ഡിവൈഎഫ്‌ഐ നേതാവിന് നേരെ ​ഗുണ്ടാ ആക്രമണം, മർദ്ദിച്ചത് കാപ്പാ കേസ് പ്രതിയും സംഘവും

ഡിവൈഎഫ്‌ഐ നേതാവിന് നേരെ ​ഗുണ്ടാ ആക്രമണം, മർദ്ദിച്ചത് കാപ്പാ കേസ് പ്രതിയും സംഘവും

കൊച്ചി : എറണാകുളം വടക്കന്‍ പറവൂര്‍ ചിറ്റാറ്റുകരയില്‍ ഡിവൈഎഫ്‌ഐ നേതാവിനു നേര്‍ക്ക് ഗുണ്ടാ ആക്രമണം. ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് ഷിയാസിനാണ് മര്‍ദ്ദനമേറ്റത്. കാപ്പാ കേസ് പ്രതി അടക്കം അഞ്ചുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി.

ഷിയാസിന്റെ സുഹൃത്തും പ്രതികളുമായി നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നു. ഈ സംഭവത്തില്‍ സുഹൃത്തിനെ മര്‍ദ്ദിച്ചത് പ്രതികളെ കണ്ടപ്പോള്‍ ഷിയാസ് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായിട്ടാണ് ഷിയാസിനെ സംഘം മര്‍ദ്ദിച്ചത്.ഷിയാസിന്റെ തലയ്ക്കാണ് പരിക്കേറ്റത്. താലൂക്ക് ആശുപത്രിയിലാണ് ഷിയാസിനെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ആശാ ഭോസ്‌ലെയുടെ മരണം, നെഞ്ചിലെ അണുബാധ പ്രായമായവരിൽ എങ്ങനെ ​ഗുരുതരമാകുന്നു

ആശാ ഭോസ്‌ലെയുടെ മരണം, നെഞ്ചിലെ അണുബാധ പ്രായമായവരിൽ എങ്ങനെ ​ഗുരുതരമാകുന്നു

കഴിഞ്ഞ ദിവസമാണ് വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ നെഞ്ചിലെ അണുബാധയെ തുടർന്ന് ​ഗുരുതരാവസ്ഥിയിലാവുകയും ഏപ്രിൽ 12ന് മരണപ്പെടുകയും ചെയ്തത്. കഠിനമായ ക്ഷീണവും ശ്വാസതടസ്സവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് ആശാ ഭോസ്‌ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രായമായവരിൽ നെഞ്ചിലെ അണുബാധ പലപ്പോഴും ​ഗുരുതരമാകാറുണ്ടെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ശ്വാസകോശത്തെയോ ശ്വാസനാളത്തെയോ ബാധിക്കുന്ന ബാക്ടീരിയ അല്ലെങ്കിൽ വൈറസ് അണുബാധയാണ് നെഞ്ചിലെ അണുബാധ. പ്രധാനമായും രണ്ട് തരത്തിലാണ് ഇത് ഉണ്ടാവുക. ബ്രോങ്കൈറ്റിസ് ( ശ്വാസനാളങ്ങളിലെ അണുബാധ ), ന്യൂമോണിയ (ശ്വാസകോശത്തിലെ അണുബാധ).

ഇത് ശ്വാസകോശത്തിൽ അണുബാധയും വീക്കവും ഉണ്ടാക്കും. കഫം, ചുമ, ശ്വാസതടസ്സം, ശരീരത്തിലെ ഓക്സിജൻ നില കുറയുക എന്നിവയ്ക്ക് കാരണമാകാം. പ്രായമായവരെയാണ് നെഞ്ചിലെ അണുബാധ ഏറ്റവും കൂടുതൽ ബാധിക്കുക. ഇത് ജീവന് തന്നെ ഭീഷണിയാകാം.

എന്തുകൊണ്ട് പ്രായമായവരിൽ നെഞ്ചിലെ അണുബാധ ​ഗുരുതരമാകുന്നു
ശ്വാസകോശ പ്രവർത്തനം പ്രായത്തോടൊപ്പം കുറയുന്നു.

പ്രായമാകുമ്പോൾ പേശിബലം കുറയുന്നത് ഉള്ളിലെ കഫത്തെ പുറന്തള്ളാൻ സാധിക്കാതെ വരുന്നു.

കുറഞ്ഞ പ്രതിരോധശേഷി.

