സംസ്ഥാനത്ത് ഇന്നും മഴ കനത്തേക്കും

സംസ്ഥാനത്ത് ഇന്നും മഴ കനത്തേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനത്തേക്കും. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള മറ്റ് 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നല്‍ ജാഗ്രത കര്‍ശനമായി പാലിക്കണം. മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്.

നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. വടക്കന്‍ ജില്ലകളിലെ തീരമേഖലകളിലും മലയോരമേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

‘വിളിച്ചതിനു നന്ദി, സാങ്കേതികമായി വരാനാവില്ല’; സിപിഎം റാലിയിലേക്കില്ലെന്ന് ലീഗ്

‘വിളിച്ചതിനു നന്ദി, സാങ്കേതികമായി വരാനാവില്ല’; സിപിഎം റാലിയിലേക്കില്ലെന്ന് ലീഗ്

കോഴിക്കോട്: ഈ മാസം പതിനൊന്നിന് സിപിഎം കോഴിക്കോട്ടു സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ല. യുഡിഎഫിലെ ഒരു കക്ഷി എന്ന നിലയില്‍ ലീഗിന് സിപിഎം പരിപാടിയില്‍ സാങ്കേതികമായി പങ്കെടുക്കാനാവില്ലെന്ന്, ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

റാലിയിലേക്കു സിപിഎം ക്ഷണിച്ചതില്‍ നന്ദിയുണ്ട്. അവര്‍ നല്ല പരിപാടി നടത്തട്ടെ. പലസ്തീന്‍ വിഷയത്തില്‍ ആരു പരിപാടി സംഘടിപ്പിക്കുന്നതിനെയും സ്വാഗതം ചെയ്യും. അതില്‍ കൂടുതല്‍ കൂടുതല്‍ സംഘടനകള്‍ പങ്കെടുക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഘടനകള്‍ കൂടുതല്‍ ശക്തി സംഭരിച്ച് പലസ്തിനൊപ്പം നില്‍ക്കുന്നതു ലീഗിനു സന്തോഷമുള്ള കാര്യമാണ്.

യുഡിഎഫിലെ ഒരു കക്ഷി എന്ന നിലയില്‍ ലീഗിന് സിപിഎം പരിപാടിയില്‍ സാങ്കേതികമായി പങ്കെടുക്കാനാവില്ല. എന്നാല്‍ പരിപാടി സംഘടിപ്പിക്കുന്നതു നല്ലതാണ്, ലീഗ് അതിനെ സ്വാഗതം ചെയ്യുന്നു. ആ അര്‍ഥത്തില്‍ തന്നെയാണ് ഇടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എല്ലാ വിഷയങ്ങളെയും പ്രാദേശിക രാഷ്ട്രീയവുമായി ബന്ധിപ്പിക്കേണ്ടതില്ല. പലസ്തീന്‍ വിഷയം വ്യത്യസ്തമാണ്. കേരളത്തില്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ലീഗിന് അഭിപ്രായമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേതൃയോഗം ചേരാതെ നേതാക്കള്‍ അനൗപചാരികമായി കൂടിയാലോചന നടത്തിയാണ് തീരുമാനമെടുത്തത്.

വാട്‌സ്ആപ്പില്‍ പുതിയ മാറ്റം; അക്കൗണ്ടുകളെ ഇമെയിലുമായി ബന്ധിപ്പിക്കാം

വാട്‌സ്ആപ്പില്‍ പുതിയ മാറ്റം; അക്കൗണ്ടുകളെ ഇമെയിലുമായി ബന്ധിപ്പിക്കാം

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഇമെയില്‍ അക്കൗണ്ടുമായി വാട്‌സ്ആപ്പിനെ ബന്ധിപ്പിക്കാനാകുമെന്നതാണ് പുതിയ അപ്‌ഡേറ്റ്. ഇത് ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ക്ക് സുരക്ഷ ഉറപ്പാക്കും.

വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. 2.23.24.10. വാട്‌സ്ആപ്പ് വേര്‍ഷനില്‍ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് തെരഞ്ഞെടുത്തിരിക്കുന്ന ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. വാട്‌സ്ആപ്പ് സെറ്റിങ്‌സിലേക്ക് പോയി അക്കൗണ്ട് – ഇമെയില്‍ അസ്രസ് എന്നിങ്ങനെ ഇമെയില്‍ അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യാം.

ഫീച്ചര്‍ ആവശ്യമുള്ളവര്‍ മാത്രം ഉപയോഗപ്പെടുത്തിയാല്‍ മതി. എന്നാല്‍, വാട്‌സ്ആപ്പില്‍ ഇമെയില്‍ ചേര്‍ക്കുന്നത് യൂസര്‍മാര്‍ക്ക് ഏറെ ഉപയോഗപ്രദമായേക്കും. ഇമെയില്‍ സേവനം നിങ്ങള്‍ക്ക് ആറക്ക ഒ.ടി.പി വെരിഫിക്കേഷന്‍ കോഡ് ലഭിക്കുന്നതിന് അധിക ഓപ്ഷനായി ഉപയോഗപ്പെടുത്താം.ടെലഗ്രാമില്‍ നേരത്തെ തന്നെയുണ്ടായിരുന്ന ഫീച്ചറാണിത്. ആന്‍ഡ്രോയ്ഡിലും ഐ.ഒ.എസിലും വൈകാതെ തന്നെ ഫീച്ചര്‍ അവതരിപ്പിച്ചേക്കും.

