‘കിടിലൻ കാരക്ടർ ഇൻട്രോ’; പാപ്പനും പിള്ളേരും പൊട്ടിച്ചിരിപ്പിച്ചോ ? ‘ആട് 3’ പ്രേക്ഷക പ്രതികരണം

‘കിടിലൻ കാരക്ടർ ഇൻട്രോ’; പാപ്പനും പിള്ളേരും പൊട്ടിച്ചിരിപ്പിച്ചോ ? ‘ആട് 3’ പ്രേക്ഷക പ്രതികരണം

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒരു ഫ്രാഞ്ചൈസി ആയിരുന്നു ആട്. ഇപ്പോൾ ചിത്രത്തിന്റെ മൂന്നാം ഭാ​ഗം തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ‘ആട് 3’ യുടെ ആദ്യ ഷോയ്ക്ക് പിന്നാലെ എക്സിലും പ്രതികരണങ്ങളെത്തി തുടങ്ങി. പ്രേക്ഷകരുടെ പ്രതീക്ഷ നിലനിർത്തുന്നതാണ് ചിത്രത്തിന്റെ ആദ്യ പകുതിയെന്നാണ് ചിത്രം കണ്ടവരുടെ അഭിപ്രായം.

രണ്ടാം പകുതി കൂടി സെറ്റ് ആണെങ്കിൽ ചിത്രം 100 കോടിയിൽ ഒന്നും നിൽക്കില്ല എന്നും ചിലർ കുറിക്കുന്നു. ‘ആദ്യ രണ്ടു ഭാഗങ്ങളിലെ പോലെ റിപ്പീറ്റ് തമാശകളുമായി തുടങ്ങുന്ന ചിത്രം വിന്റേജിലേക്ക് വന്നപ്പോൾ ലെവൽ കേറി. വിന്റേജ് മാത്രമല്ല, ഫ്യൂച്ചറും കാണിക്കുന്നുണ്ട് ചിത്രം’ എന്നാണ് ഒരു പ്രേക്ഷകൻ പങ്കുവച്ച കമന്റ്.

ഭൂതം, ഭാവി, വർത്തമാനം എന്നിങ്ങനെ മൂന്നു കാലങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. മുഴുനീള കോമഡി തന്നെയാണ് ചിത്രത്തിന്റെ ആകർഷണമെന്ന് പ്രേക്ഷകർ ഉറപ്പിച്ചു പറയുന്നു. ഷാജി പാപ്പനായി ജയസൂര്യ പതിവ് ഫോമിലെത്തിയപ്പോൾ വിനായകനും ധർമജനും വേറെ റേഞ്ച് പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നതെന്നും ചിലർ കുറിച്ചു. കോമഡികൾ ചിലത് ഒക്കെ വർക്ക് ആവാതെ പോയത് ഉണ്ടെങ്കിലും മൊത്തത്തിൽ സിനിമ ഒരു ശരാശരി അനുഭവം തന്നെയാണെന്നും പലരും കുറിക്കുന്നു. പെർഫോർമൻസു കൊണ്ട് എല്ലാവരും കിടു, കിടിലൻ ഫസ്റ്റ് ഹാഫ്, കോമഡി ഒക്കെ വർക്ക് ആയി- എന്നൊക്കെയാണ് പ്രേക്ഷക പ്രതികരണങ്ങൾ. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ ‘എപിക് ഫാന്റസി’ സിനിമയായാണ് പ്രേക്ഷകരിലേക്കെത്തിയത്.

വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി, ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത് തുടരും; സ്റ്റേ ഇല്ല

വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി, ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത് തുടരും; സ്റ്റേ ഇല്ല

