പൊലീസ് ഇന്‍സ്‌പെക്ടര്‍ അടക്കം 46 തസ്തികയിലേക്ക് പിഎസ് സി വിജ്ഞാപനം

പൊലീസ് ഇന്‍സ്‌പെക്ടര്‍ അടക്കം 46 തസ്തികയിലേക്ക് പിഎസ് സി വിജ്ഞാപനം

തിരുവനന്തപുരം: പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, പൊലീസ് കോണ്‍സ്റ്റബിള്‍, എല്‍എസ്ജിഐ സെക്രട്ടറി, പിഎസ് സി/ സെക്രട്ടേറിയറ്റ് ഓഫീസ് അറ്റന്‍ഡന്റ് തുടങ്ങി 46 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന പിഎസ് സി യോഗം തീരുമാനിച്ചു. വിവിധ തസ്തികകളിലേക്കായി അയ്യായിരത്തോളം ഒഴിവുകളുണ്ടാകും.

തദ്ദേശ സ്ഥാപനങ്ങളുടെ ഏകീകരണത്തിന് ശേഷം ഇതാദ്യമായാണ് എല്‍എസ്ജിഐ സെക്രട്ടറി തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. സംസ്ഥാന, ജില്ലാ തലങ്ങളില്‍ ജനറല്‍, എന്‍സിഎ, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വിഭാഗങ്ങളിലാണ് വിജ്ഞാപനം.

കുസാറ്റ് ദുരന്തം വേദനിപ്പിക്കുന്നത്; ചില സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി

കുസാറ്റ് ദുരന്തം വേദനിപ്പിക്കുന്നത്; ചില സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി

കൊച്ചി: കുസാറ്റ് ദുരന്തം വേദനിപ്പിക്കുന്നതെന്ന് ഹൈക്കോടതി. ചില സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. അത് വേദനിപ്പിക്കുന്നതാണ്. എല്ലാ ജീവനുകളും വിലപ്പെട്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. നിലവില്‍ നടക്കുന്ന അന്വേഷണങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ് യു നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. കുസാറ്റ് ദുരന്തത്തില്‍ ഈ ഘട്ടത്തില്‍ ആരെയും കുറ്റം പറയുന്നില്ല. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്തണം. സര്‍ക്കാരും സര്‍വകലാശാലയും നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി.

ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി. ദുരന്തത്തില്‍ നാലു തട്ടിലുള്ള അന്വേഷണമാണ് നടത്തുന്നതെന്നാണ് സര്‍വകലാശാല കോടതിയെ അറിയിച്ചത്. കേരളത്തിലെ സര്‍വകലാശാലയില്‍ തിക്കിലും തിരക്കിലും പെട്ട് ഉണ്ടാകുന്ന ആദ്യ ദുരന്തം എന്ന നിലയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. കുസാറ്റിൽ ടെക്ഫെസ്റ്റിനോട് അനുബന്ധിച്ച് നടത്തിയ സം​ഗീതനിശയ്ക്ക് സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രിന്‍സിപ്പലിന്റെ കത്ത് സര്‍വകലാശാല രജിസ്ട്രാര്‍ അവഗണിച്ചു. ഇതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കുസാറ്റ് ദുരന്തത്തിൽ മൂന്ന് വിദ്യാർത്ഥികൾ അടക്കം നാലുപേരാണ് മരിച്ചത്.

കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം; തല മുട്ടിൽ ഇടിച്ചു കൊലപ്പെടുത്തി

കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം; തല മുട്ടിൽ ഇടിച്ചു കൊലപ്പെടുത്തി

കൊച്ചി: കൊച്ചിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മയുടെ സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി ഷാനിഫ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിൽ കുഞ്ഞിന്റെ അമ്മ അശ്വിനിയുടെ പങ്ക് സംബന്ധിച്ച് ചോദ്യം ചെയ്യൽ തുടരുകയാണ്. കുട്ടിയുടെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ഷാനിഫ് പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. മരിച്ചെന്ന് ഉറപ്പു വരുത്താനായി ഷാനിഫ് കുഞ്ഞിന്റെ ദേഹത്ത് കടിച്ചെന്നും പൊലീസ് പറയുന്നു. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.

