പാലക്കാട് നാല് വയസുകാരനെ കഴുത്തു ഞെരിച്ച് കൊന്നു

പാലക്കാട് നാല് വയസുകാരനെ കഴുത്തു ഞെരിച്ച് കൊന്നു

പാലക്കാട്: നാല് വയസുകാരനെ കഴുത്തു ഞെരിച്ചു കൊന്നു. പാലക്കാട് കൊഴിഞ്ഞാംപാറയിലാണ് ഞെട്ടിക്കുന്ന കൊലപാതകം. വണ്ണാമട തുളസി ന​ഗർ മധുസൂദനന്റെ മകൻ ഋത്വികാണ് മരിച്ചത്.

സംഭവത്തിനു പിന്നിൽ കുട്ടിയുടെ പിതാവിന്റെ സഹോദര ഭാര്യ ദീപ്തി ​ദാസാണ്. രാത്രി വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു കൊലപാതകം.

സംഭവത്തിനു പിന്നാലെ കഴുത്തിനു സ്വയം മുറിവേൽപ്പിച്ച നിലയിൽ കണ്ടെത്തിയ ദീപ്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ മാനസിക ആരോ​ഗ്യ പ്രശ്നങ്ങളുള്ളവരാണെന്നു പൊലീസ് വ്യക്തമാക്കി. ആരോ​ഗ്യ നില ​ഗുരുതരമായതിനെ തുടർന്ന് ദീപ്തിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റണോ?, വേണ്ടത് മൂന്ന് രേഖകള്‍, വിശദാംശങ്ങള്‍

വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റണോ?, വേണ്ടത് മൂന്ന് രേഖകള്‍, വിശദാംശങ്ങള്‍

തിരുവനന്തപുരം: വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് മൂന്ന് രേഖകള്‍ ഹാജരാക്കണമെന്ന് കെഎസ്ഇബി. അപേക്ഷകന്റെ ഫോട്ടോ പതിപ്പിച്ച ID കാര്‍ഡ്, ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖ, ഉടമസ്ഥാവകാശം മാറ്റുന്നതിന് (സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉള്‍പ്പടെ) പഴയ ഉടമസ്ഥന്‍ വെള്ളപേപ്പറില്‍ എഴുതി നല്‍കിയ അനുമതി പത്രം എന്നിവയാണ് നല്‍കേണ്ടത്. അനുമതി പത്രം കിട്ടിയില്ലെങ്കില്‍ പുതിയ ഉടമസ്ഥന്, സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതിയതായി അടക്കാവുന്നതാണ്. അപ്പോള്‍ നിലവിലുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ്, പഴയ ഉടമസ്ഥന് ഉടമസ്ഥാവകാശം മാറ്റുന്നതായുള്ള അറിയിപ്പോടെ, ബോര്‍ഡ് മടക്കി നല്‍കുന്നതുമാണെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

കുറിപ്പ്:

വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് വേണ്ട രേഖകള്‍…

1. അപേക്ഷകന്റെ ഫോട്ടോ പതിപ്പിച്ച ID കാര്‍ഡ്.
2. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖ.
3. ഉടമസ്ഥാവകാശം മാറ്റുന്നതിന് (സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉള്‍പ്പടെ), പഴയ ഉടമസ്ഥന്‍ വെള്ളപേപ്പറില്‍ എഴുതി നല്‍കിയ അനുമതി പത്രം.
അനുമതി പത്രം കിട്ടിയില്ലെങ്കില്‍, പുതിയ ഉടമസ്ഥന്, സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതിയതായി അടക്കാവുന്നതാണ്. അപ്പോള്‍ നിലവിലുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ്, പഴയ ഉടമസ്ഥന് ഉടമസ്ഥാവകാശം മാറ്റുന്നതായുള്ള അറിയിപ്പോടെ, ബോര്‍ഡ് മടക്കി നല്‍കുന്നതുമാണ്.

അതുമല്ലെങ്കില്‍, ഒരു വെള്ളപേപ്പറില്‍, ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട എല്ലാ കഷ്ട നഷ്ടങ്ങളില്‍ നിന്നും, വ്യവഹാരങ്ങളില്‍ നിന്നും കെ എസ് ഇ ബിയെ ഒഴിവാക്കികൊണ്ടും, പഴയ ഉടമസ്ഥന്‍, അദ്ദേഹം നിക്ഷേപിച്ച സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ അവകാശം ഉന്നയിക്കുന്നപക്ഷം, ഉടമസ്ഥാവകാശം മാറ്റുമ്പോഴുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് പലിശ സഹിതം തിരികെ നല്കാമെന്നുമുള്ള ഒരു ഉറപ്പ് എഴുതി നല്‍കാവുന്നതാണ്. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഉപഭോക്താവിന്റെ നിര്യാണത്തെ തുടര്‍ന്ന് ഉടമസ്ഥാവകാശം മാറ്റുന്നതിന്, വില്പത്രമോ, പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റോ, മരണ സര്‍ട്ടിഫിക്കറ്റിനൊപ്പം നല്‍കിയാല്‍ മതിയാകും. ഉടമസ്ഥാവകാശം മാറ്റുന്നതിന്, സ്ഥല പരിശോധന ആവശ്യമില്ല.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ഇന്ന് വൈകുന്നേരം 5.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.തെക്കന്‍ തമിഴ്‌നാട് തീരത്തും വൈകുന്നേരം 5.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവുനായ കടിച്ചു; മൂന്നരവയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവുനായ കടിച്ചു; മൂന്നരവയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നരവയസുകാരന് തെരുവുനായുടെ ആക്രമണത്തില്‍ പരിക്ക്. പാവറട്ടി പഞ്ചായത്തിലെ പെരിങ്ങാട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു സമീപത്തെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് കുട്ടിയെ നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത്.

