ഡോ. എം കുഞ്ഞാമന് വിട; സംസ്കാരം ഇന്ന്

ഡോ. എം കുഞ്ഞാമന് വിട; സംസ്കാരം ഇന്ന്

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമന്റെ സംസ്കാരം ഇന്ന് നടക്കും. വൈകീട്ട് മൂന്നുമണിക്ക് തിരുവനന്തപുരം ശാന്തി കവാടത്തിലാണ് സംസ്കാരം. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിൽ ഇന്നലെയാണ് കുഞ്ഞാമനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

27 വര്‍ഷം കേരള സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം കുഞ്ഞാമന്‍. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പ്രൊഫസറായാണ് വിരമിച്ചത്. വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ രോഹിണി ചികിത്സാ സംബന്ധമായി മലപ്പുറത്തായതിനാല്‍ ഇദ്ദേഹം വീട്ടില്‍ തനിച്ചായിരുന്നു.

ഏറെനാളായി ആഗ്രഹിച്ചതാണെന്നും ഞാന്‍ പോകുന്നെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും എഴുതിയ കുറിപ്പ് വീട്ടിനുള്ളില്‍നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഞായറാഴ്ച കുഞ്ഞാമന്റെ ജന്മദിനമായിരുന്നു. പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശിയില്‍ 1949 ഡിസംബര്‍ മൂന്നിനാണ് എം കുഞ്ഞാമന്‍ ജനിച്ചത്.

കുസാറ്റ് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു ഹൈക്കോടതിയില്‍

കുസാറ്റ് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു ഹൈക്കോടതിയില്‍

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു ഹൈക്കോടതിയില്‍. സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രിന്‍സിപ്പലിന്റെ കത്ത് സര്‍വകലാശാല രജിസ്ട്രാര്‍ അവഗണിച്ചു. ഇതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ സര്‍വകലാശാലയില്‍ തിക്കിലും തിരക്കിലും പെട്ട് ഉണ്ടാകുന്ന ആദ്യ ദുരന്തം എന്ന നിലയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹൈക്കോടതിയെ സമീപിച്ചത്.

സര്‍വകലാശാലകളിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. കെഎസ് യുവിന്റെ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. കുസാറ്റ് ടെക്‌ഫെസ്റ്റ് അപകടത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. ഫോർട്ട് കൊച്ചി സബ്കലക്ടർ പി വിഷ്ണുരാജിനാണ് അന്വേഷണ ചുമതല. കുസാറ്റ് ദുരന്തത്തിൽ മൂന്ന് വിദ്യാർത്ഥികൾ അടക്കം നാലുപേരാണ് മരിച്ചത്.

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊല്ലം: കൊല്ലത്ത് ഓയൂരിൽ നിന്നും ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. ഡിവൈഎസ്പി എം എം ജോസ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. 13 പേരാണ് അന്വേഷണ സംഘത്തിലുള്ളത്.

കേസില്‍ മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ ആര്‍ പത്മകുമാര്‍ (52), ഭാര്യ എം ആര്‍ അനിതാകുമാരി (45), മകള്‍ പി അനുപമ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.

പ്രതികളെ പിടികൂടുന്ന സമയത്ത് അവര്‍ ഉപയോഗിച്ചിരുന്ന കാര്‍ അടൂര്‍ കെഎപി ക്യാംപില്‍ നിന്നു കൊട്ടാരക്കര റൂറല്‍ എസ്പി ഓഫിസില്‍ എത്തിച്ചു ശാസ്ത്രീയ പരിശോധനകള്‍ നടത്തി. 27നു വൈകിട്ടാണ് ഓയൂര്‍ ഓട്ടുമലയില്‍ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു.

മിസോറാമില്‍ സെഡ്പിഎമ്മിന്റെ കുതിപ്പ്; മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തോറ്റു

മിസോറാമില്‍ സെഡ്പിഎമ്മിന്റെ കുതിപ്പ്; മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തോറ്റു

ഐസ്വാള്‍: മിസോറാമില്‍ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന് കനത്ത തിരിച്ചടി. പ്രതിപക്ഷമായ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് മൃഗീയ ഭൂരിപക്ഷത്തോടെ ഭരണത്തിലേക്ക്. 40 അംഗ നിയമസഭയില്‍ 26 സീറ്റിലാണ് സെഡ്പിഎം മുന്നിട്ടു നില്‍ക്കുന്നത്. ഭരണകക്ഷിയായ എംഎന്‍എഫ് 10 ല്‍ താഴെ സീറ്റിലേക്ക് ചുരുക്കപ്പെട്ടു.

ബിജെപി രണ്ടു സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. എംഎന്‍എഫിന് തിരിച്ചടിയായി മുഖ്യമന്ത്രി സോറം താങ്കയും ഉപമുഖ്യമന്ത്രി തോന്‍ലുവയും പരാജയപ്പെട്ടു. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലോല്‍സോട്ടയും തോറ്റവരില്‍പ്പെടുന്നു.