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ ഉത്തരവ് തുടരും. വിധി സ്‌റ്റേ ചെയ്യണമെന്ന വെള്ളാപ്പള്ളി നടേശന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അയോഗ്യനാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് വെള്ളാപ്പള്ളി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല് നല്‍കിയത്. സിംഗിള്‍ ബെഞ്ച് വിധി അനുസരിച്ചുള്ള സ്ഥിതി തുടരാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെള്ളാപ്പള്ളി നടേശനും മകനും വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയും അടക്കമുള്ള ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അയോഗ്യരാക്കിയത്. ഇതിനെതിരെയാണ് വെള്ളാപ്പള്ളി അടക്കമുള്ളവര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. അടിയന്തരമായി അപ്പീല്‍ പരിഗണിക്കണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞദിവസം തള്ളിയിരുന്നു. അടിയന്തിരമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് ഇന്ന് വീണ്ടും ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ പരിഗണിച്ചപ്പോള്‍, സിംഗിള്‍ ബെഞ്ച് വിധി സ്‌റ്റേ ചെയ്യണമെന്ന് വെള്ളാപ്പള്ളിയുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി നിരാകരിച്ചു. വെള്ളാപ്പള്ളി നടേശനെയും കൂട്ടരെയും നീക്കിക്കൊണ്ടുള്ള വിധി എന്താണോ ആ സ്ഥിതി തുടരാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. വെള്ളാപ്പള്ളി അടക്കമുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ പുറത്താക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്, എസ്എന്‍ഡിപിയുടെ താല്‍ക്കാലിക ഭരണത്തിനായി ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

താല്‍ക്കാലിക ഡയറക്ടര്‍ബോര്‍ഡിലേക്ക് സര്‍ക്കാര്‍ നോമിനികള്‍ ആയിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള സര്‍ക്കാര്‍ നോമിനികളുടെ പട്ടിക തിങ്കളാഴ്ച സമര്‍പ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. തിങ്കളാഴ്ച കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും. വെള്ളാപ്പള്ളി നടേശന് ജനറല്‍ സെക്രട്ടറിയായി തുടരാന്‍ അര്‍ഹതയില്ലെന്നാണ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് വിധിച്ചത്.

അന്തരിച്ച പ്രൊഫ. എം കെ സാനു അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വെള്ളാപ്പള്ളി നടേശനെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത്. കമ്പനി നിയമപ്രകാരമുള്ള നടപടികൾ പാലിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, പ്രസിഡന്റ് എംഎന്‍ സോമന്‍, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവര്‍ക്കും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

കാട്ടാനക്കൂട്ടത്തിന് മുന്നില്‍ അകപ്പെട്ടു, അഭയം തേടി മരത്തിന് മുകളിലേക്ക് പിടിച്ചുകയറി ദമ്പതികള്‍; രക്ഷപ്പെട്ടത് ഇങ്ങനെ

കാട്ടാനക്കൂട്ടത്തിന് മുന്നില്‍ അകപ്പെട്ടു, അഭയം തേടി മരത്തിന് മുകളിലേക്ക് പിടിച്ചുകയറി ദമ്പതികള്‍; രക്ഷപ്പെട്ടത് ഇങ്ങനെ

കൊല്ലം: പത്തനാപുരത്ത് വനത്തില്‍ കാട്ടാന ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ദമ്പതികള്‍. വന വിഭവശേഖരത്തിന് കാട്ടില്‍ പോയ ദമ്പതികള്‍ കാട്ടാനക്കൂട്ടത്തിന് മുന്നില്‍ അകപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മരമുകളില്‍ അഭയം തേടിയ ദമ്പതികളെ മണിക്കൂറുകള്‍ക്ക് ശേഷം വനപാലക സംഘം എത്തിയാണ് രക്ഷപ്പെടുത്തിയത്.

മുള്ളുമല വാവരുപന ഭാഗത്ത് കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം. പിറവന്തൂര്‍ മുള്ളുമല ഉന്നതിയിലെ ദമ്പതികളായ കരുണാകരന്‍, റംസ എന്നിവരാണ് കാട്ടാന ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വിറക് ശേഖരണത്തിന് പോകും വഴി കാട്ടാനക്കൂട്ടത്തിനു മുന്നിലാണ് ഇവര്‍ അകപ്പെട്ടത്. കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന ദമ്പതികള്‍ വനത്തിനുള്ളിലെ തേക്ക് മരത്തില്‍ കയറി മണിക്കൂറുകളോളം ഇരുന്നു. കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കരുണാകരന്‍ മണ്ണാറപ്പാറ റേഞ്ച് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഈ സമയമെല്ലാം കാട്ടാനക്കൂട്ടം ഇവര്‍ കയറിയ മരചുവട്ടില്‍ നിലയുറപ്പിച്ചു. വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തിയെങ്കിലും കാട്ടാനകള്‍ പിന്മാറിയില്ല. മണിക്കൂറുകള്‍ക്ക് ശേഷം സ്ഥലത്തെത്തിയ വനപാലക സംഘം കാട്ടാനകളെ വിരട്ടിയോടിച്ച ശേഷം ദമ്പതികളെ രക്ഷപ്പെടുത്തുകയായിരുന്നു.