കുഞ്ഞിന്റെ തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം രാവിലെയാണ് കുഞ്ഞിനെ മരിച്ച നിലയിൽ എറണാകുളം ജനറൽ ആശുപത്രിയിലെത്തിക്കുന്നത്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ മൊഴിയെടുത്തശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. കുട്ടിയുടെ അമ്മയും ഷാനിഫും തമ്മിൽ അടുപ്പത്തിലായിരുന്നു. ആലപ്പുഴ സ്വദേശിയായ യുവതിയും കണ്ണൂർ സ്വദേശിയായ യുവാവും നിയമപരമായി വിവാഹിതരല്ല. ഡിസംബർ ഒന്നിനാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞുമായി യുവതിയും യുവാവും കറുകപ്പിള്ളിയിലെ ലോഡ്ജിൽ മുറിയെടുക്കുന്നത്.

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു

സംസ്ഥാനം: തുടർച്ചയായ ഉയർച്ചയ്ക്ക് ശേഷം സ്വർണവില കുത്തനെ ഇടിഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 100 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5785 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 46,280 രൂപയുമായി. ഇന്നലെ സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് വില 5885 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് 47,080 രൂപയും.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഒപ്പം പഠിക്കുന്ന പി.ജി വിദ്യാർത്ഥികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

അയ്യനെ കാണാൻ പാറുക്കുട്ടിയമ്മ ശബരിമല കയറിയത് നൂറാം വയസില്‍

അയ്യനെ കാണാൻ പാറുക്കുട്ടിയമ്മ ശബരിമല കയറിയത് നൂറാം വയസില്‍

ശബരിമല: സന്നിധാനത്ത് എത്തണമെന്നും അയ്യനെ തൊഴണമെന്നും പലര്‍ക്കും ആഗ്രഹം ഉണ്ടാകും. എന്നാല്‍ പലകാരണങ്ങളാല്‍ നടക്കാറില്ലെന്ന. വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തില്‍ പാറുക്കുട്ടിയമ്മ കന്നിമല കയറിയത് തന്റെ നൂറാമത്തെ വയസിലാണ്. മൂന്നു തലമുറയില്‍പ്പെട്ടവരുടെ ഒപ്പമാണ് ആദ്യ ശബരിമല ദര്‍ശനത്തിനായി എത്തിയത്. കൊച്ചുമകന്‍ ഗിരീഷും പേരക്കുട്ടികളുമടങ്ങിയ പതിനാലംഗ സംഘമാണ് ശബരിമലയില്‍ പാറുക്കുട്ടിയമ്മക്കൊപ്പം എത്തിയത്.

കൊച്ചുമകന്‍ ഗിരീഷ് കുമാര്‍, കൊച്ചുമകന്റെ മക്കളായ അമൃതേഷ്, അന്‍വിത, അവന്തിക എന്നിവരാണ് സംഘത്തിലുള്ളത്. എന്തേ ഇത്രനാളും ശബരിമലയില്‍ പോകാന്‍ വൈകിയത് എന്ന ചോദ്യത്തിന് നേരത്തേ പോകണം എന്നുണ്ടായിരുന്നുവെന്നും പക്ഷേ, സാധിച്ചില്ലെന്നും പാറുക്കുട്ടിയമ്മ പറയുന്നു. പല തവണ മുടങ്ങിയപ്പോള്‍ നൂറു വയസാകുമ്പോഴേ ശബരിമലയിലേക്ക് പോകൂ എന്ന് തീരുമാനിച്ചു.

പതിനെട്ടാംപടിയും പൊന്നമ്പലവും കണ്ടു പാറുക്കുട്ടിയമ്മയുടെ മനസ് നിറഞ്ഞിരിക്കുകയാണ്. മൂന്നാനക്കുഴിയില്‍നിന്ന് രണ്ടിനാണ് പതിനാലംഗസംഘം യാത്രതിരിച്ചത്. മൂന്നിന് പമ്പയിലെത്തിയ സംഘം വിശ്രമശേഷം നാലിന് രാവിലെയാണ് സന്നിധാനത്തെത്തിയത്.