ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങി; കോട്ടയത്ത് അമ്മയുടെ കണ്‍മുന്നില്‍ മകള്‍ ട്രെയിന്‍ തട്ടി മരിച്ചു

കോട്ടയം: കോട്ടയം കുമാരനെല്ലൂരില്‍ അമ്മയുടെ കണ്‍മുന്നില്‍ മകള്‍ ട്രെയിന്‍ തട്ടി മരിച്ചു. പാലാ സ്വദേശിനിയാണ് മരിച്ചത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. പ്രായമായ അമ്മയ്‌ക്കൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞ് പാളം മുറിച്ച് കടക്കന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ ഗാന്ധിനഗര്‍ പൊലീസ് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലം ഉപയോഗിക്കാതെ പാളം ക്രോസ് ചെയ്തതാണ് അപകടത്തിന് കാരണം

സ്ത്രീകളെയും കുട്ടികളെയും സ്‌റ്റേഷനിലേക്ക് വിളിപ്പിക്കരുത്, പൊലീസിനു മാര്‍ഗനിര്‍ദേശം

സ്ത്രീകളെയും കുട്ടികളെയും സ്‌റ്റേഷനിലേക്ക് വിളിപ്പിക്കരുത്, പൊലീസിനു മാര്‍ഗനിര്‍ദേശം

തിരുവനന്തപുരം: വ്യക്തികളെ ചോദ്യം ചെയ്യാനും സാക്ഷി പറയാനും വിളിപ്പിക്കുന്നതിനും നോട്ടീസ് നല്‍കുന്നത് നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം. സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരുടെ പൂര്‍ണ സുരക്ഷ അന്വേഷണ ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തമാണെന്നും നിര്‍ദ്ദേശത്തിലുണ്ട്.

സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് പത്തുവര്‍ഷം മുമ്പ് നിലവില്‍ വന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി സര്‍ക്കുലര്‍ ഇറക്കിയത്. ചോദ്യം ചെയ്യലിന് ഹാജരാകുന്നവര്‍ നോട്ടീസ് കൈപറ്റി രസീത് വാങ്ങണം. ക്രിമിനല്‍ നടപടി പ്രകാരം കോടതി അനുമതിയില്ലാതെ വ്യക്തികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അധികാരമുണ്ട്. ഈ നടപടി ക്രമങ്ങള്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരം 2011 ല്‍ പൊലീസ് പുറപ്പെടുവിച്ചിരുന്നു.

പൊലീസിന്റെ പുതുക്കിയ സര്‍ക്കുലര്‍ ഇങ്ങനെ

എതെങ്കിലും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്താനുണ്ടെങ്കില്‍ ബന്ധപ്പെട്ട വ്യക്തിക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കണം. എന്നാല്‍ അയാള്‍ അത് പാലിച്ചില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യത്തില്‍ കോടതി ഉത്തരവനുസരിച്ച് അറസ്റ്റ് ചെയ്യാം.

കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ നിശ്ചിത മാതൃകയില്‍ നോട്ടീസ് നല്‍കണം

സ്ത്രീകളെയും കുട്ടികളെയും സ്‌റ്റേഷനിലേക്ക് വിളിപ്പിക്കരുത്, താമസ്ഥലത്തെത്തി മാത്രമെ ചോദ്യം ചെയ്യാനോ, വിവരങ്ങള്‍ ശേഖരിക്കാനോ പാടുള്ളു. ഇതിന് വനിതാ പൊലീസിന്റെയും സ്ത്രീയുടെ മറ്റ് കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യവും വേണം.

കുട്ടികളെയും 65 വയസില്‍ മുകളിലുള്ളവരെയും ശാരീരിക വെല്ലുവിളി നേരിടുന്നവരെയും സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇത്തരക്കാരുടെ താമസ സ്ഥലത്തെത്തി വിവരങ്ങള്‍ ആരായാമെന്നും പൊലീസിന്റെ പുതുക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു.

