by liji HP News | Feb 19, 2024 | Latest News, കേരളം
ആലപ്പുഴ: ഏഴാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ കുട്ടിയുടെ പിതാവ്. കാട്ടൂർ അഴിയകത്തു വീട്ടിൽ പ്രജിത്ത് (13) ആണു മരിച്ചത്. അധ്യാപകരടക്കമുള്ളവരുടെ ശാരീരിക, മാനസിക പീഡനമാണ് മകന്റെ മരണത്തിനു കാരണമെന്നു പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിക്കും കലക്ടർക്കും പൊലീസിനുമാണ് പിതാവ് എപി മനോജ് പരാതി നൽകിയത്.
15നു വൈകീട്ട് സ്കൂളിൽ നിന്നു മടങ്ങിയെത്തിയ പ്രജിത്തിനെ യൂണിഫോമിൽ തന്നെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. അന്ന് സ്കൂളിൽ വച്ചു സഹപാഠിക്കു തലകറക്കം ഉണ്ടായെന്നും വെള്ളം കുടിക്കാൻ പൈപ്പിനു സമീപത്തേക്ക് പ്രജിത്തും ഒപ്പം പോയി. ഈ സമയത്ത് ക്ലാസിലെത്തിയ അധ്യാപകൻ വിദ്യാർഥികളെ കാണാനില്ലെന്നു മൈക്കിലൂടെ അറിയിച്ചു. ഇതുകേട്ട് പ്രജിത്തും സഹപാഠിയും ക്ലാസിലേക്ക് ഓടിയെത്തി. പിന്നാലെ അധ്യാപകൻ ചൂരൽ ഉപയോഗിച്ചു തല്ലുകയും ശരീര പരിശോധന നടത്തിയെന്നും പരാതിയിൽ പറയുന്നു.
സഹപാഠികളാണ് ഈ കാര്യങ്ങൾ പറഞ്ഞത്. സ്കൂളിൽ നിന്നു മടങ്ങുമ്പോൾ ബസ് സ്റ്റോപ്പിൽ അധ്യാപകർ ആരെങ്കിലും ഉണ്ടോ എന്നു പ്രജിത്ത് പേടിയോടെ ചോദിച്ചെന്നും സഹപാഠികൾ പറഞ്ഞതായി പിതാവിന്റെ പരാതിയിലുണ്ട്. സാധാരണ വരുന്ന വഴിയിലൂടെയല്ല അന്ന് പ്രജിത്ത് വീട്ടിലേക്ക് വന്നത്.
അസ്വാഭാവിക മരണത്തിനു കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളൊന്നും ഇല്ല. അധ്യാപകർക്കെതിരെ തെളിവുകളൊന്നും ഇല്ലെന്നും പൊലീസ് പറയുന്നു. അധ്യാപകരുടെ മൊഴിയെടുത്തതായും അടുത്ത ദിവസം വിദ്യാർഥികളുടെ മൊഴിയെടുക്കുമെന്നുമാണ് പൊലീസിന്റെ വിശദീകരണം
by Midhun HP News | Feb 18, 2024 | Latest News, കേരളം
കോഴിക്കോട്: മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് വേണമെങ്കില്‍ രണ്ടര വര്‍ഷം കൊണ്ട് ഡിഗ്രി നേടാൻ കഴിയുന്ന earn one semester സംവിധാനം സംസ്ഥാനത്ത് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമെങ്കില്‍ പഠനത്തിന് ഇടയ്ക്ക് ഇടവേള എടുക്കാനും കോളജോ സര്‍വകലാശാലയോ മാറാനും സൗകര്യം ഒരുക്കുന്ന വിധമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കരണം നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സൃഷ്ടിക്കായി ജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വരൂപിക്കാന്‍ വ്യത്യസ്ത മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന മുഖാമുഖം പരിപാടിക്ക് കോഴിക്കോട് തുടക്കമായി. ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ വിദ്യാര്‍ഥികളുമായി മുഖ്യമന്ത്രി സംവദിച്ചു.
ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഒടുവിലത്തേത് ആണ് ഗവേഷകര്‍ക്കായി ആരംഭിച്ച നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്. ഇതിനോടകം 176 പേര്‍ക്ക് ഇത് ലഭിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗവേഷണമേഖലയ്ക്കായി വലിയ തുകയാണ് ചെലവഴിച്ചത്. ഇത് ഒരു ചെലവായല്ല സര്‍ക്കാര്‍ കാണുന്നത്. ഭാവിയിലേക്കുള്ള നിക്ഷേപമായാണ് ഇതിനെ കാണുന്നത്. വിഭവശേഷിയില്‍ കേരളം മുന്നില്‍ ഒന്നുമല്ല. എന്നാല്‍ സമൂഹത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. നല്ല പ്രതിഭയുള്ളവര്‍ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്ന പ്രവണത തുടരുന്നുണ്ട്. വിദേശത്തേയ്ക്ക് പോയവരെ തത്കാലത്തേയ്ക്ക് തിരിച്ചുകൊണ്ടുവരുന്നതിന് പ്രത്യേക പദ്ധതിയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വഴി നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാലുവര്‍ഷ ബിരുദം നടപ്പാക്കുന്നതോടെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളുടെ മുഖഛായ തന്നെ മാറും. നിലവിലെ മൂന്ന് വര്‍ഷത്തിന് പകരം ഒരു വര്‍ഷം കൂടി അധികമായി പഠിക്കുക എന്നതല്ല ലക്ഷ്യമിടുന്നത്. മറിച്ച് നിലവിലെ അധ്യാപനം, പഠനം, മൂല്യനിര്‍ണയം എന്നി രംഗങ്ങളില്‍ സമൂലമായ മാറ്റമാണ് ലക്ഷ്യമിടുന്നത്. വിദ്യാര്‍ഥികളുടെ അഭിരുചിക്കാണ് പ്രാധാന്യം നല്‍കുന്നത്. അവര്‍ക്ക് അവരുടെ കരിയര്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധമാണ് പരിഷ്‌കരണം നടപ്പാക്കിയത്. ഇതിനെല്ലാം പുറമേ മികച്ച സാമൂഹിക ജീവികളായി വിദ്യാര്‍ഥികളെ മാറ്റാന്‍ ലക്ഷ്യമിട്ടാണ് ബിരുദ പദ്ധതി മുന്നോട്ടുവെയ്ക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശാസ്ത്രത്തിന്റെ പേരില്‍ അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുന്ന ഈ കാലത്ത് ഭരണഘടന വിഭാവനം ചെയ്യുന്ന ശാസ്ത്ര അവബോധം സമൂഹത്തില്‍ പ്രചരിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ശാസ്ത്ര ബോധവും മാനവിക മൂല്യവുമുള്ള തലമുറയ്ക്ക് മാത്രമേ വിദ്വേഷ രഹിതമായ ഒരു നവകേരളം സൃഷ്ടിക്കാന്‍ കഴിയൂ. ഈ ബോധ്യം വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാവണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
by Midhun HP News | Feb 18, 2024 | Latest News, കേരളം
സംസ്ഥാനത്ത് 40 പുതിയ ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 40 ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കാൻ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അനുമതി നൽകിയതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് അടിയന്തരമായി നടപടികൾ പൂർത്തിയാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്.
