റോബിന്‍ ബസിന് ഇന്നും പിഴ; 7500 രൂപ ഫൈൻ ചുമത്തി; പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി നടപടി

റോബിന്‍ ബസിന് ഇന്നും പിഴ; 7500 രൂപ ഫൈൻ ചുമത്തി; പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി നടപടി

കോട്ടയം: പത്തനംതിട്ട- കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന റോബിന്‍ ബസിന് നേരെ നടപടി തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ്. റോബിന്‍ ബസിന് ഇന്നും പിഴയിട്ടു. 7500 രൂപയാണ് പിഴയിട്ടത്. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. കോട്ടയം-ഇടുക്കി അതിര്‍ത്തിയായ കരിങ്കുന്നത്തു വെച്ചാണ് ബസ് തടഞ്ഞത്.

സംസ്ഥാനത്ത് ഇന്നലെ അഞ്ചു തവണയാണ് മോട്ടോര്‍ വാഹനവകുപ്പ് റോബിന്‍ ബസിനെ തടഞ്ഞത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 37,500 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. നിയമലംഘനത്തിന്റെ പേരില്‍ തമിഴ്‌നാട്ടിലും പിഴയിട്ടിരുന്നു. ചാവടി ചെക് പോസ്റ്റില്‍ തടഞ്ഞ ബസിന് 70, 410 രൂപ പിഴ അടക്കേണ്ടി വന്നു.

ബസ് തടഞ്ഞതില്‍ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിരുന്നു. റോബിന്‍ ബസിന് പിന്തുണയുമായി എത്തിയ നാട്ടുകാര്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ചു. ബസിന് ഇന്നലെ വിവിധ സ്ഥലങ്ങളില്‍ നാട്ടുകാര്‍ സ്വീകരണവും നല്‍കിയിരുന്നു.

യാത്രക്കാരുടെ ലിസ്റ്റിന്റെ മൂന്ന് കോപ്പി വേണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് പറഞ്ഞതായി ബസ് ജീവനക്കാര്‍ പറയുന്നു. ഓരോ ന്യായങ്ങള്‍ കണ്ടെത്തുകയാണ്. ഗുണ്ടകളെ പോലെയാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. ബസ് യാത്ര വൈകിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. അത്തരത്തില്‍ വൈകിപ്പിച്ച് ബസില്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന് ബസ് സര്‍വീസിനെതിരെ എതിര്‍പ്പ് സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ബസ് ജീവനക്കാര്‍ ആരോപിക്കുന്നു.

അതിനിടെ റോബിന്‍ ബസുമായി മത്സരിക്കാനുറച്ച് അതേ റൂട്ടില്‍ തന്നെ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു. റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുന്‍പാണ് കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസ് യാത്ര പുറപ്പെട്ടത്. പത്തനംതിട്ടയില്‍ നിന്ന് പുലര്‍ച്ചെ 4.30നാണ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചത്.

ഇന്നും ട്രെയിൻ ​ഗതാ​ഗത നിയന്ത്രണം; അഞ്ച് എണ്ണം പൂർണമായും നാല് എണ്ണം ഭാ​ഗികമായും റദ്ദാക്കി

തിരുവനന്തപുരം: പുതുക്കാട്​-ഇരിഞ്ഞാലക്കുട സെക്​ഷനിൽ പാലം നവീകരണ ജോലി നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം. മാവേലി എക്സ്പ്രസ് അടക്കം അഞ്ച് ട്രെയിനുകൾ ഇന്ന് ഓടില്ല. നാല് എണ്ണം ഭാ​ഗികമായും റദ്ദാക്കി. ശനി, ഞായർ ദിവസങ്ങളിലേക്കാണ് ​ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

ഞായറാഴ്‌ചയിലെ 16604- തിരുവനന്തപുരം- മം​ഗളൂരു സെൻട്രെൽ മാവേലി എക്സ്പ്രസ്, 06017 ഷൊർണൂർ- എറണാകുളം മെമു, 06439 ഗുരുവായൂർ- എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ , 06453 എറണാകുളം- കോട്ടയം എക്സ്പ്രസ് സ്പെഷ്യൽ, 06434 കോട്ടയം- എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ എന്നിവ പൂർണമായും റദ്ദാക്കി.

