ചാഞ്ചാടി സ്വര്‍ണവില, ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 2160 രൂപ; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

ചാഞ്ചാടി സ്വര്‍ണവില, ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 2160 രൂപ; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

കൊച്ചി: ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് തിരിച്ചുകയറി വീണ്ടും ഒരു ലക്ഷത്തിന് മുകളിലെത്തിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് ഒറ്റയടിക്ക് 2160 രൂപയാണ് കുറഞ്ഞത്. 1,02,920 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 270 രൂപയാണ് കുറഞ്ഞത്. 12,865 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മാസങ്ങള്‍ക്ക് ശേഷം ഇന്നലെ ഒരു ലക്ഷത്തിന് താഴെയെത്തിയ സ്വര്‍ണവില വൈകിട്ടോടെയാണ് തിരിച്ച് ഒരു ലക്ഷത്തിന് മുകളില്‍ എത്തിയത്. തുടര്‍ന്ന് രാത്രിയോടെ വീണ്ടും ഉയര്‍ന്ന് 1,05,000ന് മുകളില്‍ എത്തി. ഇന്നലെ വലിയ തോതിലുള്ള ചാഞ്ചാട്ടമാണ് വിപണിയില്‍ ദൃശ്യമായത്. രാവിലെയും ഉച്ചയ്ക്കുമായി ഏഴായിരത്തിലധികം രൂപ ഇടിഞ്ഞ ശേഷമാണ് സ്വര്‍ണവില തിരിച്ചുകയറിയത്.

യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്ന് എണ്ണവില 15 ശതമാനം ഇടിഞ്ഞതിന് പിന്നാലെയാണ് സ്വര്‍ണവില തിരിച്ചുകയറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഊര്‍ജ്ജ പ്രതിസന്ധിയുടെ സൂചന നല്‍കി എണ്ണവില ബാരലിന് 110 ഡോളര്‍ കടന്നും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിന്റെ പ്രതിഫലനമെന്നോണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില താഴ്ന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

കുറഞ്ഞ ചെലവില്‍ ഗോവയില്‍ ചുറ്റിക്കറങ്ങാം, കെഎസ്ആര്‍ടിസി ബുക്കിങ് ആരംഭിച്ചു; നിരക്ക് അറിയാം

കുറഞ്ഞ ചെലവില്‍ ഗോവയില്‍ ചുറ്റിക്കറങ്ങാം, കെഎസ്ആര്‍ടിസി ബുക്കിങ് ആരംഭിച്ചു; നിരക്ക് അറിയാം

ആലപ്പുഴ: ഗോവയിലേക്ക് കെഎസ്ആര്‍ടിസി കുറഞ്ഞ ചെലവില്‍ ഒരുക്കുന്ന യാത്രാ പാക്കേജിന്റെ ബുക്കിങ് ആരംഭിച്ചു. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഗോവയിലേക്ക് ഏപ്രില്‍ ആദ്യവാരമാണ് യാത്ര ആരംഭിക്കുന്നത്. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ സംഘടിപ്പിക്കുന്ന യാത്രയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി 1 മുതല്‍ 80 വയസ്സുവരെയുള്ളവര്‍ക്ക് 10 ലക്ഷം രൂപയുടെ ട്രാവല്‍ ഇന്‍ഷുറന്‍സ് കവറേജും കെഎസ്ആര്‍ടിസി വാഗ്ദാനം ചെയ്യുന്നു. മൂന്ന് രാത്രിയും രണ്ട് പകലും നീളുന്നതാണ് യാത്ര.

കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്ന് കാസര്‍കോട് വരെ കെഎസ്ആര്‍ടിസി ബസിലും അവിടെ നിന്ന് ഗോവയിലേക്ക് അത്യാധുനിക ആഡംബര എസി ബസുകളിലുമാണ് യാത്ര.കേരളത്തിനകത്തെ ഭക്ഷണച്ചെലവ് യാത്രക്കാര്‍ വഹിക്കണം. എന്നാല്‍ കാസര്‍കോട് മുതല്‍ ഗോവ വരെയും തിരിച്ചുമുള്ള ഭക്ഷണച്ചെലവ് പാക്കേജിന്റെ ഭാഗമാണ്.

ഗോവയിലെ പ്രധാന ബീച്ചുകളും രാത്രി ജീവിതവും ആസ്വദിക്കുന്നതിനൊപ്പം മികച്ച ഹോട്ടലുകളിലെ താമസവും പാക്കേജില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക: 9188938525, 9846475874.

