കാലടിയില്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ 2024 മുതല്‍

കാലടിയില്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ 2024 മുതല്‍

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ കേരള സര്‍ക്കാര്‍ നയത്തിനനുസൃതമായി നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ 2024 അധ്യയനവ!ര്‍ഷം മുതല്‍ പരമാവധി വിഷയങ്ങളില്‍ നടപ്പിലാക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. സാമൂഹ്യശാസ്ത്രം, ലിബറല്‍ ആര്‍ട്‌സ് എന്നീ മള്‍ട്ടിഡിസിപ്ലിനറി പ്രോഗ്രാമുകളില്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ കൂടുതല്‍ ആലോചന കള്‍ക്കുശേഷം 2025ല്‍ നടപ്പിലാക്കാനും തീരുമാനമായി.

ഇതിനനുസൃതമായി കരിക്കുലം ശില്പശാല കളും ബോര്‍!ഡ് ഓഫ് സ്റ്റഡീസ് യോഗങ്ങളും വിളിച്ചുചേര്‍ത്ത് സിലബസ് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ. എം.വി. നാരായണന്‍ സിന്‍ഡിക്കേറ്റ് യോഗ ത്തില്‍ അധ്യക്ഷനായിരുന്നു.

നവകേരള സദസ്സ് പരിപാടിയുടെ ഭാഗമായി സ്കൂൾ ബസുകളും വിട്ടുനൽകണമെന്ന് നിർദ്ദേശം; പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി

നവകേരള സദസ്സ് പരിപാടിയുടെ ഭാഗമായി സ്കൂൾ ബസുകളും വിട്ടുനൽകണമെന്ന് നിർദ്ദേശം; പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങൾക്ക് മുന്നിലെത്തുന്ന സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സ് പരിപാടിയുടെ ഭാഗമായി സ്കൂൾ ബസുകളും വിട്ടുനൽകണമെന്ന് നിർദ്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്. സംഘാടകർ ആവശ്യപ്പെട്ടാൽ ബസുകൾ വിട്ടു നൽകാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകർ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

നവ കേരള സദസ്സ് പരിപാടിയിക്കെത്തുന്ന പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബസുകൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടത്. ഇന്നാണ് നവകേരള സദസ്സ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചയോടെ കാസർകോടെത്തും. മന്ത്രിമാർ ഇന്നലെ മുതൽ തന്നെ ജില്ലയിലേക്ക് എത്തിത്തുടങ്ങി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് ഇന്ന് പുലർച്ചെ കാസർകോട് എത്തിച്ചു. ഇതിപ്പോൾ കാസർകോട് എആർ ക്യാംപിലാണ് ഉള്ളത്.

ശബരിമല സ്പെഷ്യൽ: ട്രെയിനുകൾ നാളെ യാത്ര തുടങ്ങും

കോട്ടയം: മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ശബരിമല സ്പെഷ്യൽ ട്രെയിനുകൾ നാളെ സർവീസ് തുടങ്ങും. രണ്ടു ട്രെയിനുകളാവും ആദ്യം സർവീസ് ആരംഭിക്കുക. സെക്കന്ദരാബാദ്- കൊല്ലം, നർസപുർ- കോട്ടയം ട്രെയിനുകൾ നാളെ യാത്ര തുടങ്ങും.

സെക്കന്ദരാബാദ്- കൊല്ലം സ്പെഷ്യൽ നാളെ ഉച്ചയ്ക്ക് 2.20 ന് സെക്കന്ദരാബാ​ദിൽ നിന്ന് പുറപ്പെടും. തിങ്കൾ രാത്രി 11.55ന് കൊല്ലത്തെത്തും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ മാവേലിക്കര എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. 21ന് പുലർച്ചെ 2.30ന് കൊല്ലത്തു നിന്ന് മടക്കയാത്ര തുടങ്ങും.

നർസപുർ- കോട്ടയം ട്രെയിൻ നാളെ ഉച്ചയ്ക്ക് 3.50ന് തെലങ്കാനയിലെ നർസപുറിൽ നിന്നു പുറപ്പെട്ട് 20ന് ഉച്ചയ്ക്ക് 4.50ന് കോട്ടയത്തെത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. മടക്ക ട്രെയിൻ 20ന് വൈകിട്ട് 7ന് കോട്ടയത്തു നിന്ന് പുറപ്പെടും. വന്ദേഭാരത് ഉൾപ്പടെ 200ഓളം ശബരിമല സ്പെഷ്യൽ ട്രെയിനുകളാണ് ഈ വർഷം പരി​ഗണനയിലുള്ളത്.

പോലീസ് സ്റ്റേഷൻ അക്രമം; പ്രതികൾ പിടിയിൽ

പോലീസ് സ്റ്റേഷൻ അക്രമം; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ബാലുശേരിയില്‍ രാത്രി സ്റ്റേഷനില്‍ കയറി മദ്യപസംഘം പൊലീസുകാരെ മര്‍ദിച്ചു. ഇന്നലെ രാത്രിയില്‍ മൂന്ന് പേര്‍ മതില്‍ ചാടികടന്നാണ് ആക്രമിച്ചത്. ബാലുശേരി സ്വദേശികളായ റിബിന്‍ ബേബി, ബവിലേഷ്, നിതിന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

മൂന്നുപേരും സ്ഥിരം കുറ്റവാളികളാണെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് മൂവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയും സ്വമേധയാ കേസ് എടുക്കുകയും ചെയ്ത ശേഷം താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. അതിന് പിന്നാലെ ഇവര്‍ സ്‌റ്റേഷനിലേക്ക് അതിക്രമിച്ച് കടക്കുകയും പൊലീസുകാരെ അസഭ്യം പറയുകയും ചെയ്‌തെങ്കിലും പൊലീസ് ഇവരെ പിന്തിരിപ്പിച്ച് പറഞ്ഞയച്ചു. രാത്രി കുറച്ച് കഴിഞ്ഞ് ഇവര്‍ വീണ്ടും സ്റ്റേഷനിലെത്തി ബഹളം തുടര്‍ന്നു. അപ്പോഴും പൊലീസ് ഇവരെ അനുനയിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു.