കണ്ണൂരിൽ കെ സുധാകരന്‍ മത്സരിക്കും;  മുട്ടുമടക്കി ഹൈക്കമാന്‍ഡ്

കണ്ണൂരിൽ കെ സുധാകരന്‍ മത്സരിക്കും; മുട്ടുമടക്കി ഹൈക്കമാന്‍ഡ്

കണ്ണൂർ: ഏറെ നാടകീയമായ പ്രസ്‌താവനകൾക്കും പ്രതികരങ്ങൾക്കും ഒടുവിൽ സമ്മർദത്തിന് വഴങ്ങി ഹൈക്കമാൻഡ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. സുധാകരൻ മത്സരിക്കും. എം.പിമാർ മത്സരിക്കേണ്ടതില്ല എന്ന എ.ഐ.സി.സി തീരുമാനത്തിൽ സുധാകരന് മാത്രം ഇളവ് നൽകിയാണ് മത്സരിക്കാൻ അനുമതി നൽകിയത്.

“തെരഞ്ഞെടുപ്പിൽ എന്തുവന്നാലും മത്സരിക്കുമെന്ന നിലപാടിലായിരുന്നു സുധാകരൻ. അദ്ദേഹം പുതിയ പാർട്ടിയുണ്ടാക്കുമെന്നും സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ഉടലെടുത്തിരുന്നു. കെ.സി. വേണുഗോപാലിനോട് ‘നിങ്ങൾക്ക് നിങ്ങളുടെ വഴി, എനിക്ക് എൻ്റെ വഴി’ എന്നും ഗുഡ് ബൈയും പറഞ്ഞത് ഈ അഭ്യൂഹങ്ങളിൽ കൂടുതൽ ചർച്ചകളുണ്ടാക്കി.

സംസ്ഥാന വ്യാപകമായി പ്രവർത്തകുടെയും നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്നും സുധാകരൻ അവകാശപ്പെട്ടിരുന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സുധാകരൻ കടുത്ത അതൃപ്ത‌ിയിലായിരുന്നു. മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ച സുധാകരൻ ഒരു അനുനയത്തിനും വഴങ്ങിയിരുന്നില്ല.

എന്നാൽ എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാമനാണ് മല്ലികാർജുൻ ഖാർഗെ കൈക്കൊണ്ടത്. ഇതോടെ കെ സുധാകരന് പുറമെ അടൂർ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു.പിന്നാലെയാണ് സുധാകരൻ പാർട്ടി വിടുമെന്ന് ഉറപ്പായത്. ഇത്തരമൊരു സാഹചര്യത്തിലാണ് കോൺഗ്രസിന് സുധാകരന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നത്.

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

കൊച്ചി: പെരുമ്പാവൂരിലെ ട്വൻറി 20 സ്ഥാനാർഥി നടി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ ആണ് നിലവിൽ ലക്ഷ്മിപ്രിയയുടെ താമസം. ഇവിടുത്തെ വോട്ടർപട്ടികയിൽ ലക്ഷ്മി പ്രിയയുടെ പേരില്ല. തൃക്കാക്കരിയിലെ ഫ്ലാറ്റുണ്ടായിരുന്ന പ്രദേശത്തും പേര് വിവരങ്ങൾ ലിസ്റ്റിലില്ല എന്നാണ് വിവരം. തുടർന്ന് ഇന്ന് നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കി. ആരോ​ഗ്യപ്രശ്നങ്ങളുള്ളതിനാലാണ് റോഡ് ഷോ റദ്ദാക്കിയതെന്നാണ് വിശദീകരണം. ഇന്നലെയാണ് സാബു എം ജേക്കബ് ലക്ഷ്മിപ്രിയയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