ആലപ്പുഴ ജില്ലയില്‍ നിന്നുള്ള നിരക്കുകള്‍
ആലപ്പുഴ: 9500 രൂപ (AC Scania) & 8490 രൂപ (Super Deluxe)

ചേര്‍ത്തല: 9100 രൂപ (AC Scania) & 8380 രൂപ (Super Deluxe)

ചെങ്ങന്നൂര്‍: 9600 രൂപ (AC Scania) & 8770 രൂപ (Super Deluxe)

എടത്വ: 9420 രൂപ (AC Scania) & 8630 രൂപ (Super Deluxe)

ഹരിപ്പാട്: 9470 രൂപ (AC Scania) & 8670 രൂപ (Super Deluxe)

കായംകുളം: 9550 രൂപ (AC Scania) & 8730 രൂപ (Super Deluxe)

മാവേലിക്കര: 9530 രൂപ (AC Scania) & 8720 രൂപ (Super Delux-e)

ഉത്സവം കാണാനിറങ്ങി; ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ഉത്സവം കാണാനിറങ്ങി; ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്: കോട്ടായി പരുത്തിപ്പുള്ളിയിൽ ബൈക്ക് അപകടത്തിൽ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. കരിയാങ്കോട് സ്വദേശി സുർജിത് (23), പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23), കോട്ടായി പഴയകല്ലേക്കാട് സ്വദേശി അശ്വിൻ (23) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ഞായറാഴ്ച കോട്ടായി കണ്ടെത്താറുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയതായിരുന്നു മൂന്നുപേരും. ഉത്സവം കഴിഞ്ഞ് തിങ്കളാഴ്ച പുലർച്ചെ ഒരുമണിക്കാണ് പരുത്തിപ്പുള്ളിയിലുള്ള ആകാശിനെ വീട്ടിലെത്തിക്കാൻ മൂന്നുപേരും ബൈക്കിൽ പോകുന്നതിനിടെയായിരുന്നു അപകടം.ആകാശും സുർജിത്തും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അശ്വിൻ തിങ്കളാഴ്ച രാവിലെ തൃശൂർ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

വെള്ളാപ്പള്ളി നടേശന് ആശ്വാസം; അയോഗ്യനാക്കിയ ഉത്തരവിന് സ്റ്റേ

വെള്ളാപ്പള്ളി നടേശന് ആശ്വാസം; അയോഗ്യനാക്കിയ ഉത്തരവിന് സ്റ്റേ

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്. അപ്പീലില്‍ അന്തിമ ഉത്തരവിന് വിധേയമായിട്ടായിരിക്കും സ്‌റ്റേ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

കമ്പനി നിയമത്തിന്റെ ലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്, വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അയോഗ്യരാക്കിയത്. മകനും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി, എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എംഎന്‍ സോമന്‍, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവരെയാണ് ഭാരവാഹിത്വത്തില്‍ നിന്നും സിംഗിള്‍ ബെഞ്ച് അയോഗ്യരാക്കിയത്.

ഇതിനെതിരെയാണ് വെള്ളാപ്പള്ളി നടേശനും കൂട്ടരും ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. കേസില്‍ എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. മൂന്നു മാസത്തിനകം മറുപടി സമര്‍പ്പിക്കാനാണ് നിര്‍ദേശം. ജൂണ്‍ 20 ന് അപ്പീലില്‍ വിശദമായ വാദം കേള്‍ക്കുമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. അന്തരിച്ച പ്രൊഫ. എം കെ സാനു അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വെള്ളാപ്പള്ളി നടേശനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത്.

അപ്പീല്‍ പരിഗണിക്കവെ, വെള്ളാപ്പള്ളി നടേശനെതിരെ ഹൈക്കോടതി ചില നിരീക്ഷണങ്ങളും നടത്തി. എസ്എന്‍ഡിപിയോഗത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി വെള്ളാപ്പള്ളി നടേശന്‍ ഏഴുവര്‍ഷം വിളിച്ചു ചേര്‍ത്തില്ല. ഇനി ഇങ്ങനെ മുന്നോട്ടു പോകാനാകില്ല. മൂന്നു വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ അയോഗ്യത സ്വാഭാവികമല്ലേ എന്നും ഹൈക്കോടതി ചോദിച്ചു. സ്വാഭാവിക അയോഗ്യത പ്രകാരം 2020 മുതല്‍ ഡയറക്ടര്‍മാരായി തുടരാനാകില്ലല്ലോ?. 2026ലെ തെരഞ്ഞെടുപ്പിലല്ലേ മത്സരിക്കാനാകൂ എന്നും കോടതി ചോദിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി കേരളത്തിലേക്ക്; ഞായറാഴ്ച പാലക്കാടും തൃശൂരും പരിപാടികള്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി കേരളത്തിലേക്ക്; ഞായറാഴ്ച പാലക്കാടും തൃശൂരും പരിപാടികള്‍

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു. പാലക്കാടും തൃശൂരും മോദി പ്രചാരണം നടത്തും. ഞായറാഴ്ച എത്തുമെന്നാണ് ബിജെപി പാലക്കാട് ജില്ലാ നേതൃത്വത്തിന് നിര്‍ദേശം ലഭിച്ചിട്ടുള്ളത്.