മൂന്നാം തവണ കുറെക്കൂടി രൂക്ഷമായി രീതിയിലാണ് മൂന്നംഗസംഘം സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയത്. മതില്‍ ചാടി അകത്ത് കടന്ന സംഘം എസ്‌ഐഐയെ ആക്രമിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഇവരെ പിടിച്ച് ലോക്കപ്പില്‍ ഇടുകയും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയുമായിരുന്നു. പിന്നീട് രാത്രി തന്നെ ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തെങ്ങുകയറുന്നതിനിടെ യുവാവ് തലകീഴായി മറിഞ്ഞു;  രക്ഷപ്പെടുത്തി ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍; പുതുജീവന്‍

തെങ്ങുകയറുന്നതിനിടെ യുവാവ് തലകീഴായി മറിഞ്ഞു; രക്ഷപ്പെടുത്തി ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍; പുതുജീവന്‍

തൃശൂര്‍: തെങ്ങുകയറുന്നതിനിടെ യുവാവ് കൈവിട്ട് തലകീഴായി മറിഞ്ഞു. തൃശൂര്‍ അഞ്ചേരി സ്വദേശി ആനന്ദിനെ അഗ്നിരക്ഷാസേന പ്രവര്‍ത്തകര്‍ താഴെയിറക്കി. ഇന്ന് രാവിലെയാണ് സംഭവം.

മെഷീന്‍ ഉപയോഗിച്ച് തെങ്ങുകയറുന്നതിനിടെ അബദ്ധത്തില്‍ കൈവിട്ടുപോകുകയായിരുന്നു. തലകീഴായി കുറച്ചുനേരം തൂങ്ങി നിന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി താഴെ ഇറക്കുകയായിരുന്നു. 42 അടി ഉയരമുള്ള തെങ്ങിന് മുകളിലാണ് ഇയാള്‍ കുടുങ്ങിയത്.

വിവരം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ യുവാവിനെ താഴെയിറക്കുകയായിരുന്നു. യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആശുപത്രിയിലെത്തിച്ച യുവാവിന് പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.സ്ഥിരം തെങ്ങുകയറുന്നയാളാണ് ആനന്ദെന്ന് നാട്ടുകാര്‍ പറഞ്ഞു.

കേരളത്തില്‍ ആണവനിലയം സ്ഥാപിക്കണം; കരിമണല്‍ വൈദ്യുതിയാക്കാന്‍ സര്‍ക്കാര്‍ നീക്കം

കേരളത്തില്‍ ആണവനിലയം സ്ഥാപിക്കണം; കരിമണല്‍ വൈദ്യുതിയാക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: കേരളത്തിൽ സുലഭമായ തോറിയം അടിസ്ഥാനമാക്കിയുള്ള വൈദ്യുത ഉല്പാദനം അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ. ഇതിനായി ആണവ നിലയം വേണമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു. കേന്ദ്ര ഊർജ്ജ മന്ത്രി ആർ കെ സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി കൃഷ്ണൻകുട്ടി ഈ ആവശ്യം മുന്നോട്ടു വെച്ചത്. ഇതടക്കം നിരവധി ആവശ്യങ്ങൾ വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി കേന്ദ്രസർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി പവർ പ്രോജക്റ്റുകൾക്ക് ഏകജാലക സംവിധാനം ഒരുക്കുക, നിലവിലുള്ള പദ്ധതികളുടെ വ്യവസ്ഥകളിൽ ഇളവ് അനുവദിക്കുക, പദ്ധതികൾക്ക് കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം നൽകുക, നബാർഡിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ ലോൺ നൽകുക.

2018 ലെ ആർ.ഡി.എസ്. സ്കീമിന്റെ നിരക്ക് പുതുക്കുക, സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് ബദൽ മാർഗരേഖ അംഗീകരിക്കുക, പുതിയതായി സ്ഥാപിക്കുന്ന ഇ.വി ചാർജ്ജിംഗ് സ്റ്റേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന അഡിഷണൽ ഇൻഫ്രാസ്ട്രെക്ച്ചറിന്റെ ചെലവ് വഹിക്കുക, അംഗന്‍ ജ്യോതി പദ്ധതി വിപുലപ്പെടുത്തുന്നതിന് സാമ്പത്തിക സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളും കൂടിക്കാഴ്ചയിൽ കേരളം മുന്നോട്ടു വെച്ചിട്ടുണ്ട്.

കേരളത്തിന്റെ ആവശ്യങ്ങളെല്ലാം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കി. അഡീഷണൽ ചീഫ് സെക്രട്ടറി (പവർ) കെ ആര്‍ ജ്യോതിലാൽ ഐഎഎസ് , കെഎസ്ഇബിഎൽ ചെയർമാനും മാനേജിംഗ് ഡയറക്റ്റർ ഡോ. രാജൻ എന്‍ ഖോബ്രഗഡെ ഐഎഎസ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (അനർട്ട്) നരേന്ദ്രനാഥ് വേലൂരി എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.