ജീരകസോഡയിൽ ചത്ത എലി; കുടിച്ച യുവാവിന് ദേഹാസ്വാസ്ഥ്യം

ജീരകസോഡയിൽ ചത്ത എലി; കുടിച്ച യുവാവിന് ദേഹാസ്വാസ്ഥ്യം

കോഴിക്കോട് : ജീരകസോഡയിൽ ചത്ത എലിയെ കണ്ടത്തിയതായി പരാതി. മുക്കംകടവ് പാലത്തിന് സമീപമുള്ള തട്ടുകടയിൽനിന്നു വാങ്ങിയ ജീരകസോഡയിലാണ് ചത്ത എലിയെ കണ്ടെത്തിയത്. മുക്കം മുത്തേരി സ്വദേശി വിനായകൻ വാങ്ങിയ സോഡയിലാണ് എലിയെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. സോഡ കുടിച്ച മുക്കം വിനായകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതിനെത്തുടർന്ന് ഇയാൾ ചികിത്സ തേടി.

ധനപ്രതിസന്ധിയിൽ കേരളത്തിന് മാത്രം പ്രത്യേക ഇളവ് നൽകില്ല; നിർമലാ സീതാരാമൻ

ധനപ്രതിസന്ധിയിൽ കേരളത്തിന് മാത്രം പ്രത്യേക ഇളവ് നൽകില്ല; നിർമലാ സീതാരാമൻ

ധനപ്രതിസന്ധിയിൽ കേരളത്തിന് മാത്രം പ്രത്യേക ഇളവു നൽകാൻ ആകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. രാജ്യത്താകമാനം പ്രാബല്യത്തിലുളള പൊതു നിബന്ധനകളില്‍ ഇളവു വരുത്താന്‍ കഴിയില്ലെന്ന് നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കി.

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ക്കാണ് പാർലമെന്‍റില്‍ മറുപടി നല്‍കിയത്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്‍റെ മൊത്ത വായ്പാ പരിധി 47762.58 കോടി രൂപയാണ്. അതില്‍ 29136.71 കോടി രൂപ പൊതു വിപണി വായ്പ പരിധിയാണ്. ബാക്കി തുക മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വായ്പാ പരിധിയാണെന്നും നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കി.

സ്വർണവില സർവകാല റെക്കോഡിൽ

സ്വർണവില സർവകാല റെക്കോഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വർദ്ധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 5,885 രൂപയായി. ഇന്ന് കൂടി വില വർദ്ധിച്ചതോടെ സ്വർണം പവന് 47,000 കടന്നു.

നിലവിൽ ഒരു പവൻ സ്വർണത്തിന് 47,080 രൂപയാണ് വിപണി വില. ശനിയാഴ്ച സ്വര്‍ണവില 46760 രൂപയിലെത്തിയിരുന്നു. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില വർദ്ധിക്കുന്നത്. വിലവർദ്ധന വിപണിയിൽ ആശങ്കയും അമ്പരപ്പും സൃഷ്ടിച്ചിട്ടുണ്ട്.

മിഗ്ജൗമ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

മിഗ്ജൗമ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

മിഗ്ജൗമ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ചുഴലിക്കാറ്റിന്റെ കേന്ദ്രം ചെന്നൈയിൽ നിന്ന് 90 കിമി മാത്രം അകലെ. തമിഴ്നാടിൻ്റെ വടക്കൻ മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരാൻ സാധ്യത. തെക്കൻ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ നാളെ രാവിലെയോടെ മിഗ്ജൗമ് കരയിൽ പ്രവേശിക്കാൻ സാധ്യത.

തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച മിഗ്ജൗമ് നിലവിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തെക്കൻ ആന്ധ്രാ പ്രദേശ്, വടക്കൻ തമിഴ് നാട് തീരത്തിനു സമീപത്ത്. ചുഴലിക്കാറ്റിൻ്റെ കേന്ദ്രം ചെന്നൈയിൽ നിന്ന് 90 കിലോമീറ്റർ മാത്രം അകലെയായാണ് സ്ഥിതി ചെയ്യുന്നു.പുതുച്ചേരി, ചെന്നൈ, വടക്കൻ തമിഴ്നാടിൻ്റെ തീര മേഖലകളിൽ അതിശക്തമായ കാറ്റും തീവ്ര മഴയുമാണ് ലഭിക്കുന്നത്.

വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തുടർന്ന് വടക്ക് ദിശ മാറി തെക്ക് ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിക്കും. കനത്ത മഴയും കാറ്റും തെക്കൻ ആന്ധ്ര പ്രദേശിലും, തീരമേഖലയിലും വ്യാപിക്കും.തെക്കൻ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ നാളെ രാവിലെയോടെ മിഗ്ജൗമ് കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

പരമാവധി 110 കിലോമീറ്റർ വരെ വേഗതയിലായിരിക്കും മിഗ് ജൗമ് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 378 കോടി രൂപ; കലൂര്‍ സ്‌റ്റേഡിയം മുതല്‍ കാക്കനാട് വരെ പിങ്ക്‌ലൈന്‍

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 378 കോടി രൂപ; കലൂര്‍ സ്‌റ്റേഡിയം മുതല്‍ കാക്കനാട് വരെ പിങ്ക്‌ലൈന്‍

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈന്‍ നിര്‍മാണത്തിന് 378.57 രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാടുവരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നല്‍കുന്നതാണ് ധനവകുപ്പിന്റെ അംഗീകാരം.

11.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് രണ്ടാംഘട്ടത്തിന്റെ നിര്‍മിതി. പാതയിലെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സ്‌റ്റേഷനുകള്‍ക്കായി ഭൂമി അളന്ന് വില നിശ്ചയിക്കാനുള്ള വിജ്ഞാപനം വന്നു. അതിന്റെയും നടപടി ഉടന്‍ പൂര്‍ത്തിയാകും. പിങ്ക്‌ലൈന്‍ എന്നാണ് രണ്ടാംഘട്ട പാതയെ വിശേഷിപ്പിക്കുന്നത്. പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ തുടങ്ങി 2025 ഡിസംബറില്‍ പൂര്‍ത്തീകരിച്ച് സര്‍വീസ് ആരംഭിക്കാനാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ലക്ഷ്യം.

ഡോ. എം കുഞ്ഞാമന് വിട; സംസ്കാരം ഇന്ന്

ഡോ. എം കുഞ്ഞാമന് വിട; സംസ്കാരം ഇന്ന്

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമന്റെ സംസ്കാരം ഇന്ന് നടക്കും. വൈകീട്ട് മൂന്നുമണിക്ക് തിരുവനന്തപുരം ശാന്തി കവാടത്തിലാണ് സംസ്കാരം. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിൽ ഇന്നലെയാണ് കുഞ്ഞാമനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

27 വര്‍ഷം കേരള സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം കുഞ്ഞാമന്‍. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പ്രൊഫസറായാണ് വിരമിച്ചത്. വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ രോഹിണി ചികിത്സാ സംബന്ധമായി മലപ്പുറത്തായതിനാല്‍ ഇദ്ദേഹം വീട്ടില്‍ തനിച്ചായിരുന്നു.

ഏറെനാളായി ആഗ്രഹിച്ചതാണെന്നും ഞാന്‍ പോകുന്നെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും എഴുതിയ കുറിപ്പ് വീട്ടിനുള്ളില്‍നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഞായറാഴ്ച കുഞ്ഞാമന്റെ ജന്മദിനമായിരുന്നു. പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശിയില്‍ 1949 ഡിസംബര്‍ മൂന്നിനാണ് എം കുഞ്ഞാമന്‍ ജനിച്ചത്.