ശരീരത്തിന് ഓക്സിജൻ എത്തിക്കാൻ ഹൃദയത്തിന് കൂടുതൽ സമ്മർദം ഉണ്ടാകുന്നു.

ഈ സാഹചര്യത്തിൽ, ശരീരത്തിന്റെ ഭൂരിഭാ​ഗം ഊർജ്ജവും ശ്വാസം എടുക്കാനും അണുബാധയെ ചെറുക്കാനും ചെലവാക്കുന്നു. അതിന് പിന്നാലെ ഉണ്ടാകുന്ന ക്ഷീണം പോലുള്ളവ ഒരു സാധാരണ ലക്ഷണം മാത്രമായിരിക്കില്ല, ശരീരം വലിയ സമ്മർദത്തിലാണെന്ന മുന്നറിയിപ്പ് കൂടിയാണ്. ചെറിയ അസ്വസ്ഥതയോടെയാണ് അണുബാധയുടെ തുടക്കമെങ്കിലും പ്രായമായവരിൽ അത് വേ​ഗത്തിൽ വഷളാകാം.

ഓക്സിജൻ നില താഴ്ന്ന് മറ്റ് അവയവങ്ങളെ ബാധിക്കുക. മറ്റുള്ള അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകും

ഹൃദയത്തിന് അമിത സമ്മർദം ഉണ്ടാകുക

കഫം കെട്ടിക്കിടന്ന് ന്യൂമോണിയയിലേക്ക് മാറുക

ക്ഷീണം കാരണം ശരീരത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ താഴുക.

മുതിർന്നവരിൽ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
തുടർച്ചയായ ചുമ

ചെറിയ ശ്വാസംമുട്ടൽ

നേരിയ പനി

അമിത ഉറക്കം / അസാധാരണ മയക്കം

ആശയക്കുഴപ്പം

ഭക്ഷണാഭാവം

പെട്ടെന്ന് ഉണ്ടാകുന്ന ക്ഷീണം

ഈ ലക്ഷണങ്ങൾ പലപ്പോഴും സാധാരണ വാർധക്യ ലക്ഷണങ്ങളായി തെറ്റിദ്ധരിക്കാനുള്ള സാധ്യതയുള്ളതിനാൽ രോ​ഗനിർണയവും ചികിത്സയും വൈകുന്നു.

പ്രായമായവരിൽ നെഞ്ചിലെ അണുബാധ ചെറുക്കാൻ ഫ്ലൂ, ന്യൂമോണിയ വാക്സിനുകൾ എടുക്കുക. ശരീരത്തിൽ ജലാംശം നിലനിർത്തുക. ചെറിയ ശ്വാസകോശ പ്രശ്നങ്ങളും അവഗണിക്കാതിരിക്കുക, പെട്ടെന്ന് തന്നെ ഡോക്ടറെ കാണുക.

പത്തുലക്ഷം രൂപ അടച്ചു; വിഷുദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ആനയെ നടയിരുത്തി

പത്തുലക്ഷം രൂപ അടച്ചു; വിഷുദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ആനയെ നടയിരുത്തി

തൃശൂര്‍: വിഷുദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി. രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്.കൊച്ചി പാലാരിവട്ടം നാഗ്പാല്‍ സ്റ്റേഡിയ പാര്‍ക്ക് വില്ലയില്‍ ദീപക് നാരായണനാണ് വഴിപാടായി ആനയെ നടയിരുത്തിയത്.

ക്ഷേത്രം മേല്‍ശാന്തി ചെര്‍പ്പുളശ്ശേരി തെക്കും പറമ്പത്ത് മനയില്‍ ടി എം നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. കൊമ്പന്‍ കൃഷ്ണനാരായണന്‍ ആനയെയാണ് നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു.

ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ്, ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം രാധ, ഗോപുരം അസി. മാനേജര്‍ ഇ സുന്ദര്‍രാജ്, പാരമ്പര്യവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരന്‍ നമ്പ്യാര്‍, കണ്ടിയൂര്‍ പട്ടം വാസുദേവന്‍ നമ്പീശന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. വഴിപാടു നേര്‍ന്ന ദീപക് നാരായണനും കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

കെ സുധാകരന്‍ പറഞ്ഞത് പൊതുവായ കാര്യം; മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തല്‍പ്പരനല്ല: കെ സി വേണുഗോപാല്‍

