രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ പരാതി തള്ളി

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ പരാതി തള്ളി

പത്രികയിൽ ബംഗളൂരുവിലെ വീടിൻ്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ച് യുഡിഎഫ് സ്ഥാനാർഥി കെ.എസ്.ശബരിനാഥൻ പരാതി നൽകുകയാ യിരുന്നു. സൂക്ഷ്മപരിശോധനയ്ക്കിടെ പത്രിക മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് വരണാധികാരി യുഡിഎഫിൻ്റെ പരാതി തള്ളുകയായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി വ്യക്തമാക്കി. ബംഗളൂരുവിലെ വസ്തുവിന് കരമടച്ചതിൻ്റെ രേഖകൾ സഹിതമാണ് കോൺഗ്രസ് പരാതി ഉന്നയിച്ചിരുന്നത്.

ബംഗളൂരുവിലെ 200 കോടി രൂപ വിലവരുന്ന ഈ വീടിൻ്റെ വിവരങ്ങൾ രാജീവ് ച ന്ദ്രശേഖർ പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസിൻ്റെ പരാതി.

ഇരുന്നൂറ് കിലോ തുണി പുഴുങ്ങി ഉണക്കിയെടുത്തു, കൈപ്പന്തങ്ങള്‍ റെഡി; പൂരാവേശത്തില്‍ ആറാട്ടുപുഴ

ഇരുന്നൂറ് കിലോ തുണി പുഴുങ്ങി ഉണക്കിയെടുത്തു, കൈപ്പന്തങ്ങള്‍ റെഡി; പൂരാവേശത്തില്‍ ആറാട്ടുപുഴ

തൃശൂര്‍: ആറാട്ടുപുഴ പൂരത്തിനുള്ള കൈപ്പന്തങ്ങള്‍ ഒരുങ്ങി. രണ്ട് വീതം ഒറ്റപ്പന്തങ്ങളും മുപ്പന്തങ്ങളും 18 ആറ് നാഴി പന്തങ്ങളുമാണ് ആദ്യ ഘട്ടത്തില്‍ മുല്ലമൊട്ടിന്റെ ആകൃതിയില്‍ ചുറ്റി തയ്യാറാക്കിയിട്ടുള്ളത്.

ആറാട്ടുപുഴ ശാസ്താവിന്റെ തിരുവാതിര വിളക്കിനാണ് ആദ്യമായി പന്തം കത്തിക്കുന്നത്. തുടര്‍ന്ന് പെരുവനം പൂരം, ആറാട്ടുപുഴ തറക്കല്‍ പൂരം, ആറാട്ടുപുഴ പൂരം എന്നി ദിവസങ്ങളിലും പന്തം കത്തിക്കും. ഓരോ എഴുന്നള്ളിപ്പ് കഴിയുമ്പോഴും പന്തങ്ങള്‍ വീണ്ടും ചുറ്റി തയ്യാറാക്കും.

ശാസ്താവ് എഴുന്നള്ളുമ്പോള്‍ തിരുമുമ്പില്‍ ഒറ്റ പന്തവും അതിന് പിന്നിലായി മുപ്പന്തവും മുപ്പന്തത്തിന് ഇരുവശങ്ങളിലും 6 നാഴി പന്തങ്ങളുമാണ് പിടിക്കുക. ഓടില്‍ തീര്‍ത്ത പന്തത്തിന്റെ നാഴികള്‍ ഓരോ വര്‍ഷവും പോളീഷ് ചെയ്യും. മനോഹരമായി പന്തങ്ങള്‍ ചുറ്റുന്നതിനായി ഒരു നാഴിക്ക് അര കിലോ തുണി വേണ്ടി വരും. ഇതിനായി തിരുപ്പൂരില്‍ നിന്നും കൊണ്ടു വന്ന ഇരുന്നൂറ് കിലോ തുണി മന്ദാരകടവില്‍ വെച്ച് പുഴുങ്ങി അലക്കി ഉണക്കിയെടുക്കുകയാണ് ചെ