ഏറെ നാളായി പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. അയ്യപ്പന്‍കാവ് ക്ഷേത്ര പരിസരത്തുള്ളവരും ക്ഷേത്രദര്‍ശനത്തിനായി വരുന്നവരും ഭയാനകമായ അന്തരീക്ഷത്തിലാണെന്നും ഇവിടെ മനുഷ്യജീവനും വളര്‍ത്തു മൃഗങ്ങള്‍ക്കും ഭീഷണിയായി ഇരുപതിലധികം തെരുവുനായകളാണ് വിലസി നടക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. അടിയന്തരമായി അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5695 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,560 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4715 രൂപയാണ്. ഡിസംബർ നാലിന് കുത്തനെ ഉയർന്ന് റെക്കോർഡിലെത്തിയ സ്വർണവില പിന്നീട് പടിപടിയായി ഇടിയുകയായിരുന്നു. ഡിസംബർ നാലിന് സ്വർണവില 47,080 രൂപയിലേക്ക് കുതിച്ചിരുന്നു. പിന്നീട് സ്വർണവില കുത്തനെ ഇടിഞ്ഞു. എന്നാൽ ഇന്നലെ സ്വർണം പവന് 120 രൂപ വർധിച്ച് വില 46,160 രൂപയിലെത്തിയിരുന്നു.

ചരിത്രപരം; ഐക്യത്തിന്റെ സത്തയെ ഉറപ്പിക്കുന്ന വിധി; സ്വാഗതം ചെയ്ത് മോദി

ചരിത്രപരം; ഐക്യത്തിന്റെ സത്തയെ ഉറപ്പിക്കുന്ന വിധി; സ്വാഗതം ചെയ്ത് മോദി

ഡല്‍ഹി: ജമ്മു കശ്മീര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു വിധേയമെന്ന സുപ്രീം കോടതി വിധിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രഖ്യാപനമാണ് സുപ്രീം കോടതി വിധിയെന്നു പ്രധാനമന്ത്രി പറഞ്ഞു.

സുപ്രീം കോടതി വിധി വന്നതിന് ഒരു മണിക്കൂറിന് ശേഷമാണ് മോദി എക്‌സിലൂടെ പ്രതികരണം അറിയിച്ചത്. ജമ്മു കശ്മീരിലെ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

”ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ഇന്നത്തെ സുപ്രീം കോടതി വിധി ചരിത്രപരവും 2019 ഓഗസ്റ്റ് 5 ന് ഇന്ത്യന്‍ പാര്‍ലമെന്റ് എടുത്ത തീരുമാനത്തെ ഭരണഘടനാപരമായി ഉയര്‍ത്തിപ്പിടിക്കുന്നതുമാണ്,” പ്രധാനമന്ത്രി പറഞ്ഞു. ”ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ നമ്മുടെ സഹോദരി സഹോദരന്മാര്‍ക്ക് ഇത് പ്രത്യാശയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രഖ്യാപനമാണ്. കോടതി വിധിയിലൂടെ ഇന്ത്യക്കാരെന്ന നിലയില്‍ നമ്മള്‍ ഏറ്റവും പ്രിയപ്പെട്ടതും വിലമതിക്കുന്നതുമായ ഐക്യത്തിന്റെ സത്തയെ ഉറപ്പിച്ചിരിക്കുന്നു” മോദി പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി, ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവെക്കുകയായിരുന്നു. ഇന്ത്യയുമായുള്ള ജമ്മു കശ്മീരിന്റെ കൂടിച്ചേരല്‍ സുഗമമാക്കാന്‍ താത്കാലികമായി ഉള്‍പ്പെടുത്തിയതാണ് ഭരണഘടനയുടെ 370ാം അനുഛേദമെന്ന് ഭരണഘടനാ ബെഞ്ച് വിധിച്ചു. അത് മാറ്റത്തിനു വിധേയമാണ്. ജമ്മു കശ്മീരിന് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രത്യേക അവകാശങ്ങളില്ല. ജമ്മു കശ്മീര്‍ ഇന്ത്യയുടെ പരമാധികാരം അംഗീകരിച്ചതാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.