കെ സുധാകരന്‍ പറഞ്ഞത് പൊതുവായ കാര്യം; മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തല്‍പ്പരനല്ല: കെ സി വേണുഗോപാല്‍

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇത്തരം ചര്‍ച്ചകളില്‍ തല്‍പ്പരനല്ല. മെയ് നാലാം തീയതി ഫലം വരട്ടെ. അതുവരെ കാത്തിരിക്കാം. കോണ്‍ഗ്രസിന് ലീഡര്‍ഷിപ്പുണ്ട്. പാര്‍ട്ടിക്ക് ഒരു സിസ്റ്റമുണ്ട്. എല്ലാവരും കൂടി ആലോചിച്ച് തീരുമാനമെടുക്കും. പൊതുജന മധ്യത്തില്‍ വലിച്ചിട്ട് ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല ഇതെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും ഇതാണ് മറ്റു പ്രവര്‍ത്തകരോട് പറയാനുള്ളത്. ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ചു വിശ്വസിക്കുന്നത്. അതിനാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുക. അതിനപ്പുറമൊന്നുമില്ല. കേരളത്തിലെ നേതാക്കള്‍ ശാന്തരാണ്. കെ സുധാകരന്‍ എന്നല്ല, ആരായാലും പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. ഞാന്‍ വട്ടപ്പൂജ്യമാണെന്ന് ചില മാധ്യമങ്ങള്‍ പറഞ്ഞു. കഴിഞ്ഞ പത്തുകൊല്ലമായി ഇതു കേള്‍ക്കുകയാണ്. അവരാണ് തീരുമാനിക്കുന്നതെങ്കില്‍, അവര്‍ തീരുമാനിക്കട്ടെ എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ഞാനടക്കം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വളരെ യോജിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ വലിയ ഉരുള്‍പൊട്ടലുണ്ടാകും, കലാപം ഉണ്ടാകും എന്നൊക്കെ ചിലര്‍ പറഞ്ഞു. എന്നാല്‍ ഒന്നുമുണ്ടായില്ല. വളരെ സ്മൂത്തായി കാര്യങ്ങള്‍ നടന്നു. അതുപോലെ സ്മൂത്തായി ഇതും തീരുമാനിക്കും. പാര്‍ട്ടിക്ക് ലീഡര്‍ഷിപ്പുണ്ട്, വ്യവസ്ഥാപിത മാര്‍ഗങ്ങളുണ്ട്. നേതാക്കന്മാരുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

കെ സുധാകരന്‍ പറഞ്ഞത് പൊതുവായ കാര്യം മാത്രമാണ്. രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഡീലിമിറ്റേഷനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് ഒരു ആശങ്കയുമില്ല. ചര്‍ച്ച മുഴുവന്‍ കോണ്‍ഗ്രസിനുള്ളിലേക്കാണ്. രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ അന്തസത്തയെ ബാധിക്കുന്ന ബില്ലിനെ മാധ്യമങ്ങള്‍ എത്രത്തോളം ഗൗരവമായി കണ്ടിട്ടുണ്ടെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. 2023 ല്‍ വനിതാ സംവരണ ബില്‍ പാസ്സാക്കിയിട്ട് മൂന്നുവര്‍ഷത്തോളം അതു വെച്ചുകൊണ്ടിരുന്ന കേന്ദ്രസര്‍ക്കാരിന് ഒരു കുഴപ്പവുമില്ല. കോണ്‍ഗ്രസിനെയാണ് വിമര്‍ശിക്കുന്നത്. എന്തുകൊണ്ട് 543 അംഗ സഭയില്‍ വനിതാ സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടാക്കാതിരുന്നതെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.

പ്രസ്താവന അനുചിതം: സുധാകരനെ തള്ളി സണ്ണി ജോസഫ്

കെ സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തള്ളിപ്പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ അനുചിതമാണ്. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് സമയമായില്ല. നാലാം തീയതി ഫലം വരട്ടെ. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന് കോണ്‍ഗ്രസിന് നടപടിക്രമമുണ്ട്. ജയിച്ചുവന്ന എംഎല്‍എമാരുടെ അഭിപ്രായം ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ആരായും. അതിനുശേഷം ആലോചിച്ച് ഹൈക്കമാന്‍ഡ് ഒരു തീരുമാനം പറയും. ആ തീരുമാനം കോണ്‍ഗ്രസിലെ എല്ലാവരും അംഗീകരിക്കും. അതാണ് കീഴ് വഴക്കം. അതിനായിട്ട് കാത്തു നില്‍ക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