ഭാഗികമായി റദ്ദാക്കിയവ

ഞായറാഴ്​ചയിലെ ഗുരുവായൂർ-തിരുവനന്തപുരം ഇന്‍റർസിറ്റി (16341 ) ഗുരുവായൂരിന്​ പകരം പുലർച്ചെ 5.20ന്​ എറണാകുളം ജങ്​ഷനിൽ നിന്നാകും യാത്ര തുടങ്ങുക. തിരുവനന്തപുരം-മംഗളൂരു മലബാർ (16629) തിരുവനന്തപുരത്തിന്​ പകരം തിങ്കളാഴ്ച പുലർ​ച്ചെ 2.40ന്​ ഷൊർണൂരിൽ നിന്നും ഗുരുവായൂർ-മധുര എക്സ്​പ്രസ്​ (16328) ഗുരുവായൂരിന്​ പകരം രാവിലെ 7.45ന്​ ആലുവയിൽ നിന്നും​ യാത്ര തുടങ്ങും. എറണാകുളം-കാരയ്ക്കൽ എക്സ്​പ്രസ്​ (16188) എറണാകുളത്തിന്​ പകരം തിങ്കളാഴ്ച പുലർ​ച്ചെ 1.40ന്​ പാലക്കാട്​ നിന്നാകും യാത്ര ആരംഭിക്കുക.

ഇരട്ട ചക്രവാതച്ചുഴി; നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ

ഇരട്ട ചക്രവാതച്ചുഴി; നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഇന്ന്
(ഞായറാഴ്ച) കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വടക്കന്‍ ത്രിപുരക്ക് മുകളില്‍ സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദ്ദം വീണ്ടും ദുര്‍ബലമായി. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെയെല്ലാം സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.

ഈ ദിവസങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജിഎസ്ടി ഇന്‍പുട്ട് ടാക്‌സ്: 30 വരെ തെറ്റ് തിരുത്താന്‍ അവസരം

ജിഎസ്ടി ഇന്‍പുട്ട് ടാക്‌സ്: 30 വരെ തെറ്റ് തിരുത്താന്‍ അവസരം

തിരുവനന്തപുരം: ജിഎസ്ടി നിയമപ്രകാരം 2022 – 23 സാമ്പത്തിക വര്‍ഷത്തിലെ കച്ചവട സംബന്ധമായ വിട്ടുപോയ വിറ്റു വരവ് വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും നേരത്തേ നല്‍കിയവയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിനും 30 വരെ അവസരം. അനര്‍ഹമായ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ശരിയായ രീതിയില്‍ റിട്ടേണിലുടെ റിവേഴ്‌സ് ചെയ്യുന്നതിനും സാധിക്കും. ഒക്ടോബറിലെ ജിഎസ്ടി ആര്‍ 3ബി റിട്ടേണ്‍ ഫയലിങ്ങിലൂടെയാണ് ഇത് ചെയ്യേണ്ടത്.

ജിഎസ്ടിആര്‍ 3ബി റിട്ടേണിലെ 4B(1) എന്ന ടേബിളിന് പകരം4 B(2) എന്ന ടേബിളില്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയ നികുതിദായകര്‍ അടിയന്തരമായി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനു മുന്‍പുതന്നെ ജില്ലാതല ജോയിന്റ് കമ്മീഷണര്‍ ടാക്സ്പെയര്‍ സര്‍വീസ് വിഭാഗത്തെയോ ജില്ലയിലെ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തെയോ ബന്ധപ്പെട്ട് ശരിയായ രീതി മനസിലാക്കണമെന്നും നിര്‍ദേശിച്ചു.

ഓപ്പറേഷന്‍ പി- ഹണ്ട്; സംസ്ഥാന വ്യാപകമായി 389 കേന്ദ്രങ്ങളില്‍ റെയ്ഡ്, 10 പേര്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ പി- ഹണ്ട്; സംസ്ഥാന വ്യാപകമായി 389 കേന്ദ്രങ്ങളില്‍ റെയ്ഡ്, 10 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സൈബര്‍ ലോകത്ത് കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ജില്ലകളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 10 പേര്‍ അറസ്റ്റില്‍. പി – ഹണ്ട് എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിച്ച 123 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തതായും കേരള പൊലീസ് അറിയിച്ചു.

ആലപ്പുഴയിലും എറണാകുളം റൂറലിലും ഒരാള്‍ വീതവും ഇടുക്കിയിലും കൊച്ചി സിറ്റിയിലും രണ്ടുപേര്‍ വീതവും മലപ്പുറത്ത് നാലു പേരുമാണ് അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി 389 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.

രണ്ട് ചക്രവാതച്ചുഴികള്‍ കൂടി; വീണ്ടും അഞ്ച് ദിവസം ശക്തമായ മഴ

രണ്ട് ചക്രവാതച്ചുഴികള്‍ കൂടി; വീണ്ടും അഞ്ച് ദിവസം ശക്തമായ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം വടക്കന്‍ ത്രിപുരക്ക് മുകളില്‍ ന്യൂനമര്‍ദമായി ശക്തി കുറഞ്ഞെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത ആറ് മണിക്കൂറിനുള്ളില്‍ വീണ്ടും ദുര്‍ബലമാകാനാണ് സാധ്യത. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴ സാധ്യതയുണ്ട്.

ഇന്ന് മുതല്‍ 20-ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും 20ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് മുതല്‍ 22 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.