പാലക്കാട് മണ്ഡലത്തിലെ പരിപാടിയില്‍, ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെയും വേദിയിലെത്തിച്ച് പൊതുപരിപാടി ആയിട്ടായിരിക്കും നടക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം പ്രധാനമന്ത്രി പാലക്കാട് പ്രചാരണത്തിന് എത്തിയിട്ടുണ്ട്.

ഞായറാഴ്ച തൃശൂരിലെത്തുന്ന പ്രധാനമന്ത്രി, തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലിന്‍റെ പ്രചാരണ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. ലോക്സഭയിലേക്ക് സുരേഷ് ഗോപിയുടെ വിജയത്തെത്തുടര്‍ന്ന്, ബിജെപി വളരെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍.

സംസ്ഥാനത്ത് ബിജെപി ഏറെ വിജയസാധ്യത കണക്കാക്കുന്ന, എ ക്ലാസ് മണ്ഡലമായി പരിഗണിക്കുന്നതില്‍ ഒന്നാണ് പാലക്കാട്. ബിജെപിയുടെ വനിതാ തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രനാണ് ഇത്തവണ പാലക്കാട് പിടിക്കാന്‍ ഇറങ്ങിയിട്ടുള്ളത്. 2021 ലെ തെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി 35 ശതമാനം വോട്ടു വിഹിതം നേടിയിരുന്നു. അന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ 3859 വോട്ടുകള്‍ക്കാണ് ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടത്.

ആരോഗ്യ മന്ത്രിക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് പിന്തുണ; അബിന്‍ വര്‍ക്കിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറി ഉഷ

ആരോഗ്യ മന്ത്രിക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് പിന്തുണ; അബിന്‍ വര്‍ക്കിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറി ഉഷ

അലപ്പുഴ: ആറന്മുളയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കിക്ക് പിന്തുണയുമായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവിന് ഇരയായ ഉഷ ജോസഫ്. അബിന്‍ വര്‍ക്കിക്ക് തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള പണം ഉഷ കൈമാറി. ഞായറാഴ്ച വൈകീട്ടാണ് ഉഷ, ഭര്‍ത്താവ് ജോസഫ്, മകന്‍ ഷിബിന്‍ എന്നിവരില്‍ നിന്നും അബിന്‍ തുക ഏറ്റുവാങ്ങിയത്.

അധികൃതരുടെ അനാസ്ഥ മൂലം വയറ്റില്‍ കുടുങ്ങി കത്രികയുമായി 5 വര്‍ഷം കഴിഞ്ഞ ഉഷയുടെ ദുരിതം കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. സര്‍ക്കാരിന്റെ അനാസ്ഥകാരണമാണ് തനിക്ക് 5 വര്‍ഷം വേദന സഹിച്ചു ജീവിക്കേണ്ടി വന്നതെന്നാണ് ഉഷയുടെ കുടുംബത്തിന്റെയും ആരോപണം. തങ്ങള്‍ക്ക് യാതൊരു സഹായവും ചെയ്തുതരാത്ത മന്ത്രി വീണാ ജോര്‍ജിനെതിരെ മത്സരിക്കുന്നതുകൊണ്ടാണ് എബിന്‍ വര്‍ക്കിക്ക് പണം നല്‍കിയതെന്നാണ് ഉഷയുടെ പ്രതികരണം. പറഞ്ഞു. വയറില്‍ കുടുങ്ങിയ കത്രിക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സംഘവും ഉഷയെ കാണാനെത്തിയത്. ആരോഗ്യ വകുപ്പിന്റെ സിസ്റ്റം തകരാറിന്റെ ഇരയാണ് ഉഷയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അബിന്‍ വര്‍ക്കി പറഞ്ഞു.

ആരോഗ്യ വകുപ്പിനെതിരെയുള്ള ഉഷയുടെ കുടുംബത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗമാണ് അവര്‍ തനിക്ക് കെട്ടി വയ്ക്കാന്‍ നല്‍കിയ തുക. ആരോഗ്യ മേഖലയുടെ ഇന്നത്തെ അവസ്ഥയുടെ ജീവിക്കുന്ന രക്തസാക്ഷിയില്‍ നിന്നുള്ള അനുഗ്രഹമായാണ് നടപടിയെ കരുതുന്നത്. പണം സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അബിന്‍ വര്‍ക്കി പ്രതികരിച്ചു. ഡി സി സി സെക്രട്ടറി എസ് പ്രഭുകുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സെല്‍വരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം.പുറക്കാട്, ആര്യ, വിഷ്ണു പ്രസാദ്, പുന്നപ്ര തെക്കു പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോബിയാസ്, മണ്ഡലം പ്രസിഡന്റുമാരായ ഹസന്‍ പൈങാമഠം, ഷിബി ജേക്കബ്, റിനു പ്ലോട്ടോ, മേഴ്‌സി, ലതമ്മ തുടങ്ങിയവരും അബിന്‍ വര്‍ക്കിക്ക് ഒപ്പം ഉണ്ടായിരുന്നു.