ചില സോഷ്യല്‍ മീഡിയ ഫെയ്ക്ക് അക്കൗണ്ടുകളിലൂടെയാണ് ഇത്തരത്തില്‍ പേരുകള്‍ പ്രചരിപ്പിക്കുന്നത്. അതു ശരിയല്ല. അതില്‍ ആരും കുടുങ്ങരുത്. വ്യത്യസ്ത പേരുകളുണ്ടാകാം. വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. അതൊക്കെ തക്ക വേദിയില്‍ പറയുക. അതല്ലാതെ ഇത്തരം ചര്‍ച്ചകളിലേക്ക് പോകേണ്ട കാര്യമില്ല. മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍, പറയേണ്ട വേദിയില്‍ പറയാം. അല്ലാതെ സോഷ്യല്‍ മീഡിയയിലൂടെയോ പരസ്യമായോ അല്ല പ്രതികരിക്കേണ്ടത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ആരെങ്കിലും മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തോട്, അത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ചില സോഷ്യല്‍ മീഡിയ ഫെയ്ക്ക് അക്കൗണ്ടുകളിലൂടെയാണ് ഇത്തരത്തില്‍ പേരുകള്‍ പ്രചരിപ്പിക്കുന്നത്. അതു ശരിയല്ല. അതില്‍ ആരും കുടുങ്ങരുത്. വ്യത്യസ്ത പേരുകളുണ്ടാകാം. വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. അതൊക്കെ തക്ക വേദിയില്‍ പറയുക. അതല്ലാതെ ഇത്തരം ചര്‍ച്ചകളിലേക്ക് പോകേണ്ട കാര്യമില്ല. മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍, പറയേണ്ട വേദിയില്‍ പറയാം. അല്ലാതെ സോഷ്യല്‍ മീഡിയയിലൂടെയോ പരസ്യമായോ അല്ല പ്രതികരിക്കേണ്ടത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ആരെങ്കിലും മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തോട്, അത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

വീണ്ടും പടക്കദുരന്തം; ഗുണ്ട് കയ്യിലിരുന്ന് പൊട്ടി, പാലക്കാട് യുവാവ് മരിച്ചു

വീണ്ടും പടക്കദുരന്തം; ഗുണ്ട് കയ്യിലിരുന്ന് പൊട്ടി, പാലക്കാട് യുവാവ് മരിച്ചു

പാലക്കാട്: വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ദിലീപ് (34) ആണ് മരിച്ചത്. കയ്യിലിരുന്ന് ഗുണ്ട് പൊട്ടിയാണ് അപകടം ഉണ്ടായത്.

ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. പടക്കം പൊട്ടിക്കുന്നതിനിടെ കയ്യിലിരുന്ന് ഗുണ്ട് പൊട്ടി ഗുരുതരമായി പരിക്കേറ്റ ദിലീപിനെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാത്രി പതിനൊന്ന് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഗുണ്ട് പൊട്ടി ഗുരുതരമായി പൊള്ളലേറ്റത് കൊണ്ടാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ കോഴിക്കോട് കൊയിലാണ്ടിയിലും വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് മരണം സംഭവിച്ചിരുന്നു. കൊരയങ്ങാട് തെരുവില്‍ അദ്വൈത് ആണ് മരിച്ചത്. പതിനാറ് വയസ്സായിരുന്നു. ഗുണ്ട് കയ്യില്‍വെച്ച് പൊട്ടിത്തെറിച്ചാണ് അപകടം. വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങള്‍ വീടിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍വെച്ച് അദ്വൈത് കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിക്കുകയായിരുന്നു. പൊട്ടിത്തെറിയെത്തുടര്‍ന്ന് അദ്വൈതിന്റെ നെഞ്ചിലേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായത്. അപകടം നടന്നയുടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ അദ്വൈതിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു.

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; 12 ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; 12 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. സംസ്ഥാനത്തെ 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഈ മാസം 19 വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കാമെന്നാണ് അറിയിപ്പ്.

കോട്ടയം ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ഞായറാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കനത്ത ചൂടില്‍ നിര്‍ജലീകരണം മാത്രമല്ല. ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ധാരാളം വെള്ളം കുടിക്കുക, പകല്‍ സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക എന്നിങ്ങനെ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.