വാട്‌സ്ആപ്പിലേക്ക് ലോഗിന്‍ ചെയ്യുന്നതിന് ഫോണ്‍ നമ്പറുകള്‍ക്ക് പകരമാവുന്നില്ല, കാരണം നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാന്‍ നിങ്ങള്‍ക്ക് അവ എല്ലായ്‌പ്പോഴും ആവശ്യമായി വരും.

കൊച്ചിയിൽ നാവികസേന ഹെലികോപ്റ്റർ തകർന്നു വീണു; ഒരാൾ മരിച്ചു

കൊച്ചിയിൽ നാവികസേന ഹെലികോപ്റ്റർ തകർന്നു വീണു; ഒരാൾ മരിച്ചു

കൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ തട്ടി ഒരാള്‍ മരിച്ചു. റണ്‍വേയില്‍ വച്ച് കോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് തട്ടിയാണ് അപകടം ഉണ്ടായത്.

രണ്ടുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പരിശീലന പറക്കലിനിടെ നാവിക സേനയുടെ ചേതക്ക് ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടതെന്നായിരുന്നു പുറത്തുവന്ന വിവരം.

അമ്മയോടൊപ്പം നടന്നുപോയ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

അമ്മയോടൊപ്പം നടന്നുപോയ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

പാലാരിവട്ടത്ത് അമ്മയോടൊപ്പം നടന്നുപോയ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. കുട്ടിയുമായി ഓടുന്ന പ്രതിയുടെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്കു ലഭിച്ചു. തമ്മനം സ്വദേശി എബിനെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. എന്നാൽ പ്രതിക്കെതിരെ കുട്ടിയുടെ മാതാവ് പരാതി നൽകിയിട്ടില്ലാത്തതിനാൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല.

ഇതിനു മുൻപ് ഇതരസംസ്ഥാന തൊഴിലാളിയായ സ്ത്രീയുടെ പക്കൽനിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനും ഇയാൾ ശ്രമിച്ചിരുന്നു. മദ്യപിച്ച് പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിനാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

‘എന്റെ അടുത്ത് ആളാകാന്‍ വരരുത്’; മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് സുരേഷ് ഗോപി

‘എന്റെ അടുത്ത് ആളാകാന്‍ വരരുത്’; മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് സുരേഷ് ഗോപി

തൃശൂര്‍: മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് ബിജെപി നേതാവും മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. കോഴിക്കോട് വച്ച് മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് രൂക്ഷമായി പ്രതികരിച്ചത്. തൃശൂരില്‍ ഗരുഡന്‍ സിനിമ കാണാന്‍ എത്തിയതായിരുന്നു അദ്ദേഹം.

മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തില്‍ പ്രകോപിതനായ സുരേഷ് ഗോപി ‘എന്റെ അടുത്ത് ആളാകാന്‍ വരരുത്’ എന്ന് ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു. ആളാകാന്‍ വരുന്നതല്ലെന്ന് മാധ്യമപ്രവര്‍ത്തക മറുപടി പറയുന്നതും കേള്‍ക്കാം. ‘ആളാകാന്‍ വരരുത്. കോടതിയാണ് ഇനി നോക്കുന്നത്. അവര്‍ നോക്കിക്കോളും’ എന്നും സുരേഷ് ഗോപി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തെ സുരഷ് ഗോപി വളച്ചൊടിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു സ്ത്രീയെന്ന നിലയില്‍ അവര്‍ നേരിട്ട പ്രശ്‌നം തനിക്ക് മനസ്സിലാകുമെന്നും റിപ്പോര്‍ട്ടര്‍ പറഞ്ഞു. എന്നാല്‍ തന്റെയടുത്ത് ആളാവാന്‍ വരരുത്, കോടതിയാണ് ഇനി കാര്യങ്ങള്‍ നോക്കുന്നത്, എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പിന്നാലെ, എന്തു കോടതിയാണ് സാര്‍, എന്നു ചോദിച്ചപ്പോള്‍, ‘എന്തു കോടതിയോ എന്നാണ് ചോദിച്ചിരിക്കുന്നതെന്ന്’ സുരേഷ് ഗോപി പറഞ്ഞു. തുടര്‍ന്ന്, യു വാന്‍ഡ് മി ടു കണ്‍ഡിന്യൂ, ആസ്‌ക് ഹെര്‍ ടു മൂവ് ബാക്ക്’ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തക മൈക്ക് മാറ്റിയ ശേഷമാണ് സുരേഷ് ഗോപി പിന്നീട് സംസാരിച്ചത്.

‘പ്രേക്ഷകര്‍ സിനിമ ആസ്വദിക്കുന്നു. അതെനിക്ക് ഈശ്വരാനുഗ്രഹം തന്നെയാണ്. ആ ഈശ്വരാനുഗ്രഹം ഞാന്‍ സസന്തോഷം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് പേടിയാണ്, ഒന്നു മാറിനില്‍ക്കൂവെന്നേ പറഞ്ഞിട്ടുള്ളൂ. അതിനുള്ള അവകാശം എനിക്കില്ലേ. അത്രയേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. ഇപ്പോള്‍ കോടതിയെ ആണ് പുച്ഛിച്ചിരിക്കുന്നത്. ഞാന്‍ ആ കോടതിയെ ബഹുമാനിച്ചാണ് കാത്തിരിക്കുന്നത്. അദ്ദേഹം പറഞ്ഞു.