൻ കിടന്ന പ്ലസ്‌ടു വിദ്യാർഥി മരിച്ചു. മതുപ്പുള്ളി വെളുത്തവളപ്പില്‍ മുഹമ്മദ് നാജിലാണ് (18) മരിച്ചത്. കുട്ടിക്ക് മറ്റ് അസുഖങ്ങള്‍ ഇല്ലായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ഉറക്കത്തിനിടെ ശ്വാസതടസ്സം നേരിടുകയും പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു.

ഉടൻ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‌ബുധനാഴ്ച രാത്രിയാണ് സംഭവം. ചാലിശ്ശേരി എച്ച്എസ്എസിലെ പ്ലസ്ടു കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ഥിയാണ് മുഹമ്മദ് നാജിൽ. സംസ്ഥാന കലോത്സവങ്ങളില്‍ മാപ്പിളക്കലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥിയായിരുന്നു. പിതാവ്: ജമാല്‍. മാതാവ്: സബീന. സഹോദരിമാര്‍: ലിയ, റെന.

പൗരത്വ സംരക്ഷണ റാലി ഇന്ന് കോഴിക്കോട്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, 27ന് കൊല്ലത്ത് സമാപനം

കോഴിക്കോട്: രാജ്യത്ത് പ്രാബല്യത്തില്‍ വന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന പൗരത്വ സംരക്ഷണ ബഹുജനറാലി ഇന്ന് കോഴിക്കോട് ആരംഭിക്കും. രാത്രി ഏഴ് മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലാണ് ബഹുജനറാലികള്‍ സംഘടിപ്പിക്കുന്നത്.

കോഴിക്കോട്ടെ റാലിക്ക് ശേഷം 23 ന് കാസര്‍കോട് റാലി സംഘടിപ്പിക്കും. ഈ മാസം 24 ന് കണ്ണൂരിലും 25 ന് മലപ്പുറത്തും 27 ന് കൊല്ലത്തും റാലികള്‍ നടക്കും. ബഹുജന റാലികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയാണ് മുഖ്യമന്ത്രിയുടെ പാര്‍ലമെന്റ് മണ്ഡലതല തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ആദ്യ പരിപാടി മാര്‍ച്ച് 30ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഏപ്രില്‍ 22ന് കണ്ണൂരില്‍ അവസാനിക്കും.

ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും മൂന്ന് പരിപാടികള്‍ വീതമാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ഏപ്രില്‍ ഒന്നിന് വയനാട്, രണ്ടിന് – മലപ്പുറം, മൂന്നിന് – എറണാകുളം, നാലിന് – ഇടുക്കി, അഞ്ചിന് – കോട്ടയം, ആറിന് – ആലപ്പുഴ, ഏഴിന് – മാവേലിക്കര, എട്ടിന് – പത്തനംതിട്ട, ഒന്‍പതിന് – കൊല്ലം, 10 ന് – ആറ്റിങ്ങല്‍, 12 ന് ചാലക്കുടി, 15 ന് തൃശ്ശൂര്‍, 16 ന് ആലത്തൂര്‍, 17 ന് പാലക്കാട്, 18 ന് പൊന്നാനി, 19 ന് കോഴിക്കോട്, 20 ന് വടകര, 21 ന് കാസര്‍കോട്, 22 ന് കണ്ണൂര്‍ എന്നിങ്ങനെയാണ് പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്.

‘ആര്‍എല്‍വി രാമകൃഷ്ണനെ കുടുംബ ക്ഷേത്രത്തില്‍ പരിപാടിക്ക് ക്ഷണിക്കും’; വിവാദം ശ്രദ്ധതിരിക്കാനെന്ന് സുരേഷ് ഗോപി

‘ആര്‍എല്‍വി രാമകൃഷ്ണനെ കുടുംബ ക്ഷേത്രത്തില്‍ പരിപാടിക്ക് ക്ഷണിക്കും’; വിവാദം ശ്രദ്ധതിരിക്കാനെന്ന് സുരേഷ് ഗോപി

തൃശൂര്‍: ആര്‍എല്‍വി രാമകൃഷ്ണന് വേദി നല്‍കുമെന്ന് തൃശൂരിലെ ബിജെപി ലോക്‌സഭ സ്ഥാനാര്‍ഥി സുരേഷ് ഗോപി. കുടുംബ ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്ക് രാമകൃഷ്ണനെ ക്ഷണിക്കുമെന്നും പ്രതിഫലം നല്‍കിയാകും ക്ഷണിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു.

കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത്. ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങളില്‍ കക്ഷി ചേരാനില്ലെന്നും സര്‍ക്കാരിനെതിരായ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദമെന്നും സുരേഷ് ഗോപി പറഞ്ഞു. രണ്ട് ദിവസം മുമ്പ് തന്നെ എല്ലാവരും വേട്ടയാടി. അതിന്റെ സത്യം പുറത്ത് വന്നപ്പോഴാണ് പുതിയ വിവാദം ഉണ്ടാക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

കലാമണ്ഡലം ഗോപിയുടെ നിലപാടിനെ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗോപിയാശാന്റെയും കുടുംബത്തിന്റേയും രാഷ്ട്രീയ ബാധ്യത ഹനിക്കില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

അതേസമയം കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തില്‍ പൊലീസിനും സാംസ്‌കാരിക വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു. ”നര്‍ത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമുള്ള” സത്യഭാമയുടെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും ഇയാള്‍ ചാലക്കുടിക്കാരന്‍ നര്‍ത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാള്‍ക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞു. ഇതിന് പ്രതികരണവുമായി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത് വന്നതോടെയാണ് വിഷയം ചര്‍ച്ചയായത്.