യ്യുക. വെളിച്ചെണ്ണയിലാണ് പന്തം കത്തിക്കുന്നത്. ആദ്യകാലങ്ങളില്‍ വൃശ്ചിക മാസത്തില്‍ വെളിച്ചെണ്ണ ആട്ടി വലിയ ഭരണികളിലാക്കി നെല്ലിട്ട് സംഭരിച്ച് വെയ്ക്കാറുണ്ടായിരുന്നു. ഇതില്‍ നിന്നും തെളിഞ്ഞു കിട്ടുന്ന വെളിച്ചെണ്ണയാണ് പന്തം കത്തിക്കാന്‍ ഉപയോഗിക്കാറ്. ഒരു ആറ് നാഴി പന്തം മൂന്ന് മണിക്കൂര്‍ കത്തണമെങ്കില്‍ 15 കിലോ വെളിച്ചെണ്ണ വേണ്ടി വരും. എഴുന്നള്ളിപ്പ് സമയത്ത് ഇരുപത് മിനിറ്റ് കൂടുമ്പോള്‍ പന്തം വെളിച്ചെണ്ണയില്‍ നനച്ചു കൊണ്ടിരിക്കും. ഇലക്ട്രിസിറ്റി സാര്‍വ്വത്രികമാകുന്നതിന് മുമ്പ് കൈപ്പന്തത്തിന്റെ പ്രകാശത്തിലാണ് പൂരം നടത്തി വന്നിരുന്നത്. കോലവും തിടമ്പും ആനച്ചമയങ്ങളും മറ്റും കൂടുതല്‍ ശോഭയോടെയും തിളക്കത്തോടെയും ദര്‍ശിക്കുന്നതിനു വേണ്ടിയാണ് പന്തങ്ങള്‍ വെളിച്ചെണ്ണയില്‍ കത്തിക്കുന്നത്.

ഊരകം എം എസ് ഭരതന്റെ നേതൃത്വത്തില്‍ ശശി, കുട്ടപ്പന്‍ എന്നിവരാണ് ആറാട്ടുപുഴ പത്തായപ്പുരയില്‍ വെച്ച് കൈപ്പന്തങ്ങള്‍ തയ്യാറാക്കിയത്.

ലോകത്ത് ഏറ്റവും കൂടുതൽ ക്ഷയബാധിതർ ഇന്ത്യയിൽ, രോ​ഗം ഉണ്ടാക്കുന്നതെങ്ങനെ?

ലോകത്ത് ഏറ്റവും കൂടുതൽ ക്ഷയബാധിതർ ഇന്ത്യയിൽ, രോ​ഗം ഉണ്ടാക്കുന്നതെങ്ങനെ?

ഇന്ന് ലോക ക്ഷയരോഗദിനം. എല്ലാ വർഷവും മാർച്ച് 24നാണ് ഈ ദിനം ആചരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ക്ഷയരോഗ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. 2024-ൽ രാജ്യത്ത് ഒരു ലക്ഷം ആളുകളിൽ 187 പേർക്ക് ക്ഷയരോ​ഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഡബ്യൂഎച്ച്ഒ വ്യക്തമാക്കുന്നു.

ആ​ഗോള ക്ഷയരോ​ഗ റിപ്പോർട്ട് 2025 പ്രകാരം, അന്താരാഷ്ട്രതലത്തിൽ ക്ഷയരോ​ഗബാധിതരുടെ 67 ശതമാനം എട്ട് രാജ്യങ്ങളിലായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 25 ശതമാനം ഇന്ത്യയിലാണ്. ഇന്തോനേഷ്യയിൽ 10 ശതമാനവും ഫിലിപ്പീൻസിൽ 6.8 ശതമാനവും ചൈനയിൽ 6.5 ശതമാനവുമാണ് കണക്ക്.

ക്ഷയരോഗം എന്ന പകർച്ചവ്യാധി
മൈകോബാക്ടീരിയം ട്യൂബർക്കുലോസിസ് എന്ന ബാക്ടീരിയ ആണ് ക്ഷയരോഗം ഉണ്ടാക്കുന്നത്. 18-19 നൂറ്റാണ്ടുകളിൽ യൂറോപ്പിലും വടക്കേ അമേരിക്കയിലും ലക്ഷണക്കണക്കിന് ജീവൻ അപഹരിച്ചുകൊണ്ട് ലോകത്തെ ആകെ ഈ പകർച്ചവ്യാധി ആശങ്കയിലാക്കിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിയോഫിൽ ലെനെ എന്ന ഗവേഷകൻ ഇത് ബാക്ടീരിയ മൂലമുണ്ടാകുന്നതാണെന്ന് നീരിക്ഷിച്ചു.

