‘മിദ്ഹിലി’ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്നു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

‘മിദ്ഹിലി’ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്നു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം ‘മിദ്ഹിലി’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. നിലവില്‍ ഒഡിഷ തീരത്തു നിന്നും കിഴക്ക് ദിശയില്‍ 190 കിലോമീറ്റര്‍ അകലെയും പശ്ചിമ ബംഗാളിന്റെ തെക്ക് -തെക്ക് കിഴക്കു ദിശയില്‍ 200 കിലോമീറ്റര്‍ അകലെയുമാണ്.

ബംഗ്ലാദേശിന്റെ തെക്കു പടിഞ്ഞാറു ദിശയില്‍ 220 കിലോമീറ്റര്‍ അകലെയുമായിട്ടാണ് ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നത്. ഇന്ന് രാത്രി – നാളെ രാവിലെയോടെ ചുഴലിക്കാറ്റ് വടക്കു -വടക്കു കിഴക്കു ദിശയില്‍ ബംഗ്ലാദേശ് തീരത്തുകൂടി സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ അടുത്ത മൂന്നു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഗുരുവായൂര്‍ ഏകാദശി; 23ന് പ്രാദേശിക അവധി

ഗുരുവായൂര്‍ ഏകാദശി; 23ന് പ്രാദേശിക അവധി

തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഏകദേശി ആഘോഷിക്കുന്ന നവംബര്‍ 23ന് ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്രസംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും ഉത്തരവ് ബാധകമല്ല.

ആദിത്യശ്രീയുടെ മരണം ഫോണ്‍ പൊട്ടിത്തെറിച്ചല്ല; പന്നിപ്പടക്കം പൊട്ടിത്തെറിച്ചെന്ന് സംശയം; രാസപരിശോധനാഫലം

ആദിത്യശ്രീയുടെ മരണം ഫോണ്‍ പൊട്ടിത്തെറിച്ചല്ല; പന്നിപ്പടക്കം പൊട്ടിത്തെറിച്ചെന്ന് സംശയം; രാസപരിശോധനാഫലം

തൃശൂര്‍ തിരുവില്വാമലയില്‍ എട്ടുവയസുകാരി മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് രാസപരിശോധനാഫലം. കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയുടെ മരണം പന്നിപ്പടക്കം പൊട്ടിത്തെറിച്ചെന്ന് സൂചന. കഴിഞ്ഞ എപ്രില്‍ മാസത്തിലായിരുന്നു സംഭവം.

രാത്രി വീട്ടിലിരുന്ന് കുട്ടി മൊബൈലില്‍ വീഡിയോ കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ കുട്ടിയുടെ മരണകാരണത്തില്‍ സംശയം പ്രകടപ്പിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായതല്ലെന്ന് ഫോറന്‍സിക് സര്‍ജന്‍ പൊലീസിനെ അറിയിച്ചു.

തുടര്‍ന്ന് ഫോണിന്റെ അവശിഷ്ടങ്ങളും കിടക്കയുടെ ഭാഗങ്ങളും രാസപരിശോധക്ക് അയക്കുകയും ചെയ്തു. രാസപരിശോധനാഫലം വന്നതോടെ പൊട്ടാസ്യം ക്ലോററ്റിന്റെ സള്‍ഫറിന്റെയും സാന്നിധ്യം കണ്ടെത്തി. ഇത് പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടമുണ്ടായതാവാം എന്നാണ് പൊലീസിന്റെ സംശയം. കുട്ടിക്ക് പന്നിപ്പടക്കം കിട്ടിയപ്പോള്‍ അത് കടിച്ചതാകാം മരണം കാരണമെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ അന്വേഷണം ആരംഭിച്ചു.

കുട്ടിക്കാനത്ത് അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞു; ആറു പേര്‍ക്ക് പരിക്ക്

കുട്ടിക്കാനത്ത് അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞു; ആറു പേര്‍ക്ക് പരിക്ക്

ഇടുക്കി: ഇടുക്കി കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു. ആറുപേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. കൊല്ലം- തേനി ദേശീയപാതയില്‍ കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം വെച്ച് ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് മുകളിലെ വളവിലാണ് മിനി ബസ് റോഡില്‍ മറിഞ്ഞത്.

