‘യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല’; താരതമ്യം ചെയ്യുന്നതു പോലും ശരിയല്ലെന്ന് ശ്രീകുമാരൻ തമ്പി

‘യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല’; താരതമ്യം ചെയ്യുന്നതു പോലും ശരിയല്ലെന്ന് ശ്രീകുമാരൻ തമ്പി

ആ​ർഎൽവി രാമകൃഷ്ണന് നേരെ അധിക്ഷേപം ഉന്നയിച്ചത് യഥാർത്ഥ സത്യഭാമയല്ലെന്ന് ​ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം പദ്മനാഭൻ നായരുടെ പത്നിയും കലാമണ്ഡലത്തിലെ അധ്യാപികയുമായിരുന്ന മഹിളാരത്നമാണ് യഥാർത്ഥ സത്യഭാമ എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. താൻ സംവിധാനം ചെയ്ത ‘ഗാനം”, ‘ബന്ധുക്കൾ ശത്രുക്കൾ’ എന്നീ ചിത്രങ്ങളിൽ നൃത്തസംവിധാനം നിർവ്വഹിച്ചത് ആ മഹതിയാണ്. കലാമണ്ഡലം സത്യഭാമ എന്നറിയപ്പെടുന്ന നൃത്താധ്യാപികയെ ആ പ്രതിഭാ ശാലിനിയുമായി താരതമ്യം ചെയ്യുന്നതു പോലും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ

കലാമണ്ഡലം സത്യഭാമ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന നൃത്താധ്യാപികയ്ക്ക് കറുപ്പിനോട് വെറുപ്പ്!!! യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല. ആ സത്യഭാമ പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം പദ്മനാഭൻ നായരുടെ പത്നിയും കലാമണ്ഡലത്തിലെ അധ്യാപികയുമായിരുന്ന മഹിളാരത്നമാണ്.

ഞാൻ സംവിധാനം ചെയ്ത ‘ഗാനം”, ‘ബന്ധുക്കൾ ശത്രുക്കൾ’ എന്നീ ചിത്രങ്ങളിൽ നൃത്തസംവിധാനം നിർവ്വഹിച്ചത് ആ മഹതിയാണ്. ‘അളിവേണി എന്തു ചെയ്‌വൂ’ , ‘മലയാളിപ്പെണ്ണേ നിന്റെ മനസ്സ്’… തുടങ്ങിയ ഗാനങ്ങളുടെ ചിത്രീകരണം ഓർമ്മിക്കുക. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സരസ്വതി, കലാമണ്ഡലം ലീലാമ്മ തുടങ്ങിയ പ്രശസ്ത നർത്തകിമാർ ആ സത്യഭാമയുടെ ശിഷ്യരാണ്, കലാമണ്ഡലം പദ്മനാഭൻ നായരുടെയും അദ്ദേഹത്തിന്റെ ഭാര്യ കലാമണ്ഡലം സത്യഭാമയുടെയും കലാജീവിതം വിഷയമാക്കി ഞാൻ ‘ദയിതേ കേൾ നീ’ എന്ന പേരിൽ വർഷങ്ങൾക്കു മുൻപ് ഒരു ഡോക്കുമെന്ററി നിർമ്മിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ദൂരദർശൻ അത് സംപ്രേഷണം ചെയ്തു. ഈ കലാമണ്ഡലം സത്യഭാമയെ ആ പ്രതിഭാ ശാലിനിയുമായി താരതമ്യം ചെയ്യുന്നതു പോലും ശരിയല്ല.

രാധയടക്കം അനേകം മോഹിനിമാരുടെ മനം കവർന്ന ശ്രീകൃഷ്ണന്റെ നിറം കറുപ്പായിരുന്നു എന്ന സത്യം മറക്കരുത്.ശ്രീകൃഷ്ണനും നർത്തകനായിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിൽ ഒരു കലാകാരനേയും വിലയിരുത്താൻ പാടില്ല. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കലയിൽ പോലും നിറവും ജാതിയുമൊക്കെ കൊണ്ടുവന്ന് കലാരംഗത്തെ മലീമസമാക്കാൻ ആരെയും അനുവദിച്ചുകൂടാ. ഒരു കലാകാരിയും കലാകാരനും ഒരിക്കലും ഇത്രയും ധാർഷ്ട്യത്തോടെ മാധ്യമ പ്രതിനിധികളോട് സംസാരിക്കാൻ പാടില്ല.. മികച്ച നർത്തകനായ ആർ.എൽ.വി.രാമകൃഷ്ണന്റെ എല്ലാ കലാപ്രവർത്തനങ്ങൾക്കും എന്റെ വിജയാശംസകൾ.