1882-ൽ റോബർട്ട് കോച്ച് എന്ന ഗവേഷകനാണ് മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ ആണ് രോഗകാരിയെന്ന് കണ്ടെത്തുന്നത്. 19-ാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ തന്നെ ക്ഷയരോഗ ചികിത്സയ്ക്കുള്ള പഠനങ്ങൾ ആരംഭിച്ചു.

ക്ഷയരോ​ഗം എങ്ങനെ പകരുന്നു
പ്രാഥമികമായി ശ്വാസകോശത്തെ ബാധിക്കുന്ന പകർച്ചവ്യാധിയാണ് ക്ഷയരോ​​ഗം. കാലക്രമേണ ഇത് മറ്റ് അവയവങ്ങളെയും ബാധിക്കാം. രോ​ഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ ബാക്ടീരിയകളുടെ ചെറിയ കണികകൾ വായുവിലേക്ക് പടരുന്നു. ഈ കണികകൾ ശ്വസനത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും.

ക്ഷയരോഗ ലക്ഷണങ്ങൾ
ശരീരത്തിൽ രോഗാണുക്കൾ വികസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ വ്യത്യാസപ്പെടുന്നു.

രണ്ട് മുതൽ മൂന്ന് ആഴ്ച വരെ നീണ്ടു നിൽക്കുന്ന ചുമയും നെഞ്ചുവേദനയും.

വിട്ടുമാറാത്ത ക്ഷീണം

വിറയൽ, പനി, വിശപ്പില്ലായ്മ

ശരീരഭാരം കുറയുക.

കൂടാതെ, ക്ഷയരോ​ഗം വയറുവേദന, സന്ധി വേദന, അപസ്മാരം, നിരന്തരമായ തലവേദന എന്നിവയ്ക്കും കാരണമാകും.

തുടക്കത്തിലേ കണ്ടെത്തിയാൽ ക്ഷയരോഗം ചികിത്സിക്കാം. നേരത്തെ രോഗനിർണയം നടത്തുന്നത് ടിബി ബാധിച്ച ആളുകൾക്ക് ടിബിയിൽ നിന്നുള്ള സങ്കീർണതകൾ തടയാൻ സഹായകമാണ്.

ലോക ക്ഷയരോഗ ദിനത്തിന്റെ ചരിത്രം
യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കനുസരിച്ച്, 1882 മാർച്ച് 24 ന് ആണ് ഡോക്ടർ റോബർട്ട് കോച്ച് ക്ഷയരോഗത്തിന് കാരണമാകുന്ന മൈക്രോ ബാക്ടീരിയ ക്ഷയരോഗ ബാക്ടീരിയയെ കണ്ടെത്തിയത്. റോബർട്ട് കോച്ചിന്റെ ഈ കണ്ടെത്തൽ പിന്നീട് ക്ഷയരോഗ ചികിത്സയിൽ വളരെ സഹായകരമാണെന്ന് തെളിഞ്ഞു.

1905-ൽ റോബർട്ട് കോച്ചിന് നൊബേൽ സമ്മാനം ലഭിച്ചു. ക്ഷയരോഗത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് മാർച്ച് 24 തിരഞ്ഞെടുത്തത്. അതിനുശേഷം എല്ലാവർഷവും മാർച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു.

‘ആഗ്രഹിച്ചതെല്ലാം നേടി, പക്ഷെ സന്തോഷിക്കാന്‍ പറ്റുന്നില്ല’; തുറന്നു പറഞ്ഞ് ശ്രീവിദ്യ മുല്ലച്ചേരി

‘ആഗ്രഹിച്ചതെല്ലാം നേടി, പക്ഷെ സന്തോഷിക്കാന്‍ പറ്റുന്നില്ല’; തുറന്നു പറഞ്ഞ് ശ്രീവിദ്യ മുല്ലച്ചേരി

ജീവിതത്തില്‍ ആഗ്രഹിച്ചതെല്ലാം ഉണ്ടായിട്ടും സന്തോഷം മാത്രമില്ലെന്ന് നടി ശ്രീവിദ്യ മുല്ലച്ചേരി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. മാനസികാരോഗ്യം പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു താരം വിഡിയോ പങ്കുവച്ചത്.