അപകടത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീര്‍ത്ഥാടന കാലമായതിനാല്‍ ഇതുവഴി വാഹനങ്ങളുടെ വരവ് കൂടിയിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ഈ റോഡില്‍ സുരക്ഷാ നടപടികൾ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

കോൺട്രാക്ട് കാരേജ് വാഹനങ്ങൾക്കെതിരെ നടപടി ആരംഭിച്ച് എം.വി.ഡി

കോൺട്രാക്ട് കാരേജ് വാഹനങ്ങൾക്കെതിരെ നടപടി ആരംഭിച്ച് എം.വി.ഡി

സ്റ്റേജ് കാരേജായി സർവീസ് നടത്തുന്ന കോൺട്രാക്ട് കാരേജ് വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദേശപ്രകാരമാണ് നടപടി. തിരുവനന്തപുരം ജില്ലയിൽ അന്തർസംസ്ഥാന ദീർഘദൂര സ്വകാര്യ ബസുകൾ ഉൾപ്പെടെ പിടിച്ചെടുക്കുന്നു. അതേസമയം, നടപടിക്കെതിരെ ബസ് ജീവനക്കാരും ഉടമകളും വ്യാപക പ്രതിഷേധത്തിലാണ്.സ്റ്റേജ് കാരേജായി സർവീസ് നടത്തുന്ന കോൺട്രാക്ട് കാരേജുകൾക്കെതിരെ കർശന നടപടിയെടുക്കാൻ കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു. ടൂറിസം വികസനം ലക്ഷ്യമാക്കി നല്‍കുന്ന അഖിലേന്ത്യാ പെർമിറ്റിന്റെ മറവിൽ യാത്രക്കാരെ വിവിധ സ്ഥലങ്ങളിൽ നിന്ന് കയറ്റിയും ഇറക്കിയും അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാനാണ് തീരുമാനം.

ഇത്തരം ബസുകള്‍ക്കെതിരെ പിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. വിവിധ സ്റ്റോപ്പുകളിൽ യാത്രക്കാരെ ഇറക്കിയും കയറ്റിയും സർവീസ് നടത്തുവാൻ കോൺട്രാക്ട് വാഹനങ്ങൾക്ക് അനുവാദമില്ല. റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി നിര്‍ദ്ദേശിക്കുന്ന നിശ്ചിത ബസ് റൂട്ടുകളിൽ സർക്കാർ നിശ്ചയിക്കുന്ന ബസ് ചാർജ് ഈടാക്കി സർവീസ് നടത്തുവാൻ സ്റ്റേജ് കാരേജ് പെർമിറ്റുള്ള വാഹനങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂ. ഒരു സ്ഥലത്തു നിന്ന് യാത്ര ആരംഭിച്ച് നിശ്ചിത സ്ഥലത്ത് യാത്ര അവസാനിപ്പിക്കുന്നതിനാണ് കോൺട്രാക്ട് കാരേജുകൾക്ക് പെർമിറ്റ് നൽകുന്നത്.

പൂജാ ബമ്പര്‍ നറുക്കെടുപ്പിന് ആറു നാള്‍ കൂടി: ഇന്നലെ വരെ വിറ്റത് 31 ലക്ഷം ടിക്കറ്റുകള്‍

പൂജാ ബമ്പര്‍ നറുക്കെടുപ്പിന് ആറു നാള്‍ കൂടി: ഇന്നലെ വരെ വിറ്റത് 31 ലക്ഷം ടിക്കറ്റുകള്‍

തിരുവനന്തപുരം: പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് 22ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും. 12 കോടിയാണ് ഒന്നാം സമ്മാനം. മുന്‍ വര്‍ഷം 10 കോടി രൂപയായിരുന്നു. രണ്ടാം സമ്മാനം നാല് കോടിപതികളെയാണ് സൃഷ്ടിക്കുക.

ഇന്നലെ വൈകുന്നേരം നാലു മണി വരെയുള്ള കണക്ക് അനുസരിച്ച് മുപ്പത്തിയൊന്ന് ലക്ഷത്തി മുപ്പതിനായിരം (31,30,000) ടിക്കറ്റുകളാണ് വിറ്റുപോയത്. 10 ലക്ഷം വീതം സമ്മാനം നല്‍കി 10 പേരെ ലക്ഷാധിപതികളാക്കുന്ന (ഓരോ പരമ്പരയിലും രണ്ട് വീതം) മൂന്നാം സമ്മാനവും അഞ്ച് പരമ്പരകള്‍ക്ക് മൂന്നു ലക്ഷം വീതം നല്‍കുന്ന നാലാം സമ്മാനവും അഞ്ചാം സമ്മാനമായി അഞ്ച് പരമ്പരകള്‍ക്ക് രണ്ടു ലക്ഷം വീതവും നല്‍കുന്ന വിധത്തിലാണ് സമ്മാനഘടന.

ആറ് മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 1000, 500, 300 രൂപയും നല്‍കും. ജെ.എ, ജെ.ബി, ജെ.സി, ജെ.ഡി, ജെ.ഇ സീരീസുകളിലാണ് ടിക്കറ്റ് വില്‍പ്പന. കേരള സംസ്ഥാന ഭാഗ്യക്കുറി വില്‍പ്പന ഏജന്റുമാരും ലോട്ടി കച്ചവടക്കാരും വഴി നേരിട്ടാണ്. ഓണ്‍ലൈന്‍, വ്യാജ ടിക്കറ്റുകളില്‍ വഞ്ചിതരാകരുതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.