അര ലക്ഷത്തിലേക്കില്ല; സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

അര ലക്ഷത്തിലേക്കില്ല; സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 360 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 49,080 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6135 രൂപയാണ്അ.ഇന്നലെ സ്വർണവില സർവകാല റെക്കോർഡ് പിന്നിട്ടിരുന്നു. ഈ മാസം സ്വർണവില കുറയുന്നത് മൂന്നാം തവണയാണ്.

അമേരിക്കൻ ഫെഡറൽ റിസർവ് ഈ വർഷം മൂന്ന് തവണ പലിശ നിരക്ക് കുറച്ചേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു സ്വർണവില കുതിച്ചുയർന്നത്. മാസത്തിന്റെ തുടക്കത്തിൽ 46,320 രൂപയായിരുന്നു സ്വർണവില. ഈ മാസം ഇതുവരെ സ്വർണത്തിന് കൂടിയത് 3,120 രൂപയാണ്.

‘വര ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ തലവര തന്നെ മാറിയേക്കാം’; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

‘വര ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ തലവര തന്നെ മാറിയേക്കാം’; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരത്ത്: നിരത്തുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. റോഡുകളിലെ സൂചന വരകളെ അവഗണിക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുമെന്നും നിയമം തെറ്റിക്കരുതെന്നും യാത്രികര്‍ക്ക് എംവിഡി മുന്നറിയിപ്പ് നല്‍കുന്നു.

മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്

വര ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ ‘തലവര’ തന്നെ മാറിയേക്കാം.

റോഡിന് നടുവില്‍ കാണുന്ന ഇടമുറിയാത്ത വെള്ളവര മുറിച്ചു കടക്കരുത് എന്നതാണ് നിയമം.

എന്നാല്‍ ചില സ്ഥലങ്ങളില്‍ ഇരട്ട വരകള്‍ കാണാറില്ലെ?

നമ്മുടെ വശത്ത് ഇടമുറിയാത്തവരയും തൊട്ടരികിലായി ഇടവിട്ടുളള വെളുത്ത വരയും ഉണ്ടെങ്കില്‍ നമുക്ക് വര മുറിച്ച് മറികടക്കാന്‍ അനുവാദമില്ല. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സുരക്ഷിതമാണെങ്കില്‍ മാത്രം ശ്രദ്ധാപൂര്‍വം വര മുറിച്ച് മറികടക്കാം എന്നാണര്‍ത്ഥം.

അതുപോലെ നേരെ തിരിച്ച് നമ്മുടെ വശത്ത് ഇടവിട്ടുള്ള വരയും തൊട്ടരികില്‍ തുടര്‍ച്ചയായ വരയുമാണെങ്കില്‍ വളരെ ശ്രദ്ധാപൂര്‍വ്വം അത്യാവശ്യമെങ്കില്‍ നമുക്ക് വര മറികടക്കാം എന്നാണ് അര്‍ത്ഥമാക്കുന്നത്.

രണ്ടു വരയും തുടര്‍ച്ചയായവയാണെങ്കില്‍ ഇരുവശത്തു നിന്നുള്ള വാഹനങ്ങള്‍ക്കും മുറിച്ച് കടക്കാന്‍ അവകാശമില്ല.

കെജരിവാള്‍ രാജിവെയ്ക്കില്ല: കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി, ഇന്ന് കോടതിയില്‍ ഹാജരാക്കും

കെജരിവാള്‍ രാജിവെയ്ക്കില്ല: കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി, ഇന്ന് കോടതിയില്‍ ഹാജരാക്കും

ഡല്‍ഹി: മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡല്‍ഹി റൗസ് അവന്യു കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാനാണു സാധ്യത

കെജരിവാളിനെ വെള്ളിയാഴ്ച പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കുമെന്നും ചോദ്യം ചെയ്യലിനായി ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കെജരിവാളിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡി ആവശ്യപ്പെടുമെന്നും ഇഡി അറിയിച്ചിട്ടുണ്ട്. കെജരിവാള്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല, അതിനാലാണ് സമയം ആവശ്യപ്പെടാന്‍ നീങ്ങുന്നതെന്നും ഇഡി അറിയിച്ചു.

ഇഡി നീക്കത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ എഎപി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി രാവിലെ 10.30ന് സുപ്രിംകോടതി പരിഗണിക്കും. കെജരിവാളിന്റെ അറസ്റ്റിനു പിന്നാലെയായിരുന്നു എ.എ.പി നേതൃത്വം അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി രജിസ്ട്രാറെ സമീപ്പിച്ചത്.
ഇന്നലെ രാത്രി 11.45ഓടെ വാദം കേള്‍ക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് രജിസ്ട്രാര്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ ബന്ധപ്പെട്ടു. പിന്നാലെയാണ് അടിയന്തരമായി വാദം കേള്‍ക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചത്.

