സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 55 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 440 രൂപയും താഴ്ന്നു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 45,720 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5,715 രൂപയും നല്‍കേണ്ടി വരും.

ഡിസംബര്‍ നാലിന് കുത്തനെ ഉയര്‍ന്ന സ്വര്‍ണവില പിന്നീട് പടിപടിയായി ഇടിയുകയായിരുന്നു. ഡിസംബര്‍ നാലിന് സ്വര്‍ണവില 47,080 രൂപയിലേക്ക് കുതിച്ചിരുന്നു. പിന്നീട് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. എന്നാല്‍ ഇന്നലെ സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ച് വില 46,160 രൂപയിലെത്തിയിരുന്നു.

മീൻ പിടിക്കാൻ പോയ യുവാക്കളുടെ തോണി മറിഞ്ഞു; ഒരാൾ മരിച്ചു‌

മീൻ പിടിക്കാൻ പോയ യുവാക്കളുടെ തോണി മറിഞ്ഞു; ഒരാൾ മരിച്ചു‌

പരപ്പനങ്ങാടി: പൂരപ്പുഴയിൽ മീൻ പിടിക്കാൻ പോയ യുവാക്കളുടെ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. താനൂർ സ്വദേശിയാണ് മരിച്ചത്. രാവിലെ 7.30ന് കെട്ടുങ്ങൽ അഴിമുഖത്താണ് അപകടം. പുഴയിൽ മുങ്ങിപ്പോയ യുവാവിന്റെ മൃതദേഹം 3 മണിക്കൂർ നേരത്തേ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പുലർച്ചെ മീൻ പിടിക്കാൻ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റിസ്‌വാന്റെ കൂടെയുണ്ടായിരുന്ന കുഞ്ഞുമോൻ, മജീദ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇതേ പുഴയിൽ മേയ് മാസത്തിൽ 22 പേർ മരിച്ച താനൂർ ബോട്ട് അപകടം നടന്ന സ്ഥലത്തിനു സമീപമാണ് ശനിയാഴ്ച തോണി മറിഞ്ഞത്.

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ആവശ്യത്തിന് ആംബുലൻസുകളില്ല

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ആവശ്യത്തിന് ആംബുലൻസുകളില്ല. ദേവസ്വം ബോർഡിന്റെ ആംബുലൻസ് തകരാറിലാണ്. നിലവിലുള്ളത് വനം വകുപ്പിന്റെ ആംബുലൻസ് മാത്രം. ആംബുലൻസ് തകരാറായിട്ടും പകരം സംവിധാനമില്ല. അടിയന്തര ഘട്ടത്തിൽ സന്നിധാനത്തേക്ക് ആംബുലൻസ് എത്തുന്നത് ചരൽമേട്ടിൽ നിന്നുമാണ്.

കഴിഞ്ഞ ദിവസം പതിനായിരക്കണക്കിന് ഭക്തരാണ് സന്നിധാനത്തെത്തിയത്. രാവിലെ മലചവിട്ടിയ പലർക്കും ദർശനം പൂർത്തിയാക്കാൻ സാധിച്ചില്ല. ചിലഭാ​ഗങ്ങളിൽ ഭക്തർ ബാരിക്കേഡുകൾ മുറിച്ചു കടന്നു.നടപ്പന്തലുകൾ ഭക്തരെ കൊണ്ട് നിറഞ്ഞു കവിയുന്ന സാഹചര്യമായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിക്ക് ‌പമ്പയിൽ നിന്നും മല കയറിയവർക്ക് ദർശനം നടത്താൻ സാധിച്ചിട്ടില്ല. മണിക്കൂറുകളോളമാണ് ഭക്തർ ക്യൂവിൽ നിൽക്കുന്നത്.

14 കാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാലംഗ സംഘം അറസ്റ്റിൽ

14 കാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാലംഗ സംഘം അറസ്റ്റിൽ

പത്തനംതിട്ട കൊടുമണ്ണിൽ ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാലംഗ സംഘം അറസ്റ്റിൽ. ഇലവുംതിട്ട സ്വദേശികളാണ് പിടിയിലായത്. പ്രതികൾ പിടിയിലായത് പെൺകുട്ടിയുമായുള്ള വാഹനം കേടായതോടെ.

ഇന്നലെ രാത്രി വീട്ടിലെത്തിയ സംഘമാണ് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയത്. പ്രതികളിലൊരാൾ പെൺകുട്ടിയുമായി അടുപ്പമുള്ളയാളാണ്. ഇലവുംതിട്ട സ്വദേശികളായ അരുണ്‍, ബിജു, അജി ശശി, അഭിഷേക് എന്നിവരാണ് പിടിയിലായത്.

14 കാരിയെ കടത്തിയ ഓട്ടോ കേടായതിനെ തുടര്‍ന്ന് ഇലന്തൂരിലെ വഴയിരികില്‍ കുടുങ്ങുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതി പ്രകാരം പൊലീസ് അന്വേഷണം നടത്തുന്നതിനിടെ വഴിയരികില്‍ ഓട്ടോ കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം പിടിയിലായത്.

സൂര്യന്റെ ആദ്യ ഫുൾ ഡിസ്ക് ചിത്രങ്ങൾ പകർത്തി ആദിത്യ: പങ്കുവച്ച് ഐഎസ്ആർഒ

സൂര്യന്റെ ആദ്യ ഫുൾ ഡിസ്ക് ചിത്രങ്ങൾ പകർത്തി ആദിത്യ: പങ്കുവച്ച് ഐഎസ്ആർഒ

ഡൽഹി: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ–1 പകർത്തിയ സൂര്യന്റെ ആദ്യ ഫുൾഡിസ്ക് ചിത്രങ്ങൾ പുറത്ത്. ഐഎസ്ആർഒ ആണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പേടകത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലസ്‌കോപ് (എസ്‌യുഐടി) ഉപയോഗിച്ചാണ് ആദിത്യ എൽ-1 ചിത്രങ്ങൾ പകർത്തിയത്.

200- 400 നാനോമീറ്റർ തരംഗദൈർഘ്യത്തിൽ പകർത്തിയ ചിത്രങ്ങൾ സൂര്യന്റെ ഫോട്ടോസ്ഫിയറിന്റേയും ക്രോമോസ്ഫിയറിന്റേയും വിശദ വിവരങ്ങളറിയാൻ സഹായിക്കുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. കഴിഞ്ഞ ആറിന് പകർത്തിയ ചിത്രങ്ങൾ പഠനങ്ങൾക്കും വിശകലനങ്ങൾക്കും ശേഷമാണ് പുറത്തുവിട്ടത്. സൺ സ്പോട്ട്, പ്ലാഗ്, ക്വയറ്റ് സൺ തുടങ്ങിയ ഭാഗങ്ങൾ ചിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

ചക്രവാതച്ചുഴി; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചക്രവാതച്ചുഴി; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിനും മാലിദ്വീപിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കും. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്.

നാളെ വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഡിസംബർ 11, 12 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.