”എനിക്കറിയാം ജീവിതം എല്ലായിപ്പോഴും പെര്‍ഫെക്ടല്ല. എന്നെ അറിയുന്ന എല്ലാവരും പറയും എന്റെ ക്യാരക്ടറില്‍ നിന്നും കുറച്ച് അഡാപ്റ്റ് ചെയ്യണം എന്ന്. ഞാന്‍ എപ്പോഴും സന്തോഷമായിട്ടിരിക്കും. ലോകം ഇടിഞ്ഞു വീണാലും എനിക്കൊരു കുഴപ്പവുമില്ല എന്നാണ് എന്റെ അമ്മ പറയുന്നത്. പൊതുവെ എന്നെക്കുറിച്ച് അങ്ങനൊരു അഭിപ്രായമുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി ഭയങ്കര വലിയ സന്തോഷത്തിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്.” ശ്രീവിദ്യ പറയുന്നു.

”കാരണം, ഒരു മനുഷ്യന്റെ ഏറ്റവും വലിയ സന്തോഷമാണ് സ്വന്തമായി വീട് നിര്‍മിക്കുക എന്നത്. ആ സ്വപ്‌നം പൂവണിഞ്ഞു നില്‍ക്കുകയാണ് ഞാന്‍. വര്‍ക്ക് ലൈഫില്‍ ഭയങ്കര ഹാപ്പിയാണ്. പുതിയൊരു ഷോയില്‍ ജോയിന്‍ ചെയ്യാന്‍ പോകുന്നു. അതും ഭയങ്കരമായി ആഗ്രഹിച്ചൊരു ഷോയാണ്. എല്ലാം കൊണ്ടു സന്തോഷമായി പോകുന്നു. തിരക്കായിട്ട് പോകുന്നു. ഞാന്‍ ആഗ്രഹിച്ചത് പോലെ തന്നെയാണ് ഈ തിരക്ക് പോകുന്നത്.”

”പക്ഷെ ഇതൊന്നും ആസ്വദിക്കാനാകുന്നില്ല. മറ്റാര്‍ക്കെങ്കിലും ഇതുപോലെ ഉണ്ടോ എന്നെനിക്ക് അറിയില്ല. ഉണ്ടെങ്കില്‍ നിങ്ങള്‍ എനിക്ക് ഇതിനൊരു പരിഹാരം പറഞ്ഞു തരണം. ഭയങ്കര ക്ഷീണം. ആഗ്രഹിച്ചതെല്ലാം ഉണ്ട്. പക്ഷെ ശരീരം ആണെങ്കിലും മനസ് ആണെങ്കിലും അതൊന്നും ഉള്‍ക്കൊള്ളുന്നില്ല. ഇതിനൊരു പരിഹാരമുണ്ടെങ്കില്‍ ദയവ് ചെയ്ത് എനിക്കാരെങ്കിലും പറഞ്ഞു തരിക” എന്നും താരം പറയുന്നു.

പിന്നാലെ കമന്റുമായി ശ്രീവിദ്യയുടെ ഭര്‍ത്താവായ സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനുമെത്തി. നമുക്ക് സെറ്റാക്കാം വാവേ എന്നായിരുന്നു രാഹുലിന്റെ കമന്റ്. ശ്രീവിദ്യയുടെ വിഡിയോയ്ക്ക് പ്രതികരണങ്ങളുമായി ധാരാളം പേരാണ് എത്തുന്നത്. നടി അശ്വതി ശ്രീകാന്തും കമന്റ് ചെയ്തിട്ടുണ്ട്.

ജീവിതത്തില്‍ ഒരുപാട് കാലം ഡൂയിങ് മോഡിലുണ്ടായിരുന്നവര്‍ ഈ അവസ്ഥയിലൂടെ കടന്നു പോകാറുണ്ടെന്നാണ് അശ്വതി പറഞ്ഞത്. ശരീരത്തിനും മനസിലും സ്‌പേസ് ആവശ്യാണ്. നെര്‍വസ് സിസ്റ്റത്തിന് ഇടയ്ക്ക് സ്ലോ ഡൗണ്‍ ചെയ്യേണ്ടതുണ്ട്. വേഗത കുറയ്ക്കുകയും ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും കുറ്റബോധമില്ലാതെ വിശ്രമിക്കുകയും വേണം. ഈ സമയം തെറാപ്പി സഹായകരമായിരിക്കുമെന്നും അശ്വതി പറയുന്നു.