സെഡ് പിഎം തലവനും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ലാല്‍ഡുഹോമ സെര്‍ച്ചിപ്പ് മണ്ഡലത്തില്‍ നിന്നും വിജയിച്ചു. മിസോറാമില്‍ സെഡ്പിഎം ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ലാല്‍ഡുഹോമ പറഞ്ഞു. മുന്‍ ഐപിഎസ് ഓഫീസറാണ് ലാല്‍ഡുഹോമ. ആറുപാര്‍ട്ടികളുടെ സഖ്യമായ സെഡ്പിഎം 27 സീറ്റുകളിലാണ് മത്സരിച്ചത്.

കോണ്‍ഗ്രസ് 40 സീറ്റുകളിലും മത്സരിച്ചപ്പോള്‍ ബിജെപി 23 സീറ്റിലും ആം ആദ്മി പാര്‍ട്ടി നാലു സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. ആദ്യമായാണ് എഎപി മിസോറാമില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ എംഎന്‍എഫ് 26 സീറ്റിലും കോണ്‍ഗ്രസ് 05, ബിജെപി 01, സ്വതന്ത്രര്‍ 08 എന്നിങ്ങനെയാണ് വിജയിച്ചത്.

കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ വട്ടം നിര്‍ത്തി; ആലുവയില്‍ ഡ്രൈവറെ മര്‍ദിച്ച് സ്‌കൂട്ടര്‍ യാത്രികന്‍

കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ വട്ടം നിര്‍ത്തി; ആലുവയില്‍ ഡ്രൈവറെ മര്‍ദിച്ച് സ്‌കൂട്ടര്‍ യാത്രികന്‍

കൊച്ചി: മുട്ടത്ത് സ്‌കൂട്ടര്‍ യാത്രികന്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദിച്ചു. സ്‌കൂട്ടര്‍ ഇടതുവശത്ത്കൂടി ഓവര്‍ടേക്ക് ചെയ്തത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. കോതമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ എംഎച്ച് ജയകുമാറിനാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകീട്ട് നാലരയ്ക്കായിരുന്നു സംഭവം. ഇയാളെ ബൈക്ക് യാത്രികന്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്ത വന്ന സ്‌കൂട്ടര്‍ യാത്രികന്‍ ബസിന് മുന്നില്‍ വട്ടം നിര്‍ത്തുകയും അതിന് ശേഷം ഡോര്‍ തുറന്ന് ആക്രമിക്കുകയുമായിരുന്നെന്ന് ഡ്രൈവര്‍ പൊലീസില്‍ മൊഴി നല്‍കി. കൈക്കുഞ്ഞുമായി വന്ന് ഇങ്ങനെ വട്ടം നിര്‍ത്തിയാല്‍ അപകടമുണ്ടാകില്ലേ എന്ന് ചോദിച്ചതാണ് ബൈക്ക് യാത്രികനെ പ്രകോപിപ്പിച്ചതെന്നും തുടര്‍ന്ന് നേരെ ആക്രമിക്കുകയായിരുന്നുവെന്നും കെഎസ്ആര്‍ടിസി ഡ്രൈവർ പറയുന്നു.

ഡ്യൂട്ടി തടസപ്പെടുത്തിയതും മര്‍ദിച്ചതുമടക്കമുള്ള വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൂന്നാറില്‍ നിന്ന് ആലുവയിലേക്ക് സര്‍വീസ് നടത്തുന്ന ബസിന്റെ ഡ്രൈവര്‍ക്കാണ് മര്‍ദനമേറ്റത്. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റുകയായിരുന്നു. പരിക്കേറ്റ ഡ്രൈവര്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

നവകേരള സദസ്സിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി: യുവാവ് അറസ്റ്റിൽ

നവകേരള സദസ്സിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി: യുവാവ് അറസ്റ്റിൽ

നവകേരള സദസ്സിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി സന്ദേശമയച്ച യുവാവ് അറസ്റ്റിൽ. നഗരൂർ നന്ദായ് വനം സ്വദേശി വൈശാഖ് (25) ആണ് നഗരൂർ പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 8 മണിയോടെ കേരള പൊലീസിന്റെ എമർജൻസി നമ്പരായ 112 ലേക്കാണ് ഭീഷണി എത്തിയത്. 9961725185 എന്ന മൊബൈൽ നമ്പരിൽ നിന്നും 2 കോൾ ERSS കൺട്രോളിൻ്റെ 112 എന്ന എമർജൻസി നമ്പറിൽ ലഭിച്ചു. ഫോൺ നമ്പരിലെ വിലാസം കണ്ടെത്തി ഭീഷണി സന്ദേശം നൽകിയ യുവാവിനെ പിടികൂടുകയായിരുന്നു.