റോബിന്‍ ബസ്സ്: ടൂറിസ്റ്റ് പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കാനുള്ള നടപടി തുടങ്ങി

റോബിന്‍ ബസ്സ്: ടൂറിസ്റ്റ് പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കാനുള്ള നടപടി തുടങ്ങി

പത്തനംതിട്ട: അഖിലേന്ത്യ പെര്‍മിറ്റുള്ള റോബിന്‍ ബസ് കേരള മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തതിന് ശേഷം ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള പിഴ അടച്ചില്ലെന്നു ചൂണ്ടിക്കാട്ടി പത്തനംതിട്ട ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പത്തനംതിട്ട എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പെര്‍മിറ്റ് റിപ്പോര്‍ട്ടും അയച്ചു. ബസിന് അഖിലേന്ത്യാ പെര്‍മിറ്റ് നല്‍കിയ തിരുവനന്തപുരത്തെ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ബസ് രജിസ്റ്റര്‍ചെയ്ത കോഴിക്കോട് ആര്‍ടിഒയുമാണ് പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കേണ്ടത്.

തുടര്‍ച്ചയായ പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് പത്തനംതിട്ട എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ പിടിച്ചെടുത്തത്. തുടര്‍ച്ചയായ നിയമലംഘനത്തിന് ബസിന്റെ പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കാന്‍ നടപടി തുടങ്ങിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അധികൃതര്‍ പറഞ്ഞു.

പത്തനംതിട്ട കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയ ബസ് ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള പിഴ അടച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പിടിച്ചെടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി 12.45ന് പത്തനംതിട്ട നഗരത്തിനടുത്ത് മേലെവെട്ടിപ്പുറത്തുവെച്ചാണ് പൊലീസ് സന്നാഹത്തോടെ ബസ് പിടിച്ചെടുത്ത് പത്തനംതിട്ട എആര്‍ ക്യാമ്പില്‍ എത്തിച്ചത്. വിവിധ ദിവസങ്ങളില്‍ നല്‍കിയ നോട്ടീസുകളില്‍ 32500 രൂപ റോബിന്‍ ബസിന്റെ ഉടമ അടയ്ക്കാനുണ്ട്. കഴിഞ്ഞദിവസം നല്‍കിയ നോട്ടീസ് പ്രകാരം 15,000 രൂപ മാത്രമേ അടച്ചിട്ടുള്ളൂ.

യാത്രക്കാരെ വഴിയിലിറക്കിവിട്ട് ബസ് പിടിച്ചെടുക്കരുതെന്ന് കോടതി നിര്‍ദേശമുണ്ട്. യാത്ര തുടങ്ങുന്നതിനുമുമ്പോ യാത്ര അവസാനിച്ച ശേഷമേ നടപടി സ്വീകരിക്കാവൂ എന്നാണ് കോടതി നിര്‍ദേശം.

ഐഎസ്എൽ: കൊച്ചി മെട്രോ ഇന്ന് 11.30 വരെ, നിരക്കിൽ 50 ശതമാനം വരെ ഇളവ്

ഐഎസ്എൽ: കൊച്ചി മെട്രോ ഇന്ന് 11.30 വരെ, നിരക്കിൽ 50 ശതമാനം വരെ ഇളവ്

കൊച്ചി: ഐഎസ്എൽ മത്സരം നടക്കുന്നതിനാൽ ഇന്ന് രാത്രി 11.30 വരെ കൊച്ചി മെട്രോ സർവീസ്‍ നടത്തും. ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് ആലുവ ഭാഗത്തേക്കും എസ്എൻ ജങ്ഷനിലേക്കും അധിക സർവീസുകളുണ്ടാകും. കൂടാതെ രാത്രി 10 മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്.

ഐഎസ്എൽ മത്സരം കാണാനെത്തുന്നവർക്കായി പ്രത്യേക സർവീസുകളും മെട്രോ ഒരുക്കിയിട്ടുണ്ട്. മത്സരം കാണുന്നതിനായി മെട്രോയിൽ വരുന്നവർക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റും മുൻകൂട്ടി എടുക്കാനാകും. മെട്രോയിൽ ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് എത്തുന്നവർക്ക് റോഡ് മുറിച്ച് കടക്കാതെ മെട്രോ സ്റ്റേഷന് അകത്തുനിന്ന് സ്റ്റേഡിയം ഭാഗത്തേക്ക് പ്രവേശിക്കാനുള്ള സൗകര്യവും ഒരുക്കും.

തൃശൂർ, മലപ്പുറം ഭാഗത്തുനിന്ന് വരുന്നവർക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്ത് ബസുകളും കാറുകളും പാർക്ക് ചെയ്ത ശേഷം മെട്രോയിൽ സ്റ്റേഡിയം ഭാഗത്തേക്ക് യാത്ര ചെയ്യാൻ സാധിക്കും. 50 കാറുകളും 10 ബസുകളും ഒരോ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ആലുവ സ്റ്റേഷനിലുള്ളത്. പറവൂർ, കൊടുങ്ങല്ലൂർ വഴി ദേശീയപാത 66ൽ എത്തുന്നവർക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്തെ പാർക്കിങ്ങിൽ വാഹനം പാർക്ക് ചെയ്ത് മെട്രോയിൽ ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് യാത്ര ചെയ്യാനാകും. 15 ബസുകളും 30 കാറുകളും ഇടപ്പള്ളിയിൽ പാർക്ക് ചെയ്യാം.