ഇതോടെ എല്ലാ പഞ്ചായത്തിലും ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനമാണ് സർക്കാർ പാലിച്ചത്. ഇതിനായി 40 ഹോമിയോ മെഡിക്കൽ ഓഫീസർമാരുടെ തസ്തിക ആരോഗ്യ വകുപ്പ് സൃഷ്ടിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നാഷണൽ ആയുഷ് മിഷന്റേയും സഹകരണത്തോടെയാണ് ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
മലപ്പുറം മുതുവല്ലൂർ, പെരുവള്ളൂർ, വേങ്ങര, പൊൻമുണ്ടം, വെട്ടത്തൂർ, മേലാറ്റൂർ, തേഞ്ഞിപ്പാലം, മുന്നിയൂർ, കണ്ണമംഗലം, മങ്കട, കീഴാറ്റാർ, പാലക്കാട് അകത്തേത്തറ, വടകരപ്പതി, പെരുമാട്ടി, കപ്പൂർ, കുമരംപുത്തൂർ, നെല്ലായ, വടവന്നൂർ, കൊടുമ്പ്, പൂക്കോട്ടുകാവ്, വെള്ളിനേഴി, വിളയൂർ, അയിലൂർ, പട്ടഞ്ചേരി, തൃശൂർ വാടാനപ്പള്ളി, ചേർപ്പ്, ചൂണ്ടൽ, ദേശമംഗലം, കാട്ടൂർ, വല്ലച്ചിറ, ഒരുമനയൂർ, കോഴിക്കോട് ചങ്ങരോത്ത്, ചോറോട്, കായണ്ണ, തുറയൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലും കോഴിക്കോട് വടകര, പാലക്കാട് മണ്ണാർക്കാട്, ഷൊർണൂർ, എറണാകുളം ഏലൂർ, കളമശേരി മുൻസിപ്പാലിറ്റികളിലുമാണ് പുതിയ ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുന്നത്.
by Midhun HP News | Feb 18, 2024 | Latest News, കേരളം
കൊല്ലം: മകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി. പാവുമ്പ സ്വദേശിയും സൈനികനുമായ ഉണ്ണികൃഷ്ണപിള്ള (52), ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. അമിതമായി ഗുളിക കഴിച്ച് ഇരുവരും ജീവനൊടുക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു കഴിഞ്ഞദിവസം രാത്രിയും ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെയും മരണപ്പെട്ടു.
by Midhun HP News | Feb 17, 2024 | Latest News, കേരളം
കല്‍പ്പറ്റ: വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ പൊട്ടിത്തെറിച്ച് ജനങ്ങള്‍. പ്രതിഷേധത്തിനിടെ സ്ഥലത്തെത്തിയ എംഎല്‍എമാരെയും ഉദ്യോഗസ്ഥരെയും ജനം കൂകി വിളിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്
പോളിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചെങ്കിലും ആംബുലന്‍സില്‍ നിന്ന് ഇറക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. വനം വകുപ്പിനെതിരെ ഇതുവരെ കാണാത്ത പ്രതിഷേധമാണ് വയനാട്ടില്‍ ഉണ്ടായത്. സര്‍വകക്ഷിയോഗത്തിലുണ്ടായ തീരുമാനങ്ങള്‍ എഡിഎം വീട്ടിലെത്തി ബന്ധുക്കളെ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല.
യോഗ തീരുമാനം പ്രകാരം 5 ലക്ഷം രൂപ ഇന്നുതന്നെ കൈമാറും. ബാക്കി അഞ്ച് ലക്ഷം പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം കൈമാറും. 40 ലക്ഷം രൂപ സഹായം നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ നല്‍കിയതായും പോളിന്റെ ഭാര്യയ്ത്ത് താത്കാലിക ജോലി നല്‍കുമെന്നുമായിരുന്നു എഡിഎം അറിയിച്ചത്. ഇത് അംഗീകരിക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല.
പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസിന് നേരെ കുപ്പിയെറിഞ്ഞതോടെയാണ് പൊലീസ് ലാത്തിവീശിയത്. എംഎല്‍എമാരായ ടി സിദ്ദിഖിനേയും ഐസി ബാലകൃഷ്ണനെതിരേയും സ്ഥലത്ത് കൈയ്യേറ്റ ശ്രമമുണ്ടായി. മരിച്ച പോളിന്റെ കുടുംബത്തിനുള്ള സര്‍ക്കാര്‍ പാക്കേജിനെ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെയുണ്ടായ ബഹളത്തിനിടെ ജനങ്ങള്‍ ഇവര്‍ക്കെതിരെ വെള്ളക്കുപ്പികളും കസേരകളും എറിയുകയായിരുന്നു. പൊലീസെത്തിയാണ് ജനപ്രതിനിധികളെ സംഘര്‍ഷത്തിനിടയില്‍ നിന്നും രക്ഷപ്പെടുത്തിയത്.
നേരത്തെ, പുല്‍പ്പള്ളി ടൗണില്‍ വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ നാട്ടുകാര്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തിരുന്നു. ജീപ്പിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് വലിച്ചുകീറുകയും ചെയ്തു. രോഷാകുലരായി ജനക്കൂട്ടം ജീപ്പ് വളയുകയായിരുന്നു. തുടര്‍ന്ന്, ജീപ്പിന് മുകളില്‍ വനംവന്യജീവി വകുപ്പ് എന്നെഴുതിയ റീത്ത് വെച്ചു. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്റെ ജഡവും പ്രതിഷേധക്കാര്‍ ജീപ്പിന് മുകളില്‍ വച്ചു.
സംഘര്‍ഷത്തിനിടെ, പുല്‍പ്പള്ളി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പിആര്‍ ഷാജിക്ക് ഹൃദയാഘാതമുണ്ടായി. മദ്യപിച്ചുവെന്ന് ആരോപിച്ച് ആളുകള്‍ മര്‍ദിച്ചതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ഇദ്ദേഹത്തെ മാനന്തവാടി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്നും നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
by Midhun HP News | Feb 17, 2024 | Latest News, കേരളം
കൊല്ലം: ചവറയിൽ മുഖംമൂടി സംഘം വീട്ടിൽ കയറി അതിക്രമം നടത്തി. മടപ്പള്ളി സ്വദേശി അനിലിന്‍റെ വീട്ടിലാണ് മാരകായുധങ്ങളുമായി എത്തിയ സംഘം അക്രമം നടത്തിയത്.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിക്കാണ് രണ്ടംഗ സംഘം മുഖംമൂടിയണിഞ്ഞ് അനിലിന്‍റെ വീട്ടിലെത്തിയത്. അസഭ്യ വർഷത്തോടെ കണ്ണിൽ കണ്ടതും കൈയ്യിൽ കിട്ടിയതുമെല്ലാം നശിപ്പിച്ചു. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ അടിച്ചു തകർത്തു. വീടിന്‍റെ ജനലും കസേരകളും നശിപ്പിച്ചു. മാരകായുധങ്ങൾ വീശി ഭീതി സൃഷ്ടിച്ചു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന വിവരം അറിഞ്ഞിട്ടും അക്രമം തുടർന്നു.
അക്രമ ദൃശ്യങ്ങൾ അനിൽ തന്നെയാണ് മൊബൈലിൽ പകർത്തിയത്. ഒന്നര വർഷം മുൻപ് അനിലിന്‍റെ കാർ പ്രദേശവാസിയുടെ ബൈക്കിൽ തട്ടിയിരുന്നു. കേസ് ആയി. പരാതിക്കാരന് 5000 രൂപ നൽകി ഒത്തുതീർപ്പാക്കി. പ്രദേശവാസി വീണ്ടും പണം ആവശ്യപ്പെട്ടു. നൽകാൻ അനിൽ തയ്യാറായില്ല. അതിന്‍റെ പേരിൽ തർക്കമുണ്ടായെന്നും പിന്നാലെയാണ് ആക്രമണമെന്നും അനിൽ പറയുന്നു. പ്രതികൾക്കായി ചവറ പൊലീസ് അന്വേഷണം ഊർജിതമാക്കി.
Recent Comments