കനത്ത മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; കല്ലാർ ഡാം തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയെന്നു കാലാവസ്ഥാ പ്രവചനം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കാമെന്നു പ്രവചനമുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ഇന്നലെ വൈകീട്ട് മുതൽ കനത്ത മഴ പെയ്യുന്നുണ്ട്.

ഇടിയോടു കൂടിയ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. കടലാക്രമണ സാധ്യതാ മുന്നറിയിപ്പുമുണ്ട്. കേരളത്തിനു സമീപത്തും തമിഴ്നാടിനു മുകളിലുമുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴ കനക്കാൻ കാരണം. ഞായറാഴ്ചയോടെ ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നു പ്രവചനമുണ്ട്.

ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോടു അടുത്തതിനെ തുടർന്നു കല്ലാർ അണക്കെട്ട് തുറന്നു. ഒരു ഷട്ടർ പത്ത് സെന്റീമീറ്ററാണ് ഉയർത്തിയത്. സെക്കൻഡിൽ അഞ്ച് ക്യുമെക്സ് വെള്ളമാണ് തുറന്നുവിട്ടിരിക്കുന്നത്. കല്ലാർ, ചിന്നാർ പുഴകളുടെ തീരത്ത് താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണം. പൊന്മുടി അണക്കെട്ട് തുറക്കാനും കലക്ടർ അനുമതി നൽകിയിട്ടുണ്ട്.

താമരശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം

താമരശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം

കൽപ്പറ്റ: താമരശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. മാവൂർ സ്വദേശി റഷീദയാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 9.30യോടെ ചുരം രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്.

തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു; വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം; പൊൻമുടി ഡാം തുറന്നു

തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു; വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം; പൊൻമുടി ഡാം തുറന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ രാത്രി തുടങ്ങിയ മഴയ്ക്ക് ശമനമില്ല. വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ​ഗൗരീശപട്ടം, തേക്ക്മൂട് കോളനി, മുറിഞ്ഞപാലം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി.

ചെമ്പഴന്തിയിൽ തോട് കരകവിഞ്ഞൊഴുകി റോഡ് വെള്ളത്തിനടിയിലായി. ചെമ്പഴന്തിയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. ആളപായമില്ല. മുറിഞ്ഞപാലം കോസ്മോ ആശുപത്രിക്ക് എതിർവശം തോട് കര കവിഞ്ഞൊഴുകുന്നു. ​​ഗൗരീശപട്ടം പാലം പൂർണമായി മുങ്ങി. കുഴിവയൽ, കോട്ടറ എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി.

അതിനിടെ ടെക്നോ പാർക്കിനു സമീപവും ചെമ്പഴന്തി അണിയൂരിലും മരം കടപുഴകി വീണു ​ഗതാ​ഗതം തടസപ്പെട്ടു. വർക്കലയിൽ റോഡിനെ കുറുകെ തെങ്ങ് കടപുഴകി വീണു.

പൊന്മുടിയിൽ മൂന്ന് ഷട്ടറുകൾ ഉയർത്തി

പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. മൂന്ന് ഷട്ടറുകളാണ് ഉയർ‌ത്തിയത്. രണ്ട് ഷട്ടറുകൾ 30 സെന്റി മീറ്ററും ഒരു ഷട്ടർ 10 സെന്റി മീറ്ററുമാണ് ഉയർത്തിയത്.

9 ജില്ലകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

9 ജില്ലകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: ഒൻപത് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി. അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന സ്കൂളുകൾക്കാണ് അവധി. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ചെർപ്പുളശ്ശേരി സബ് ജില്ലകളൊഴികെ അവധിയായിരിക്കും.

കോട്ടയം, കൊല്ലം, എറണാകുളം, വയനാട് ജില്ലകളിലെ സ്കൂളുകൾക്ക് അവധിയില്ല. മറ്റ് ജില്ലകളിൽ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വയനാട് നാളെയാണ് ക്ലസ്റ്റർ പരിശീലനം. അതിനാൽ നാളെയായിരിക്കും അവധി. കൊല്ലം, എറണാകുളം ജില്ലകളിൽ ഈ മാസം 28നാണ് ക്ലസ്റ്റർ പരിശീലനം. കോട്ടയത്ത് 29നും.

കെഎസ്ആർടിസി ബസിന്റെ ഹെഡ്‌ലൈറ്റ് തകർത്ത യുവതി പിടിയിൽ, ജാമ്യമില്ലാ കേസ്

കെഎസ്ആർടിസി ബസിന്റെ ഹെഡ്‌ലൈറ്റ് തകർത്ത യുവതി പിടിയിൽ, ജാമ്യമില്ലാ കേസ്

കോട്ടയം: കെഎസ്ആർടിസി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ച് തകർത്ത സംഭവത്തിൽ യുവതി പൊലീസ് കസ്റ്റഡിയിൽ. പൊൻകുന്നം സ്വദേശി സുലുവിനെയാണ് ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊതുമുതൽ നശിപ്പിച്ചതിനടക്കം ജാമ്യമില്ലാ വകുപ്പുകൾ ഇവർക്ക് എതിരെ ചുമത്തി .

ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സുലുവും ബന്ധുവായ സ്ത്രീയും സഞ്ചരിച്ചിരുന്ന കാറിൽ കെഎസ്ആർടിസി ബസ് തട്ടിയത്. തുടർന്ന് ബസ് ജീവനക്കാരോട് തട്ടിക്കയറിയ സുലു കാറിലെ ജാക്കിലിവർ ഉപയോഗിച്ച് ബസിന്റെ ഹെഡ്ലൈറ്റുകൾ അടിച്ചുതകർക്കുകയായിരുന്നു. ബസ് കാറിൽ തട്ടിയപ്പോൾ ഉണ്ടായ ദേഷ്യത്തിൽ സംഭവിച്ചു പോയ അബദ്ധമാണ് അക്രമമെന്ന് സുലു പൊലീസിന് മൊഴി നൽകി. ബസ്സിന് ഉണ്ടായ നഷ്ടപരിഹാരം നൽകി പ്രശ്നപരിഹാരത്തിന് തയ്യാറാണെന്ന് സുലുവും കുടുംബവും അറിയിച്ചെങ്കിലും ഒത്തുതീർപ്പിന് കെഎസ്ആർടിസി തയ്യാറായില്ല. ഇതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സുലുവിനെ കസ്റ്റഡിയിലെടുത്തത്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ശബരിമലയിൽ ഭക്തരുടെ ഒഴുക്ക്

കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ശബരിമലയിൽ ഭക്തരുടെ ഒഴുക്ക്. ഇന്നലെ മാത്രം 38,000 ഭക്തർ ദർശനം നടത്തി. ഇന്നും അര ലക്ഷത്തോളം ഭക്തർ ദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ മൂന്ന് ദിവസത്തിനിടെ ദർശനത്തിനെത്തിയത് 1,61,789 ഭക്തരായിരുന്നു. വെർച്വൽ ക്യൂ മുഖേന ബുക്കിംഗിലൂടെ എത്തിയത് 37,848 -ത്തോളം ഭക്തരും.