‘കറുപ്പിനെ ആരാധിക്കുന്നതാണ് ഭാരതീയ പാരമ്പര്യം, ആര്‍ഷഭാരതത്തിന് കറുപ്പ് അഭിമാനമാണ്’; വി മുരളീധരൻ

‘കറുപ്പിനെ ആരാധിക്കുന്നതാണ് ഭാരതീയ പാരമ്പര്യം, ആര്‍ഷഭാരതത്തിന് കറുപ്പ് അഭിമാനമാണ്’; വി മുരളീധരൻ

കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപ വിവാദമായതിന് പിന്നാലെ ആർഎൽവി രാമകൃഷ്ണന് പിന്തുണ അറിയിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കറുപ്പിനെ ആരാധിക്കുന്നതാണ് ഭാരതീയ പാരമ്പര്യമെന്നും ആര്‍ഷഭാരതത്തിന് കറുപ്പ് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് കേന്ദ്രമന്ത്രി പിന്തുണ അറിയിച്ച് രം​ഗത്തെത്തിയത്.

“കറുപ്പിനെ ആരാധിക്കുന്നതാണ് ഭാരതീയ പാരമ്പര്യം. കാര്‍വര്‍ണനായ കണ്ണനാണ് എന്‍റെ ഇഷ്ടദൈവം. കൃഷ്ണവര്‍ണയായ ദ്രൗപദിയെ സൗന്ദര്യത്തിന്‍റെയും കരുത്തിന്‍റെയും പ്രതിരൂപമായാണ് മഹാഭാരതം അവതരിപ്പിക്കുന്നത്. ഭഗവാന്‍റെ സംരക്ഷണം നേരിട്ടറിഞ്ഞവളാണ് ദ്രൗപദി. കൃഷ്ണനെയും കൃഷ്ണയെയും ആരാധിക്കുന്ന ആര്‍ഷഭാരതത്തിന് കറുപ്പ് അഭിമാനമാണ്. രാമകൃണനോടൊപ്പം” – കേന്ദ്രമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

സത്യഭാമയ്ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും അഭിമുഖം നടത്തിയ ആൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ

സത്യഭാമയ്ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും അഭിമുഖം നടത്തിയ ആൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ

കലാമണ്ഡലം സത്യഭാമയ്ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും അഭിമുഖം നടത്തിയ ആൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ. പരാതി നൽകുന്നത് സംബന്ധിച്ച് വിദഗ്ധരോട് നിയമോപദേശം തേടിയിട്ടുണ്ട്. കലാരംഗത്ത് പുതുതായി ആളുകൾക്ക് കടന്നു വരാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും രാമകൃഷ്ണൻ പറഞ്ഞു.

അധിക്ഷേപത്തെ നിയമപരമായി നേരിടാനാണ് തീരുമാനം. ബാക്കിപത്രമായി ഇനിയും വിവേചനം അവശേഷിക്കരുത്. കറുത്തവർ മോഹിനിയാട്ടം ചെയ്യരുതെന്ന ചിന്താഗതിക്കെതിരെയാണ് പോരാട്ടം. തനിക്കെതിരെ കലാമേഖലയിൽ ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്. നിരന്തര വിവാദങ്ങൾക്ക് പിന്നിൽ അത്തരം ലോബികളാണെന്നും രാമകൃഷ്ണൻ പറഞ്ഞു.

ആർ എൽ വി രാമകൃഷ്ണന് വേദി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു. കുടുംബക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് ആർഎൽവി രാമകൃഷ്ണനെ പങ്കെടുപ്പിക്കും. കലാമണ്ഡലം ഗോപിയുടെ പത്മ അവാർഡ് വിവാദങ്ങളിൽ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തെത്തി.

പത്മശ്രീ അവാർഡിന് സഹായം അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി ബന്ധപ്പെട്ടിരുന്നു. 2015 വരെ അവാർഡ് നിർണയത്തിൽ പല അഴിമതിയും നടന്നിട്ടുണ്ട്. തനിക്ക് ഇടപെടാൻ കഴിയില്ലെന്നും സെൽഫ് അഫിഡവിറ്റ് നൽകാനും നിർദേശിച്ചു. പുറത്ത് പറയാതിരുന്നത് കലാമണ്ഡലം ഗോപിയോടുള്ള സ്നേഹം കൊണ്ട്. കലാമണ്ഡലം ഗോപി എല്ലാം വെളിപ്പെടുത്തിയാൽ സന്തോഷം. കലാമണ്ഡലം ഗോപിയെ വീട്ടിലെത്തി കാണില്ല. സന്ദർശനം ഒഴിവാക്കിയത് കലാമണ്ഡലം ഗോപിക്ക് രാഷ്ട്രീയ ബാധ്യതകൾ ഉള്ളതിനാൽ. സ്വന്തം ഇഷ്ടപ്രകാരം സന്ദർശനം നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.