ആവേശത്തില്‍ സംഭവിച്ചതാണ്, മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു; തെറ്റായിപ്പോയെന്ന് ദാസ് പി ജോര്‍ജ്

ആവേശത്തില്‍ സംഭവിച്ചതാണ്, മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു; തെറ്റായിപ്പോയെന്ന് ദാസ് പി ജോര്‍ജ്

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ താന്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായി പോയെന്ന് കോന്നി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ദാസ് പി ജോര്‍ജ്. തന്റെ ചോദ്യം മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടാന്‍ കാരണമായി. ആ അവസരത്തില്‍ താന്‍ ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു. അപ്പോഴത്തെ ആവേശത്തില്‍ ചോദിച്ച് പോയതാണെന്നും ദാസ് പി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാന്‍ ഉദ്ദേശിച്ചത്, 20,000 കോടി രൂപയുടെ വികസനം ചെയ്ത് കഴിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി സംസാരിച്ചത് ഇതാണ്. മുന്നോട്ടുള്ള വികസനം ചെയ്യാന്‍ ഫണ്ട് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ തടസപ്പെടുത്തി വച്ചിരിക്കുകയാണ്. എങ്ങനെ മുന്നോട്ടുള്ള ഫണ്ട് കണ്ടെത്തുമെന്ന ഒരു ചോദ്യമാണ് ഞാന്‍ ഉദ്ദേശിച്ചത്. ഇത് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താന്‍ കാരണമായിട്ടുണ്ട്. ആ അവസരത്തില്‍ ഞാന്‍ ചോദിക്കാന്‍ പാടില്ലായിരുന്നു. അന്നത്തെ ആവേശത്തില്‍ ചോദിച്ച് പോയി. ഇത്രയേ സംഭവിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്താന്‍ പാടില്ലായിരുന്നു. ഞാന്‍ ചെയ്തത് തെറ്റായിരുന്നു. എന്റെ ഏറ്റവും വലിയ ആരാധകനായ വ്യക്തിയാണ് പിണറായി വിജയന്‍’- ദാസ് പി ജോര്‍ജ് മാധ്യങ്ങളോട് പറഞ്ഞു.

കോന്നി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയായിരുന്നു സംഭവം. പൊതുയോഗത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ച പാര്‍ട്ടി പ്രവര്‍ത്തകനോട് അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പ്രസംഗത്തിനിടെ കേരളത്തിന്റെ അടിസ്ഥാന വികസനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ ആവശ്യം വളരെ കൂടുതലാണ്. അതിനിടെയാണ് സദസ്സില്‍ നിന്ന് ദാസ് പി ജോര്‍ജ് സിഎമ്മേ ഒരു ചോദ്യം എന്ന് പറഞ്ഞത്. അത് വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ശബരിമല ഉത്സവത്തിന് കൊടിയേറി; 31ന് പള്ളിവേട്ട, ഏപ്രില്‍ ഒന്നിന് ആറാട്ട്

ശബരിമല ഉത്സവത്തിന് കൊടിയേറി; 31ന് പള്ളിവേട്ട, ഏപ്രില്‍ ഒന്നിന് ആറാട്ട്

പത്തനംതിട്ട: ശബരിമല പൈങ്കുനി ഉത്രം ഉത്സവത്തിന് തിങ്കളാഴ്ച കൊടിയേറി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്.

31 വരെ നെയ്യഭിഷേകം ഉണ്ടാകും. ഉച്ചപൂജയ്ക്കുശേഷം ഉത്സവബലിയും അത്താഴ പൂജയ്ക്കുശേഷം ശ്രീഭൂതബലിയുമാണ് പ്രധാന ചടങ്ങ്. ആറാട്ട് ദിവസം നെയ്യഭിഷേകം ഉണ്ടാകില്ല. 31നാണ് പള്ളിവേട്ട.

ഏപ്രില്‍ ഒന്നിന് പമ്പയില്‍ ആറാട്ടിനായി രാവിലെ ഒമ്പതിന് സന്നിധാനത്തുനിന്ന് ഘോഷയാത്ര പുറപ്പെടും. ആറാട്ടിനുശേഷം പമ്പാ ഗണപതി ക്ഷേത്രത്തില്‍ പറ നിറയ്ക്കാം. ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തി കൊടിയിറക്കുന്നതോടെ ഉത്സവം സമാപിക്കും. ഒന്നിന് രാത്രി 10ന് നട അടയ്ക്കും. മേട വിഷു ആഘോഷങ്ങള്‍ക്കായി ഏപ്രില്‍ പത്തിന് വീണ്ടും നട തുറക്കും.