ആലപ്പുഴ, തിരുവനന്തപുരം ഭാഗത്തുനിന്ന് റോഡ് മാർഗം വരുന്നവർക്ക് വൈറ്റിലയിൽനിന്ന് കൊച്ചി മെട്രോയിൽ യാത്ര ചെയ്ത് സ്റ്റേഡിയത്തിലേക്കെത്താം. കോട്ടയം, ഇടുക്കി മേഖലയിൽനിന്ന് വരുന്നവർക്ക് എസ്എൻ ജങ്ഷൻ, വടക്കേക്കോട്ട സ്റ്റേഷനുകളിൽനിന്ന് മെട്രോ സേവനം ഉപയോഗിക്കാം.

രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് ; 199 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്

രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് ; 199 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്. 200 മണ്ഡലങ്ങളില്‍ 199 ഇടത്താണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തിലെ പോളിംഗ് പിന്നീട് നടത്തും. 1875 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

അഞ്ച് കോടിയലധികം വോട്ടര്‍മാര്‍ക്കായി 51,756 പോളിംഗ് ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍ പൂര്‍ മണ്ഡലത്തില്‍ പോളിംഗ് പിന്നീട് നടക്കും. മുഖ്യമന്ത്രി അശോക് ഗലോട്ട് ജോധ്പൂരിലെ സര്‍ദാര്‍ പുരയിലും, ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ ഝല്‍റാ പതാനിലും വോട്ട് രേഖപ്പെടുത്തും. ഭരണമാറ്റത്തിനാണ് ബിജെപിയുടെ ശ്രമം.

ഭരണ വിരുദ്ധ വികാരമില്ലെന്നാണ് കോണ്‍ഗ്രസ് വാദം. എന്നാല്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെയും സച്ചിന്‍ പൈലറ്റിന്റെയും തമ്മിലടി ഗുജ്ജര്‍ വോട്ടിലടക്കം ഉണ്ടാക്കാവുന്ന തിരിച്ചടിയില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്.

വലയത്തിനുള്ളിൽ ചന്ദ്രൻ: അന്തം വിട്ട് നാട്ടുകാർ

വലയത്തിനുള്ളിൽ ചന്ദ്രൻ: അന്തം വിട്ട് നാട്ടുകാർ

ആറ്റിങ്ങൽ: വലയത്തിനുള്ളിൽ ചന്ദ്രൻ. അതിശയത്തോടെ നാട്ടുകാർ. ഇന്ന് രാത്രി ഏഴു മണി മുതലാണ് ചന്ദ്രബിംബത്തിന് പുറത്ത് വെളുത്ത വലയം കണ്ടത്. വലയത്തിനുള്ളിൽ ജ്വലിച്ചു കൊണ്ട് ഒരു നക്ഷത്രവും. കണ്ടവർ മൊബൈൽ ഫോണുകളിൽ ചിത്രങ്ങൾ പകർത്തിയെങ്കിലും ആകാശത്ത് സംഭവിച്ചത് എന്താണെന്ന് ആർക്കും അറിയില്ല. എങ്കിലും അറിഞ്ഞവർ നൽകുന്ന വിവരങ്ങൾ മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊണ്ടിരിക്കുന്നു.നിരവധി പേർ വീഡിയോ പകർത്തുകയും ചെയ്യുന്നുണ്ട്.

ചന്ദ്രന്റെ പ്രഭാവലയം എന്നും അറിയപ്പെടുന്ന ചന്ദ്ര വലയം, ചന്ദ്രനുചുറ്റും ദൃശ്യമാകുന്ന ഒരു വലിയ, തിളക്കമുള്ള വളയമാണ്. മുകളിലെ അന്തരീക്ഷത്തിലെ ഐസ് ക്രിസ്റ്റലുകളിൽ നിന്നുള്ള ചന്ദ്രപ്രകാശത്തിന്റെ അപവർത്തനം മൂലമുണ്ടാകുന്ന ഒപ്റ്റിക്കൽ മിഥ്യാധാരണയാണിത്.