സിനിമാ-സീരിയല്‍ താരങ്ങള്‍ക്ക് കൂട്ടത്തോടെ സീറ്റ് നല്‍കി ബിജെപി ഘടകകക്ഷിയായ ട്വന്‍റി 20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തൃപ്പൂണിത്തുറയില്‍ സിനിമാ താരം അഞ്ജലി നായരാണ് സ്ഥാനാര്‍ഥി. കൂടുതല്‍ സെലിബ്രിറ്റികള്‍ പാര്‍ട്ടിയുടെ ഭാഗമായി ഇനിയും മല്‍സരരംഗത്തുണ്ടാകുമെന്ന് ട്വന്‍റി ട്വന്‍റി നേതൃത്വം അവകാശപ്പെട്ടു. തൃപ്പൂണിത്തുറയില്‍ അഞ്ജലി നായര്‍, പെരുമ്പാവൂരില്‍ ലക്ഷ്മി പ്രിയ, ഏറ്റുമാനൂരില്‍ വീണ നായര്‍, അങ്കമാലിയില്‍ പ്രോമി കുര്യാക്കോസ്. അഖില്‍ മാരാര്‍ക്ക് പിന്നാലെയാണ് കൂടുതല്‍ സിനിമ സീരിയല്‍ സോഷ്യല്‍ മീഡിയ താരങ്ങളെ ട്വന്‍റി ട്വന്‍റി മത്സരത്തിനിറക്കിയത്.

‘സങ്കടം സഹിക്കാനായില്ല!’, വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

‘സങ്കടം സഹിക്കാനായില്ല!’, വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരിയ്ക്ക് സമീപം വന്ദേഭാരത് എക്സിപ്രസ് ട്രെയിനിന് നേരെ ഉണ്ടായ കല്ലേറിൽ 18 കാരൻ അറസ്റ്റിൽ. പ്രണയബന്ധം തകർന്നതിൻ്റെ നിരാശയിലാണ് ട്രെയിനിന് കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി. രണ്ടാഴ്ച നീണ്ട തെരച്ചിലിനൊടുവിലാണ് ആലുവ അകപ്പറമ്പ് ഭാ​ഗത്ത് നിന്ന് പ്രതിയെ ആർപിഎഫ് കസ്റ്റഡിയിൽ എടുക്കുന്നത്.

മാർച്ച് ഏഴിന് രാത്രി 7.10 ഓടെയാണ് ആലുവയ്ക്കും അങ്കമാലിക്കുമിടെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം തിരുവനന്തപുരം-മം​ഗലാപുരം വന്ദേഭാരത് കടന്നു പോകുമ്പോൾ കല്ലേറുണ്ടായത്. സി 9 കോച്ചിന്റെ ജനാലയുടെ ലാമിനേറ്റഡ് ചില്ലിന് നേരിയ പോറലുണ്ടായിട്ടുണ്ട്. കാമുകിയുമായി വേർപിരിഞ്ഞ ദുഖത്തിൽ ട്രാക്കിന് സമീപം ഇരിക്കുമ്പോഴാണ് ട്രെയിൻ വരുന്നത് കണ്ടത്. മൂന്ന് തവണ കല്ലേറ് നടത്തി. ഒരെണ്ണമാണ് കൊണ്ടത്. സിസിടിവി ദൃശ്യങ്ങൾ വന്ദേഭാരതിന്റെ കോച്ചിന് പുറത്തുള്ള കാമറയിൽ നിന്ന് കിട്ടിയെങ്കിലും കല്ലെറിയുന്ന ആളെ വ്യക്തമായിരുന്നില്ല.

ദിവസങ്ങളോളം നീണ്ട അന്വേഷണത്തിൽ സ്ഥിരമായി ട്രാക്കിന് സമീപം വരാറുള്ളവരുടെ പട്ടിക തയ്യാറാക്കി നടത്തിയ അന്വേഷണത്തിലാണ് 18കാരൻ കുടുങ്ങിയത്.